Saturday, January 11, 2020

മഹാതാഴ്‌വാരം...


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (5)
---------------------------------------------------------
ബുട്ടാചിറയില്‍ നിന്നുമുള്ള യാത്രക്കിടയില്‍ വൊറാബെ (worabe) എന്നൊരു ഗ്രാമപ്രദേശത്ത് വണ്ടി നിറുത്തി. കൃഷിയിടങ്ങള്‍ക്ക് നടുവിലായി പരമ്പരാഗത എത്യേപ്യന്‍ ശൈലിയിലുള്ള ഗ്രാമീണ കുടിലുകള്‍. അത്തരമൊരു കുടിലിന് സമീപത്തേക്ക് ചെന്നു. നനഞ്ഞു കിടക്കുന്ന വളക്കൂറുള്ള കറുത്ത മണ്ണ്. അധികം അകലെയല്ലാതെ നിലമുഴുന്നുണ്ട് ഒരു ഗ്രാമീണന്‍. കമ്പും മരത്തടികളും ഉപയോഗിച്ചുണ്ടാക്കുന്ന ചട്ടക്കൂടിന് ഇരുപുറത്തുമായി ചളിവാരിപൊത്തിയാണ് വീടിന്റെ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. നീണ്ടകമ്പുകള്‍ക്ക് പുറത്ത് നല്ല കനത്തില്‍ പുല്ലുമേഞ്ഞ മേല്‍ക്കൂര. കുടിലനകത്ത് വെളിച്ചം കുറവാണ്. പരിസരഭംഗി ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടക്ക് അജിന്‍ ഡോക്ടറുടെ വിളി വന്നു. എത്യോപ്യന്‍ ഗ്രാമങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന B51 ബുട്ടാച്ചിറ - ഹൊസൈന ലിങ്ക് റോഡിലൂടെ ഞങ്ങളുടെ വാഹനം വീണ്ടും യാത്ര തുടര്‍ന്നു. അവിശ്വസനീയമായൊരു സൗന്ദര്യമുണ്ട് എത്യോപ്യന്‍ ഗ്രാമപ്രകൃതിക്ക്. നീലാകാശവും ദൂരക്കാഴ്ച്ച പ്രദാനം ചെയ്യുന്ന സസ്യനിബിഡമല്ലാത്ത പരിസരങ്ങളും ആധുനികയുടെ അടയാളങ്ങളൊന്നുമില്ലാത്ത ചുറ്റുപാടുകളും എല്ലാം ചേര്‍ന്ന് അത് നമ്മെ ആകര്‍ഷിപ്പിച്ചുകൊണ്ടേയിരിക്കും.

അടുത്ത കേന്ദ്രം അലാബയാണ് അവിടെ നിന്ന് ഒരു കാപ്പി പിന്നീട് അര്‍ബാമിഞ്ചിലെത്തുന്നത് വരെ ഇടവേളകളില്ലാത്ത ഒരു ദീര്‍ഘയാത്ര അതാണ് ഡോക്ടറും അബ്ദുവും ചേര്‍ന്ന് ധാരണയിലെത്തിയിരിക്കുന്ന അന്നത്തെ യാത്രാപദ്ധതി. മൂന്നരയോടെ അലാബ(Alaba)യിലെത്തി. എത്യോപ്യയുടെ സതേണ്‍ നേഷണ്‍സ് റീജിയനില്‍ പെട്ട നഗരമാണ് അലാബ. എത്യോപ്യയെ 9 റീജിയനുകളും രണ്ട് വന്‍ നഗരങ്ങളും എന്ന രീതിയില്‍ 11 വ്യത്യസ്ത പ്രവിശ്യകളായാണ് തിരിച്ചിരിക്കുന്നത്. ആഡിസ് അബാബയില്‍ നിന്ന് പുറപ്പെട്ട ഞങ്ങളിപ്പോള്‍ ഒറോമിയ റീജിയന്‍റെ ഒരു ഭാഗം പിന്നിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. വഴിയിലൊരിടത്ത് ബുന്ന വില്‍ക്കുന്ന ഒരു കുടുംബം. മരത്തണലിന് കീഴെയുള്ള ചെറു ഇരിപ്പിടങ്ങളിലിരുന്ന് ഒരു കാപ്പി. എത്യോപ്യന്‍ എറിത്രിയന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ബുന്ന. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ എത്യോപ്യക്കാരും അതിഥികളെ സല്‍ക്കരിക്കുന്നത് ബുന്ന കൊടുത്താണ്. തിയയില്‍ നിന്ന് ആ ബുന്ന ആചാരപരമായി കഴിച്ചതോടെ ഞങ്ങളും അതിന്റെ ആരാധകരായി മാറി.
മരത്തണലിലിരുന്ന് ബുന്നയും നിലക്കടല വറുത്തതും ചേര്‍ത്ത് കഴിച്ചു. പിന്നീട് അവര്‍ തന്നെ വില്‍പ്പനക്ക് വെച്ചിരുന്ന വെണ്ണപ്പഴങ്ങള്‍ വാങ്ങി. അന്തരീക്ഷത്തിന് ഒരിളം തണുപ്പാണ് പക്ഷെ നേരിട്ട് വെയില്‍ ശരീരത്തിലടിക്കുമ്പോള്‍ നല്ല ചൂടും. ഇനി കടന്നുപോകുന്നതും എത്യോപ്യയുടെ മനോഹരമായ ഭൂഭാഗങ്ങളിലൂടെ തന്നെയാണ്. അബായ തടാകത്തിന്റെ തീരത്തെ പച്ചപ്പു നിറഞ്ഞ സമതലഭൂമിയിലൂടെ. ഡോക്ടര്‍ പഴയമലയാള ഗാനങ്ങളുടെ ആരാധകനാണ്. മുന്‍പില്‍ നിന്നും പഴയ സിനിമാഗാനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജോയേട്ടനും ഒപ്പം കൂടി. താമസിക്കാതെ അന്‍വറും ആ ഗായക സംഘത്തിന്റെ ഭാഗമായി. ദത്തേട്ടന്‍ പ്രസന്നവദനായി പുറംകാഴ്ച്ചകളിലേക്ക് മിഴി നട്ടിരുന്നു. നേര്‍രേഖയിലുള്ള നല്ല റോഡാണ്. സമതലത്തിലേക്കുള്ള ഒട്ടും കുത്തനെയല്ലാത്ത ഇറക്കം. സോഡോയില്‍ നിന്നും അര്‍ബാമിഞ്ചിലേക്കുള്ള പ്രധാനപ്പെട്ട ഒരു പാതയായിട്ടും കാര്യമായ വാഹനത്തിരക്കില്ലാത്ത ആ റോഡില്‍ അബ്ദു ഒരു ഡ്രൈവറല്ല വൈമാനികനാണ്.


ഒരു മേടിറങ്ങിയതോടെ മുന്‍പില്‍ വളരെ അകലെയായി അവ്യക്തമായി ആ ദൃശ്യം കണ്ടു. മോഹനമായ വലിയൊരു താഴ്‌വാരം മുന്‍പില്‍ പരന്നങ്ങിനെ കിടക്കുന്നു. അതിന്റെ അവസാനത്തിലായി ഭൂമിയുടെ അതിര്‍രേഖ പോലെ ജല സമുദ്രം. നിമിഷാര്‍ദ്ധം കൊണ്ട് എല്ലാവരും നിശബ്ദരായി. വിവരണാതീതമായ ആ കാഴ്ച്ചയുടെ മനോഹാരിതയില്‍ അത്ഭുതം കൂറി സ്വയം മറന്ന് അങ്ങിനെയിരുന്നു. ലെയ്ക്ക് അബായയുടെ മോഹിപ്പിക്കുന്ന വിദൂര ദൃശ്യമാണ് അതെന്ന് പിന്നീടാണ് ഞങ്ങളറിയുന്നത്.
തടാകങ്ങളുടെ നാടാണ് എത്യോപ്യ. ഇരുപത്തിയഞ്ചോളം വന്‍ ശുദ്ധജല / ഉപ്പു തടാകങ്ങള്‍ ഈ രാജ്യത്തുണ്ട്. അതി വിപുലമായൊരു ജൈവവെവിധ്യം ഈ നാടിന് സംഭാവന ചെയ്യുന്നു ഈ ജലാശയങ്ങളും അതിന്റെ തീരങ്ങളും. തടാകങ്ങളിലെ ബൃഹത്തായ മത്സ്യസമ്പത്ത് അതിന് ചുറ്റുമായി വ്യാപിച്ച് കിടക്കുന്ന വനസ്ഥലികള്‍ ആ സംരക്ഷിതപ്രദേശങ്ങളിലെ നിരവധിയായ സസ്യ-ജന്തുജാലങ്ങള്‍. അങ്ങിനെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പോലെ എത്യോപ്യയുടെയും ജീവനാഡികളാണ് ഈ തടാകങ്ങള്‍. എത്യോപ്യയുടെ സാമ്പത്തികവ്യവസ്ഥയിലും വലിയ പങ്കാണ് ഈ ജലാശയങ്ങള്‍ വഹിക്കുന്നത്. നൈലിന്റെ പ്രധാന കൈവഴിയായ ബ്ലൂനൈല്‍ ഉദ്ഭവിക്കുന്നത് മധ്യ എത്യോപ്യയിലെ 'ടാനാ' എന്ന ഇത്തരമൊരു ബൃഹദ് തടാകത്തില്‍ നിന്നാണ്.
എത്യോപ്യയിലെ ഏറ്റവും വലിയ തടാകമായ 'അബായ' യാണ് ഞങ്ങളുടെ കാഴ്ച്ചയുടെ അതിരില്‍ ഒരു സമുദ്രം പോലെ കണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്നത്. 1162 സ്‌ക്വയര്‍ കിലോമീറ്ററാണ് അബായ തടാകത്തിന്റെ വിസ്തീര്‍ണ്ണം. ആ തടാക തീരത്തേക്കാണ് ഞങ്ങള്‍ അടുത്തു കൊണ്ടിരിക്കുന്നത്. റിഫ്റ്റ്‌വാലി (വിള്ളല്‍ താഴ്‌വര) എന്ന ഭൗമപ്രതിഭാസമേഖലയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ സിറിയ മുതല്‍ ആഫ്രിക്കയിലെ മൊസാംബിക്ക് വരെ 6000 കിലോമീറ്ററോളം നീളം വരുന്ന ഭൂപാളിയിലെ പിളര്‍പ്പ് സൃഷ്ടിച്ച താഴ്‌വരയാണ് ഗ്രേറ്റ് റിഫ്‌ററ് വാലി. അതിന്റെ ഒരു ഭാഗമാണ് ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി അതിന്റെ തുടര്‍ച്ചയാണ് എത്യോപ്യയുടെ വടക്കുകിഴക്കന്‍ അതിര് മുതല്‍ തെക്കന്‍ അതിരുവരെ കടന്നുപോകുന്ന എത്യോപ്യന്‍ റിഫ്റ്റ് വാലി.
35 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയുടെ ബാഹ്യപാളിയായ മാന്റില്‍ പിളര്‍ന്നാണ് ഗ്രേറ്റ് റിഫ്റ്റ് വാലി ഉണ്ടാകുന്നത്. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പര്യവേക്ഷകനായ ജോണ്‍ വാള്‍ട്ടര്‍ ഗ്രിഗറിയാണ് ഇത്തരമൊരു ഭൗമപ്രതിഭാസം ആദ്യമായി ലോകശ്രദ്ധയിലെത്തിക്കുന്നത്. തുടര്‍ന്ന് നിരവധി ഭൗമ-നരവംശ ശാസ്ത്ര പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നു. തുടര്‍ച്ചയായ ഒരൊറ്റ പിളര്‍പ്പ് എന്നതിനേക്കാള്‍ സാംസ്‌ക്കാരികപരവും ചരിത്രപരവുമായ പ്രത്യേകതകള്‍ കൂടിയുണ്ട് ഗ്രേറ്റ് റിഫ്റ്റ് വാലിക്ക്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രധാന തടാകങ്ങളൊക്കെ എന്നതു പോലെ എത്യോപ്യയിലെ പ്രധാന തടാകങ്ങളും സ്ഥിതി ചെയ്യുന്നത് ഈ റിഫ്റ്റ് വാലി പ്രദേശങ്ങളിലാണ്. ലെയ്ക്ക് അബായക്ക് പുറമേ ചാമോ, സ്വായ്, കോക, ലംഗാനോ, ഹവാസ, ഷാല, അബിജാട്ട എന്നിവയാണ് എത്യോപ്യന്‍ റിഫ്റ്റ് വാലിയിലെ മറ്റു തടാകങ്ങള്‍. അതില്‍ അബിജട്ടയും ഷാലയും ഒഴികെയുള്ളതെല്ലാം ശുദ്ധജലത്തടാകങ്ങളാണ്.


ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള കിഴക്കന്‍ ആഫ്രിക്കയിലാണ് എത്യോപ്യയുടെ സ്ഥാനം. കിഴക്കനാഫ്രിക്കയില്‍ തന്നെ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭൂഭാഗമുണ്ട്. കണ്ടാമൃഗത്തിന്റെ കൊമ്പിനോട് സാദൃശ്യം തോന്നുന്ന തരത്തില്‍ ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന പ്രദേശം. എത്യോപ്യ, എറിത്രിയ, സോമാലിയ, ഡിജിബൂട്ടി എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണിത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരവംശത്തിന്‍റെ ആവിര്‍ഭാവവും പിന്നീട് ഹോമോസാപ്പിയന്‍സിന്റെ ഉത്ഭവവും ഈ ഭൂഭാഗത്തായിരുന്നു. രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോമോസാപ്പിയന്‍സില്‍ നിന്ന് ഇന്ന് കാണുന്ന ആധൂനിക മനുഷ്യനായി മാറുന്നതും ഇവിടെ വെച്ച് തന്നെ. ഇവിടെ നിന്നാണവര്‍ ലോകത്തിന്റെ പല ഭാഗത്തേക്ക് വ്യാപിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ നമ്മുടെ പിതൃഭൂമിയാണ് ഈ പ്രദേശങ്ങള്‍. തെക്കന്‍ എത്യോപ്യയിലെ അവാഷ് താഴ്വരയില്‍ നിന്നാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പുരാതനമായ (32 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന) ‘ആസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്’ (ഹോമോസാപിയന്‍സിന് മുന്‍പുള്ള നരവംശം) വംശത്തില്‍ പെട്ട  ലൂസി എന്ന് മനുഷ്യ ഫോസില്‍ 1974 ല്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2016ല്‍ എത്യോപ്യയിലെ തന്നെ അഫാര്‍ മേഖലയില്‍ നിന്നും 38 ലക്ഷം വര്‍ഷം പഴക്കമുള്ള  ‘ആസ്ട്രലോപിത്തക്കസ് അനമെന്‍സിസ്’ വംശത്തില്‍ പെട്ട തലയോട്ടി കണ്ടെടുക്കപ്പെടുകയുണ്ടായി.
വണ്ടി ഒരു തിരിവ് കഴിഞ്ഞ് ആ മഹാതാഴ്വാരത്തിലേക്കിറങ്ങി (റിഫ്റ്റിലേക്ക്) തുടങ്ങുമ്പോള്‍ കണ്ട തടാകത്തിന്റെ ആ ആദ്യ ദൃശ്യം താമസിക്കാതെ മറഞ്ഞുപോയി. ഏറെ കഴിയും മുന്‍പ് വീണ്ടും ആ കാഴ്ച്ച. പിന്നീട് മുന്‍പില്‍ മറ്റു തടസ്സങ്ങളില്ലാതെ ആ കാഴ്ച്ച മാത്രമായി. ഒട്ടനവധി കിലോമീറ്ററുകള്‍ക്കപ്പുറമാണ് ആ ജല ലോകം. അപരാഹ്നസൂര്യന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങി മോഹിപ്പിച്ച് കൊണ്ട് അങ്ങിനെ കിടക്കുകയാണവള്‍. നീണ്ട യാത്രയുടെ ആലസ്യവും വിരസതയും ക്ഷീണവുമൊക്കെ പമ്പകടന്നു. ആ ജല സമുദ്രത്തിലേക്ക് കണ്ണുംനട്ടിരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് അവിടെ എത്തിപ്പെടാനുള്ള ധൃതിയിലായിരുന്നു എല്ലാവരും. മുന്‍പില്‍ നേര്‍ രേഖപോലെ നീണ്ടു കിടക്കുന്ന പാത. വിജന്നമായ വഴിയോരങ്ങള്‍ പിന്നിട്ട വരണ്ട പ്രകൃതിയില്‍ നിന്നുമാറി പച്ചപ്പാണ് മുന്‍പിലും ചുറ്റിലും. ഇനിയും മണിക്കൂറുകളുടെ യാത്രയുണ്ട് ആ തടാകക്കരയിലേക്ക് എന്ന് അബ്ദു പറഞ്ഞു.
(തുടരും)

Friday, January 10, 2020

എത്യോപ്യന്‍ കാപ്പി സല്‍ക്കാരവും ടെല ഷാപ്പും......


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (4)
---------------------------------------------------------
തിയയിലെ ശിലാസ്മാരകങ്ങളും ചെറുപുരാവസ്തു പ്രദര്‍ശനശാലയും കണ്ട് തിരികെയെത്തിയപ്പോഴേക്കും കോഫിസെറിമണിക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറായിരുന്നു. കരകൗശല വില്‍പ്പനശാലയും അതോടൊപ്പം ഒരു പെട്ടിക്കടയുമൊക്കെയായ ആ ചെറുകുടില്‍ ഒരു നാടന്‍ കാപ്പിക്കടയായി രൂപം മാറിയിരുന്നു അപ്പോഴേക്കും. എല്ലാവരെയും വൃത്താകൃതിയില്‍ അഭിമുഖമായിട്ട പീഠങ്ങളിലേക്ക് ക്ഷണിച്ചു അവര്‍. കഴിക്കാനായി വറുത്തധാന്യം തന്നു. കാപ്പി തയ്യാറാകുന്നത് വരെ അത് കൊറിച്ചിരിക്കാം. തിരഞ്ഞെടുത്ത മികച്ച കാപ്പിക്കുരു കഴുകി വറുത്തെടുക്കലാണ് ആദ്യഘട്ടം. കാപ്പിക്കുരുവില്‍ ചൂടു തട്ടിതുടങ്ങുന്നതോടെ ആസ്വാദ്യകരമായ ഒരു സൗരഭ്യം അവിടെയാകെ പരക്കും. വറചട്ടി ഇളക്കി കരിയാതെ കാപ്പിക്കുരുവിന്റെ എല്ലാഭാഗവും ഒരു പോലെ വറുത്തെടുക്കണം. ശേഷം വറുത്ത കുരുവുമായി അതിഥികള്‍ക്കടുത്തെത്തി അതവരെക്കൊണ്ട് വാസനിപ്പിക്കും. തുടര്‍ന്നാണ് ചെറു മര ഉരലില്‍ കുരു ഇടിച്ച് പൊടി തയ്യാറാക്കുന്നത്. ഒടുവില്‍ തരം തിരിച്ചെടുക്കുന്ന ആ കാപ്പിപൊടിയും മറ്റു കൂട്ടുകളുമുപയോഗിച്ച് കടുപ്പത്തില്‍ ബുന്ന എന്ന് വിളിക്കുന്ന എത്യോപ്യന്‍ കാപ്പി തയ്യാറാക്കും. കനലില്‍ മണ്‍കൂജയില്‍ വെച്ചാണ് കാപ്പി തിളപ്പിച്ചെടുക്കുന്നത്. മൂന്ന് തവണയായാണ് സല്‍ക്കാരം. ആദ്യം നെയ്യും ഉപ്പും ചേര്‍ത്താണ് നല്‍കുക. പിന്നീട് മധുരമോ ഉപ്പോ ഇട്ട് നല്‍കും. പലവിധ പലഹാരങ്ങളും ഇതിനെത്തുടര്‍ന്ന് സല്‍ക്കരിക്കും. കുശലാന്വേഷണങ്ങളും സൗഹൃദസംഭാഷണങ്ങളും പാട്ടും നൃത്തവുമൊക്കെ ചേര്‍ന്നതാണ് എത്യോപ്യന്‍ വീടുകളിലെ പരമ്പരാഗത കോഫിസെറിമണി. രണ്ടും മുന്നും മണിക്കൂര്‍ നീണ്ടു നില്‍ക്കും ആചാരപരമായ ആ എത്യോപ്യന്‍ കാപ്പി സല്‍ക്കാരം.
ഏഴാം നൂറ്റാണ്ടില്‍ എത്യോപ്യയിലെ കഫ പ്രദേശത്ത് വെച്ച് കല്‍ദി എന്ന ഇടയനാണ് ഒരു പ്രത്യേക മരത്തിന്റെ കായ കഴിച്ച തന്റെ ആടുകള്‍ പതിവില്ലാത്ത ഉന്‍മേഷത്തോടെ തിമിര്‍ക്കുന്നത് കണ്ട് കാപ്പിയുടെ ഗുണങ്ങള്‍ ആദ്യമായി തിരിച്ചറിയുന്നത്. അങ്ങിനെ എത്യോപ്യന്‍ വിശിഷ്‌ട പാനീയമായി തീര്‍ന്ന കാപ്പി പിന്നീട് യെമന്‍വഴി തുര്‍ക്കി സാമ്രാജ്യത്തിലെത്തി. അവിടെ നിന്ന് പിന്നീട് ഫ്രാന്‍സ് വഴി യൂറോപ്യന്‍മാരിലെത്തുകയും അവരിലൂടെ ലോകം കീഴടക്കുകയും ചെയ്തു ഈ കറുത്ത പാനീയം. പെട്രോളിയം കഴിഞ്ഞാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കാണ് കാപ്പി. 12 ഓളം രാജ്യങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നം. ലോകത്താകമാനമുള്ള 100 മില്യണ്‍ ജനങ്ങളുടെ ഉപജീവനം ഇന്ന് ഇതുമായി ബന്ധപ്പെട്ടാണ്. എത്യോപ്യയുടെ സാമൂഹ്യജീവിതത്തിലെന്ന പോലെ സാമ്പത്തിക രംഗത്തും അവഗണിക്കാനാകാത്ത സ്ഥാനമുണ്ട് കാപ്പിക്ക്. ലോകത്തെ അഞ്ചാമത്തെ ദരിദ്രരാജ്യമാണ് എത്യോപ്യ. ജനസംഖ്യയിലെ മൂന്നില്‍ രണ്ടു പേരുടേയും വരുമാനം ദിവസം 1 ഡോളറില്‍ താഴെ മാത്രമാണ് ഇവിടെ. ആ എത്യോപ്യയുടെ സമ്പദ് വ്യവസ്ഥയെ താങ്ങി നിറുത്തുന്നത് ഒരു പരിധിവരെ കാപ്പിയാണ്. ലോക കാപ്പി ഉല്‍പ്പാദനത്തില്‍ 3% മാത്രമാണ് എത്യോപ്യയുടെ സംഭാവനയെങ്കിലും രാജ്യത്തിന്റെ മൊത്തം വിദേശനാണ്യവരുമാനത്തിന്റെ 60 ശതമാനവും ലഭിക്കുന്നത് കാപ്പിയുടെ കയറ്റുമതിയില്‍ നിന്നാണ്. ഇന്ന് പല പ്രമുഖ അന്താരാഷ്ട്ര കോഫി ബ്രാന്‍ഡുകളും ഉപയോഗിക്കുന്നത് ഇവിടെ നിന്നും വരുന്ന കാപ്പികുരുവാണ്. 15 മില്യണ്‍ ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നു ഇവിടെ. ലോകത്തിലെ പല വന്‍നഗരങ്ങളിലും എത്യോപ്യന്‍ ബുന്ന ഷോപ്പുകളുണ്ട്.


ഒട്ടും ധൃതിയില്ലാതെ വളരെ താളാത്മകമായി ആചാരപരമായാണ് കുരു വറുക്കുന്നതും പൊടിക്കുന്നതും കാപ്പിതയ്യാറാക്കുന്നതും അത് പകര്‍ന്നു നല്‍കുന്നതുമൊക്കെ. എത്യോപ്യന്‍ ആഥിഥേയത്വത്തിലും ആ കാപ്പിയുടെ അതിപൗരാണികമായ സവിശേഷ രുചിയിലും മുഴുകി അങ്ങിനെ ഇരുന്നു കുറച്ചുനേരം. എത്യോപ്യന്‍ സംസ്‌ക്കാരത്തെയും സാമൂഹ്യജീവിതത്തേയും മതത്തേയുമൊക്കെ കുറിച്ചുള്ള ചോദ്യങ്ങളും അവരുടെ മറുപടിയും ഡോക്ടറുടെ ഇടപെടലുകളുമൊക്കെയായി ആസ്വാദ്യവും ഹൃദ്യവുമായ ഒരു പൂര്‍വ്വാഹ്നം. ഔപചാരികവും കൃത്രിമവുമായ ആഥിഥേയത്വത്തിനപ്പുറം നൈസര്‍ഗികമായ ഒരു സൗഹൃദാന്തരീക്ഷമുണ്ട് ഗ്രാമീണസ്ത്രീകളുടെ ഈ ചെറുകച്ചവടപുരയ്ക്ക്. പുറത്ത് വെയില്‍ കനക്കുകയാണ്. ആ ചെറുകൂരയില്‍ ബുന്നയും കുടിച്ച് എത്യോപ്യന്‍ അതിഥിമുറിയുടെ ആ പാരമ്പര്യ അന്തരീക്ഷത്തില്‍ അങ്ങിനെയിരിക്കെ സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള അകലമെന്നത് ചില പുറം വൈജാത്യങ്ങള്‍ മാത്രമാണെന്നും സ്ഥലകാലദേശരാശികള്‍ക്കപ്പുറം മനുഷ്യനെ ഒന്നിപ്പിക്കുന്ന എത്രയോ ഘടകങ്ങള്‍ പൊതുവായുണ്ടെന്നും അനുഭവിച്ചറിയുകയായിരുന്നു ഞങ്ങള്‍. ഇന്ന് ഇനിയുമേറെ ദൂരം പിന്നിടേണ്ടതുണ്ട്. പണം കൊടുത്ത് കാപ്പിക്കടയിലെ സ്ത്രീകളോട് യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.
ഹൈവേയിലേക്ക് കയറുന്നതിന് മുന്‍പായി ഒരു ചെറിയ പുരയില്‍ നിന്ന് പതുക്കെ പോകുന്ന ഞങ്ങളുടെ വണ്ടിയിലേക്ക് നോക്കി ആരോ എന്തോ വിളിച്ച് പറയുന്നതുകേട്ടു. അബ്ദു ഡോക്ടറോടെന്തോ പറഞ്ഞു. ഡോക്ടര്‍ ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു 'നാടന്‍ കള്ളു ഷാപ്പാണ് കയറാം'. ആര്‍ക്കും വിരോധമുണ്ടായിരുന്നില്ല. അബ്ദുവിനും ഡോ.അജിനും പുറകെ ഞങ്ങളും അവിടേക്ക് കയറി. ബാര്‍ളിയില്‍ നിന്നുണ്ടാക്കുന്ന വീര്യം കുറഞ്ഞ ടെല (Tela) എന്ന ഒരു മദ്യമാണവിടെ വില്‍ക്കുന്നത്. സത്യത്തില്‍ ഒരു വീടാണത്. രണ്ട് സ്ത്രീകള്‍ മുന്ന് നാല് കുട്ടികള്‍ ആ പാനീയം കഴിക്കാനായി അവിടെ എത്തിയ ചില വൃദ്ധന്‍മാര്‍. ധാന്യങ്ങളില്‍ നിന്ന് വാറ്റിയെടുക്കുന്ന പ്രാദേശികമായ നിരവധി മദ്യങ്ങളുണ്ട് എത്യോപ്യയില്‍. ടെല തന്നെ ബാര്‍ളിയില്‍ നിന്നും ചോളത്തില്‍ നിന്നും തെഫില്‍ നിന്നുമൊക്കെ പ്രദേശികമായ ലഭ്യതക്കും അഭിരുചികളുമനുസരിച്ച് നിര്‍മ്മിക്കാറുണ്ട്‌. ടെല ഹൗസുകള്‍ എന്ന കള്ളുഷാപ്പുകള്‍ എത്യോപ്യന്‍ ഗ്രാമീണ സംസ്‌കൃതിയുടെ ഭാഗമാണ്. ലഹരി ഉപാസകര്‍ക്കുള്ളതല്ല ഈ പാനീയം. മദ്യത്തിന്റെ അംശം വളരെ കുറവാണിതില്‍ (4% ത്തില്‍ താഴെ). ലഹരി എന്നതിനുപരിയായി നേരം പോക്കാനും സാമൂഹ്യസമ്പര്‍ക്കങ്ങള്‍ക്കുമുള്ള കേന്ദ്രമായിട്ടാണ് എത്യോപ്യയില്‍ ടെല ഹൗസുകള്‍ ഉപയോഗിക്കപ്പെടുന്നതെന്ന് തോന്നുന്നു. മിക്കവാറും ടെലപ്പുരകളും ഇവിടത്തെ പോലെ തന്നെ വീടുകളുടെ ഭാഗമായി തന്നെയുള്ള വില്‍പ്പനകേന്ദ്രങ്ങളാണ്. പറ്റുവരവുകാരായ വൃദ്ധന്‍മാരും അവരുടെ ഒട്ടും ധിടുതിയില്ലാത്ത കടന്നുവരവും സ്വസ്ഥമായ ഇരിപ്പും നര്‍മ്മസംഭാഷണങ്ങളും ടെല ഹൗസുകളെ മദ്യശാലകളെന്നതിനേക്കാല്‍ ഒരു വാര്‍ദ്ധക്യവിശ്രമകേന്ദ്രങ്ങളാക്കുന്നുണ്ടെന്ന് തോന്നി അവിടയിരിക്കുമ്പോള്‍. ജീവിതസായന്തനത്തിലെത്തിയവരുടെ ഒരു പകല്‍വീടോ കൂടിയിരിപ്പ് കേന്ദ്രമോ വിനോദശാലയോ ഒക്കെയാണത്.


ചിലരൊക്കെ ആ ബാര്‍ളി കള്ളിന്റെ രുചി നോക്കി. അവരോടൊക്കെ ലോഹ്യം പറഞ്ഞ് കുറച്ച് നേരം അവിടെയിരുന്നു. പിന്നെ സമയത്തെക്കുറിച്ചുള്ള ഓര്‍മ്മ വന്നപ്പോള്‍ തിരക്കിട്ട് യാത്ര ചോദിച്ചു. സുദീര്‍ഘമായ യാത്രാപഥത്തില്‍ വിജന്നമായ പ്രദേശങ്ങളും ഗ്രാമങ്ങളും ചെറുനഗരങ്ങളും മാറി മാറി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇടത്തരമെന്ന് പറയാവുന്ന റോഡിലൂടെ പരമാവധി വേഗത്തിലാണ് അബ്ദു വണ്ടി ഓട്ടുന്നത്. ഇടക്കൊക്കെ വേഗത കുറക്കാന്‍ ആവശ്യപ്പെടുന്നുണ്ട് ഡോക്ടര്‍. വഴിയിലെ ബുട്ടാചിറ എന്ന ചെറു നഗരത്തില്‍ നിന്ന് പഴങ്ങള്‍ വാങ്ങി. ഇന്നിനി ഉച്ചഭക്ഷണത്തിനായി എവിടെയും നിറുത്തില്ലെന്നും ഭക്ഷണം പഴങ്ങളായിരിക്കുമെന്നും തിയയില്‍ നിന്ന് പുറപ്പെടുമ്പോഴെ അജിന്‍ പറഞ്ഞിരുന്നു. എത്യോപ്യന്‍ വഴിയോരങ്ങളിലും നഗരങ്ങളിലെ തെരുവോരങ്ങളിലും നാടന്‍ പഴങ്ങള്‍ ധാരാളമായി കിട്ടും. ഉല്‍പ്പാദകര്‍ തന്നെ വിപണനത്തിനായി കൊണ്ടുവന്ന് വെച്ചവ. നാട്ടിന്‍ പുറങ്ങളില്‍ രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ വളരുന്നവയാണവ. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന വന്‍ തോട്ടങ്ങളിലേ രാസ-വള കീടനാശിനി പ്രയോഗമുള്ളു. അത് വന്‍ മാര്‍ക്കറ്റുകളിലേക്കും കയറ്റുമതിക്കുമായാണ് കൊണ്ടുപോകുക.
ബുട്ടാചിറയില്‍ നിന്ന് വിട്ടാല്‍ വീണ്ടും വിജന്നമായ കൃഷിയിടങ്ങളിള്‍ക്കിടയിലൂടെ നീണ്ടുകിടക്കുന്ന പാതയാണ് ഹൊസൈനയാണ് അടുത്ത നഗരം. ഹൈവേക്കരികില്‍ പഴങ്ങളും പച്ചക്കറികളുമായി കുട്ടികളുണ്ട് ചിലയിടത്ത്. അവരവരുടെ വീട്ടിലുണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും കൂടയിലാക്കി കൊണ്ടുവരുന്നവര്‍. ആ കുട്ടികള്‍ വാഹനങ്ങള്‍ക്ക് കൈകാട്ടും നിറുത്തിയാല്‍ എല്ലാവരും കൂടി ഓടിയടുക്കും. പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ നമ്മെ പൊതിയും. കച്ചവടം നടക്കാതെ പോകുന്നവരുടെ മുഖം വാടും. ഓരോരുത്തരില്‍ നിന്നും ചെറുതെന്തിലും വാങ്ങാന്‍ ഞങ്ങള്‍ അബ്ദുവിനെ ചട്ടം കെട്ടും. അപ്പോഴും പക്ഷെ പലര്‍ക്കും നിരാശയും അസംതൃപ്തിയും ബാക്കിയാകും. കച്ചവടം കിട്ടിയ കുട്ടികളോടുള്ള അസൂയയും തങ്ങളില്‍ നിന്ന് വാങ്ങാത്തതിന്റെ ദേഷ്യവും ദൈന്യതയുമൊക്കെ നിറഞ്ഞ ആ കുഞ്ഞു മുഖങ്ങള്‍ കുറേനേരം നമ്മുടെ മനസ്സിനെ വേദനയോടെ പിന്തുടരും....

(തുടരും)

Saturday, January 4, 2020

തിയയിലെ മഹാശിലാസ്മാരകങ്ങള്‍



എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (3)
---------------------------------------------------------
ഡാഡി മറിയത്തിലെ കല്‍ഗുഹാദേവാലയത്തില്‍ നിന്ന് മടങ്ങും വഴി വിശപ്പിനെക്കുറിച്ച് പരാതിപ്പെട്ടുതുടങ്ങിയിരുന്നു എല്ലാവരും. ആഡിസ് അബാബ-ബുട്ടാചിറ പെരുംപാതയിലേക്ക്‌ തിരികെ പ്രവേശിച്ചശേഷം ആദ്യം കണ്ട കവലയിലെ ഒരു സാധാരണ നാടന്‍ ഭക്ഷണശാലക്ക് മുന്‍പില്‍ അബ്ദു വണ്ടി നിറുത്തി. നാട്ടുകാരുടെ ഒരു ചെറു തീന്‍പുര. സമയം പത്തുമണിയോടടുത്തിരുന്നു ഒട്ടും തിരക്കില്ല. നമ്മുടെ ഹോട്ടലുകള്‍ പോലെ അടച്ചുപൂട്ടിയതല്ല എത്യോപ്യന്‍ ഗ്രാമീണ ഭോജനശാലകള്‍. തണലുള്ള തുറന്ന സ്ഥലത്താണ് ഇരിപ്പുവട്ടങ്ങള്‍. മേല്‍ക്കൂരക്ക് കീഴെയുള്ള ഭക്ഷണശാലകള്‍ക്കാകട്ടെ സാധരണയായി ചുമരുകളുമുണ്ടാകില്ല.

മുന്‍പിലെ മാംസവില്‍പ്പനശാലയില്‍ അന്ന് രാവിലെ വെട്ടിയ കാളയിറച്ചി തൂങ്ങിക്കിടപ്പുണ്ട്. ഇഞ്ചിറയും കാളയിറച്ചി വറുത്തതും ഓര്‍ഡര്‍ ചെയ്തു. മാംസകടയില്‍ നിന്ന് കാളയിറച്ചയുമായി ഒരു സ്ത്രീ ഭക്ഷണശാലക്കുപുറകിലെ കൂരയിലേക്ക് പോകുന്നുണ്ട്. അവിടെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രാദേശികമായ മദ്യമുണ്ടോ എന്നന്വേഷിക്കാന്‍ ഡോക്ടര്‍ അബ്ദുവിനോട് പറഞ്ഞു. അബ്ദു ഹോട്ടലുകാര്‍ വഴി അത് ഏര്‍പ്പാടാക്കി. താമസിക്കാതെ ബൈക്കില്‍ ഒരു ചെറിയ കന്നാസ് മദ്യവുമായി ഒരു യുവാവെത്തി. പ്രാദേശികമായി തയ്യാറാക്കുന്ന നാട്ടു മദ്യങ്ങള്‍ ഒട്ടേറേയുണ്ട് എത്യോപ്യയില്‍ വിവിധതരം ധാന്യങ്ങള്‍ പുളിപ്പിച്ചും വാറ്റിയുമൊക്കെ നിര്‍മ്മിക്കുന്ന വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യങ്ങള്‍.

ഇഞ്ചിറ എത്തി. കൂടെ ചട്‌നി പോലെ മുളക് കലക്കിയതും. പച്ച കാളയിറച്ചിയാണ് എത്യോപ്യക്കാരുടെ ഇഷ്ടവിഭവം. അതവര്‍ കഴിക്കുക ഈ ചുവന്ന മുളക് ദ്രാവകത്തില്‍ മുക്കിയാണ്. ഇഞ്ചിറയാണ് എത്യോപ്യയുടെ ദേശീയഭക്ഷണമെന്ന് വേണമെങ്കില്‍ പറയാം തെഫ് ധാന്യം ഉപയോഗിച്ച് ദോശ പോലെ ഉണ്ടാക്കുന്ന ഒന്ന്. ചെറിയെരു പുളിപ്പുണ്ടാകും ഇതിന്. ഇതിന് നിരവധിയായ വകഭേദങ്ങളുണ്ട്. ഇപ്പോള്‍ അരിപ്പൊടികൊണ്ടും ഇഞ്ചിറ ഉണ്ടാക്കാറുണ്ടത്രെ. അസാമാന്യമായ ശാരീരികക്ഷമത നേടിക്കൊടുക്കുന്ന ധാന്യമാണ് തെഫ്. ദീര്‍ഘദൂര ഓട്ട മത്സരങ്ങളില്‍ എത്യോപ്യക്കാരെ ലോകജേതാക്കളാക്കുന്നതില്‍ ഈ ധാന്യത്തിന് വലിയ പങ്കുണ്ടെന്നാണ് വിശ്വാസം.

നാഗരികമായ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ തീര്‍ത്തും വൃത്തിരഹിതമെന്ന് തോന്നുന്ന അന്തരീക്ഷം. ആദ്യമായാകണം കുറച്ച് വിനോദസഞ്ചാരികള്‍ അവിടെ കയറുന്നത്. ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കണ്ടം തിന്നണം എന്നാണ് ഡോക്ടറുടെ പക്ഷം. എത്യോപ്യന്‍ ഗ്രാമീണരില്‍ നിന്നും ഒട്ടും അകലം പാലിക്കാത്ത വിവേചനം മനസ്സില്‍ പോലും കൊണ്ടുനടക്കാത്ത ആളാണ് അജിന്‍. എല്ലാവരും മനുഷ്യരാണെന്ന് കരുതുന്ന ആരോടും വലിപ്പചെറുപ്പം കാണിക്കാത്ത ഒരാള്‍. അപരിചിതരെ കണ്ട് അകലത്തോടെ നില്‍ക്കുന്ന ഒരു കൂട്ടത്തിനുള്ളില്‍ പുഞ്ചിരിയും ഫലിതവും കലര്‍ത്തി അവരുടെ ഭാഷയില്‍ സംസാരിച്ച് വളരെപ്പെട്ടെന്ന് അവരിലൊരാളായി മാറും അജിന്‍.

എത്യോപ്യന്‍ മലയാളി സമാജം പ്രസിഡന്റെന്ന നിലയിലും മെഡിക്കല്‍ കോളേജ് അധ്യാപകനെന്ന നിലയിലും സര്‍ക്കാരിന്റെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റുകളിലൊരാളെന്ന നിലയിലും വിപുലമായ ബന്ധങ്ങളാണ് എത്യോപ്യയില്‍ ഡോ. അജിനുള്ളത്. താമസിക്കാതെ വറുത്ത കാളയിറച്ചി എത്തി. പച്ച കാളയിറച്ചി ട്രെ ചെയ്യണോ എന്ന് ചോദിച്ചു ഡോക്ടര്‍. പക്ഷെ ആര്‍ക്കും അതിനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. തണുത്ത ബിയര്‍ അതിന് മുന്‍പേ തന്നെ എത്തിയിരുന്നു. അബ്ദുവിന് ബിയറിനൊപ്പമല്ലാതെ ഒരു ഭക്ഷണമില്ല. യാത്രകളുടെ ഇടവേളകളിലൊക്കെ അബ്ദുവിന്റെ കൈകളില്‍ ബിയര്‍കുപ്പിയുണ്ടാകും. എത്യോപ്യന്‍ യാത്രയുടെ ചിത്രങ്ങള്‍ കണ്ട സുഹൃത്ത് പ്രദീപ് കണ്ണത്ത് ചോദിച്ചത്. ഇയ്യാളുടെ ശരിരത്തിന്റെ ഒരവയവമാണോ ബിയര്‍കുപ്പി എന്നാണ്.

വിശപ്പടക്കി നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് കുറച്ചുനേരം അങ്ങിനെയിരുന്നു. നാട്ടുമദ്യത്തിന്റെ ചുവയ്ക്ക് മുന്നില്‍ ഞങ്ങള്‍ക്കൊപ്പമുള്ള മദ്യപ്രേമികള്‍ കീഴടങ്ങിയിരുന്നു. ബാക്കിയായ മദ്യം അവിടത്തെ പരിചാരകന് കൈമാറി ഞങ്ങളിറങ്ങി. ഇനി തിയയിലേക്കാണ്. മഹാശിലാസ്മാരകകാലത്തെ സ്മാരക ശിലകള്‍ നിറഞ്ഞ ഒരു പ്രദേശത്തേക്ക്. ഭക്ഷണശാലയില്‍ നിന്നറിങ്ങി 10-20 മിനിറ്റിനുള്ളില്‍ തന്നെ തിയയിലെത്തി. ആഡിസ് അബാബ - ബുട്ടാചിറ പെരുംപാതയില്‍ നിന്ന് കുറച്ച് കിഴക്കുമാറിയാണ് തിയ. അഡാഡി മറിയത്തില്‍ വിശ്വാസികള്‍ കൂടി എത്തുമെങ്കില്‍ തിയയിലെത്തുന്നത് ചരിത്രാന്വേഷികളായ സഞ്ചാരികള്‍ മാത്രമാണ്.

അതിമനോഹരമായ ഒരു നാട്ടിന്‍പുറം. അവിടെ ഒരു കുന്നിന്‍ ചെരുവിലാണ് സ്മാരകമിരിക്കുന്ന കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന സ്ഥലം. അവിടെ നിന്നും നോക്കിയാല്‍ കുന്നില്‍ ചെരുവുകളില്‍ പരന്നുകിടക്കുന്ന വയലുകള്‍ കാണാം. നിലമൊരിക്കുന്ന ചില കര്‍ഷകര്‍ ദൂരക്കാഴ്ച്ചയില്‍ ദൃശ്യമാകുന്നുണ്ട്. കവാടത്തിനരികില്‍ തന്നെയായി ഒരു ചെറിയ കുടില്‍. അവിടെയാണ് സ്മാരകത്തിലെ വഴികാട്ടിയുള്ളത്‌. ചില കരകൗശലവസ്തുക്കളും ഭക്ഷണസാധനങ്ങളുമൊക്കെ വാങ്ങാന്‍ കിട്ടും അവിടെ. ഒരു കാപ്പിക്കട കൂടിയാണിത്. കാപ്പിയുടെ ജന്മദേശമാണല്ലോ എത്യോപ്യ. എത്യോപ്യയിലെത്തിയില്‍ തീര്‍ച്ചയായും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് എത്യോപ്യന്‍ (Coffee ceremony) കോഫി സെറിമണി. സ്മാരകങ്ങളും പ്രദര്‍ശനശാലയും കണ്ട് തിരിച്ചുവരുമെന്നും അപ്പോഴേക്കും കാപ്പി സല്‍ക്കാരത്തിനായി തയ്യാറാകണമെന്നും ഡോക്ടര്‍ അവിടത്തെ പെണ്‍കുട്ടിയോട് ശട്ടം കെട്ടിയിരുന്നു.

പുരാവസ്തുഗവേഷകരുടെ ഇഷ്ടപ്രദേശമാണ് ആഡിസ് അബാബക്ക് തെക്കായി സ്ഥിതി ചെയ്യുന്ന സോഡോമേഖല. ഏകദേശം 160 ഓളം സ്ഥാനങ്ങളില്‍ നിന്നാണ് ഇവിടെ പുരാവസ്തുഅവശിഷ്ടങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്. അതില്‍ പ്രാധാനപ്പെട്ടതാണ് തിയ. എത്യോപ്യയില്‍ യുനസ്‌കോ അടയാളപ്പെടുത്തിയ 9 ലോകപൈതൃക സ്ഥലത്തില്‍പെട്ട ഒന്നുകൂടിയാണ് ഈ മഹാശിലാസ്മാരകം. 41 ഓളം ശിലാസ്തംഭങ്ങളാണ് ഇവിടെയുള്ളത്‌. രണ്ടടി മുതല്‍ 10 അടി വരെ ഉയരമുള്ളവയാണ് ഈ ശിലാസ്തംഭങ്ങള്‍. ഈ ഫലകങ്ങളിലെ ചിഹ്നങ്ങളും രൂപങ്ങളുമാണ് അവരുടെ വിജയങ്ങളേയും ലിംഗപദവിയേയും വൈവാഹികസ്ഥിതിയെയും സൂചിപ്പിക്കുന്നത്. മഹാശിലാസ്മാരകങ്ങളുടെ കാലം പൊതുവെ ബി.സി.യിലാണെങ്കിലും പഴക്കം കുറഞ്ഞ മഹാശിലാസ്മാരകം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ഇതിന്റെ നിര്‍മ്മാണകാലമായി കണ്ടെത്തിയിരിക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനുമിടയിലാണ്.

കോളേജ് വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയാണ് അവിടത്തെ ഗൈഡ്. ചുറുചുറുക്കും പ്രസരിപ്പുമുള്ള ഒരു പെണ്‍കുട്ടി. എത്യോപ്യന്‍ പുതുതലമുറയുടെ പ്രതിനിധി. അവള്‍ സ്മാരകങ്ങളുടെ ചരിത്രവും കാലവും അതിനോടനുബന്ധിച്ച കഥകളും പറഞ്ഞു തന്നു. ശത്രുക്കളോടും വന്യമൃഗങ്ങളോടും പോരാടിയ പഴയ ഗോത്രതലവന്‍മാരുമാരുടെയും വീരന്‍മാരുടെയും സ്മാരകങ്ങളാണ് ആ കല്‍സ്തൂഭങ്ങള്‍. അവക്കടിയിലാണ് അവരുടെ ഭൗകിതശരീരം അടക്കം ചെയ്തിരിക്കുന്നത്. ഓരോ ചിത്രശിലയിലെയും പ്രതീകങ്ങള്‍ അവരുടെ വീരസ്മൃതികളെയാണ് അടയാളപ്പെടുത്തുന്നതെന്ന് അവള്‍ പറഞ്ഞു തന്നു. അനേകായിരം കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നും വരുന്ന ഞങ്ങളുടെ നാട്ടില്‍ വയനാടെന്ന ഒരു ദേശമുണ്ടെന്നും അവിടെ ഇതിനോട് ഇത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്ന സ്മാരകശിലകളുണ്ടെന്നും ഞങ്ങളവയെ വീരക്കല്ലുകളെന്ന് വിളിക്കാറുണ്ടെന്നും അവളോട് പറഞ്ഞു.

ലോകത്തിന്റെ പലഭാഗത്തും ഓരോ കാലത്തും സമാനമായ സംസ്‌കൃതികള്‍ നിലനിന്നുപോന്നിരുന്നു. എന്നിട്ടും കാലം കൊണ്ട് അവയെത്രമാത്രം അകന്നുപോയിരിക്കുന്നു. പുറം ലോകത്തിന്റെ കാഴ്ച്ചപ്പാടില്‍ ചിലത് വലുതും ചിലത് ചെറുമായിരിക്കുന്നു. നല്ലതും ചീത്തയുമായിരിക്കുന്നു. എത്യോപ്യന്‍ ഗോത്രസംസ്‌കൃതിയിലേക്കും പാരമ്പര്യത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ചെറുപ്രദര്‍ശനാലയവും  വളപ്പിന്റെ ഒരു ഭാഗത്തായി ഒരുക്കിയിട്ടുണ്ട്. അതും കണ്ടു കഴിഞ്ഞ് കോഫി സെറിമണിക്കായി ഞങ്ങള്‍ പോകുമ്പോഴേക്കും ജപ്പാനില്‍ നിന്നുള്ള രണ്ട് മൂന്ന് വിനോദസഞ്ചാരികളുമായി ഒരു വാഹനമെത്തി. വഴികാട്ടിയായ പെണ്‍കുട്ടി ഞങ്ങളോട് യാത്രപറഞ്ഞ് അവരെ സ്ഥലം കാണിക്കാനായി പോയി.

(തുടരും)