Wednesday, August 24, 2022

കെനിയന്‍ കുറിപ്പുകള്‍ - 1

 കെനിയന്‍ കുറിപ്പുകള്‍ - 1

---------------------

ചുടും തണുപ്പും ഇടകലര്‍ന്ന ഒരു രാവ്

പാതിരാവ് പിന്നിട്ടിരിക്കണം. ചില നൈറ്റ് ക്ലബുകളും പബ്ബുകളും ഷോപ്പിങ്ങ് മാളുകളും കയറിയിറങ്ങിയാണ് വില്ലേജ് മാര്‍ക്കറ്റ് മാള്‍ എന്ന നഗര ഹൃദയത്തിലെ പേരുമായി ഒരു ബന്ധവുമില്ലാത്ത ആ കൂറ്റന്‍ മാളിലെ അപ്പോഴും തുറന്നിരിക്കുന്ന ഒരു കോഫിഷോപ്പില്‍ ഞങ്ങളെത്തിയത്. നെയ്‌റോബിയിലെ ഇറ്റാലിയന്‍ സുഹൃത്തായ ക്രിസ്സിനൊപ്പം ഇറ്റാലിയിന്‍ കോഫി കുടിച്ച് നെയ്‌റോബി വിശേഷങ്ങളും ബിസിനസ്സ് കയറ്റിറക്കളും സംസാരിച്ച് കുറച്ചുനേരംകൂടി അവിടെ തുടരാം എന്നാണ് ആലോചന. പക്ഷെ ഈ രാവ് മുഴുവന്‍ നൈറോബിയിലെ രാത്രി ജീവിതം അറിയാനായി ചിലവിടാം എന്നാണ് ക്രിസ് പറയുന്നത്. പക്ഷെ ഇബ്രാഹിമിനും എനിക്കും ആ ക്ഷണം സ്വീകരിക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. രാവിലെ നേരത്തെ തന്നെ ഞങ്ങളുടെ കെനിയന്‍ യാത്ര ഏര്‍പ്പാട് ചെയ്ത ടൂര്‍ കമ്പനിയുടെ സംഘത്തിനൊപ്പം ഞങ്ങള്‍ക്ക് മസായി മാരയിലേക്ക് പുറപ്പെടേണ്ടതുണ്ട്. അതിന് മുന്‍പായി കുറച്ച് നേരമെങ്കിലും ഉറങ്ങണം. 


നൈറോബി രാത്രിജീവിതത്തില്‍ സജീവമായി പങ്കുകൊണ്ടിരുന്ന ഒരാളാണ് ക്രിസ് എന്ന് മനസ്സിലായി. ചെല്ലുന്നിടത്തെല്ലാം അയാള്‍ക്ക് സുഹൃത്തുക്കളുണ്ട്. അവരെല്ലാം അദ്ദേഹത്തെ അഭിവാദം ചെയ്യുകയും കുശലാന്വോഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ക്രിസ് ജനിച്ചുവളര്‍ന്നത് നെയ്‌റോബിയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ലിയോ ഒരു യാത്രികനായി കെനിയയിലെത്തുകയും പിന്നീട് ഒരു ബിസിനസ്സുകാരനായി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത ഒരാളാണ്. ഏക സന്താനമായതുകൊണ്ടു തന്നെ സ്വഭാവികമായും അച്ഛന്റെ ബിസിനിസ്സില്‍ സജീവമായിരിക്കുന്നു ഇപ്പോള്‍ ക്രിസ്. തന്റെ കെനിയന്‍ ഗേള്‍ഫ്രണ്ടിനൊപ്പം മാതാപിതാക്കള്‍ക്കൊപ്പം തന്നെയാണ് ക്രിസ്സിന്റെ താമസം. ഞാനും ഇബ്രാഹിമും ജോലി ചെയ്യുന്ന Epta International എന്ന Commercial refrigarion കമ്പനിയുടെ കെനിയയിലെ വിതരണക്കാരിലൊന്നാണ് ക്രിസിന്റെ ലിയോ കൊമേഴ്‌സല്‍ റഫ്രിജറേഷന്‍ എന്ന കമ്പനി. ഞങ്ങളുടെ കെനിയന്‍ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആഫ്രിക്കന്‍ റീജിയണിന്റെ സെയില്‍സ് ചുമതലകള്‍ വഹിക്കുന്ന ഉക്രൈന്‍കാരനായ പൗലോ എന്ന എന്ന സെയില്‍സ് മാനേജരാണ് ക്രിസ്സിന്റെ നമ്പര്‍ തരുന്നതും. അദ്ദേഹത്തെ ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിയിക്കുന്നതും. 


നൈറോബി അപകരമായ ഒരു നഗരമാണോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ലോകത്തെ മറേറതൊരു നഗരത്തേയും പോലെ മാത്രം എന്നാണ് കിസ്സ് മറുപടി പറഞ്ഞത്. കെനിയയില്‍ ജനിച്ചുവളര്‍ന്ന ക്രിസ്സിന് തന്റെ ഇക്കഴിഞ്ഞകാല ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും അക്രമത്തിനോ പിടിച്ചു പറിക്കോ ഇരയാകേണ്ടി വന്നിട്ടില്ല. ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു മോഷണത്തിന് ഇരയാകേണ്ടി വന്നത് ബിസിനനസ്സ് സ്‌ക്കൂള്‍ പഠനകാലത്ത് ലണ്ടന്‍ നഗരത്തില്‍ വെച്ചാണ്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രയിലൂടെയും നാട്ടുകാരനും മുന്‍പ് കെനിയയില്‍ പ്രാവാസിയുമായിരുന്നു കൊട്ടാരപ്പാട്ട് വിഷ്ണു അടക്കം പലരുടെയും അനുഭവകഥകളിലൂടെയും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരത്തിലൂടെയും നൈറോബിയെക്കുറിച്ചും കെനിയയെക്കുറിച്ചും ഒരു മുന്‍ചിത്രം മനസ്സില്‍ വരച്ചിട്ട എനിക്ക് ക്രിസ്സിന്റെ ആ വാദം ഒട്ടും സ്വീകാര്യമായി തോന്നിയില്ല. തൊട്ട് മുന്‍പ് ഞങ്ങള്‍ സന്ദര്‍ശിച്ച ചില നൈറ്റ് ക്ലബുകളുടെ മുന്‍പിലൊരിക്കിയ വലിയ സുരക്ഷയും ഷോപ്പിങ്ങ് മാളുകളിലെ ആയൂധധാരികളായ കാവല്‍ക്കാരുടെ സാന്നിധ്യവുമൊന്നും ക്രിസ്സിന്റെ ആ വാദം സാധൂകരിക്കുന്നതുമായിരുന്നില്ല. 


ഒരു പക്ഷെ വെളുത്ത തൊലിയുള്ളവര്‍ അവിടെ കൂടുതല്‍ സുരക്ഷിതരായിരിക്കാം. അക്രമത്തിന്റെയും നിയമരാഹിത്യത്തിന്റെയും ഇടയില്‍ ജനിച്ചുവളര്‍ന്ന ക്രിസ്സിന് ഒരു പക്ഷെ അത് വലിയൊരു വിഷയമായി തോന്നാത്തതായിരിക്കാം. അല്ലെങ്കില്‍ തന്റെ നഗരത്തെപറ്റി, രാജ്യത്തെപറ്റി അങ്ങിനെയൊരു ചിത്രം സന്ദര്‍ശകരുടെ മനസ്സില്‍ വരച്ചിടാനോ അവരെ പരിഭ്രാന്തരാക്കാനോ അദ്ദേഹം താല്‍പര്യപ്പെടുന്നുണ്ടാകില്ല. ആ രാത്രി ഞങ്ങള്‍ കടന്നുപോന്ന മറ്റിടങ്ങളില്‍ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ ഒരിടമായിരുന്നു ആ കോഫിഷോപ്പ്. കാതടിപ്പിക്കുന്ന സംഗീതവും ദ്രൂതഗതിയിലുള്ള ഉടലാട്ടങ്ങളും അപരിചതവും വിചിത്രവുമായ ധൂമഗന്ധങ്ങളും ഇരുണ്ട പല നിറത്തിലുള്ള വെളിച്ചങ്ങളും നിറഞ്ഞ ഭ്രമാത്മക ലോകത്തില്‍ ഏറെ അകലെയായിരുന്നു ശാന്തമായ ആ സ്ഥലം. ഏറെക്കുറെ വിജന്നമായ ആ കോഫി ഷോപ്പില്‍ നിന്നും തട്ടുതട്ടായി നീണ്ടു പരന്നു കിടക്കുന്ന മാളിന്റെ ചില പുറത്തളകാഴ്ച്ചകള്‍ ദൃശ്യമായിരുന്നു. തണുപ്പ് അരിച്ചു കയറുന്നുണ്ട്. 


മോച്ച എന്ന ഇറ്റാലിയന്‍ കോഫി ആസ്വദിച്ച് കുടിക്കുകയാണ് ഇബ്രാഹിം. ഞാനും ലിയോയും തിരഞ്ഞെടുത്തത് എക്‌സ്പ്രസ്സോയാണ്. ഒരു ദശകത്തിലധികമായി ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ ഇറ്റാലിയന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്തു വരുന്ന ഞങ്ങള്‍ ഇബ്രു എന്നു വിളിക്കുന്ന ഇബ്രാഹിം ഇക്കഴിഞ്ഞ കാലം കൊണ്ട് പല ഇറ്റാലിയന്‍ ശീലങ്ങളും ഉപചാരവാക്കുകളും സ്വായത്തമാക്കുകയും സ്വാംശീകരിക്കുകയും ചെയ്തിരുന്നു. കെനിയന്‍ രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹ്യജീവിത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ക്രിസ്സില്‍ നിന്ന് കാര്യമായ മറുപടികളുണ്ടായില്ല. ഒരു പക്ഷെ അതിലയാള്‍ അജ്ഞനോ അതിലേറെ വിമുഖനോ ആയിരുന്നു. ഞങ്ങള്‍ റഫിജറേഷന്‍ ബിസിനസ്സിനെക്കുറിച്ചും കെനിയന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും കെനിയന്‍ വന്യജീവി സമ്പത്തിനെക്കുറിച്ചും രാത്രി ജീവിതത്തെക്കുറിച്ചും ഇറ്റാലിയന്‍ ഭക്ഷണ ശീലത്തെക്കുറിച്ചും സംസാരിച്ചു.


വില്ലേജ് മാളിന്റെ അകത്തളത്തിലെ ഏതോ ഇടനാഴിയില്‍ വെച്ച് ക്രിസ്സിന്റെ പഴയ ഗേള്‍ഫ്രണ്ടായ മാര്‍ത്തയെ ഞങ്ങള്‍ കണ്ടിരുന്നു. പ്രസന്നവദനയും കുലീനയുമായ മെലിഞ്ഞ ഒരു കെനിയന്‍ പെണ്‍കുട്ടി. മറ്റൊരു ഇറ്റാലിയന്‍ യുവാവിനൊപ്പം നടന്നു വരികയായിരുന്നു അവള്‍. ലൂയിയിക്ക് വിദൂരമായ ഒരു പരിചയമുണ്ടായിരുന്നു ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഇടക്കൊക്കെ കെനിയയിലെത്തുന്ന അയാളെ. അവര്‍ സംസാരിച്ചു നില്‍ക്കുന്നതിനിടക്ക് മാര്‍ത്ത ഞങ്ങളുമായി സംസാരിച്ചു. നെയ്‌റോബിയില്‍ ഒരാഴ്ച്ചയെങ്കിലും തങ്ങണമെന്നാണ് മാര്‍ത്തയുടെ പക്ഷം. ഇറ്റാലിയന്‍ സുഹൃത്ത് നാളെ മടങ്ങും പിന്നെ കെനിയയുടെ കാഴ്ച്ചകളിലേക്ക് അവര്‍ ഞങ്ങള്‍ക്കൊപ്പം വരാം. ഒരു ടൂര്‍ കമ്പനിയുടെ പൂര്‍വ്വനിശ്ചിതമായ വഴികളിലൂടെയും കാഴ്ച്ചകളിലൂടെയുമുള്ള ഒരു യാത്രയാണിതെന്നും പിറ്റേന്ന് രാവിലെ തന്നെ ഈ നഗരം വിടുമെന്നും ഞങ്ങള്‍ അവരെ അറിയിച്ചു. യാത്ര പറയുമ്പോഴും നൈറോബിയില്‍ കൂടുതല്‍ ദിവസം തങ്ങാന്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. അവരിപ്പോള്‍ പലരുടെയും ഒരു താല്‍ക്കാലിക ഗേള്‍ഫ്രണ്ടാണ് മാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രിസ്സ് പറഞ്ഞു.


സഞജയ് ഷാ എന്ന ഒരു ഇന്ത്യന്‍ വംശജന്റേതാണ് വില്ലേജ് മാള്‍ എന്ന ആ അതി ഗംഭീരനിര്‍മ്മിതിയെന്ന് ക്രിസ്സ് ഞങ്ങളോട് പറഞ്ഞു. കെനിയന്‍ സാമ്പത്തികരംഗം കയ്യടക്കി വെച്ചിരിക്കുന്നത് ഇന്ത്യന്‍ വംശജരാണ്. 1896ല്‍ മൊമ്പാസ തുറമുഖം തൊട്ട് ഉഗാണ്ടയിലെ വിക്ടോറിയ തടാകം വരെ നിര്‍മ്മിക്കാന്ന റെയില്‍വേപാളത്തിന്റെ പണിക്കായാണ് ബ്രിട്ടീഷുകാര്‍ ആദ്യമായി ഇന്ത്യക്കാരെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെത്തിക്കുന്നത്. അവരുടെ പിന്‍മുറക്കാര്‍ ഇന്ന് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും വലിയ സാമ്പത്തിക ശേഷിയും സ്വാധീനശേഷിയുമുള്ള ആഭിജാത വര്‍ഗ്ഗമായി വളര്‍ന്നിരിക്കുന്നു. ബില്ലും ടിപ്പും നല്‍കി ഞങ്ങള്‍ മടങ്ങി. പൈസ കൈയ്യില്‍ കൊണ്ടു നടക്കുന്ന ഒരാളല്ല ക്രിസ്സ്. എം പൈസോ എന്ന ഒരു ആപ്പാണ് സാമ്പത്തിക വിനിമയങ്ങള്‍ക്കായി അദ്ദേഹം ഉപയോഗിക്കിക്കുന്നത്. നഗരത്തില്‍ ഓരോയിടത്തും കാര്‍ പാര്‍ക്കുചെയ്യുമ്പോള്‍ സമീപത്തുള്ള കടകളുടെ സെക്യൂരിറ്റി ജീവനക്കാരെ അയാള്‍ തന്റെ വാഹനത്തിന്റെ സംരക്ഷണ ചുമതല ഏല്‍പ്പിക്കുന്നതും തിരിച്ചെടുക്കാനായി എത്തുമ്പോള്‍ അവര്‍ക്കെല്ലാം പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുന്നതും കണ്ടു. മടങ്ങുമ്പോള്‍ വഴി തെറ്റി മാളിന്റെ വിജന്നമായ ചില ഔട്ട്‌ഡോര്‍ പ്രദേശങ്ങളിലേക്ക് ഞങ്ങളെത്തി. പരിസരം മറന്ന് പരസ്പരം അറിഞ്ഞുകൊണ്ടിരുന്ന ഒരു ആഫ്രിക്കന്‍ പ്രണയജോഡിയോട് ക്ഷമചോദിച്ചുകൊണ്ട് പാര്‍ക്കിങ്ങ് പ്രദേശത്തേക്ക് ഞങ്ങള്‍ നടന്നു. 


പാതകളെല്ലാം തികച്ചും വിജന്നമായിരുന്നു. നൈറോബിയില്‍ തന്നെ വനസമാനമായ ചില മേഖലകളുണ്ട്. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ശീതികരണ സൂക്ഷിപ്പ് സംവിധാനങ്ങള്‍ തകരാറിലാകുമ്പോള്‍ ചിലപ്പോഴൊക്കെ ടെക്‌നീഷ്യന്‍മാരെ അവിടെ കൊണ്ടെത്തിച്ച് അസമയത്ത് നഗരപ്രാന്തത്തിലെ വിജന്നവും അപകടകരവുമായ വഴികളിലൂടെ തനിച്ച് സഞ്ചരിക്കേണ്ടി വരാറുള്ളതിനെക്കുറിച്ച് ക്രിസ്സ് പറഞ്ഞു. അസ്വാഭാവികമായി ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ ഇടിച്ചുതെറിപ്പിച്ച് പോയിക്കൊള്ളാനാണ് നെയ്‌റോബി പോലിസിന്റെ നിര്‍ദ്ദേശമത്രേ. പതുക്കെ നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് വെളിപ്പെടുത്താന്‍ തുടങ്ങി ക്രിസ്സ്. നഗരത്തിലെ പ്രധാനവീഥി കടന്നുപോകുന്നത് കിബേര (kibera) എന്ന ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശത്തിന് മുകളിലൂടെയാണ്. പ്രഥാന വീഥിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത തരത്തില്‍ ഇരുവശങ്ങളിലും ഉയര്‍ത്തി നിര്‍മ്മിച്ച കനത്ത കോണ്‍ക്രീറ്റ് ഭിത്തികളുള്ളതുകൊണ്ടു തന്നെ അവിടേക്കുള്ള കാഴ്ച്ച അസാധ്യമായിരുന്നു. 


ഒടുവില്‍ ഞങ്ങള്‍ നൈറോബിയില്‍ തങ്ങുന്ന കോണ്‍കോഡ് ഹോട്ടലിന്റെ (The Concord Hotel & Suites) അടഞ്ഞ ഗെയ്റ്റിന് മുമ്പില്‍ കാറെത്തി. സെക്യൂരിറ്റിക്കാര്‍ ഗെയിറ്റ് തുറന്നു. ഇറ്റാലിയന്‍ ഉപചാരവാക്കുകള്‍ പറഞ്ഞ് ആശംസകള്‍ നേര്‍ന്ന് ഞങ്ങള്‍ പിരിഞ്ഞു. നഗരഹൃദയത്തില്‍ തന്നെയുള്ള 4.5 സ്റ്റാര്‍ റേറ്റിങ്ങുള്ള ഒരു ആഡംബര ഹോട്ടലാണത്. ഉയര്‍ന്ന അഭിരുചിയോടും കലാപരതയോടും എല്ലാവിധ അനുബന്ധസൗകര്യങ്ങളോടും കൂടി ഒരുക്കപ്പെട്ടിട്ടുള്ള ഒരു വിശ്രമഗേഹം. സുഭിക്ഷമായ ഒരു അത്താഴം കഴിഞ്ഞാണ് ഞങ്ങള്‍ അവിടെ നിന്നിറങ്ങിയത്. 


ഉച്ചഭക്ഷണം സബ്‌വേയില്‍ നിന്നായിരുന്നു. നെയ്‌റോബിയിലെ ജോമോകെനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ മനംമടുപ്പിക്കുന്ന എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കുമുന്നിലെ നീണ്ട വരിക്കും വിമാനത്താവളത്തിനു പുറത്ത് ടൂര്‍ കമ്പനി പ്രതിനിധികളോടൊത്ത് സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള മുഷിഞ്ഞ കാത്തുനില്‍പ്പിനും ശേഷം ഞങ്ങളെ ഗലേറിയ മാള്‍ എന്ന നഗരത്തിലെ ഒരു ഷോപ്പിങ്ങ് മാളില്‍ കൊണ്ടിറക്കുകയായിരുന്നു. ആദ്യ ദിനത്തിലെ ഉച്ചഭക്ഷണം ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നതല്ലെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിച്ച് ആവശ്യസാധനങ്ങള്‍ വാങ്ങി. ഒരു മണിക്കുറിനുള്ളില്‍ പാര്‍ക്കിങ്ങ് സ്ഥലത്തേക്ക് എത്തണമെന്നും പറഞ്ഞാണ് ടൂര്‍ ഗൈഡ് ട്രീസ ഞങ്ങളെ അവിടെ ഇറക്കിയത്. സാന്‍ഡ്‌വിച്ചും സലാഡും കോഫിയും പെട്ടെന്ന് കഴിച്ച് മാളിലെ carrefour market ല്‍ നിന്നും കുറച്ച് ബിസ്‌ക്കറ്റുകളും ബ്രഡും നട്‌സുമൊക്കെ വാങ്ങി മാള്‍ പെട്ടെന്നൊന്ന് ചുറ്റി നടന്ന് കണ്ട് ഞങ്ങള്‍ മടങ്ങി. തുടര്‍ന്ന് നഗരത്തില്‍ തന്നെയുള്ള ജിറാഫ് സെന്ററും സന്ദര്‍ശിച്ചാണ് വൈകീട്ട് 6 മണിയോടെ ഞങ്ങളീ ഹോട്ടലിലെത്തുന്നതും അത്താഴം കഴിഞ്ഞ് യാത്രാസംഘത്തിലെ മറ്റുള്ളവരുമായി പിരിഞ്ഞ് ക്രിസ്സിനൊപ്പം നൈറോബിയിലെ രാത്രി പര്യവേക്ഷണത്തിനിറങ്ങുന്നതും.


ഹോട്ടല്‍ ലോബിയുടെ വലതുവശത്തായുള്ള റെസ്‌റ്റോറന്റിന്റെ ഒരു വശത്ത് തന്നെയാണ് ബാര്‍. അവിടെ നിന്ന് മലയാളത്തിലുള്ള സംസാരം കേള്‍ക്കുന്നുണ്ട്. ദൂബായില്‍ നിന്നുള്ള ആ ടൂര്‍ സംഘത്തില്‍ പകുതിയോടടുത്ത് മലയാളി കുടുംബങ്ങള്‍ തന്നെയാണെന്ന് ടൂര്‍ ഓപ്പറേറ്ററുടെ പ്രതിനിധി ഇബ്രുവിനോട് പറഞ്ഞിരുന്നു. പെരുന്നാള്‍ അവധിക്കാലം കെനിയയില്‍ ചിലവഴിക്കാനായി കുടുംബവുമായി എത്തിയവര്‍. ലിഫ്റ്റില്‍ കയറി. രണ്ടാം നിലയിലാണ് മുറി. മനോഹരമായി സജ്ജീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും അവിടെ നിന്നും പുറത്തേക്കുള്ള കാഴ്ച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ തടയപ്പെട്ടിരുന്നു. നല്ല തണുപ്പുണ്ട്. നഗരത്തിലെ ഒരു നൈറ്റ് ക്ലബില്‍ നിന്നും പ്രവേശനസമയത്ത് കൈത്തണ്ടയില്‍ ബന്ധിച്ചിരുന്ന വളയം അപ്പോഴും ഞങ്ങളുടെ കൈകളിലുണ്ടായിരുന്നു. അത് പറിച്ചുമാറ്റേണ്ടെന്നും പിറ്റേന്ന് പുലര്‍ച്ച നാലുവരെ എപ്പോഴും വീണ്ടും അവിടേക്ക് കയറിവരാം എന്നും അവിടെ നിന്നിറങ്ങുമ്പോള്‍. പ്രവേശനകവാടത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. ക്യാമറ ബാറ്ററികളും ഫോണുകളും ചാര്‍ജ്ജിങ്ങില്‍ വെച്ച് ചൂടുവെള്ളത്തില്‍ മേല്‍കഴുകി കിടക്കയിലേക്ക് ചായ്ഞ്ഞു. നാളത്തെ രാത്രി മസായിമാര നാഷണല്‍ പാര്‍ക്കിനകത്താണ്.

(തുടരും)