Monday, December 12, 2022

റിഫ്റ്റ് വാലിയുമായി വീണ്ടുമൊരു മുഖാമുഖം

കെനിയന്‍ കുറിപ്പുകള്‍ - 3
---------------------
ഇബ്രുവിന്റെ വിളികേട്ടാണ് ഉണര്‍ന്നത്. വണ്ടിയിലുള്ളവരെല്ലാം ഇടതുവശത്തേക്ക് നോക്കിയിരിക്കുകയാണ്. 'റിഫ്റ്റ്‌വാലി' ഡങ്കന്‍ പറഞ്ഞു. വിശാലമായൊരു താഴ്‌വാരം വണ്ടിയുടെ ജാലകത്തിലൂടെ ദൃശ്യമാകുന്നുണ്ട്. ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ ഭാഗമായ ഇൗസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലിയുടെ കെനിയന്‍ ഭാഗമാണ് കാണുന്നത്. നൈറോബിയില്‍ നിന്ന് യാത്ര പുറപ്പെട്ടിട്ട് ഒരു മണിക്കൂറോളമാകുന്നു. താമസിക്കാതെ ഒരു വ്യൂപോയിന്റില്‍ വണ്ടി നിറുത്തി. നിരവധി സഫാരി-ടൂറിസ്റ്റ് വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. നയ്‌റോബി മസായിമാര റൂട്ടിലെ പ്രധാന ഇടത്താവളം കൂടിയാണ് ഈ വ്യൂപോയന്റ്. ഞങ്ങളെല്ലാവരും പുറത്തിറങ്ങി. മുന്‍പില്‍ വിശാലമായൊരു താഴ്‌വാരം നീണ്ട് പരന്നങ്ങിനെ കിടക്കുന്നു. റിഫ്റ്റ് വാലിയുടെ അതി ബൃഹത്തായ ഒരു ഭൂഭാഗം ഇവിടെ നിന്ന് കാണാനാകുന്നുണ്ട്.

ഭൂമിയുടെ ബാഹ്യപാളിയായ മാന്റില്‍ പിളര്‍ന്നുണ്ടാകുന്ന വിള്ളലുകളാണ് അഥവാ വിള്ളല്‍ താഴ്‌വരകളാണ് റിഫ്റ്റ് വാലി എന്നറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം റിഫ്റ്റ് വാലികളുണ്ട്. ഇത്തരത്തിലുള്ള വിള്ളല്‍ താഴ്‌വരകളില്‍ ഏറ്റവും വലുതാണ് ഗ്രേറ്റ് റിഫ്റ്റ് വാലി. തെക്ക് പടിഞ്ഞാറന്‍ എഷ്യയിലെ വടക്കന്‍ സിറിയ മുതല്‍ കിഴക്കന്‍ ആഫ്രിക്കയിലെ മധ്യ മൊസാംബിക് വരെ ഏകദേശം 6000 കിലോമീറ്ററോളം (3700 മൈല്‍) നീണ്ടു കിടക്കുന്നു ഇത്. 30 കിലോമീറ്റര്‍മുതല്‍ 200 കിലോമീറ്റര്‍ വരെയാണ് ഈ പിളര്‍പ്പിന്റെ വീതി. 900 മീറ്റര്‍ മുതല്‍ 3 കിലോമീറ്റര്‍ വരെ ആഴം. സത്യത്തില്‍ തുടര്‍ച്ചയായ ഒരൊറ്റ വിള്ളലല്ല ഇത്. ചിലയിടത്തൊക്കെ തുടര്‍ച്ച നഷ്ടപ്പെടുന്ന ഈ വിള്ളല്‍ താഴ്‌വരക്ക് പലയിടത്തും ശാഖകളും ഉപശാഖകളുമുണ്ട്. ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ പല ഭാഗങ്ങളും പല കാലഘട്ടത്തിലാണ് രൂപം കൊണ്ടത്. കിഴക്കനാഫ്രിക്കന്‍ റിഫ്റ്റ് വാലിയുടെ പഴക്കം 30 ദശലക്ഷം വര്‍ഷങ്ങളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. വ്യൂപോയന്റിലെ പ്രദര്‍ശനപലകയില്‍ കാണിച്ചിരുന്ന റിഫ്റ്റ്‌വാലിയുടെ ചിത്രത്തില്‍ ഇത് തുടര്‍ച്ചയായ ഒരു വിള്ളലായാണ് വരച്ചുകാണിച്ചിരിക്കുന്നത്. red sea മുതല്‍ മൊസാംബിക് വരെ രേഖപ്പെടുത്തിയിരിക്കുന്ന അതിന്റെ ദൈര്‍ഘ്യമാകട്ടെ 9,600 കിലോമീറ്ററെന്നും അടയാളപ്പെടുത്തിയിരിക്കുന്നു.

ബ്രിട്ടീഷ് പര്യവേക്ഷകനായ ജോണ്‍ വാള്‍ട്ടര്‍ ഗ്രിഗറിയാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇത്തരം വിള്ളലുകളുടെ നൈരന്തര്യം മനസ്സിലാക്കുന്നതും അതിന് ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന പേര് നല്‍കുന്നതും. ജോണ്‍ വാള്‍ട്ടര്‍ ഗ്രിഗറിയോടുള്ള ബഹുമാനാര്‍ത്ഥം ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലിയുടെ വലിയൊരു പ്രദേശത്തിന് ഗ്രിഗറി റിഫ്റ്റ് വാലി എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 1893ലും 1919ലും ഗ്രിഗറി കെനിയ സന്ദര്‍ശിക്കുന്നുണ്ട്. 'സമാന്തരവും ഏതാണ്ട് ലംബവുമായ വശങ്ങളുള്ള ഒരു രേഖീയ താഴ്വര' എന്നാണ് അദ്ദേഹം റിഫ്റ്റ് വാലിയെ വിശേഷിപ്പിച്ചത്. നിബിഡവനങ്ങളും ശുദ്ധജലതടാകങ്ങളും പുല്‍പ്പരപ്പുകളും തുടങ്ങീ വ്യത്യസ്ഥമായ ആവാസ വ്യവസ്ഥകളോടു കൂടിയ ഈ മഹാതാഴ്‌വാരം വളരെ വിപുലമായൊരു ജൈവസമ്പത്തിനെ ഉള്‍ക്കൊള്ളുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും കുടിയേറ്റത്തിനുള്ള ഒരു ഇടനാഴിയായിയായും ഈ താഴ്‌വര പ്രവര്‍ത്തിക്കുന്നു.

മുന്‍പൊരു എത്യോപ്യന്‍ യാത്രയില്‍ അര്‍ബാമിഞ്ചില്‍ റിഫ്റ്റ് വാലിക്കഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹെയ്‌ലി റിസോട്ടിലായിരുന്നു ഒരു രാത്രി തങ്ങിയത്. എത്യോപ്യന്‍ ദീര്‍ഘദൂര ഓട്ടക്കാരനും ഒളിമ്പിക്ക് മെഡല്‍ ജേതാവുമായ ഹെയ്‌ലിയുടെ ഉടമസ്ഥതയിലുള്ള ആ ആഡംബര ഹോട്ടലില്‍ നിന്ന് റിഫ്റ്റ് വാലിയുടെ അതി മനോഹരമായ കാഴ്ച്ചയാണ് ലഭിക്കുക. എത്യോപ്യന്‍ മലയാളിയായ ഡോ. അജിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അത്താഴ ചര്‍ച്ചകളുമായി അവിടെ ചിലവഴിച്ച രാത്രിയേയും പിറ്റേന്നത്തെ അവിസ്മരണീയമായ പുലരിയേയും കുറിച്ച് ട്രൂകോപ്പിയില്‍ തന്നെ മുന്‍പൊരിക്കല്‍ എഴുതിയിരുന്നു. റിഫ്റ്റിലെ നെച്ചിസാര്‍ നാഷണല്‍ പാര്‍ക്കിന് മുകളില്‍ സൂര്യന്‍ ഉദിച്ചുയരുന്നതിനും ചാമോ അബായ തടാകങ്ങളില്‍ അത് നിറക്കൂട്ടുകള്‍ സൃഷ്ടിക്കുന്നതിനും സാക്ഷിയായി അന്ന്. അവാസ, അബായ തുടങ്ങിയ റിഫ്റ്റ് വാലി തടാകങ്ങള്‍ സന്ദര്‍ശിക്കുകയും റിഫ്റ്റ് വാലി തടങ്ങളിലൂടെ വിപുലമായി സഞ്ചരിക്കുകയും ചെയ്തിരുന്നു ആ യാത്രയില്‍. മൂന്ന് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി മറ്റൊരു രാജ്യത്ത് വെച്ച് ഗ്രേറ്റ് റിഫ്റ്റ് വാലിയെ മുഖാമുഖം കാണുകയാണ്.

വ്യൂപോയന്റില്‍ നിന്ന് വിവിധരാജ്യക്കാരായ സഞ്ചാരികള്‍ കൗതുകപൂര്‍വ്വം റിഫ്റ്റ് വാലിയെ നോക്കിക്കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. സമീപത്തു തന്നെ ചില കരകൗശല വില്‍പ്പന കേന്ദ്രങ്ങളും ലഘുഭക്ഷണശാലകളുമുണ്ട്. മൃഗങ്ങളുടെ നഖവും ദന്തവും തോലുമൊക്കെ നടന്നു വില്‍ക്കുന്നു ചിലര്‍. ചുട്ട ധാന്യങ്ങളും കിഴങ്ങുകളും, പഴങ്ങളുമൊക്കെ വില്‍ക്കുന്നുണ്ട് മറ്റു ചിലര്‍. ഞങ്ങളുടെ യാത്രാസംഘത്തിലുള്ളവരും ആവേശപൂര്‍വ്വം ഫോട്ടോ എടുപ്പും പര്‍ച്ചേസിങ്ങും തുടങ്ങിക്കഴിഞ്ഞു. ഇബ്രു പരമാവധി ദൃശ്യങ്ങള്‍ പകര്‍ത്തി എടുക്കാനുള്ള ശ്രമത്തിലാണ്. ഞാനും കുറച്ച് ചിത്രങ്ങളെടുത്തു. നല്ല തണുപ്പുണ്ട്, ചെറുതായി കാറ്റടിക്കുന്ന അവിടെ. പല്ലുകള്‍ കൂട്ടിയിടിച്ചു തുടങ്ങി. എന്റെ ആരോഗ്യത്തെ സംബന്ധിച്ച് സംശയമുന്നയിക്കുന്നുണ്ട് ഇബ്രു. കൊറോണ വന്നുപോയിട്ട് 6 മാസമാകാറയെങ്കിലും പൂര്‍ണ്ണസൗഖ്യത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്ന് എനിക്കും തോന്നാറുണ്ട്. തണുപ്പ് സഹിക്കാനുള്ള കഴിവ് മുന്‍പേ തന്നെ കുറവുമാണ്. താഴ്‌വാരം പച്ചപുതച്ചാണ് കിടക്കുന്നതെങ്കിലും അതൊരു സംരക്ഷിത വനപ്രദേശമായി തോന്നിയില്ല. അവിടങ്ങളില്‍ പലയിടത്തും ജനവാസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. നേര്‍രേഖകള്‍ പോലെ പലയിടത്തും കാണുന്നത് റോഡുകളാണ്.

തണുപ്പില്‍ നിന്ന് രക്ഷപ്പെടാനും കെനിയന്‍ കരകൗശല വസ്തുക്കള്‍ കണ്ടറിയാനും വേണ്ടി അടുത്തുള്ള കരകൗശലവില്‍പ്പനശാലക്കുള്ളിലേക്ക് കയറി. മൊമ്പാസ ക്യൂരിയോ ഷോപ്പ്. കരകൗശല വസ്തുക്കളില്‍ പലതും ദുബായ് ഗ്ലോബല്‍ വില്ലേജിലെ ആഫ്രിക്കന്‍ പവലിയനില്‍ മുന്‍പ് കണ്ടിട്ടുള്ള ഇനങ്ങള്‍ തന്നെയാണ്. പക്ഷെ അതിന്റെ വൈപുല്യവും വൈവിധ്യവും അത്ഭുതാവഹമാണ്. എല്ലാം കണ്ടു വരുമ്പോഴേക്കും ഞങ്ങളുടെ സംഘം വന്നിട്ടുള്ള വണ്ടികള്‍ പുറപ്പെടാന്‍ തയ്യാറായി. മസായി മാര എത്തും മുന്‍പേ ഒരു ഇടത്താവളത്തില്‍ കൂടി വണ്ടി നിറുത്തും ഷോപ്പിങ്ങ് അവിടെ നിന്നാകാം ഡങ്കന്‍ പറഞ്ഞു. ഞങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചു. നല്ല തെളിഞ്ഞ അന്തരീക്ഷം. രാവിലെ കണ്ട മൂടി കെട്ടലിന്റെ ഒരു ലക്ഷണവും ബാക്കിയില്ല.

നൈറോബിയില്‍ നിന്ന് 230 കിലോമീറ്ററോളം ദൂരമാണ് മസായിമാരനാഷണല്‍ പാര്‍ക്കിന്റെ സെകെനാനി ഗെയ്റ്റിലേക്കുള്ളത്. നൈറോബി - മായ് മഹിയു - നാരോക് - സെകെനാനി ഗേറ്റ് ഇതാണ് ഞങ്ങളുടെ യാത്രാപഥം. താമസിക്കാതെ മായ് മഹിയുവിലെത്തി. ഇവിടെ മുതല്‍ നകുരു കൗണ്ടിയിലേക്ക് പ്രവേശിക്കുകയാണ്. കികുയു ഭാഷയില്‍ 'ചൂടുവെള്ളം' എന്നാണ് മായ് മഹിയു എന്ന വാക്കിനര്‍ത്ഥം. നെയ്‌റോബി കൗണ്ടിയില്‍ നിന്ന് തുടങ്ങി കിയാമ്പു കൗണ്ടി പിന്നിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത് ഇത് കൂടി പിന്നിട്ടാല്‍ ഇനി മസായിമാര സ്ഥിതി ചെയ്യുന്ന നാരോക്ക് കൗണ്ടിയാണ്.

 ഭരണസൗകര്യത്തിനുവേണ്ടി ഭൂമിശാസ്ത്രപരമായി കെനിയയെ 47 കൗണ്ടികളായി തരംതിരിച്ചിരിക്കുന്നു. ഗവര്‍ണറാണ് കൗണ്ടി ഭരണത്തലവന്‍. 2010 ല്‍ പുതിയ ഭരണഘടന നിലവില്‍ വരുന്നതിന് മുന്‍പ് ഇത് ജില്ലകളെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1963 ല്‍ സ്വാതന്ത്രാനന്തരം നടപ്പില്‍ വന്ന ഭരണഘടന 1969ല്‍ വ്യാപകമായി ഭേദഗതി ചെയ്യപ്പെട്ടു. പാര്‍ലിമെന്റിന് ഉപരിയായി പ്രസിഡന്റിന് ഏറെ അധികാരങ്ങള്‍ നല്‍കുന്ന അര്‍ദ്ധ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ഉള്‍പ്പടെയുള്ള മാറ്റങ്ങളായിരുന്നു അത്. 1982ല്‍ കെനിയ ഏക പാര്‍ട്ടി സമ്പ്രദായത്തിന് വഴിമാറി. 90കളില്‍ ശീതയുദ്ധം സമാപിച്ചതും ആഫ്രിക്കന്‍ വന്‍കരയിലെ മറ്റു രാജ്യങ്ങള്‍ കൂടുതല്‍ ജനാധിപത്യത്തോടടുത്തതും കെനിയയേയും സ്വാധീനിച്ചു. കൂടുതല്‍ ജനാധിപത്യപരമായ പുതിയ ഭരണഘടനക്ക് വേണ്ടിയുള്ള ആവശ്യം കെനിയയില്‍ ഉയര്‍ന്നു തുടങ്ങി. 1991-ല്‍ ഒറ്റകക്ഷി സമ്പ്രദായത്തിന് അവസാനമായി. നിരവധിയായ പ്രക്രിയകളിലൂടെ കടന്ന് പോയി 2010 ഓഗസ്റ്റ് 27-ന് കെനിയയുടെ പുതിയ ഭരണഘടന നിലവില്‍ വന്നു. 2010 ഓഗസ്റ്റ് 4 ന് നടന്ന റഫറണ്ടത്തില്‍ 67% കെനിയന്‍ വോട്ടര്‍മാര്‍ പുതിയ ഭരണഘടന അംഗീകരിച്ചു വോട്ട് ചെയ്തിരുന്നു.

പുതിയ ഭരണഘടന പ്രകാരം ദേശീയ ഗവര്‍മെന്റും കൗണ്ടി ഗവര്‍മെന്റുകളും ചേര്‍ന്ന് കെനിയയുടെ ഭരണം നടത്തുന്നു. ദേശിയ ഗവര്‍മെന്റിനെ പ്രസിഡന്റും ഡെപ്യൂട്ടി പ്രസിഡന്റും ക്യാബിനറ്റും ചേര്‍ന്ന് നയിക്കും. കൗണ്ടികളില്‍ നിന്നുള്ള സെനറ്റര്‍മാര്‍ ഉള്‍പ്പെടുന്ന ഉപരിസഭ (ഒരു കൗണ്ടിക്ക് ഒരു സെനറ്റര്‍) 290 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു അസംബ്ലി എന്നിവ ചേര്‍ന്നതാണ് ദേശീയ പാര്‍ലിമെന്റ്. കൗണ്ടികളുടെ ഭരണാധാകാരി ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന ഗവര്‍ണറാണ്. അദ്ദേഹത്തിന് കീഴില്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ഭരണം നടത്തും. കൗണ്ടികളെ വാര്‍ഡുകളാക്കി വിഭജിച്ചിട്ടുണ്ട്. ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന അസംബ്ലിയാണ് കൗണ്ടികളിലെ നിയമനിര്‍മ്മാണ സഭ. നമ്മുടെ സംസ്ഥാന ഗവര്‍മെന്റുകള്‍ക്ക് സമാനമായ വിപുലമായ അധികാരങ്ങളാണ് കെനിയയില്‍ കൗണ്ടി ഗവര്‍മെന്റുകള്‍ക്കുള്ളത്.

കെനിയ ദേശീയ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. വഴിയിലുടനീളം മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. യൂണൈറ്റഡ് ഡെമോക്രാറ്റിക്ക് അലയന്‍സിന്റെ വില്യം റൂട്ടോയും അസിമിയോ ലാ ഉമോജ പാര്‍ട്ടിക്ക് വേണ്ടി റെയ്ല ഒഡിംഗയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. ഓഗസ്റ്റ് 15 നാണ് പൊതു തിരഞ്ഞെടുപ്പ് (തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ 13ന് കെനിയയുടെ പ്രസിഡന്റായി വില്യം റൂട്ടോ അധികാരത്തിലെത്തി). ഡങ്കന്‍ വരാനിരിക്കുന്ന കെനിയന്‍ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ചും സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സംസാരിച്ചു. രാഷ്ടീയക്കാര്‍ പണിയെടുക്കാതെ ജീവിക്കുന്നവരാണെന്ന ശരാശരി ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ അഭിപ്രായം തന്നെയാണ് ഡങ്കനുമുള്ളത്. എങ്കിലും വില്യം റൂട്ടോയോടുള്ള ആഭിമുഖ്യം അയാള്‍ വെളിവാക്കി. അതിവേഗത്തില്‍ മോട്ടോര്‍ സൈക്കിളുകളില്‍ കുതിച്ചുപോകുന്ന ചെറുപ്പക്കാര്‍ പലയിടത്തുവെച്ചും ഞങ്ങളുടെ വാഹനങ്ങളെ മറികടക്കുന്നുണ്ട്. പോടാ പോടാ എന്ന പേരിലറിയപ്പെടുന്ന ബൈക്ക് ടാക്‌സിക്കാരാണത്രെ അവര്‍.

മാറ്റാറ്റു അല്ലെങ്കില്‍ മാറ്റാറ്റാസ് എന്നറിയപ്പെടുന്ന വാഹനങ്ങള്‍ കഴിഞ്ഞാല്‍ പ്രാദേശികമായി യാത്രകള്‍ക്ക് ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഈ ബൈക്ക് ടാക്‌സികളെയാണ്. മിനി ബസുകളോ ചെറിയ വാനുകളോ ആണ് മാറ്റാറ്റസ്. മാറ്റാറ്റുകള്‍ കെനിയന്‍ നിരത്തുകളിലെ ഒരു പ്രധാന കാഴ്ച്ചയാണ്. മനോഹരവും വിചിത്രവുമൊക്കെയായ ഗ്രാഫിറ്റികളാല്‍ അലങ്കരിച്ച ഈ സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് കെനിയയിലെ പ്രധാന ഗതാഗത സംവിധാനം. ചെറുതും വലുതുമായ മാറ്റാറ്റുകള്‍ കെനിയന്‍ നിരത്തുകളിലൂടെ ഉച്ചത്തിലുള്ള സംഗീതം പുറത്ത് കേള്‍പ്പിച്ചുകൊണ്ട് വേഗത്തില്‍ കടന്നുപോകുന്നത് കാണാം. ഈ വാഹനങ്ങള്‍ കെനിയന്‍ റോഡുകളുടെ ഒരു മുഖമുദ്രതന്നെയാണ്. ഒരു കാലത്ത് കെനിയയിലെ പൊതു ഗതാഗത സംവിധാനമെന്നാല്‍ മാറ്റാറ്റുകളായിരുന്നു. ഇന്നവിടേക്ക് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളും 'S' എന്ന പരിലുള്ള ഷെയറിങ്ങ് ടാക്‌സി ആപ്പുമൊക്കെ കടന്നുവന്നിരിക്കുന്നു. എങ്കിലും ഇന്നും സാധാരണക്കാരുടെ ആശ്രയം മാറ്റാറ്റുകള്‍ തന്നെ. നമ്പറുകള്‍ വഴി ഓരോ മാറ്റാറ്റസും സഞ്ചരിക്കുന്ന റൂട്ട് മനസ്സിലാക്കാം.

നമ്മുടെ നാട്ടിലേത് പോലെ റോഡില്‍ പലയിടത്തും പോലീസ് പരിശോധന നടക്കുന്നുണ്ട്. പക്ഷെ ടൂറിസ്റ്റുകളുമായി പോകുന്ന വാഹനങ്ങള്‍ പോലീസ് തടയാറില്ലെന്ന് ഡങ്കന്‍ പറഞ്ഞു. പരിശോധനയെ ഭയന്ന് അകലെ വണ്ടി നിറുത്തി കാത്തു നില്‍ക്കുന്ന ഇരു ചക്രവാഹനക്കാരേയും വഴി മാറി കടന്നുപോകുന്നവരെയും നമ്മുടെ നാട്ടിലേത് പോലെ തന്നെ അവിടെയും കണ്ടു. ചോളം കനലില്‍ ചുട്ട് വില്‍പ്പന നടത്തുന്ന കുട്ടികളെ വഴിയോരത്ത് ധാരാളമായി കാണാം. പൊടി പരത്തികൊണ്ട് കടന്നു പോകുന്ന കന്നുകാലി കൂട്ടങ്ങളും. ഭാരം വഹിച്ച് കടന്നുപോകുന്ന കഴുതകളും. കഴുതവണ്ടികളും നിരന്തരം അവര്‍ത്തിക്കുന്ന കാഴ്ച്ചകളാണ്. വഴിയോരത്ത് പലയിടത്തും പെന്തക്കോസ്ത് ക്രിസ്ത്യന്‍ പള്ളികള്‍ കണ്ടു. ഞായറാഴ്ച്ച ആയതിനാലാകണം ഉച്ചയോടടുത്തിട്ടും ബൈബിളുമായി പള്ളിയിലേക്ക് പോകുന്നവരും വരുന്നവരുമായ കാല്‍നട യാത്രികരുണ്ട് വഴിയോരങ്ങളില്‍.

ആഫ്രിക്കന്‍ സമതലങ്ങളുടെ കാഴ്ച്ച ഒരിക്കലും മടുപ്പിക്കാത്ത ഒന്നാണ്. കിലോമീറ്ററുകളോളം തടസ്സങ്ങളില്ലാതെ കാണാം. പുല്‍പരപ്പുകള്‍ക്ക് കൂട്ടായി നില്‍ക്കുന്ന ഒറ്റമരങ്ങള്‍ അതിനിടയില്‍ മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടം അകലെയെങ്ങോ ആ കാഴ്ച്ചക്ക് വിരാമമിട്ടുകൊണ്ട് നിലകൊള്ളുന്ന ഒരു മേരു. ചിലയിടങ്ങളില്‍ വാഹനം മേടിറങ്ങുന്നത് ഇത്തരം വലിയ സമതലങ്ങളിലേക്കായിരിക്കും സമുദ്രം പോലെ കിടക്കുന്ന പുല്‍പ്പരപ്പിനെ നെടുകെ പിളര്‍ന്നുകൊണ്ട് നേര്‍രേഖ പോലെ നമുക്ക് കടന്നു പോകാനുള്ള റോഡ് അറ്റം കാണാനാകാതെ അങ്ങിനെ നീണ്ടു കിടക്കുന്നുണ്ടാകും. വഴിയരികില്‍ മസായികളെ കണ്ടു തുടങ്ങി. ചുവപ്പില്‍ കറുത്ത കള്ളികളോട് കൂടിയ പുതപ്പ് കൊണ്ട് ശരീരം മൂടിയ നിലയിലാണ് മസായികളെ കാണുക. സാധാരണയില്‍ കവിഞ്ഞ ഉയരമുള്ള അവരുടെ കൈയ്യില്‍ നീണ്ട വടികളൊ കുന്തങ്ങളൊ കാണാം.

ഡങ്കന്‍ പറഞ്ഞ അടുത്ത ഇടത്താവളത്തില്‍ ഞങ്ങളെത്തി. പ്രധാന നിരത്തിനഭിമുഖമായി വലിയൊരു കരകൗശലവില്‍പ്പനശാലയും ഹോട്ടലും ആര്‍ട്ട് ഗ്യാലറിയുമൊക്കെ ചേര്‍ന്ന ഒരു കെട്ടിട സമുച്ചയമാണത്. മുന്‍പില്‍ പാര്‍ക്കിങ്ങിന് വേണ്ട വിശാലമായ സ്ഥലമുണ്ട്. ഞങ്ങളുടെ ഗ്രൂപ്പ് പോലെ മസായിമാരയിലേക്ക് വരുന്നവരോയും തിരിച്ചു പോകുന്നവരെയും കൊണ്ട് നിരവധി വാഹനങ്ങള്‍ അവിടെ എത്തിയിട്ടുണ്ട്. അതിവിശാലമാണ് ഇവിടത്തെ കരകൗശല വില്‍പ്പന ശാല. ശുചിമുറി സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. അര മണിക്കൂര്‍ ഇവിടെ നിറുത്തിയിടും അതിനുള്ളില്‍ വാഷ്‌റും സൗകര്യങ്ങള്‍ ഉപയോഗിച്ച് ലഘുഭക്ഷണവും പര്‍ച്ചേസിങ്ങുമൊക്കെ നടത്തി മടങ്ങിയെത്തണം. യാത്രാസംഘത്തിന്റെ ഉച്ചഭക്ഷണം അന്നും പിറ്റേന്നും ഞങ്ങള്‍ തങ്ങുന്ന മസായിമാര നാഷണല്‍ പാര്‍ക്കിനുള്ളിലെ മാരാസാംബാ ലോഡ്ജില്‍ എത്തിയതിനു ശേഷമാണെന്ന് ഡങ്കന്‍ പറഞ്ഞു. 2.30 ന് മുന്‍പായി അവിടെ എത്താനാകും എന്നാണ് പ്രതീക്ഷ എന്നും ഡങ്കന്‍ കൂട്ടി ചേര്‍ത്തു.

(തുടരും)

No comments:

Post a Comment