Saturday, February 22, 2020

എത്യോപ്യന്‍ ഗ്രാമചിത്രങ്ങള്‍

എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (9)
---------------------------------------------------------
നൂറ് കിലോമീറ്ററില്‍ താഴെയാണ് അര്‍ബാമിഞ്ചില്‍ നിന്ന് കോന്‍സോ പട്ടണത്തിലേക്കുള്ള ദൂരം. പക്ഷെ സ്വഭാവികമായ ഒരു യാത്ര ഒട്ടും സാധ്യമാകുന്ന തരത്തിലുള്ളതല്ല അങ്ങോട്ടുള്ള റോഡിന്റെ അവസ്ഥ. തലേന്നാള്‍ ഇവിടെയൊക്കെ മഴ പെയ്തിട്ടുണ്ട്‌. റോഡിലെ പല കുഴികളിലും വെള്ളം കെട്ടി കിടക്കുന്നു. മറയൂര്‍ താഴ്‌വാരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭൂപ്രകൃതി. ചുറ്റും പച്ചപ്പുനിറഞ്ഞ സമതലം. ദൂരെ അതിന് അതിരിടുന്ന പര്‍വ്വതപ്രദേശം. അവിസ്മരണീയമായ ഒരു പുലരിയുടെ ഓര്‍മ്മകളില്‍ കുരുങ്ങിക്കിടക്കുന്നതുകൊണ്ടാവും എല്ലാവരും നിശബ്ദരാണ്. പുറം കാഴ്ച്ചകളിലേക്ക് കണ്ണുകളയച്ച് അങ്ങിനെയിരുന്നു. ഫോണില്‍ ഇ-മെയില്‍ വാടസ്അപ്പ് സന്ദേശങ്ങളുടെ ലോകത്താണ് ഡോ. അജിന്‍. അര്‍ബാമിഞ്ചില്‍ നിന്നും കോന്‍സോയിലേക്ക് പോകുന്ന അതിപ്രധാനമായ പാതയാണിങ്ങനെ തകര്‍ന്നു കിടക്കുന്നത്. യാത്ര കൂടുതല്‍ ദുസ്സഹമാക്കിക്കൊണ്ട് റോഡില്‍ ചിലയിടത്തൊക്കെ മരാമത്ത് പണികള്‍ നടക്കുന്നുണ്ട്.

വഴിയില്‍ കാലിക്കൂട്ടങ്ങളെ കണ്ടു തുടങ്ങി. അമ്പതും നൂറും അതിലധികവുമുളള പശുക്കളും കാളകളും ഇട കലര്‍ന്ന കൂട്ടങ്ങള്‍. എത്യോപ്യന്‍ ഗ്രാമീണമേഖലകളില്‍ പലയിടത്തും ഇന്നും ഒരാളുടെ സമ്പത്തും സാമൂഹ്യപദവിയും നിശ്ചയിക്കുന്നത് അവര്‍ക്ക് സ്വന്തമായുള്ള കാലികളുടെ എണ്ണം കണക്കാക്കിയാണ്. അതു കൊണ്ട് തന്നെ ചെറിയ കൂട്ടികള്‍ മുതല്‍ കാലി വളര്‍ത്തലില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങും. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വളരെ കുറവാണെങ്കിലും പ്രഥമിക വിദ്യാഭ്യാസം എത്യോപ്യയില്‍ സാര്‍വത്രികമാണിന്ന്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ പ്രാഥമിക വിദ്യാലയങ്ങളും ഏകാധ്യാപക വിദ്യാലയങ്ങളുമുണ്ട്. എന്നാല്‍ കൃഷിയിലും കാലിവളര്‍ത്തലിലും കുടിവെള്ള ശേഖരണത്തിലുമൊക്കെ കുട്ടികളുടെ കൂടി സഹായം കുടുംബങ്ങള്‍ക്ക് ആവശ്യമുള്ളതുകൊണ്ട് അവരില്‍ പലരുടെയും സ്‌ക്കൂള്‍ ദിനങ്ങള്‍ വളരെ പരിമിതമാണ്. വഴിയോരങ്ങളില്‍ വാഴത്തോട്ടങ്ങളുടെ സമൃദ്ധിയാണ് ഇപ്പോഴത്തെ കാഴ്ച്ച. തോട്ടങ്ങള്‍ക്കപ്പുറം അങ്ങകലെ അബായ തടാകത്തിലെ കലങ്ങിമറിഞ്ഞ ജലപരപ്പ് കാണുന്നുണ്ട്. നീണ്ടകൊടുവാളും വടിയും വെള്ളക്കുപ്പകളുമായി പശുക്കൂട്ടങ്ങള്‍ക്കൊപ്പമുള്ള ഇടയന്‍മാരിലധികവും കുട്ടികളാണ്. ചില വാഴത്തോട്ടങ്ങളില്‍ പണികള്‍ നടക്കുന്നുണ്ട്. ചോളവും തെഫുമൊക്കെ കൃഷി ചെയ്യുന്നു നിലങ്ങള്‍ ഇടക്ക് കാണാം. 

റിഫ്റ്റിവാലി തടങ്ങളിലെ പച്ചപ്പും ജലസമൃദ്ധിയും കാര്‍ഷികസമ്പന്നതയുമൊന്നും എത്യോപ്യയുടെ പൊതുചിത്രമല്ല. ക്ഷാമവും വരള്‍ച്ചയും ദാരിദ്രവും പിടി മുറുക്കിയ എത്യോപ്യയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സൗദി അറേബ്യ എന്ന വാഗ്ദത്തഭൂമി തേടി കാല്‍നടയായി പാലായനം ചെയ്യുന്നുണ്ട് പതിനായിരക്കണക്കിന് സ്തീപുരുഷന്‍മാര്‍ ഓരോവര്‍ഷവും. ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ അഫാര്‍ മരുനിലങ്ങളിലുടെ എത്യോപ്യന്‍ അതിര്‍ത്തി താണ്ടി ഡിജിബൂട്ടിയിലെത്തി അവിടത്തെ മരുപ്രദേശങ്ങളും പിന്നിട്ട് ഏഡന്‍ കടലിടുക്ക് താണ്ടി യെമനിലെ ആഭ്യന്തരയുദ്ധം സൃഷ്ടിച്ച അപകടകരമായ കുരുതിനിലങ്ങളിലൂടെ സൗദി അറേബ്യയില്‍ കുടിയേറാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. കുറേപേര്‍ കടുത്തചുടിനെ അതിജീവിക്കാനാകാതെ മരുനിലങ്ങളില്‍ തന്നെ മരിച്ചുവീഴും. ഏദന്‍ കടലിടുക്കില്‍ മനുഷ്യക്കടത്തുകാര്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന ബോട്ടുങ്ങള്‍ മുങ്ങി മരണപ്പെടുന്നവരും നിരവധി. മോചനദ്രവ്യത്തിനുവേണ്ടിയും അടിമപ്പണിക്കായും യെമനിലെ മാഫിയകളാല്‍ ബന്ദികളാക്കുന്നവരും ഒട്ടനവധിയാണ്. സൗദിഅതിര്‍ത്തി രക്ഷാസേനയുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ട് അതര്‍ത്തിക്കപ്പുറത്തേക്ക് കടക്കാനാകുന്നത് വളരെ ചെറിയൊരു ന്യൂനപക്ഷത്തിന് മാത്രം. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയില്‍ അവരും എത്തിപ്പെടുന്നത് ആടുജീവിത സാഹചര്യങ്ങളിലേക്കാണ്. 2000 കിലോമീറ്ററോളം താണ്ടി ഓരോപ്രദേശത്തേയും മനുഷ്യക്കടത്തുസംഘങ്ങള്‍ക്കും മാഫിയകള്‍ക്കും സര്‍വ്വതും അടിയറവ് വെച്ച് ഇങ്ങിനെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരില്‍ അധികവും ഒറോമോ ഗോത്രവര്‍ഗ്ഗക്കാരാണ് ഇതില്‍ തന്നെ വലിയൊരു വിഭാഗം സ്ത്രീകളുമുണ്ട്. ടിഗ്രായാന്‍ അമാര ഗോത്രങ്ങള്‍ ഒറോമോകളേക്കാള്‍ താരതമ്യേന സമ്പന്നരായതുകൊണ്ട് വാഹനങ്ങളിലാണ് അതിര്‍ത്തി കടന്ന് ഏദന്‍ കടലിടുക്കിലെത്തുന്നത്. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യക്കടത്ത് സംഘങ്ങള്‍ വഴി അതിര്‍ത്തി കടക്കാന്‍ അവര്‍ക്ക് കഴിയുമെങ്കിലും അവരേയും അവസാനം കാത്തിരിക്കുന്നത് തീരാദുരിതങ്ങള്‍ തന്നെയാണ്. 

മനോഹരമായ ദൂരക്കാഴ്ച്ചകള്‍ ദൃശ്യമാകുന്ന വഴിയോരങ്ങളില്‍ വാഹനം നിറുത്താനാവശ്യപ്പെടുന്നുണ്ട് അന്‍വര്‍. ഫോട്ടോഗ്രാഫര്‍മാരെ വഴിയരികിലിറക്കി യാത്ര തുടരേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നു ഡോ. അജിന്‍. ഒടുവില്‍ വഴിയിലൊരിടത്ത് ബുന്ന കുടിക്കാനായി വണ്ടി നിറുത്തി. നദീതട സമതലത്തോട് ചേര്‍ന്നുള്ള ചെറിയൊരു തീന്‍പുര. പുറകില്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ പച്ചനിറഞ്ഞ ചതുപ്പിനപ്പുറം അബായ തടാകം. ചില യു.എന്‍ വാഹനങ്ങള്‍ ആ വഴി കടന്നുപോകുന്നുണ്ട്. ഗ്രാമങ്ങളിലേക്കുള്ള യു.എന്‍. സഹായപദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വാഹനവ്യുഹമാണ്. ഗോക്കളും ഗോപാലകരും അപ്പോഴും കടന്നുപോകുന്നുണ്ട് ആ വഴി. എങ്ങോട്ടാണായാത്ര എന്ന് പിടിക്കിട്ടിയില്ല. ഒരു പക്ഷെ അങ്ങകലെയെങ്ങോ ഉള്ള മേച്ചില്‍ പുറങ്ങളിലേക്കായിരിക്കും അല്ലെങ്കില്‍ ഏതെങ്കിലും ഗ്രാമീണ മൃഗചന്തയിലേക്ക്. കാലങ്ങള്‍ക്ക് മുന്‍പത്തെ പെരുമ്പിലാവ്, വാണിയംകുളം ചന്ത ദിവസങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌ ആ കാഴ്ച്ച. അജിനും അതു തന്നെ പറഞ്ഞു. ചില ഇടയന്‍മാര്‍ ടയര്‍ചക്രങ്ങളോട് കൂടിയ കാളവണ്ടികളിലിരുന്നാണ് കാലിക്കുട്ടത്തേയും തെളിച്ച് പോകുന്നത്.

തീന്‍പുരയോട് ചേര്‍ന്നുള്ള ഒരു കുടിലിലെ എത്യോപ്യന്‍ ഗ്രാമസുന്ദരിയുടെ ചിത്രം അവരുടെ അനുവാദത്തോടെ പകര്‍ത്തി അന്‍വര്‍. വീണ്ടും യാത്ര തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മുന്‍പായി കോന്‍സോയിലെ താമസസ്ഥലത്തെത്തണം അവിടെ ഉച്ചഭക്ഷണവും ചെറിയൊരു വിശ്രമവും കഴിഞ്ഞ് കോന്‍സോയുടെ കാഴ്ച്ചകളിലേക്കിറങ്ങണം. വലിയ വാഹനത്തിരക്കുള്ള വഴിയല്ല ഇതും. ഇരുചക്രവാഹനങ്ങള്‍, ബജാജ് ഓട്ടോറിക്ഷകള്‍, കാളവണ്ടികള്‍, ചില കാറുകള്‍ അപൂര്‍വ്വമായി ബസ്സുകള്‍ ചില ട്രക്കുകള്‍ ഇതൊക്കെയാണ് വാഹനങ്ങള്‍. ചിലയിടങ്ങളില്‍ വാഴത്തോട്ടങ്ങളില്‍ നിന്നുള്ള കുലകള്‍ വെട്ടി ലോറികളില്‍ കയറ്റുന്നുണ്ട്. ബുന്ന കഴിഞ്ഞിറങ്ങിയതോടെ എല്ലാവരും വീണ്ടും ഉഷാറായി. ജോയേട്ടന്റെ നേതൃത്ത്വത്തില്‍ ഗാനമേള തുടങ്ങി. മറ്റൊന്നിലും ശ്രദ്ധിക്കാതെ തകര്‍ന്നു കിടക്കുന്ന റോഡിലൂടെ അതിവിദഗ്ധമായി വണ്ടി ഓട്ടുകയാണ് അബ്ദു. 3 വര്‍ഷത്തോളമാകുന്നു അബ്ദു അജിനൊപ്പം കൂടിയിട്ട്. മെക്കാനിക്കല്‍ ഡിപ്ലോമധാരികൂടിയാണ് അബ്ദു. ഉറച്ച ശരീരപ്രകൃതിയുള്ള അബ്ദു കഠിനാധ്വാനിയും സത്യസന്ധനും സഹായമനസ്‌ക്കനുമാണ്. ഒട്ടും വളച്ചുകെട്ടില്ലാത്ത തുറന്ന പെരുമാറ്റം. നിരവധിയായ എത്യോപ്യന്‍ പെണ്‍കുട്ടികളുടെ കണ്ണിലുണ്ണിയാണ് അബ്ദുവെന്ന് പറഞ്ഞിരുന്നു അജിന്‍, പരിചയപ്പെടുത്തിയപ്പോള്‍.

യാത്ര ഒരു മണിക്കൂറോളം പിന്നിട്ടപ്പോള്‍ ഭൂപ്രകൃതി മാറിത്തുടങ്ങി. തടാകതടം പിന്നീട് വണ്ടി മേടിലേക്ക് കയറുകയാണ്‌. പച്ചപ്പ് പതുക്കെ പതുക്കെ വരണ്ട ഭൂപ്രകൃതിയിലേക്ക് വഴിമാറുകയാണ്. മലപ്പുറം ജില്ലയിലെ പറങ്കിമാവിന്‍ കൂട്ടങ്ങള്‍നിറഞ്ഞ ഇടനാടന്‍ ചെങ്കന്‍കുന്നുകളിലൂടെ യാത്ര ചെയ്യുന്ന ഒരു പ്രകൃതി. പിന്നെ പിന്നെ സസ്യപ്രകൃതിയും കുറഞ്ഞു വന്നു. വിശാലമായി കിടക്കുന്ന തരിശായ ആഫ്രിക്കന്‍ സമതലപ്രകൃതിയിലൂടെയായി യാത്ര. വീണ്ടും മേടുകളിലേക്ക് വണ്ടി കയറി. ഒടുവില്‍ 11.30തോടെ കോന്‍സോ അങ്ങാടിയിലെത്തി. പ്രധാന കവലയില്‍ നിന്ന് 1.5 കിലോമീറ്ററോളം മാറി കോന്‍സോ കള്‍ച്ചറല്‍ ലാന്‍ഡ് സ്‌കേപ്പിലേക്ക് പോകുന്ന പാതയോട് ചേര്‍ന്ന് പരമ്പരാഗത ആഫ്രിക്കന്‍ ശൈലി പിന്തുടര്‍ന്ന് നിര്‍മ്മിച്ച ഒരു റിസോട്ടുണ്ട്.  കാന്താ ലോഡ്ജ് (Kanta Lodge) എന്നാണ് അതി മനോഹരമായ ആ വാസഗേഹത്തിന്റെ പേര്. പരുക്കന്‍ കല്ലുകള്‍ അടുക്കി നിര്‍മ്മിച്ച അതിര്‍ത്തിമതിലിനുള്ളില്‍ ബോഗണ്‍വില്ലകള്‍ അതിരിടുന്ന കല്ല് വിരിച്ച പാതകള്‍ അതില്‍ നിന്നുള്ള ചെറിയ ഉപ നടപ്പാതകള്‍ അതിന്റെ ഓരം ചേര്‍ന്ന് ആഫ്രിക്കന്‍ പരമ്പരാഗത വാസ്തു മാതൃകകളെ പിന്തുടര്‍ന്ന് നിര്‍മ്മിച്ച മനോഹരമായ പുല്ല് മേഞ്ഞ വൃത്താകൃതിയിലുള്ള കുടിലുകള്‍. ആ വളപ്പിന്റെ ഒരു വശം മനോഹരമായ താഴ്‌വരയാണ്. മരങ്ങളില്‍ നിറയെ ചെറു കിളികള്‍. ശാന്തവും സ്വച്ഛവുമായ പരിസരം. പതിവു പോലെ വിശപേശലുകള്‍ക്ക് ശേഷം അവരുമായി ധാരണയിലെത്തി അന്നവിടെ തങ്ങാമെന്ന് തീരുമാനമായി. തീന്‍ പുരക്ക് പുറത്തായി ഒരു വന്‍വൃക്ഷഛായയില്‍ നിരത്തിയിട്ട മേശകളിലൊന്നില്‍ ബുന്ന കുടിച്ച് അല്‍പ്പനേരം കാത്തിരുന്നപ്പോള്‍ ചൂടോടെ എത്യോപ്യന്‍ ഉച്ചഭക്ഷണമെത്തി. അപ്പോഴേക്കും എവിടെ നിന്നോ കടന്നുവന്ന പൂച്ചകള്‍ക്കൊപ്പം അത് കഴിച്ച് അല്‍പ്പനേരം വിശ്രമിച്ചു ഞങ്ങള്‍.

ഇനി കോന്‍സോയുടെ കാഴ്ച്ചകളിലേക്കാണ്. എത്യോപ്യന്‍ വിനോദസഞ്ചാരഭൂപടത്തിലെ പ്രധാനപ്പെട്ട ഒരിടത്തേക്ക്. ആഫ്രിക്കയിലെ ഏറ്റവു പ്രാകൃതരായ ഗോത്രവര്‍ഗ്ഗക്കാരുള്ളത് ഓമോ വാലിയിലാണ്. എത്യോപ്യന്‍ ആദിവാസി-ഗോത്രവംശജര്‍ പാരമ്പര്യതനിമയോടെ അവരുടെ സ്വാഭാവിക ചുറ്റുപാടില്‍ ഇന്നും ജീവിക്കുന്ന ഇടം. അന്തമാനിലെ പ്രാകൃതമനുഷ്യരെപോലെ അവരും അര്‍ദ്ധനഗ്നരാണ്. അവിടേക്ക് കോന്‍സോയില്‍ നിന്നും 300 കിലോമീറ്ററോളം പോകേണ്ടതുണ്ട്. കോന്‍സോയില്‍ കൂടിയാണ് ഓമോ വാലിയിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതും. പക്ഷെ ഞങ്ങളുടെ യാത്രാപരിപാടിയില്‍ ഓമോ വാലിയില്ല. എന്നാല്‍ അതിനോളം പ്രാധാന്യമുള്ള, ഒരു കാലത്ത് ഏറ്റവും സംസ്‌കൃതരായിരുന്ന, കര്‍ഷകരായ, തനത് ആഫ്രിക്കന്‍ പൈതൃകം പിന്‍തുടര്‍ന്ന് പോരുന്ന, പ്രാചീനമായൊരു ജനവിഭാഗം ഇപ്പോഴും അതേ പാരമ്പര്യത്തനിമയോടെ ജീവിക്കുന്ന കോന്‍സോ സാംസ്‌ക്കാരിക ഭൂമികയാണ് ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.

(തുടരും)

Monday, February 10, 2020

എത്യോപ്യയുടെ ഇന്നലെകള്‍

The Battle of Dogali (1887)
എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (8)
---------------------------------------------------------
ത്യോപ്യയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണ് റിഫ്റ്റ് വാലിയിലെ അബായ തടാക തടം. കറുത്ത മണ്ണും പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളുമുള്ള ആ ഹരിതമോഹന ഭൂപ്രദേശത്തുകൂടിയാണ് അര്‍ബാമിഞ്ചില്‍ നിന്നും കോന്‍സോയിലേക്കുള്ള പാത കടന്നുപോകുന്നത്. ആ വഴിയിലൂടെയാണ് അബ്ദുവിനും ഡോ. അജിനുമൊപ്പം ഞങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എത്യോപ്യയിലെ തനതായൊരു കാര്‍ഷിക ഗോത്രജീവിതം പുലരുന്ന സാംസ്‌ക്കാരിക ഭൂമികയാണ് കോന്‍സോ മലമടക്കുകള്‍ എന്ന് അജിന്‍ പറഞ്ഞിരുന്നു. ഇന്ത്യയെ പോലെ ഒരു രാജ്യത്തിനുള്ളില്‍ തന്നെ നിരവധിയായ എത്രയോ സംസ്‌ക്കാരങ്ങള്‍, ജീവിതരീതികള്‍, ഭാഷകള്‍. നിരവധിയായ ഉപദേശീയതകളുടെ ഒരു സമന്വയമാണ് എത്യോപ്യന്‍ ദേശീയതയും. 80 ഓളം ഉപദേശീയതകള്‍ ഇന്ത്യയുടെ മൂന്നിലെന്ന് വലുപ്പം വരുന്ന (1,104,300 ചതുരശ്രകിലോമീറ്റര്‍) ഈ രാജ്യത്തുണ്ടെന്നാണ് കണക്ക്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജൈവസമ്പത്തിലും സംസ്‌ക്കാരത്തിലും സാമൂഹ്യജീവിതത്തിലും മനുഷ്യപ്രകൃതിയിലുമൊക്കെ ഈ വൈവിധ്യം പ്രകടമാണ്. അതിദരിദ്രരായ ആളുകളും അതിസമ്പന്നരും ഇവിടെയുണ്ട്. ഇപ്പോഴും നഗ്നരായി ശരീരത്ത് പച്ചകുത്തി ജീവിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങളുള്ള ഈ രാജ്യത്ത് തന്നെയാണ് AD ആദ്യദശകങ്ങള്‍ മുതല്‍ കേന്ദ്രീകൃത രാജ്യഭരണവും നിലവിലുണ്ടായിരുന്നതെന്ന് ആശ്ചര്യകരമാണ്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോളനിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാശ്ചാത്യ ക്രിസ്തുമതം കടന്നു വന്നതെങ്കില്‍ ഇവിടത്തെ പൗരസ്ത്യക്രിസ്തുമതവിശ്വാസങ്ങള്‍ക്ക് ആ മതത്തിന്റെ പ്രാരംഭകാലത്തോളം തന്നെ പഴക്കമുണ്ട്. ആഫ്രിക്കയിലെ താരതമ്യേന ശാന്തമായ പ്രദേശമാണ് എത്യോപ്യ. ഭുഖണ്ഡത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കോളനിവല്‍ക്കരണത്തിന് കീഴ്‌പ്പെടാതിരുന്ന ഏക ആഫ്രിക്കന്‍ രാജ്യം, അടിമസമ്പ്രദായം നിലവിലില്ലാതിരുന്ന രാജ്യം എന്നിങ്ങനെയുള്ള പ്രത്യേകതകളും കൂടിയുണ്ട് എത്യോപ്യക്ക്.

പൊള്ളിയ മുഖങ്ങളുടെ രാജ്യം എന്നാണ് എത്യോപ്യ എന്ന പദത്തിന്റെ അര്‍ത്ഥം. മനുഷ്യവംശത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണിത്. 3 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട പ്രദേശം. കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴയ ഹോമോസാപിയന്‍സ് ഫോസിലുകള്‍ ലഭിച്ചത് ഇവിടെ നിന്നാണ്. അബിസീനിയ എന്നാണ് എത്യോപ്യയുടെ പഴയ പേര്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളിലൊന്നായാണ് എത്യോപ്യയെ കണക്കാക്കുന്നത്. ബിസി 980 ഓടെ ഒരു രാജ്യമായി എത്യോപ്യ വികസിച്ചു.  മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ അക്‌സുമാണ് എത്യോപ്യയിലെ ആദ്യത്തെ സുസംഘടിത രാജ്യം. നാലാം നൂറ്റാണ്ടില്‍ എസ്‌നാ രാജാവിന്റെ കീഴില്‍ അത് വികസിച്ചു. പിന്നീട് അദ്ദേഹം ക്രിസ്തുമതത്തിലേക്ക് കടന്നുവരികയും മുഴുവന്‍ രാജ്യത്തേയും അതിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. അങ്ങിനെ എത്യോപ്യയില്‍ ക്രിസ്തുമതം പ്രബലമായി. തുടര്‍ന്ന് യഹൂദമതവും പിന്നീട് ഇസ്ലാമും എത്യോപ്യയിലേക്ക് കടന്നു വരുന്നുണ്ട്. എത്യോപ്യന്‍ രാജ്യകുടുംബ വംശാവലി ബൈബിളില്‍ പരാമര്‍ശിക്കുന്ന സോളമന്‍ രാജാവില്‍ നിന്നും ഷേബാ രാജ്ഞിയില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന് എത്യോപ്യക്കാര്‍ വിശ്വാസിക്കുന്നു. സോളമന്‍-ഷേബ ബന്ധത്തില്‍ പിറന്ന മെന്‍ലിക്കിന്റെ പിന്‍ഗാമികളാണത്ര എത്യോപ്യന്‍ ചക്രവര്‍ത്തിമാര്‍. നിരവധിയായ ഉള്‍പിരിവുകളും പോരുകളും നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന അധികാരത്തര്‍ക്കങ്ങളുമൊക്കെ രാജ പരമ്പരയില്‍ നിലനിന്നിരുന്നു. കൃത്യമായ ഒരു വംശത്തിന്റെ ദായ പ്രകാരമുള്ള തുടര്‍ച്ച എത്യോപ്യന്‍ രാജവംശത്തിലും സംഭവിച്ചിട്ടില്ലെങ്കിലും നിര്‍മ്മിച്ചെടുത്ത വംശാവലി രേഖകളിലൂടെ ഈ കുലമഹിമവാദങ്ങളെ സ്ഥാപിക്കാന്‍ എല്ലാ കാലത്തും ശ്രമിച്ചിരുന്നു എതോപ്യന്‍ ഭരണവര്‍ഗം. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും ഇതിനവര്‍ക്കുണ്ടായിരുന്നു.
Haile Selassie
ഏഴാം നൂറ്റാണ്ടോടു കൂടി പുറം ലോകവുമായുള്ള ബന്ധങ്ങള്‍ ക്രമേണ കുറഞ്ഞ് പിന്നീട് ശതാബ്ദങ്ങളോളം പുറംലോകത്തുനിന്നും ഒറ്റപ്പെട്ടു കിടന്നു എത്യോപ്യ. ഇസ്ലാം വ്യാപനത്തിന്റെ ഈ കാലത്ത് ഈജിപ്ത് പോലുള്ള പൗരസ്ത്യക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ഇസ്ലാമിന് കീഴടങ്ങിയതോടെ സംഭവിച്ച മതപരമായ ഒറ്റപെടലായിരുന്നു ഇതിന്റെ പ്രധാന കാരണം. എത്യോപ്യയിലും ഇത് ഇസ്ലാം വ്യാപനത്തിന്റെ കാലമായിരുന്നു. പിന്നീട് 15-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പൗരാണിക ക്രസ്തുമത ചരിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെട്ട ഈ രാജ്യത്തെ തേടി പോര്‍ച്ചുഗീസുകാരെത്തുന്നതോടെയാണ് എത്യോപ്യ പുറംലോകവുമായുള്ള  ബന്ധങ്ങള്‍ പുനരാരംഭിക്കുന്നത്. ഓട്ടോമാന്‍ മുസ്ലീം സാമ്രാജ്യത്തിനെതിരായ വിശുദ്ധയുദ്ധത്തില്‍ ഈ പുരാതന ക്രൈസ്തവ രാജ്യത്തെ സംഖ്യകക്ഷിയാക്കാമെന്ന പ്രതീക്ഷ കൂടിയുണ്ടായിരുന്നു പോര്‍ട്ടുഗലിന്. പുതിയ സംഖ്യത്തില്‍ ഭാഗമായെങ്കിലും ഓട്ടോമാന്‍ ഭരണാധികാരികളില്‍ നിന്ന് കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നു എത്യോപ്യക്ക്. ഒടുവില്‍ 1541 ല്‍ വാസകോഡഗാമയുടെ മകനായ ക്രിസ്റ്റഫര്‍ ഡ ഗാമയാണ് മുസ്ലീം ഭരണാധികാരികളുമായുള്ള യുദ്ധത്തില്‍ എത്യോപ്യയെ സഹായിക്കാനെത്തുന്നത്. ക്രിസ്റ്റഫര്‍ ഗാമ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടെങ്കിലും പോര്‍ട്ടുഗീസ് സഹായത്തോടെ എത്യോപ്യന്‍ സൈന്യം നവീകരിക്കപ്പെടുകയും 1543ല്‍ സമ്പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു.

എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന് മുകളില്‍ കാത്തോലിക്കാ വിശ്വാസം അടിച്ചേല്‍പ്പിക്കാനാണ് പിന്നീട് പോര്‍ട്ടുഗല്‍ ശ്രമിച്ചത്. ജെസ്യൂട്ട് പാതിരിമാരും പോര്‍ട്ടുഗീസുകാര്‍ക്കൊപ്പം ചേര്‍ന്നു. മതപരമായ ഈ ഇടപെടലുകള്‍ രാജ്യത്തെ സംഘര്‍ഷങ്ങളിലേക്ക് നയിച്ചു. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഈ നീക്കങ്ങളെ ശക്തമായി എതിര്‍ത്തു. ഒടുവില്‍ 1633ല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രേരണക്ക് വഴങ്ങി ചക്രവര്‍ത്തി പോര്‍ട്ടുഗീസുകാരെയും ജസ്യൂട്ടുകളെയും രാജ്യത്ത് നിന്ന് പുറത്താക്കി. 150 വര്‍ഷത്തോളം എത്യോപ്യ യൂറോപ്പുമായി പൂര്‍ണ്ണമായും അകന്നു നിന്നു. ഇക്കാലത്താണ് എത്യോപ്യ അതിന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കുന്നതും കോട്ടകളും കൊട്ടാരങ്ങളും പണിയുന്നതും 'ഗോണ്ടര്‍' തലസ്ഥാനനഗരമാക്കുന്നതും. 18ാം നൂറ്റാണ്ടോടെ ചക്രവര്‍ത്തിയുടെ ശക്തി ക്ഷയിക്കുകയും ഫ്യൂഡല്‍ പ്രഭുക്കള്‍ പ്രബലരാകുകയും ചെയ്തു.

1769 ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ ജെയിംസ് ബ്രൂസ് എത്യോപ്യയിലെത്തി നൈല്‍ നദിയുടെ തുടക്കം കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. 1855ല്‍ എത്യോപ്യന്‍ സൈനികനേതാവായ 'തിയോഡ്രോസ്' ചക്രവര്‍ത്തിയെ നിഷ്‌കാസിതനാക്കി സിംഹാസനം പിടിച്ചെടുക്കുകയും ഫ്യൂഡല്‍ പ്രഭുക്കളെ അടിച്ചമര്‍ത്തി വീണ്ടും കേന്ദ്രീകൃതഭരണം ശക്തമാക്കുകയും ചെയ്തു. കച്ചവടത്തിനായും പര്യവേഷണങ്ങള്‍ക്കായും രാജ്യത്തെത്തിയ ഇംഗ്ലീഷുകാരുമായുള്ള സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് വഴിമാറുന്നത് അക്കാലത്ത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നിര്‍ണ്ണായക വിജയങ്ങള്‍ നേടി എത്യോപ്യന്‍ സഭ. 1867 ല്‍ ബ്രിട്ടന്‍ ജനറല്‍ റോബര്‍ട്ട് നേപ്പിയറുടെ നേതൃത്വത്തില്‍ എത്യോപ്യയിലേക്ക് സൈന്യത്തെ അയക്കുകയും 1868ല്‍ ബ്രിട്ടീഷുസൈന്യം വിജയിക്കുകയും ചെയ്യുന്നു. പരാജയഭീതിയാല്‍ തിയോഡ്രോസ് സ്വയം വെടിവെച്ച് മരിച്ചിരുന്നു. ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിച്ച ജോഹന്നാസ് നാലാമനാണ് തുടര്‍ന്ന് എത്യോപ്യയുടെ ഭരണാധികാരിയായി മാറുന്നത്.

1869 ല്‍ സൂയസ് കനാല്‍ തുറന്നതോടെ മെഡിറ്ററേനിയന്‍ തീരത്തു നിന്ന് ചെങ്കടല്‍ തീരത്തേക്ക് കോളനിമോഹങ്ങളുമായി യൂറോപ്യന്മാരെത്തി തുടങ്ങി. എത്യോപ്യക്ക് മുകളില്‍ കണ്ണുവെച്ചത് ഇറ്റലിയായിരുന്നു. 1872 ല്‍ അസബ് തുറമുഖവും 1885 ല്‍ മസാവയും പിടിച്ചെടുത്തു ഇറ്റലി. ശേഷം എത്യോപ്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് മുന്നേറിയ ഇറ്റലിക്കാരെ 1887 ജനുവരിയില്‍ എത്യോപ്യന്‍ സൈന്യം ദൊഗാലി പട്ടണത്തില്‍ വെച്ച് കീഴ്‌പ്പെടുത്തി. 1889 ല്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയായി ഷോഹ മെനലിക് സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് ഇറ്റലിയും എത്യോപ്യയും തമ്മില്‍ ഒരു ഉടമ്പടി ഒപ്പുവെച്ചു. അതിന് പുറകില്‍ ഒരു ചതി ഒളിപ്പിച്ചുവെച്ചിരുന്നു ഇറ്റലി. അമാരിക്ക് ഭാഷയില്‍ എഴുതിയ യഥാര്‍ത്ഥ കരാറില്‍ നിന്ന് വ്യത്യസ്തമായിരുന്നു അതിന്റെ ഇറ്റാലിയന്‍ പതിപ്പ്. അതനുസരിച്ച് എത്യോപ്യ ഇറ്റലിയുടെ സംരക്ഷണ കേന്ദ്രമാണ് അതിന്റെ മറവില്‍ എത്യോപ്യയില്‍ വീണ്ടും ഇടപെടാന്‍ തുടങ്ങി ഇറ്റലി. 1895-ല്‍ ഇറ്റലിയും എത്യോപ്യയും തമ്മില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം ഇറ്റാലിയന്‍ സൈന്യം കനത്ത തോല്‍വി ഏറ്റുവാങ്ങി. എത്യോപ്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ ഇറ്റലി നിര്‍ബന്ധിതമായി. മെനലിക് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ നേടിയ ഈ യുദ്ധവിജയം ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നവരാണ് എത്യോപ്യക്കാര്‍.
Mengistu Haile Mariam
ഇരുപതാം നൂറ്റാണ്ടില്‍ മെനലിക് ചക്രവര്‍ത്തിക്ക് ശേഷം നടന്ന അധികാര വടംവലികളുടെ അവസാനം 1916 മുതല്‍ യുവരാജാവും പിന്നീട് രാജാവുമായിരുന്ന ഹെയ്‌ലി സെലാസി എത്യോപ്യന്‍ ചക്രവര്‍ത്തിയായി സ്ഥാനം ഏറ്റെടുത്തു. ആധൂനിക എത്യോപ്യയുടെ പിതാവ് ഹെയ്‌ലി സെലാസിയാണ്. സെലാസിയുടെ കാലത്താണ് ഇറ്റലി ഒരിക്കല്‍ കൂടി എത്യോപ്യയില്‍ അധിനിവേശം നടത്തുന്നത്. 1936ല്‍ ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകാലത്ത്. 1939ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ഇറ്റലിയെ 1941ല്‍ ബ്രിട്ടന്‍ എത്യോപ്യയില്‍ നിന്നും പുറംതള്ളി. തുടര്‍ന്ന് ലോകമഹായുദ്ധാനന്തരവും എത്യോപ്യയില്‍ ഹെയ്‌ലി സെലാസിയുടെ രാജഭരണം തുടര്‍ന്നു. പാന്‍ ആഫ്രിക്കന്‍  സങ്കല്‍പ്പത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു ഹെയ്‌ലി സെലാസി. എത്യോപ്യക്ക് പുറത്ത് ആഫ്രിക്കക്കൊട്ടാകെ സ്വീകാര്യനായ നേതാവ്. അന്തര്‍ ദേശീയ വേദികളില്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന് കാതോര്‍ത്തു ലോകം.

രണ്ടാം ലോകമഹായുദ്ധം പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും കോളനിഭരണത്തിന് അറുതി വരുത്തിയിരുന്നു. ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു പല രാജ്യങ്ങളും. അതിന്റെ അലയൊലികള്‍ രാജ്യത്തുമെത്തിയിരുന്നെങ്കിലും ചക്രവര്‍ത്തിയുടെ ജനസമ്മതിയെ തകര്‍ക്കാന്‍ അതിനൊന്നിനുമായില്ല. പക്ഷെ 1970കളുടെ തുടക്കത്തിലെ കനത്ത ക്ഷാമം എത്യോപ്യയിലെങ്ങും അസംതൃപ്തിയും സംഘര്‍ഷങ്ങളും വളര്‍ത്തി. അതിനെ മറികടക്കാനായി 1974ല്‍ നടത്തിയ ചില സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങള്‍ ഈ അസംതൃപ്തി രൂക്ഷമാകാനാണ് സഹായിച്ചത്. ഒരു കാലത്ത് എത്യോപ്യക്കാര്‍ക്ക് ദൈവതുല്യനായ ചക്രവര്‍ത്തിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. കൊട്ടാരവുമായി ബന്ധപ്പെട്ട ഒരു ഉപജാപകവൃന്ദം ചക്രവര്‍ത്തിയുടെ തീരുമാനങ്ങളെ വരെ സ്വാധീനിക്കാവുന്ന തരത്തില്‍ വളര്‍ന്നു വന്നിരുന്നു അതിന് മുന്‍പേ തന്നെ. പല മന്ത്രിമാരും വകുപ്പു തലവന്‍മാരും സൈനികമേധാവികളും അഴിമതിക്കാരായിരുന്നു. മേലേത്തട്ടില്‍ നില നിന്നിരുന്ന ധൂര്‍ത്തും സുഖലോലുപതയും ആഢംബര ജീവിതവും രാജഭരണത്തെ ജനങ്ങളില്‍ നിന്നകറ്റിയിരുന്നു. ചക്രവര്‍ത്തി ഇവര്‍ക്കിടയില്‍ നിസ്സഹായനായിരുന്നു. ജനരോഷം താമസിക്കാതെ കൊട്ടാരത്തിനു നേരെ തിരിഞ്ഞു.

1974ല്‍ തന്നെ സൈനിക നേതൃത്വത്തിലെ ചിലരുടെ മുന്‍കൈയ്യില്‍ അട്ടിമറി നടക്കുകയും ദെര്‍ഗ് (Derg, Provisional Military Government of Socialist Ethiopia) എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കമാകുയും ചെയ്തു. ആദ്യം സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സെലാസി പിന്നീട് കൊല്ലപ്പെട്ടു. സോവിയറ്റ് യൂണിയനും ക്യൂബയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇടതുഗവര്‍മെന്റിന് പൂര്‍ണ്ണ പിന്തുണ നല്‍കി. എതിരാളികളെയും വിമതശബ്ദങ്ങളെയും ക്രൂരമായി അടിച്ചമര്‍ത്തിയ ചുവപ്പ് ഭീകരത (Red Terror) എന്നറിയപ്പെടുന്ന കാലമാണ് പിന്നീട് എത്യോപ്യ കണ്ടത്. ലക്ഷകണക്കിന് പേരാണ് ഇക്കാലത്ത് കൊല്ലപ്പെട്ടത്. 1977  മുതല്‍ 1987 വരെ എത്യോപ്യന്‍ രാഷ്ട്ര തലവനും, ദെര്‍ഗ് ചെയര്‍മാനും തുടര്‍ന്ന് 1987 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് എത്യോപ്യയുടെ ( People's Democratic Republic of Ethiopia) യുടെ പ്രഥമ പ്രസിഡന്റുമായ മെങ്കിസ്റ്റോ ഹെയലീ മറിയമാണ് ഈ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയത്. 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്ത് എത്യോപ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണവും തകര്‍ത്തെറിയപ്പെട്ടു. ഇ പി ആര്‍ ഡി എഫ് (Ethiopian People's Revolutionary Democratic Front) സായുധ പോരാളികള്‍ വിജയം നേടിയതോടെ മെങ്കിസ്റ്റോയും അടുത്ത അനുയായികളും സിംബാബ്വേയില്‍ രാഷ്ട്രീയ അഭയം തേടി. 1991 മെയ് മാസത്തില്‍ നടന്ന ഈ അട്ടിമറിക്ക് ശേഷം അധികാരത്തില്‍ വന്നത് വിമതഗ്രൂപ്പുകളുടെ നേതൃസ്ഥനത്തുണ്ടായിരുന്ന മെലസ് സെനാവിയായിരുന്നു. മെലസ് എത്യോപ്യയെ ജനാധിപത്യത്തിലേക്ക് കൈപിടിച്ച് നടത്തി. ആദ്യം എത്യോപ്യയുടെ പ്രസിഡന്റും പിന്നീട് 1994 ല്‍ ഭരണഘടന അംഗീകരിച്ച് റിപ്പബ്ലിക്കായതിന് ശേഷം പ്രധാനമന്ത്രിയുമായി മെലസ്. തുടര്‍ന്നിങ്ങോട്ട് ഇതൊരു ജനാധിപത്യരാജ്യമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വീണ്ടും പലവട്ടം ക്ഷാമവും യുദ്ധവും വംശീയസംഘര്‍ഷങ്ങളുമൊക്കെ ചേര്‍ന്ന് ഞെരിച്ചമര്‍ത്തിയെങ്കിലും ഇന്നും എത്യോപ്യ അനുശീലിക്കുന്നത് ജനാധിപത്യം തന്നെയാണ്. അതു തന്നെയാണ് മറ്റാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്യോപ്യയെ വ്യത്യസ്തമാക്കുന്നതും.

ഇന്ന് ആഫ്രിക്കയിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് എത്യോപ്യയുടേത്. ആ എത്യോപ്യയിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങള്‍ കൂടി കണ്ടുകൊണ്ട്. അറിഞ്ഞു കൊണ്ട്.

(തുടരും)

Thursday, February 6, 2020

റിഫ്റ്റ് വാലിയിലെ പുലരി

എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (7)
---------------------------------------------------------
ദീര്‍ഘവും ക്ലേശകരവുമായൊരു പകല്‍യാത്രക്കും പാതിരാവോളം നീണ്ട തീന്‍മേശ ചര്‍ച്ചകളും ശേഷം മതികെട്ടുറങ്ങേണ്ടതാണ്. തലേന്നത്തെ ഉറക്കവും ബാക്കിയുണ്ട്. ഡോക്ടറുടെ ഫ്‌ളാറ്റില്‍ വളരെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്, പുലരുന്നതിനെത്രയോ മുന്‍പ് എഴുന്നേറ്റ് യാത്രപുറപ്പെടുകയും ചെയ്തു. ഹെയ്‌ലി റിസോട്ടിലെ ശീതികരിച്ച മുറിയിലെ ഉയര്‍ന്ന ശയ്യാസുഖം തരുന്ന മെത്തയിലെ കട്ടിയുളള പുതപ്പിനടിയില്‍ ഏറെ കാത്തുകിടന്നിട്ടും പക്ഷെ ഉറക്കം കടന്നുവന്നില്ല. പിന്നീടെപ്പോഴോ അര്‍ദ്ധമയക്കത്തിലേക്ക് ആണ്ടു പോയി. ഇടക്കെപ്പോഴൊക്കയോ ഉണര്‍ന്നു. പുലരുമ്പോള്‍ കാത്തിരിക്കുന്നത് ഒരു അത്ഭുതമാണെന്ന സൂചന ഡോ.അജിന്‍ മുന്നേ നല്‍കിയിരുന്നു. പാതിയുറക്കത്തിലെ ഒരു തിരിഞ്ഞു കിടപ്പിനിടയിലാണ് സുതാര്യമായ അകം ജാലക തിരശ്ശീലക്കപ്പുറം ഒരു ചുവപ്പുരാശി കണ്ണില്‍പ്പെടുന്നത്. ചാടിയെഴുന്നേറ്റ് ബാല്‍ക്കണിയിലെത്തിയപ്പോള്‍ ഉദയത്തിനുള്ള തയ്യാറെടുപ്പിലാണ് സൂര്യന്‍. എല്ലാവരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു. ഏറ്റവും മനോഹരമായ ദൂരകാഴ്ച്ച ലഭ്യമാകുന്നതില്‍ പെട്ടതായിരുന്നു രണ്ടാം നിലയില്‍ റിസോട്ടിന്റെ മധ്യഭാഗത്തായി ഞങ്ങള്‍ക്ക് കിട്ടിയിരുന്ന മുറികള്‍. പതുക്കെ പതുക്കെ  ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ട് ചക്രവാളത്തില്‍ ചുകന്ന പ്രകാശം പരന്നുതുടങ്ങി. മുന്‍പില്‍ നിറങ്ങളുടെ ഒരിന്ദ്രജാലം. ഹോട്ടലിന് അഭിമുഖമായി താഴെ പരന്നുകിടക്കുന്നത് ഇടതൂര്‍ന്ന വനം നിറഞ്ഞ റിഫ്റ്റ്‌വാലിയാണ്. നെച്ചിസാര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമാണ് ആ സംരക്ഷിത പ്രദേശം. ആ പച്ചമേലാപ്പുകള്‍ക്കപ്പുറം ചാമോ തടാകം. മറ്റൊരു വശത്ത് അബായ തടാകത്തിന്റെ വിദൂരദൃശ്യം. മഞ്ഞണിഞ്ഞ പുലരിയാണ്. അതിനിടയിലൂടെ സൂര്യന്റെ ആദ്യ രശ്മികള്‍ പുറത്തു വന്നുതുടങ്ങിയതോടെ നിറക്കൂട്ടുകളുടെ ഒരു സംഗമസ്ഥലമായി ചക്രവാളം.

ഭാഗ്യം പോലെ വീണുകിട്ടിയ അതിമനോഹരമായ ആ ഉദയത്തിലേക്ക് മിഴികളാഴ്ത്തി നിശബ്ദരായി നിന്നു ഞങ്ങള്‍. ഇന്നലെ രാത്രി റിഫ്റ്റിനോട് ചേര്‍ന്ന ചെറിയ അരമതില്‍കെട്ടിനിപ്പുറത്തിരുന്ന് അത്താഴം കഴിക്കുമ്പോള്‍ അവ്യക്തമായി ഒരു താഴ്‌വാരം ദൃശ്യമായിരുന്നെങ്കിലും ഇത്ര വിസ്മയകരമായ ഒരു പുലര്‍ക്കാഴ്ച്ചയിലേക്കാണ് ഡോ.അജിന്‍ ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഉദയത്തിന്റെ ആ അതി സുന്ദര നിമിഷങ്ങള്‍ അവസാനിക്കാതിരുന്നെങ്കിലെന്ന് ആശിച്ചു. സൂര്യന്‍ പതുക്കെ ഉയര്‍ന്നുതുടങ്ങി. പുലര്‍വെളിച്ചം ഹോട്ടല്‍ വളപ്പിലേക്കും പടര്‍ന്നുതുടങ്ങി. താഴെ ഹോട്ടലില്‍ നിന്ന് റിഫ്റ്റിലേക്ക് തള്ളി നില്‍ക്കുന്ന ചരിച്ച് നിര്‍മ്മിച്ച ഒരു നിരീക്ഷണഗോപുരമുണ്ട്. ജോയേട്ടനും അന്‍വറിനുമൊപ്പം അങ്ങോട്ട് നടന്നു. റിഫ്റ്റിന്റെയും അതിനപ്പുറമുള്ള തടാകത്തിന്റെയും അതില്‍ അപ്പോഴും ചിത്രനിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുന്ന സുര്യന്റെയും കാഴ്ച്ചകള്‍ കണ്ട് നിശബ്ദരായി ഏറെ നേരം നിന്നു അവിടെ. പിന്നെ ഹെയ്‌ലിയുടെ ആ ഹോട്ടല്‍ വളപ്പിലൂടെ റിഫ്‌ററിന്റെ ഓരം ചേര്‍ന്ന് പ്രഭാത നടത്തത്തിനിറങ്ങി.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു കാഴ്ച്ചകണ്ടത് കുടജാദ്രിയിലെ ചിത്രമൂല ഗുഹയില്‍ നിന്ന്. അന്നും അന്‍വറുണ്ടായിരുന്നു കൂടെ. പിന്നെ കണ്ണൂര് നിന്നുള്ള മൂന്ന് സുഹൃത്തുകളും ഗുഹയിലെ അന്തേവാസിയായ സന്യാസിയും. തലേന്ന് രാത്രി കാടിന് നടുവിലെ ആ ഗുഹയില്‍ തങ്ങി. ഉയരെയുള്ള ഗുഹയില്‍ നിന്ന് നോക്കിയാല്‍ താഴെ പച്ചപ്പിന്റെ വന്‍കടലാണ്. ആ ആരണ്യകത്തിന് മുകളില്‍ നിലാവ് പരക്കുന്നതിനും രാവ് കനക്കുന്നതിനും പിറ്റേന്ന് അതിമനോഹരമായ ഒരു പുലരിക്കും സാക്ഷിയായി ഞങ്ങള്‍. അതിനു മുന്‍പോ പിന്‍പോ അത്തരമൊരു പുലരി കണ്ടിരുന്നില്ല. അതാണിവിടെ വീണ്ടും സംഭവിച്ചിരിക്കുന്നത്. എത്യോപ്യന്‍ യാത്ര സഫലമായിരിക്കുന്നു. പ്രിയപ്പെട്ടവര്‍ കൂടി അരികിലുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു. വീട്ടിലേക്ക് വിളിച്ചു. അമ്മയും നിത്യയും കല്യാണിയുമായി സംസാരിച്ചു. കുഞ്ഞുണ്ണിയുടെ വിശേഷങ്ങള്‍ അറിഞ്ഞു.
അധികം സഞ്ചാരികളില്ലാത്തതുകൊണ്ടോ അതോ ഉള്ളവര്‍ ഉറക്കംവിട്ടുണരാത്തതുകൊണ്ടോ എന്നറിയില്ല ഏറെയാരുമുണ്ടയിരുന്നില്ല ആ കാഴ്ച്ചക്ക് സാക്ഷികളായി. മുകളിലെ ബാല്‍ക്കണിയില്‍ ഡോക്ടറും അബ്ദുവുമുണ്ട്. ദത്തേട്ടന്‍ വീണ്ടും ഉറക്കത്തിലേക്ക് മടങ്ങിയിരുന്നു. മുകളില്‍ നിന്ന് ഡോക്ടര്‍ കൈകാട്ടി വിളിക്കുന്നുണ്ട്. ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. എത്രയും പെട്ടെന്ന് കുളികഴിഞ്ഞ് പ്രാതലിനെത്താന്‍ അജിന്റെ ഉത്തരവ് വന്നു. ഉറക്കത്തില്‍ നിന്നു ദത്തേട്ടനെ വിളിച്ചുണര്‍ത്തി. 8 മണിക്കാണ് ഹെയ്‌ലിയിലെ തീന്‍പുര പ്രഭാതഭക്ഷണത്തിനായി തുറക്കുന്ന സമയം. താമസത്തിനൊപ്പം സൗജന്യമായുള്ള ബ്രേക്ക്ഫാസ്റ്റാണ്. അതിവിശിഷ്ഠമായ എത്യോപ്യന്‍-പാശ്ചാത്ത്യ ഭക്ഷണ സമ്മിശ്രണമാണ് കാത്തിരിക്കുന്നതെന്ന് അജിന്‍ പറഞ്ഞു. അതിന് തന്നെ നമ്മളിവിടെ കൊടുത്ത പൈസയുടെ മൂല്യമുണ്ട്. കനത്ത ആക്രമണത്തിനായി തയ്യാറാകുക. ഇവിടെ നിന്നിറങ്ങിയാല്‍ ഇനി കോന്‍സോയിലെത്തിയിട്ടേ ഭക്ഷണമുള്ളൂ.

ഉത്തരവ് ശിരസ്സാവഹിച്ച് പ്രഭാതകൃത്യങ്ങള്‍ കഴിച്ച് ഞങ്ങള്‍ താഴേക്കിറങ്ങി. പ്രതീക്ഷിച്ചതുപോലെ അതിഭംഗീരമായ പ്രാതലാണ്‌ അവിടെ ഞങ്ങളെ കാത്തിരുന്നത്. ഉദയം കാണാന്‍ ആളു കുറവായിരുന്നെങ്കിലും ഭക്ഷണശാലയിലേക്ക് ആളുകളെത്തിക്കൊണ്ടിരുന്നു. ഒരു പൂര്‍ണ്ണ ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍ക്ക് പുറമെ നിരവധിയായ എത്യോപ്യന്‍-ആഫ്രിക്കന്‍ വിഭവങ്ങളും അവിടെ നിരന്നിരുന്നിരുന്നു. വിവിധങ്ങളായ മാംസരുചികള്‍ പലതരത്തില്‍ പുഴുങ്ങിയെടുത്ത പച്ചക്കറികള്‍ ആഫ്രിക്കന്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പുതുമവിടാത്ത പഴവര്‍ഗ്ഗങ്ങള്‍ എത്യോപ്യന്‍ സ്വാദുകള്‍ വൈറ്റ് ഹണിയുള്‍പ്പടെയുള്ള നിരവധിയായ ആഫ്രിക്കന്‍ തേന്‍ ശേഖരം. അങ്ങിനെയങ്ങിനെ ഒരു വലിയൊരു വിശിഷ്ടഭോജ്യശേഖരം ഭക്ഷണപ്രിയര്‍ക്കായി ഒരുങ്ങിയിരിപ്പുണ്ട് അവിടെ. അജിന്റെയും അബ്ദുവിന്റെയും മേല്‍നോട്ടത്തിലും ശിക്ഷണത്തിലും ആ ഭക്ഷ്യലോകത്തിലൂടെ കടന്നുപോകാനുള്ള ഒരു ശ്രമം ഞങ്ങള്‍ നടത്തി. പക്ഷെ ആ രുചികള്‍ പാതിപോലും അനുഭവിച്ചറിയുന്നതിന് മുന്‍പായി നിറഞ്ഞ വയറോടെ തോറ്റ് പിന്‍മടങ്ങേണ്ടി വന്നു. ഭക്ഷണ ശേഷം താമസിക്കാതെ ഹോട്ടലില്‍ നിന്നിറങ്ങി. അടുത്ത സങ്കേതം കോന്‍സോയാണ്.
അതി സുന്ദരിയായ ഒരു എത്യോപ്യന്‍ വനിത ഹോട്ടലില്‍ നിന്ന് പുറം ഗെയ്റ്റിനടുത്തേക്ക് നടന്നുപോകുന്നുണ്ട്. ആഫ്രിക്കന്‍ സ്ത്രീ പുരുഷ സൗന്ദര്യത്തിന്റെ മാനദണ്ഢം അതിന്റെ വന്യമായ ഉടലഴകാണ്. ആകൃതിയൊത്ത ഉടലളവുകള്‍ തികഞ്ഞ കനത്ത ശരീരമുള്ളവരാണ് അവരിലെ സുന്ദരമാരും സുന്ദരികളും. മറ്റ് ആഫ്രിക്കക്കാരില്‍ നിന്ന് വ്യത്യസ്തമായി ചോക്ലേറ്റ് നിറമുള്ളവരാണ് എത്യോപ്യക്കാര്‍. വണ്ടി നിറുത്തി അബ്ദു അവരോടെന്തോ ചേദിച്ചു. പൊട്ടിച്ചിരിച്ചുകൊണ്ട് അവരെന്തോ മറുപടി പറഞ്ഞു. കുസൃതി നിറഞ്ഞ മുഖത്തോടെ ഒന്ന് തിരിഞ്ഞുനോക്കി വീണ്ടും വണ്ടിയെടുത്തു അബ്ദു. സ്ത്രീകളോടെന്നല്ല ആരോടും അപമര്യാദയായി പെരുമാറാത്ത ഒരാളാണ് അബ്ദു. നൂറ് ശതമാനം മാന്യനായ ഒരാള്‍. എന്താകാം അബ്ദു അവരോട് സംസാരിച്ചതെന്ന ആകാംക്ഷ ഞങ്ങളില്‍ നിറഞ്ഞു. ഞങ്ങളത് അജിനോട് ചോദിച്ചു. അതൊരു എത്യോപ്യന്‍ രഹസ്യമാണെന്ന് അബ്ദുവിനെനോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു. അര്‍ബാമിഞ്ച് നഗരഹൃദയത്തില്‍ നിന്ന് കോന്‍സോയിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ച ലാന്‍ഡ് ക്രൂയിസര്‍ അപ്പോഴേക്കും അതിന്റെ ഗതിവേഗം കൈവരിച്ചിരുന്നു. മറ്റെല്ലാം മറന്ന് അബ്ദു ഡ്രൈവിങ്ങിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു....

(തുടരും)

Saturday, February 1, 2020

അര്‍ബാമിഞ്ചിലെ രാവ്


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (6)
---------------------------------------------------------
ബായ തടാകതീരത്തെത്തിയപ്പോഴേക്കും പകല്‍ വെളിച്ചം പിന്‍വാങ്ങി തുടങ്ങിയിരുന്നു. സമുദ്രത്തിലെന്നതുപോലെ അലയടിക്കുന്നുണ്ട് ജലം. വെള്ളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലായി ചിലരൊക്കെ. മത്സ്യബന്ധത്തിനും മറ്റുമായി നാട്ടുകാര്‍ ഈ തടാകത്തില്‍ ധാരാളമായി ഇറങ്ങുന്നതാണെങ്കിലും വിജന്നമായ പരിസരത്ത് ഇരുട്ടിയ നേരത്ത് വെള്ളത്തിലിറങ്ങുന്നതിനെ ഒട്ടുമനുകൂലിച്ചില്ല. അബ്ദുവും ഡോക്ടറും. മുതലയും ഹിപ്പോയുമടക്കമുള്ള ജലജീവികളുടെ വാസകേന്ദ്രങ്ങളാണ് എത്യോപ്യന്‍ റിഫ്റ്റ് വാലി തടാകങ്ങള്‍. സമീപത്തു തന്നെയുള്ള ചാമോ തടാകമാണ് മുതലകളുടെ എത്യോപ്യയിലെ ഏറ്റവും വലിയ സംരക്ഷിത കേന്ദ്രങ്ങളിലൊന്ന്. അര്‍ബാമിഞ്ചിലേക്കുള്ള പെരുവഴിയുടെ ഓരത്തോട് ചേര്‍ന്നുള്ള തീരത്ത് ആ വൈകിയ വേളയില്‍ മഹാതടാകം നോക്കി നില്‍ക്കുമ്പോള്‍ അതിന്റെ വൈപുല്യത്തിനൊപ്പം ആഫ്രിക്കയുടെ വിശാലതയും വന്യതയും കൂടി അനുഭവിച്ചറിയുകയായിരുന്നു ഞങ്ങള്‍. ഒരു പ്രധാന ഹൈവേയായിട്ടും വല്ലപ്പോഴും കടന്നുപോകുന്ന കാറുകളും ചില മിനിലോറികളുമൊഴിച്ചാല്‍ ഒട്ടും വാഹനത്തിരക്കുണ്ടായിരുന്നില്ല തടാകത്തിന് മുകളിലെ പാതയില്‍ ആ സായംകാലത്ത്. വഴിക്കപ്പുറം വനം റിഫ്റ്റിന്റെ അവസാനം വരെ നീണ്ടു കിടന്നു. ആ വിജന്നതയിലേക്ക് ഇരുട്ട് അരിച്ചിറങ്ങിക്കൊണ്ടിരുന്നു.

സമുദ്രസമാനമായ ആ ജലസാമിപ്യത്തിനും നിര്‍ജ്ജനമായ പരിസരത്തിനും അഭൗമമായൊരു ആകര്‍ഷണീയതക്കൊപ്പം ഹേതുവറിയാത്ത  ഭീതിജനിപ്പിക്കുന്ന ഒരു നിഗൂഢത കൂടിയുണ്ടായിരുന്നു. തടാകത്തിലെ ഓളങ്ങളും കാറ്റും ചേര്‍ന്ന് സൃഷ്ടിക്കുന്ന സീല്‍ക്കാരശബ്ദവും വല്ലപ്പോഴും വാഹനങ്ങള്‍ അടുത്തുവരുന്നതിന്റെയും അകന്നുപോകുന്നതിന്‍റെയും ആരോഹണ-അവരോഹണക്രമത്തിലുമള്ള  ശബ്ദങ്ങളും അത് സൃഷ്ടിക്കുന്ന പ്രതിധ്വനികളുമൊഴിച്ചാല്‍ സാന്ദ്രമായൊരു നിശബ്ദതയുണ്ടായിരുന്നു ആ പരിസരത്തിന്.

ചിത്രമെടുപ്പും തടാകതീരത്തുകൂടെയുള്ള നടത്തവുമായി കാഴ്ച്ചാകൗതുകങ്ങളില്‍ മുഴുകി അവിടെനിന്നും പോരാന്‍ കൂട്ടാക്കാതെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഡോക്ടര്‍ പരിഭ്രാന്തിയിലായിരുന്നു. അധികനേരം ഇവിടെ തങ്ങാന്‍ പറ്റിയ സമയമല്ല ഇതെന്ന് വീണ്ടും വീണ്ടും ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു ഡോ. അജിന്‍. ഒടുവില്‍ ഞങ്ങള്‍ വാഹത്തിലേക്ക് മടങ്ങി. വനപ്രകൃതിയിലൂടെ ഒരു മണിക്കൂറില്‍ താഴെ പിന്നിട്ടാല്‍ അര്‍ബാമിഞ്ച് നഗരാതിര്‍ത്തിയിലെത്താം അവിടെ നിന്ന് അധികം ദൂരമില്ല ഇന്നത്തെ താമസസ്ഥലമായ ഹെയ്ലി റിസോര്‍ട്ട് എന്ന നക്ഷത്ര ആഡംബര ഹോട്ടലിലേക്ക്. തടാകതീരത്തുകൂടെ തന്നെയായിരുന്നു ഏറെ നേരത്തെ യാത്ര. ഇരുട്ടിന് ഗാഢത ഏറിയിരുന്നെങ്കിലും തടാകത്തിന് മുകളില്‍ നേരിയ ഒരു വെളിച്ചം ശേഷിച്ചിരുന്നു അപ്പോഴും. ഒട്ടും മെച്ചമില്ലാത്ത പ്രകാശരഹിതമായ വഴികളിലൂടെയായിരുന്നു തുടര്‍യാത്ര.

ഹെയ്ലി റിസോട്ടിന്റെ പ്രവേശനകവാടം പിന്നിടുമ്പോള്‍ 8 മണി കഴിഞ്ഞിരുന്നു. എത്യോപ്യയിലെ ഒട്ടും യാത്രാസുഖം തരാത്ത പാതകളിലൂടെയുള്ള ദീര്‍ഘയാത്ര വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട് ശരീരത്തെ. പിന്നിട്ട യാത്രാപഥങ്ങളിലെ ചേതോഹരമായ വഴിയോരങ്ങളും ഇടത്താവളങ്ങളും യാത്രാകൗതുകങ്ങളും ആകാംക്ഷകളുമാണ് ഒട്ടും മടുപ്പില്ലാതെ ഇതുവരെ ഞങ്ങളെ എത്തിച്ചത്. പക്ഷെ ഹോട്ടല്‍ മുറിയിലെത്തിയതോടെ എല്ലാവരും കിടക്കയിലേക്ക് ചാഞ്ഞു. രണ്ടാം നിലയുടെ മധ്യഭാഗത്തായി  ഇടവാതില്‍ തുറന്നാല്‍ ഒന്നായി ഉപയോഗിക്കാവുന്ന ചേര്‍ന്നുള്ള രണ്ട് മുറികളാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ബഡ്ജറ്റ് യാത്രക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന ഒന്നായിരുന്നില്ല എത്യോപ്യയിലെ പ്രശസ്തമായ ആ ആഡംബര ഹോട്ടല്‍. പക്ഷെ ആ താമസം തരുന്ന അനുഭവം വെച്ച് നോക്കുമ്പോള്‍ തുക ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന അജിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്നവിടെ താമസിക്കാന്‍ തീരുമാനമായത്. തന്റെ ബന്ധങ്ങളുപയോഗിച്ച് ഞങ്ങള്‍ക്കായി വാടകയില്‍ മോശമല്ലാത്ത ഒരിളവ് നേടിയെടുക്കുകയും ചെയ്തിരുന്നു അദ്ദേഹം.

ഉറക്കത്തിന് മുന്‍പായി ഭക്ഷണമേശക്ക് ചുറ്റുമിരുന്ന് ഇന്നത്തെ യാത്രയുടെ വിശകലനവും തുടര്‍യാത്രയുടെ ആസൂത്രണവും നടത്താമെന്ന് മുന്‍പേ തന്നെ തീരുമാനിച്ചിരുന്നു. ചൂടുവെള്ളത്തിലുളള കുളി കഴിഞ്ഞപ്പോഴേക്കും ഉറക്കം കണ്ണിലേക്കരിച്ചിറങ്ങിത്തുടങ്ങി. ദത്തേട്ടുനും ജോയേട്ടനും ഡോക്ടറും ഭക്ഷണത്തിന് മുന്‍പായുള്ള മധുപാനത്തിലാണ്. അബ്ദുവിന്റെ കൈകളില്‍ പതിവുപോലെ തണുത്ത ബിയര്‍കുപ്പി. എല്ലാവരുടേയും കുളിയും ഫോണ്‍വിളികളും കഴിഞ്ഞ് ഭോജനശാലയിലേക്ക് പോകുമ്പോഴേക്കും രാത്രി കനത്തിരുന്നു. അപ്പോഴേക്കും അടച്ചിരുന്ന റിസോട്ടിന്റെ പുറത്തെ ഡൈനിങ്ങ് ഏരിയ വീണ്ടും തുറപ്പിച്ചു ഡോക്ടര്‍. മോശമല്ലാത്ത തണുപ്പത്ത് മൊഴുകിതിരിയുടെ ചെറു വെട്ടത്തില്‍ ആഫ്രിക്കന്‍ ആകാശത്തിന് കീഴില്‍ അവിസ്മരണീയമായ ഒരു അത്താഴം.

അരണ്ട നാട്ടുവെളിച്ചത്തില്‍ അറ്റം കാണാത്ത ഒരു പ്രദേശം മുന്നില്‍ അവ്യക്തമായി പരന്നുകിടക്കുന്നുണ്ട്. അവിടെ നിന്ന് കാടിന്റെ വന്യമായ ശബ്ദങ്ങളുയരുന്നുമുണ്ട്. പഴയ പെരുമ്പിലാവ് ദിനങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തു ഡോക്ടര്‍. പൊതു സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിച്ചു. കനത്ത ബില്ലാവുമെന്നതുകൊണ്ട് പുറത്തുനിന്നാകാം രാത്രി ഭക്ഷണം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ലളിതമായി എന്തെങ്കിലും ഇവിടെ നിന്നു തന്നെ കഴിക്കാമെന്ന് തീരുമാനിക്കുന്നത്. ആ ചതുര്‍നക്ഷത്ര സുഖസ്ഥലിയിലെ എത്യോപ്യന്‍ ഭക്ഷണത്തിന്റെ രുചി കഴിപ്പിലെ ലാളിത്യം മറക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. മായികമായ ആ ആഫ്രിക്കന്‍ രാവില്‍ സ്വപ്നസമാനമായ ആ അന്തരീക്ഷത്തില്‍ മുന്‍പിലെ അവ്യക്തമായ വിജന്നതയിലേക്ക് മിഴികളാഴ്ത്തി ഇടക്കൊക്കെ വന്യശബ്ദങ്ങള്‍ക്ക് കാതോര്‍ത്ത് ആ അത്താഴമേശക്ക് ചുറ്റും ഏറെ നേരം സംസാരിച്ചിരുന്നു ഞങ്ങള്‍.

എത്യോപ്യന്‍ മതം, രാഷ്ട്രീയം, സാമുഹ്യ-സാംസ്‌ക്കാരിക ധാരകള്‍, കച്ചവട-തൊഴില്‍ സാധ്യതകള്‍, സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ അങ്ങിനെ രാവേറിക്കൊണ്ടിരുന്നു. ഇനി ഭക്ഷണം വെണ്ടെന്നുണ്ടെങ്കില്‍ പാത്രങ്ങളെടുത്തുമാറ്റി വൃത്തിയാക്കാമായിരുന്നെന്ന് റെസ്റ്റോറന്റ് ചുമതലക്കാരിയായ എത്യോപ്യന്‍ പെണ്‍കുട്ടി ഒട്ടും അലോസരപ്പെടുത്താതെ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. അവരവിടം വൃത്തിയാക്കി പോയിട്ടും ഏറെ നേരം ഞങ്ങളവിടെ തന്നെ തുടര്‍ന്നു. വിട്ടു പോരാന്‍ തോന്നാത്ത ഒരു കാന്തികശക്തിയുണ്ട് ആ അന്തരീക്ഷത്തിന്. വിഷയക്ഷാമമൊട്ടുമില്ലായിരുന്നു ആ തീന്‍മേശ ചര്‍ച്ചകള്‍ക്ക്. ഒടുവില്‍ രാവ് പാതിയോടടുത്തപ്പോള്‍ സംവാദങ്ങള്‍ക്ക് ഇടവേള കൊടുത്ത് തീരുമാനമാകാത്ത ചില തര്‍ക്കങ്ങള്‍ ബാക്കിയാക്കി മനസ്സില്ലാ മനസ്സോടെ മുറിയിലേക്ക് മടങ്ങി ഞങ്ങള്‍.

അര്‍ബാമിന്‍ചിലെ ഏറ്റവും പ്രധാന നിര്‍മ്മിതികളിലൊന്നാണ് ഹെയ്ലി റിസോര്‍ട്ട്. എത്യോപ്യയിലെ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ഹെയ്‌ലി ഗബ്രസെലാസിയുടെ ഉടമസ്ഥതയിലുള്ളതാണത്. ദീര്‍ഘദൂര ഓട്ടത്തിലിലൂടെ ഒളിമ്പിക്സില്‍ സാന്നിദ്ധ്യമറിയിച്ചവരുടെ നാടാണ് എത്യോപ്യ. 1960ല്‍ ഒളിമ്പിക്സില്‍ മത്സരിക്കാനായി ആബെബെ ബിക്കില എന്ന എത്യോപ്യക്കാരന്‍ നഗ്‌നപാദനായി റോമിലെത്തിയതോടെ തുടങ്ങുന്നു എത്യോപ്യയുടെ മാരത്തോണ്‍ പെരുമ. പരിഹാസത്തിന്റെയും സഹതാപത്തിന്റെയും നോട്ടങ്ങള്‍ ഗ്യാലറിയില്‍ നിന്ന് ബിക്കിലക്കുനേരെ ഉയര്‍ന്നു. എന്നാല്‍ ആ സെപ്തംബര്‍ 10ന് ബിക്കില മുത്തമിട്ടത് സ്വര്‍ണ്ണ മെഡലിനൊപ്പം ഒളിമ്പിക്സ് റെക്കോഡില്‍ കൂടിയായിരുന്നു. മാരത്തോണില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ആഫ്രിക്കക്കാരന്‍ കൂടിയായി ബിക്കില. തുടര്‍ന്നുള്ള 1964ലെ ടോക്യോ ഒളിമ്പിക്സിലും സ്വര്‍ണ്ണമെഡല്‍ മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല ബിക്കില. അത്തവണ അദ്ദേഹം പാദുകമണിഞ്ഞായിരുന്നു മത്സരിക്കാനിറങ്ങിയത്. അതിന് ശേഷം നിരവധി തവണ ഒളിമ്പിക്സ് ദീര്‍ഘ ദൂര ഓട്ടമത്സരങ്ങളില്‍ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചുഎത്യോപ്യ.
ദാരിദ്രവും രാഷ്ട്രീയ അനിശ്ചിതത്ത്വവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമൊന്നും അവരെ ട്രാക്കുകളില്‍ നിന്ന് അകറ്റിയില്ല. പ്രതികൂല പരിസ്ഥിതികളോട് പടവെട്ടി ഓരോ തവണവും ഇപ്പോഴും അവരെത്തുന്നു വരവറിയിക്കുന്നു. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ കെനിയാണ് പലപ്പോഴും എത്യോപ്യയുടെ എതിരാളി. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിലും 2000ലെ സിഡ്നി ഒളിമ്പിക്സിലും പതിനായിരം മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണ്ണം നേടിയത് ഹെയ്‌ലി ഗബ്രസെലാസിയായിരുന്നു. ഒറോമിയ പ്രവിശ്യയിലെ അസെല്ലയില്‍ ഒരു ദരിദ്രകുടുംബത്തിലെ പത്ത് മക്കളിലൊരാളായാണ് ഹെയ്ലി ജനിക്കുന്നത്. ദിവസവും 10 കിലോമീറ്ററിനപ്പുറമുള്ള സ്‌ക്കൂളിലേക്കും തിരിച്ചുമുള്ള ഓട്ടമാണ് അദ്ദേഹത്തെ പിന്നീട് ദീര്‍ഘദൂര ഓട്ടമത്സരങ്ങളിലെ കിരീടം വെക്കാത്ത രാജാവാക്കി മാറ്റിയത്. ഇടതുകൈയ്യില്‍ അടക്കിപ്പിടച്ച പുസ്തകങ്ങളുമായി ഓടിയോടി പിന്നീട് ആ ശൈലി കൈവിടാനായില്ല അദ്ദേഹത്തിന്. 1993, 1995, 1997, 1999 വര്‍ഷങ്ങളിലെ ലോക മാരത്തോണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണമെഡല്‍ നേടി എത്യോപ്യന്‍ കായികരംഗത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരത്തി ഹെയ്ലി. മാരത്തണിന്റെ പര്യയമായി മാറി ഈ എത്യോപ്യക്കാരന്‍.

ലോക ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ചാമ്പ്യന്‍ഷിപ്പുകളിലായി 25 തവണയിലേറെയാണ് ഹെയ്ലി റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ബെര്‍ലിന്‍ മാരത്തണിലെ തുടര്‍ച്ചയായ നാലു തവണയും ദുബൈ മാരത്തണിലെ തുടര്‍ച്ചയായി മൂന്നുതവണയും കിരീടം നേടി ഹെയ്ലി. മാരത്തണില്‍ എത്യോപ്യന്‍ ദേശീയ റെക്കോര്‍ഡ് 61 തവണയാണ് സെലാസി തിരുത്തിക്കുറിച്ചത്. ഓരോ തവണ ഓടുമ്പോഴും പുതിയ വേഗം കണ്ടെത്തുമായിരുന്ന ഗബ്രെസെലാസിയെ മാരത്തണിനായി മാത്രം ജനിച്ച ജീവിച്ച ഒരാളായാണ് ലോകം കണ്ടത്. പക്ഷെ ഇന്ന് എത്യോപ്യന്‍ ബിസിനസ്സ് രംഗത്താണ് ഹെയ്ലി തന്റെ പാദമുദ്ര പതിപ്പിക്കുന്നത്. എത്യോപ്യന്‍ കായികരംഗത്തിന് ഹെയ്ലി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സുപ്രധാനസ്ഥലങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ഹോട്ടല്‍ ശൃംഖലക്ക് സ്ഥലമനുവദിച്ച് നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. അങ്ങിനെയാണ് അര്‍ബാമിഞ്ചിലെ ഏറ്റവും മനോഹരമായ ദൂരക്കാഴ്ച്ച ലഭ്യമാകുന്ന ഇവിടെ 2018 ജൂണില്‍ 110 മുറികളോടെ ഹെയ്ലിയുടെ നക്ഷത്രഹോട്ടലുയരുന്നത്.

തിരിച്ച് മുറിയിലെത്തി കിടക്കാനൊരുങ്ങുമ്പോഴാണ് മേശപ്പുറത്ത് ഹെയ്ലിയുടെ ജീവചരിത്രഗ്രന്ഥമായ 'THE GREATEST' എന്ന പുസ്തകമിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. നിഷ്‌കളങ്കമായ ചിരിയോടെ ചിറവുകള്‍ പോലെ വിടര്‍ത്തി ഉയര്‍ത്തിയ കൈകളോടെ ട്രാക്കില്‍ വിജയിയായി ഓട്ടമവസാനിപ്പിക്കുന്ന ഹെയ്ലിയുടെ വര്‍ണ്ണചിത്രമാണ് Jim Denison എഴുതിയ ആ പുസ്തകത്തിന്റെ പുറം ചട്ട. ഹെയ്ലിയെ പോലെ ദുരിത കടലുകള്‍ ഏറെ താണ്ടിയിരിക്കുന്നു എത്യോപ്യ എന്ന ഈ രാജ്യവും. ഇന്നത് മാറ്റത്തിന്റെ വഴിയിലാണ്. ആഫ്രിക്കയിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് എത്യോപ്യയുടേതത്. എത്യോപ്യന്‍ യുവത്വത്തെ ഏറെ പ്രചോദിപ്പിക്കുന്ന മുഖങ്ങളിലൊന്നാണ് ഹെയ്ലിയുടേത്. മുഖചിത്രത്തിലെ ഹെയ്ലിയുടെ ചിത്രം തന്നെയാണ് ഇന്നത്തെ എത്യോപ്യയുടെ ചിത്രവുമെന്ന് ഒരു വേള തോന്നി. ഹെയ്ലിയെപ്പോലെ ലോകത്തിന് മുന്നില്‍ ഓടി മുന്നേറാനുള്ള ഒരുക്കത്തിലാണ്‌ ഇന്ന് എത്യോപ്യയും.

(തുടരും)