Sunday, December 20, 2009

ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും......

ഒരു രാത്രികൊണ്ട്‌ ഒരായിരം കിണറുകുത്താനായരുന്നു ഭൂതത്താന്‍മാരുടെ പരിപാടി. പണി തുടങ്ങിയപ്പോഴേക്കും കോഴികൂവി. ആദ്യം ഒന്ന്‌ പുറകെ ദേശത്തെ കോഴികളൊക്കെ. സൂര്യനുദിക്കാറായെന്ന്‌ കരുതി പണിപാതിവഴിക്കിട്ട്‌ ഭൂതഗണങ്ങള്‍ ഓടിപ്പോയി. ജേഷ്ടാനുജത്തിമാരായ രണ്ട്‌ തട്ടകത്തെ പരദേവതകള്‍ തമ്മിലുണ്ടായ സൗന്ദര്യപിണക്കത്തിന്റെ ബാക്കിപത്രമായിരുന്നു ഈ കിണറുകുഴിക്കല്‍ യജ്ഞനം. അന്നത്തെ വെളിച്ചപ്പാടായിരുന്ന രൈരുനായരാണത്ര ആദ്യം കോഴിയുടെ സ്വരത്തില്‍ കൂവിയത്‌. കാടക്കണ്ണന്‍ പാറമേല്‍ അസ്യഖ്യം ദ്വാരങ്ങളുമായി നില്‍ക്കുന്ന നോങ്ങല്ലൂര്‍ പാടത്തിനുനടുവിലെ അരിപ്പകിണറുമാത്രമാണ്‌ അന്ന്‌ ഭൂതങ്ങള്‍ക്ക്‌ മുഴുമിക്കാനായത്‌. അന്നത്തെ ഭൂതഗണങ്ങളുടെ തലവന്റെതാണ്‌ നരിമടക്കുമുകളില്‍ കാണുന്ന കാലടി. മറ്റൊരു കാലുവെച്ചത്‌ കടങ്ങോട്‌ മല്ലന്റെ കുന്നത്‌ ഇടയില്‍ വടി കുത്തിയതാണത്ര ഒന്നര കോല്‌ മാത്രം വിസ്‌തീര്‍ണ്ണമുള്ള തിപ്പലശ്ശേരിയിലെ കിണര്‍. വീട്ടില്‍ നിന്ന്‌ നോങ്ങല്ലൂര്‍ പാടത്തേക്കിറങ്ങുന്ന താഴത്തെ പടിയുടെ കല്‍പ്പടവുകളിലിരുന്നാണ്‌ വേലായുധേട്ടന്‍ ഈ കഥകള്‍ പറയുക.

ആടു കൃഷിയാണ്‌ വേലായുധേട്ടന്‌. ഒരു കാല്‌ പാദത്തിന്‌ മുകളില്‍ വെച്ച്‌ മുറിച്ചുകളഞ്ഞിരിക്കുന്നു. അര്‍ബുദമായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയാണ്‌ കാലുകൊത്തിയത്‌. അവിടെ വണ്ടിയുടെ റ്റിയൂബ്‌ കഷ്‌ണം ചൂടികയറുവെച്ച്‌ കെട്ടിയിരിക്കിക്കുന്നു. ഒറ്റ വടിയും കുത്തി ആടുങ്ങളെ തെളിച്ച്‌ എന്നും ഉച്ച തിരിഞ്ഞാല്‍ നോങ്ങല്ലൂര്‍ പാടത്തുണ്ടാകും വേലായുധേട്ടന്‍. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ കൊളമ്പിലായിരുന്നു. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലേബറായി. പട്ടാളക്കാര്‍ക്കുള്ള ക്യാമ്പ്‌ ഒരുക്കലും കിടങ്ങ്‌ കുഴിക്കലും വഴിവെട്ടലുമൊക്കെയായിരുന്നു ജോലി. വീട്ടുകാരുമായി വഴക്കിട്ട്‌ നാടുവിട്ടതാണ്‌, മദ്രാസിലെത്തി അന്നവിടെ പട്ടാളത്തിലേക്ക്‌ ആളെയെടുക്കുന്നു. മറക്കാനാവാത്ത ഒട്ടെറെ ഓര്‍മ്മകളുമായി രണ്ടുകൊല്ലത്തിന്‌ ശേഷം മടങ്ങി. കുന്നിനെക്കുറിച്ച്‌ വേറെയും നിരവധി കഥകള്‍ പറയാനുണ്ടായിരുന്നു വേലായുധേട്ടന്‌. ചിറയിലെ ഹനുമൊന്റ സാന്നിദ്ധ്യം. മുത്തപ്പനും പറങ്ങോടച്ചാച്ഛനും വേട്ടനായ്‌ക്കളോടൊപ്പം കുന്നിനു മുകളിലെ ഗുഹയായ നരിമടയിലെ നരിയെപിടിക്കാന്‍ പോയത്‌. നരി കുതറി തെറുപ്പിക്കാന്‍ നോക്കിയിട്ടും നഖത്തിന്‌ മാന്തിയിട്ടും വിടാതെ ചേക്കു എന്ന മുത്തപ്പന്റെ വളര്‍ത്തുനായ നരിയുടെ വലത്തെ ചെവികടിച്ച്‌ തൂങ്ങിക്കിടന്നത്‌. ഒടുവില്‍ നരിയെ ഇന്നത്തെ തിപ്പലശ്ശേരി പള്ളിക്കുളത്തിനടുത്തുവെച്ച്‌ തല്ലിക്കൊന്നത്‌. ഓരോ കഥകേള്‍ക്കുമ്പോഴും കുന്നുകയറണമെന്ന്‌ തോന്നും. പക്ഷെ കലാര്‍ണപാടത്തു നിന്നുള്ള ദൂരക്കാഴ്‌ച്ചക്കപ്പുറം ഒരു സ്വപ്‌നമായിതന്നെ കിടന്നു കുന്ന്‌ അന്നൊക്കെ. നോങ്ങല്ലൂര്‍ പാടത്ത്‌ നിന്ന്‌ നോക്കിയാല്‍ കുന്ന്‌ കാണാനാകില്ല. കലാര്‍ണപാടത്ത്‌ പണിക്കാരുള്ളപ്പോള്‍ അച്ഛനോടൊപ്പം പോകും അവിടെ നിന്ന്‌ നോക്കിയാല്‍ കുന്നിന്റെ കിഴക്കേ ചെരിവ്‌ കാണാം. കലാര്‍ണപാടത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ നരിമട രണ്ട്‌ തട്ടായാണ്‌ കാണുക. അന്നൊക്കെ കരുതിയിരുന്നത്‌. ഒന്നിന്‌ മുകളിലായി ഒന്ന്‌ എന്ന കണക്കില്‍ രണ്ടുഗുഹകളുണ്ടെന്നായിരുന്നു. 






ഒടുവില്‍ ഒരു വേനലവധിക്ക്‌ അമ്മയുടെ വീട്ടില്‍ നിന്ന്‌ കുട്ടികളൊക്കെ വന്നപ്പോഴാണ്‌ കല്ലായിക്കുന്ന്‌ കയറുന്നത്‌, അവരോടൊപ്പം ഒരു ദിവസം രാവിലെ. ഞങ്ങള്‍ കുന്നത്തെത്തുമ്പോഴേക്കും പുറകെ അച്ഛനുമെത്തി. മുതിര്‍ന്നവരെ കൂട്ടാതെ പോന്നതിന്‌ കൂറേ ചീത്ത കേട്ടു. അന്ന്‌ കുന്നിന്റെ ചില ഭാഗങ്ങളിലെ വാറ്റും ചാരായവില്‍പ്പനയുമുണ്ടായിരുന്നത്ര. കൂട്ടത്തിലുള്ള പെണ്‍കുട്ടികളെ കൂളകള്‍ ഉപദ്രവിക്കുമെന്ന പേടികൊണ്ട്‌ ഓടികിതച്ച്‌ എത്തിയതായിരുന്നു അച്ഛന്‍. അച്ഛന്റെ കൂടെ കുന്നൊക്കെ നടന്നുകണ്ടു. ആദ്യമായായിരുന്നു ഇത്രയും ഉയരത്തില്‍. ഗുഹയും, കുന്നിനുമുകളില്‍ നിന്നുള്ള ദൂരക്കാഴ്‌ച്ചകളും, ഭൂതത്താന്റെ കാലടിയുമൊക്കെ മനസ്സില്‍ മായാതെ കിടന്നു. അധികകാലം കഴിയുന്നതിനുമുന്‍പേ അവിടെ സിനിമാക്കാരെത്തി - തൂവാനത്തുമ്പികള്‍ - കുന്നത്ത്‌ താല്‍ക്കാലികമായി ഒരു വീട്‌ കെട്ടിയുണ്ടാക്കി. മോഹന്‍ലാലും സുമലതയുമൊത്തുള്ള രംഗങ്ങള്‍. അന്ന്‌ വലിയ ആള്‍ക്കൂട്ടമായിരുന്നു കുന്നത്ത്‌. തിരക്ക്‌ നിയന്തിക്കാനാകാതെ പോലീസ്‌ ജനക്കൂട്ടത്തെ വിരട്ടിഓടിച്ചു. ഗുഹക്കുമുകളില്‍ നിന്ന്‌ താഴേക്ക്‌ വീണ്‌ ചിറമനേങ്ങാട്ടെ മുത്തുവാസുവിന്റെ കാലൊടിഞ്ഞു. പിന്നെ പതിവായി സിനിമാക്കാരെത്തി തുടങ്ങി. പൊന്തന്‍മാടയും ഭൂതകണ്ണാടിയും പോലെ കുന്നിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ഒട്ടേറെ സിനിമകള്‍. ഇന്നിപ്പോള്‍ സിനിമാക്കാര്‍ വന്നുപോകുന്നത്‌ ആരും അറിയാറുപോലുമില്ല.
(തുടരും)