Friday, December 22, 2023

മാരാസിംബാ - സഹജീവനത്തിന്റെ കെനിയന്‍ മാതൃകകള്‍

കെനിയന്‍ കുറിപ്പുകള്‍ - 4 --------------------- ലഘുഭക്ഷണത്തിനും ഷോപ്പിങ്ങിനും ശേഷം ഞങ്ങള്‍ യാത്ര തുടരുമ്പോള്‍ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. അതി ബൃഹത്തായിരുന്നു അവിടത്തെ കരകൗശലവില്‍പ്പനശാല. മസായികള്‍ ഉള്‍പ്പെടുന്ന പ്രാദേശിക ജനങ്ങളുടെ ഒരു സഹകരണസംഘമാണ് അതിന്റെ ഉടമസ്ഥര്‍. സമീപത്തു തന്നെ ഒരു ആര്‍ട്ട്ഗ്യാലറിയും ഭക്ഷണശാലയുമുണ്ട്. പലരും കാര്യമായി തന്നെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഈ കരകൗശലവസ്തുക്കള്‍ക്കൊന്നും പൂര്‍വ്വ നിശ്ചിതമായ വിലയില്ല എന്നുതോന്നും അതിന്റെ വില്‍പ്പന കാണുമ്പോള്‍. വിദൂരമായ രണ്ടറ്റങ്ങളില്‍ നിന്ന് വാങ്ങുന്നവരും വില്‍പ്പനക്കാരും എപ്പോഴോ ഒരു തുകയിലേക്ക് സന്ധിയാകുന്നതോടെ അതിനൊരു വില കൈവരുന്നു. വിസ്തൃതമായ ആ ഹാളില്‍ ഷെല്‍ഫുകളാല്‍ തരം തിരിച്ചിട്ടുള്ള ഓരോ വരിയിലും വില്‍പ്പനക്കാരുണ്ട് നീണ്ട വില പേശലുകള്‍ക്കവസാനം പരസ്പരം അര്‍ദ്ധസമ്മതത്തോടെ രാജിയാകുമ്പോള്‍ നമുക്ക് തന്നിട്ടുള്ള പുല്ലുകൊണ്ടു മെടഞ്ഞുണ്ടാക്കിയ കുട്ടകളിലേക്ക് അതാതു വരിയില്‍ നിന്നും നമ്മള്‍ തിരഞ്ഞെടുത്ത കരകൗശലവസ്തുക്കള്‍ നിക്ഷേപിക്കപ്പെടുന്നു. അവസാന വിലപേശല്‍ കാഷ് കൗണ്ടറിന് മുന്‍പിലാണ്. ചിലര്‍ ഈ വില പേശല്‍ നന്നായി ആസ്വദിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനാകാതെ മാറി നില്‍ക്കുന്നുണ്ട്. ഇബ്രു ആവേശപൂര്‍വ്വം വില പേശലില്‍ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കന്‍ കൈവേലകളുടെ ആ രാവണന്‍കോട്ടയില്‍ നിന്നും പുറത്തു കടന്ന ഞാന്‍ സമീപത്തെ ആര്‍ട്ട് ഗ്യാലറിയിലേക്ക് നടന്നു. വിജന്നമായിരുന്ന അവിടെ കെനിയന്‍ പ്രാദേശിക കലാകാരന്‍മാരുടെ ചിത്രങ്ങള്‍ വില്‍പ്പനക്കും പ്രദര്‍ശനത്തിനുമായി നിരത്തിവെച്ചിട്ടുണ്ട്. മസായിമാര പ്രൃകൃതിദൃശ്യങ്ങളും വന്യമൃഗങ്ങളും ആഫ്രിക്കന്‍ ഗ്രാമീണ ജീവിതവുമൊക്കെയാണ് ആ യഥാതഥ ചിത്രങ്ങളില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്. കാന്‍വാസിലും പേപ്പറിലുമായി വരച്ച ചിത്രങ്ങള്‍ക്ക് 35,000 ഷില്ലിങ്ങ് മുതല്‍ 50,000 ഷില്ലിങ്ങ് വരെയാണ് വില. ആഞ്ജലീന എന്ന കുറിയ ഒരു സ്ത്രീക്കാണ് ഗാലറിയുടെ ചുമതല. വാങ്ങുന്നില്ലെന്നറിഞ്ഞിട്ടും താല്‍പര്യപൂര്‍വ്വം ചിത്രങ്ങളെല്ലാം കൊണ്ടു നടന്നു കാണിച്ചു തന്നു അവര്‍. ഇന്ത്യന്‍ വിശേഷങ്ങള്‍ ചോദിച്ചു. മടക്കയാത്രയിലും അവിടെ കയറാന്‍ ക്ഷണിച്ചു. ആഞ്ജലീന കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അവിടെ നിന്നുള്ള സന്ദര്‍ശകര്‍ ഇവിടെ വരാറുണ്ട് അവര്‍ പറഞ്ഞു. വഴിയില്‍ പലയിടത്തും മൃഗങ്ങള്‍ വഴി മുറിച്ചുകടക്കാന്‍ സാധ്യതയുണ്ട് എന്ന ബോര്‍ഡുകള്‍ കണ്ടു തുടങ്ങി. അകലെ ആകാശത്തൊരിടത്ത് മഴമേഘങ്ങള്‍ സംഘടിക്കുന്നുണ്ട്. ആഫ്രിക്കന്‍ സമതലങ്ങള്‍ക്ക് മുകളില്‍ മഴമേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് ഒരു കാഴ്ച്ചയാണ്. തുറന്ന പ്രദേശമായതിനാല്‍ ആകാശദൃശ്യങ്ങള്‍ പലതും തടസ്സങ്ങളില്ലാതെ നമുക്ക് കാണാനാകും. ഗോതമ്പും ചോളവുമൊക്കെ കൃഷിചെയ്യുന്ന പച്ചപുതച്ച ഒരു പ്രദേശത്തേക്ക് വണ്ടിയെത്തി. നരച്ച പൊടിമണ്ണ് പറക്കുന്ന വഴിയോരം ഇപ്പോള്‍ പച്ചക്ക് വഴിമാറിയിരിക്കുന്നു. ചില ചോളപാടങ്ങളില്‍ വിളവെടുപ്പ് നടക്കുന്നുണ്ട്. മറ്റു ചില കൃഷിയിടങ്ങളില്‍ കാബേജ് പോലുള്ള ശീതകാല വിളകളാണ് വളരുന്നത്. ഡങ്കന്‍ ബലൂണ്‍ സഫാരിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കഴിഞ്ഞുപോയ ഇടത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പായി ഡങ്കന്‍ യാത്രാസംഘത്തിലെ എല്ലാവരുമായും സംവദിച്ചിരുന്നു. വരുന്ന രണ്ടു ദിവസത്തെ മസായിമാര പരിപാടികളെക്കുറിച്ച് സംക്ഷിപ്തമായി വിവരിച്ചതിനോടൊപ്പം മസായിമാരക്ക് മുകളിലൂടെയുള്ള ഹോട്ട് എയര്‍ ബലൂണ്‍ സഫാരിയെക്കുറിച്ചും പറഞ്ഞിരുന്നു ഡങ്കന്‍. ബലൂണ്‍ യാത്ര പാക്കേജിന്റെ ഭാഗമല്ല. താല്‍പര്യമുള്ളവര്‍ അതിനായി പ്രത്യേകം ബുക്ക് ചെയ്യണം. റിസര്‍വ്വിനുള്ളിലെ വന്യമൃഗങ്ങളെ കാണാനുള്ള യാത്രക്ക് (ഗെയിം ഡൈവ്) മുന്‍പായി അവരെ ബലൂണ്‍ സഫാരി കേന്ദ്രങ്ങളിലെത്തിക്കുമെന്നും അത് കഴിയുന്നതോടെ യാത്രാസംഘത്തിനൊപ്പം ചേരാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യാമെന്നും പറഞ്ഞിരുന്നു ഡങ്കന്‍. എന്നാല്‍ ഡങ്കന്‍ പറയുന്ന ബലൂണ്‍ സഫാരിക്ക് നിരക്ക് കൂടുതലാണെന്നും കമ്മീഷനുവേണ്ടി ആളെക്കൂട്ടുകയാണ് ഡങ്കനെന്നുമായിരുന്നു യാത്രാസംഘത്തിലെ പലരും അടക്കം പറഞ്ഞുകൊണ്ടിരുന്നത്. എന്തായാലും 2 പേര്‍ മാത്രമാണ് ഡങ്കന്റെ സഫാരിക്കുവേണ്ടി തയ്യാറായത്. സംഘാംഗങ്ങളില്‍ ചിലര്‍ നിരക്കു കുറഞ്ഞ മറ്റുചില ബലൂണ്‍ സഫാരി കേന്ദ്രങ്ങളുമായി മുന്‍പ് തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അങ്ങോട്ട് പോകാനുള്ള സൗകര്യം ചെയ്തു തരാന്‍ ഡങ്കന്‍ തയ്യാറായിരുന്നില്ല. അങ്ങിനെ ബലൂണ്‍ സഫാരി എന്ന പരിപാടി ഉപേക്ഷിക്കപ്പെട്ടു. താന്‍ വഴി ബുക്ക് ചെയ്യാവുന്ന ബലൂണ്‍ സഫാരിയുടെ മേന്‍മകളും മറ്റ് തുക കുറഞ്ഞ സഫാരികളുടെ ഗുണമില്ലായ്മയും അപകടസാധ്യതകളും പലരും പലയിടത്തേക്കായി പോയാല്‍ യാത്രാ സംഘത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളുമൊക്കെയാണ് ഡങ്കന്‍ പറയുന്നത്. മറ്റു ഡ്രൈവര്‍മാരില്‍ നിന്നും വയര്‍ലെസ്സിലൂടെ വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി പറയുന്നുമുണ്ട് അതിനിടയില്‍ ഡങ്കന്‍. റോജ, കൂജ എന്നീ വാക്കുകളാണ് അതിനിടയില്‍ ഏറ്റവും ആവര്‍ത്തിക്കപ്പെടുന്നത്. റോജ എന്നാല്‍ ശരി എന്നും കൂജ എന്നാല്‍ വരുന്നു അല്ലെങ്കില്‍ വരൂ എന്നുമാണ് അര്‍ത്ഥം എന്ന് ഡങ്കന്‍ പറഞ്ഞു തന്നു. ഈ കൂജയെപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ടല്ലോ എന്നോര്‍ത്തു. പെറ്റേക്കാട്ട് കൂജയെ പറ്റി എഴുതിയിട്ടുണ്ട് കാപ്പിരികളുടെ നാട്ടില്‍. കിഴക്കനാഫ്രിക്കയില്‍ ജോലിതേടിയെത്തിയ ഒരു സായിപ്പ് അതിനുവേണ്ടി സ്വാഹിലി പരീക്ഷക്ക് പോകുന്നു. വാചാപരീക്ഷയാണ് പരീക്ഷകനെ മുന്‍പേ തന്നെ കണ്ട് ചട്ടം കെട്ടിയിട്ടുണ്ട് പക്ഷെ രണ്ട് ചോദ്യത്തിനെങ്കിലും ഉത്തരം പറയണം. പരീക്ഷയുടെ സമയമായി മുറിയുടെ പുറത്ത് നില്‍ക്കുന്ന കുട്ടിയെ അകത്തേക്ക് സ്വാഹിലി ഭാഷയില്‍ വിളിക്കാനാവശ്യപ്പെടുന്നു പരീക്ഷകന്‍. 'കൂജ ഹാപ്പാ' സായിപ്പ് പറഞ്ഞു. കുട്ടി അകത്തേക്ക് വന്നു. ഇനി പുറത്തേക്ക് പോകാന്‍ പറയൂ വീണ്ടും പരീക്ഷകന്‍ പറഞ്ഞു അത് പറയാന്‍ സായിപ്പിനറിയില്ല അയാളൊരു കൗശലം പ്രയോഗിച്ചു മുറിക്ക് പുറത്ത് കടന്ന് അയാള്‍ കുട്ടിയെ വിളിച്ചു കൂജ ഹാപ്പാ കുട്ടി മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് വന്നു. സായിപ്പ് പരീക്ഷ ജയിച്ചു. ആ കൂജ തന്നെയാണ് ഡങ്കന്റെ കൂജയും വഴിയില്‍ ചെമരിയാടിന്‍ പറ്റങ്ങളെ കണ്ടു തുടങ്ങി. ഇടക്കൊരു സ്ഥലനാമം വായിക്കാനായി Ngoswani village. നാരോക്ക് പട്ടണത്തെ സെകെനാനി കവാടവുമായി ബന്ധിപ്പിക്കുന്ന C12 റോഡിലൂടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര. 85 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഹൈവേ വരുന്നതിന് മുന്‍പ് നാരോക്കില്‍ നിന്നും സെകെനാനി വരെയുള്ള യാത്ര ദുഷ്‌ക്കരമായിരുന്നത്രേ. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം നിര്‍മ്മിക്കപ്പെട്ട ഈ റോഡ് മസാരിമായ ടൂറിസത്തെ വലിയ രീതിയില്‍ ഉത്തേജിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കെനിയയിലും അടിസ്ഥാന സൗകര്യവികസന രംഗത്ത് ചൈന വന്‍തോതില്‍ മുതല്‍ മുടക്കിക്കൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തിക ആശ്രിതത്വം വളര്‍ത്തിയെടുത്ത് തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ നേടുകയും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുന്ന ചൈനീസ് നയം ആഫ്രിക്കന്‍ വന്‍കരയിലും വിജയകരമായി തന്നെ നടപ്പിലാകുന്നുണ്ട്. ഒരു മണിയോടെ ഞങ്ങള്‍ ആദ്യ ജിറാഫിനെ കണ്ടു. വന്യജീവി സങ്കേതത്തോടടുക്കുകയാണ്. 1.20ന് മസായിമാര നാഷണല്‍ പാര്‍ക്കിന്റെ സെകെനാനി ഗെയിറ്റില്‍ ഞങ്ങളെത്തി. ഓരോ വാഹനത്തിലെയും ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളുമായി പാര്‍ക്കിന്റെ ഓഫീസിലേക്ക് ടിക്കറ്റെടുക്കാനായി പോകുന്നുണ്ട്. ധാരാളം മസായി വനിതകള്‍ അവിടെ കരകൗശലവസ്തുക്കളും പ്രശസ്തമായ മസായി പുതപ്പുകളും നടന്നു വില്‍ക്കുന്നു. കവാടം മനോഹരമാണ്. സീസണ്‍ ആരംഭിക്കുന്നതുകൊണ്ടാവും ഗെയ്റ്റിന് മുന്‍പിലെ റോഡില്‍ സഫാരി വാഹനങ്ങളുടെ നീണ്ട നിര കാത്തുകിടക്കുന്നുണ്ട്. ആറ് ഗേറ്റുകളാണ് മസാരി മാര നാഷണല്‍ പാര്‍ക്കിനുളളത്. കെനിയയുടെ ഏത് ഭാഗത്തുനിന്നുമുള്ള സഞ്ചാരികള്‍ക്ക് എളുപ്പം മസായിമാരയിലെത്തിച്ചേരാന്‍ ഇത് സഹായിക്കുന്നു. ഞങ്ങള്‍ കാത്തുകിടക്കുന്ന സെകെനാനി ഗേറ്റാണ് നാഷണല്‍ പാര്‍ക്കിന്റെ പ്രധാന പ്രവേശന കവാടം. മസായ് മാര നാഷണല്‍ റിസര്‍വിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ വിശാലമായ സവന്ന സമതലങ്ങള്‍ക്കിടയിലാണ് സെകെനാനി ഗേറ്റ്. അടുത്തത് തലേക് ഗേറ്റ് ഇതിനടുത്താണ് ഞങ്ങള്‍ താമസിക്കാന്‍ പോകുന്ന മാരാസിംബാ ലോഡ്ജ്. മുസിയാര, ഒലൂലോലോ, സാന്‍ഡ് റിവര്‍, ഒലൂലൈമുതിയ തുടങ്ങിയവയാണ് മറ്റു പ്രവേശന കവാടങ്ങള്‍ ഇതില്‍ സാന്‍ഡ് റിവര്‍ ഗേറ്റ് കടന്നാണ് ടാന്‍സാനിയയിലേക്കുള്ള യാത്രികര്‍ അതിര്‍ത്തി കടക്കുക. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന സമയം. താമസിക്കാതെ ഡങ്കന്‍ ഞങ്ങളുടെ പാസ്‌പോര്‍ട്ടുകളുമായി എത്തി. ഞങ്ങള്‍ മസായിമാര നാഷണല്‍ പാര്‍ക്കിനകത്തേക്ക് പ്രവേശിച്ചു. കാലങ്ങളായി ആഫ്രിക്കന്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പുല്‍മേടുകള്‍ സ്വപ്‌നം കാണുമ്പോഴും എന്നെങ്കിലുമൊരിക്കല്‍ ഇവിടെ എത്തിപ്പെടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുന്നംകുളം അടുപ്പുട്ടി സ്‌ക്കൂളില്‍ നിന്ന് സിസ്റ്റര്‍മാര്‍ ബ്യൂട്ടിഫുള്‍ പീപ്പിള്‍ (Animals Are Beautiful People 1974) എന്ന സിനിമ കാണിക്കാനായി ഞങ്ങളെ കൊണ്ടുപോകുന്നത്. താവൂസ് തിയ്യറ്ററിലിരുന്ന് ആഫ്രിക്കന്‍ സമതലങ്ങളും മരുപ്രദേശങ്ങളും ആനകളും വന്യമൃഗങ്ങളും നിറഞ്ഞ ആ സിനിമ കണ്ണുചിമ്മാതെ കണ്ടിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആഫിക്കന്‍ വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ സ്ഥാനങ്ങളിലെത്തി കാണാനാകും എന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആഫ്രിക്കയെക്കുറിച്ചും നൈറോബിയെക്കുറിച്ചും ആദ്യം വായിക്കുന്നത് എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങളിലൂടെയായിരുന്നു. തട്ടിന്‍ പുറത്തെ പാപ്പന്റെ പുസ്തകശേഖരത്തില്‍ കാപ്പിരികളുടെ നാടിന്റെ ഏത്രയോ വര്‍ഷം പഴക്കമുള്ള ഒരു കോപ്പിയുണ്ടായിരുന്നു. ഇനിയങ്ങോട്ട് പുല്‍പ്പരപ്പിനും കുറ്റിക്കാടിനുമിടയിലൂടെയുള്ള മണ്‍വഴികളാണ്. താമസിക്കാതെ ആദ്യ വില്‍ഡെബീസ്റ്റ് കൂട്ടത്തെ കണ്ടു ഞങ്ങള്‍. തുടര്‍ന്ന് സീബ്രകളും ജിറാഫും ഗസല്ലകളും (തോംസണ്‍സ് ഗസല്‍). ഓരോ മൃഗക്കുട്ടങ്ങളെ കാണുമ്പോഴും ഫോട്ടോയെടുക്കാനയി വണ്ടി നിറുത്താനാവശ്യപ്പെടുന്നുണ്ട് ഇബ്രുവും മറ്റുള്ളവരും. വീണ്ടും വീണ്ടും ഇതാവര്‍ത്തിച്ചപ്പോള്‍ ഡങ്കന്‍ അസ്വസ്ഥനായി. 'ഇന്ന് വൈകീട്ടും നാളെ പകല്‍ മുഴുവനും നമ്മള്‍ ഇവര്‍ക്കിടിയില്‍ തന്നെയാണ് ഒടുവില്‍ ഈ കാഴ്ച്ച കണ്ട് നിങ്ങള്‍ക്ക് മടുക്കും ഇപ്പോള്‍ എത്രയും പെട്ടെന്ന് ലോഡ്ജിലെത്തി ഭക്ഷണം കഴിച്ച് ഇന്നത്തെ ഗെയിം ഡ്രൈവിന് പോകാം' ഡങ്കന്‍ നിര്‍ദ്ദേശിച്ചു. ഡങ്കന്‍ മുന്‍പ് പറഞ്ഞതു പോലെ തന്നെ രണ്ടരക്കുമുന്‍പായി മാരാംസിംബാ ലോഡ്ജില്‍ ഞങ്ങളെത്തി. വിജന്നമായ ഒരു പ്രദേശത്ത് മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന വലിയൊരു തൊടിയില്‍ മരം കൊണ്ട് കൊളോണിയില്‍ ശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ കെട്ടിടങ്ങള്‍. അതി മനോഹരമായ പരിസരം. ഗസലുകളും മാനുകളും മേഞ്ഞു നടക്കുന്നുണ്ട് തൊടിയില്‍. ഹോട്ടല്‍ ജീവനക്കാര്‍ ലഗേജുമെടുത്ത് ഞങ്ങളേയും കൂട്ടി റിസപ്ഷന്‍ ഏരിയയിലേക്ക് നടന്നു. മസായിമാര വന്യജീവി സങ്കേതത്തിനകത്ത് ടൂറിസ്റ്റുകള്‍ക്കായി നിരവധിയായ ഇക്കോ-ലോഡ്ജുകളും ഫോറസ്റ്റ് ക്യാപുകളുമുണ്ട്. മിക്കതിന്റെയും പേരിനൊപ്പം മസായി എന്നോ മാര എന്നോ സിംബാ എന്നോ ഉണ്ടാകും. സിംബാ എന്നാല്‍ സിംഹം എന്നാണര്‍ത്ഥം. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന വന്യജീവികള്‍ക്ക് പ്രശസ്തമാണ് മസായിമാര സങ്കേതമെങ്കിലും സിംഹമാണ് കെനിയക്കാരുടെയും പ്രത്യേകിച്ച് ആഫ്രിക്കക്കാരുടെയും ഇഷ്ടമൃഗം. അവരുടെ പൗരാണികമായ ഒട്ടേറെ മിത്തുകളും എൈതിഹ്യങ്ങളും പഴംകഥകളും ഈ മൃഗരാജനുമായി ബന്ധപ്പെട്ടതാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളായിട്ടാണ് അവ പരിഗണിക്കപ്പെടുന്നത്. നാഷണല്‍ പാര്‍ക്കിന്റെ ഗെയിറ്റിലും സിംഹം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയില്‍ കുത്തിനിര്‍ത്തിയ മരത്തടികളില്‍ നിര്‍മ്മിച്ച വിശാലമായ ഒരിടമാണ് ഹോട്ടലിന്റെ സ്വീകരണകേന്ദ്രം. അതിനോട് ചേര്‍ന്ന് തന്നെ റെസ്‌റ്റോറന്റും ബാറും. മരക്കഴകള്‍ക്കുമുകളില്‍ നിര്‍മ്മിച്ച ഓരോ ഭാഗത്തെയും കൂട്ടിയിണക്കി നടവഴികളുണ്ട്. മരപ്പലകകള്‍ പാകിയ നിലവും ചെരിഞ്ഞ മേല്‍ക്കൂരയുമുള്ള ഈ നിര്‍മ്മിതികള്‍ക്ക് അരഭിത്തികള്‍ക്ക് മുകളിലായി തുറന്ന വശങ്ങളാണുള്ളത്. താഴെ മാരാനദിയുടെ പോഷകനദിയായ തലേക് നദി വളരെ മന്ദഗതിയില്‍ ഒഴുകുന്നു. നദിയുടെ കരയിലെ മണ്‍പരപ്പില്‍ കിടന്ന് വെയിലുകായുന്ന ചീങ്കണ്ണികളെ കാണിച്ചു തന്നു ചില സഹയാത്രികര്‍. റെസ്റ്റോറന്റില്‍ ഞങ്ങളുടെ യാത്രാസംഘത്തെ കാത്ത് ഭക്ഷണം തയ്യാറായി ഇരിക്കുന്നുണ്ട്. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമാണ്. അല്‍പ്പം പച്ചരിച്ചോറും ചിക്കനും ദാലും കാളയിറച്ചിയും പച്ചക്കറികളും പഴങ്ങളും കഴിച്ചു തിരിച്ച് റിസ്പ്ഷനിലെത്തിയപ്പോഴേക്കും പാസ്‌പോര്‍ട്ടും മുറിയുടെ താക്കോലുമായി ജീവനക്കാര്‍ തയ്യാറാണ്. ലഗേജുമായി വഴികാട്ടി മുന്നില്‍ നടന്നു അവര്‍. വലിയ വൃക്ഷങ്ങള്‍ നിറഞ്ഞ തൊടിയുടെ ഒരു വശത്ത് അതിര്‍ത്തി തലേക് നദിയാണ് അതിന് അഭിമുഖമായാണ് മരക്കെട്ടിങ്ങള്‍. ഓരോകെട്ടിടത്തിലും താഴെയും മുകളിലും രണ്ടു വീതം ആകെ നാല് കുടുംബങ്ങള്‍ക്ക് താമസിക്കാം. വലിയൊരു മുറി ഒരു ബാത്ത് റൂം. നദിക്കഭിമുഖമായി ഒരു ബാല്‍ക്കണി ഇത്രയുമാണ് ഓരോ ഭാഗത്തുമുള്ളത്. വൃക്ഷച്ഛായകള്‍ക്കിടയിലൂടെ കടന്നുപോകുന്ന കല്ലുപാകിയ ആ വഴിയും അതിനു സമീപത്തായി വേണ്ടത്ര അകലത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും, അതി മനോഹരമായൊരു പരിസരമാണ്. ലോഡ്ജിന്റെ വളപ്പിന് ചുറ്റും കമ്പി വേലിയുണ്ടെങ്കിലും സസ്യബുക്കുകളായ വന്യമൃഗങ്ങള്‍ അവിടെയാക്കെ വിഹരിക്കുന്നുണ്ട്. രാത്രി ഒരു കാരണവശാലും തനിച്ച് പുറത്തിറങ്ങി നടക്കരുതെന്ന കര്‍ശ്ശന നിര്‍ദ്ദേശം ചെക്കിന്‍സമയത്ത് ലഭിച്ചിരുന്നു. മസായി ഗോത്രവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരാണ് എല്ലാ തട്ടിലുമായുള്ള ഹോട്ടല്‍ ജോലിക്കാരില്‍ ഭൂരിഭാഗവും. ഇന്ത്യന്‍ വംശജരാണ് ഹോട്ടലിന്റെ ഉടമസ്ഥരെങ്കിലും ജോലിക്കാരായി ഒരൊറ്റ ഇന്ത്യന്‍ വംശജരെ പോലും കാണാനായില്ല. മസായിമാരാ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മാരാ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂരിപക്ഷം മസായി വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന 'ദി മാരാ കണ്‍സര്‍വന്‍സി'ക്കാണ് ഇൗ പ്രദേശത്തിന്റെ നിയന്ത്രണ ചുമതല. മസായിമാര നാഷണല്‍പാര്‍ക്കിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് മാരാ മദിയാല്‍ വിഭജിക്കപ്പെട്ടു കിടക്കുന്ന വലിയൊരു പ്രദേശമാണ് മാര ട്രയാംഗിള്‍. ടാന്‍സാനിയയിലെ സെറിന്‍ഗെറ്റി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള മൃഗങ്ങളുടെ കുടിയേറ്റം നടക്കുന്നത് പ്രധാനമായും ഈ പ്രദേശത്തു കൂടിയാണ്. 510 സ്വ.കി.മി വിസ്തീര്‍ണ്ണമുള്ള നാഷണല്‍ പാര്‍ക്കിന്റെ മൂന്നിലൊന്നോളം മാരാട്രയാംഗിളാണ്. ഇതിന്റെ ഒരതിര്‍ത്തി ടാന്‍സാനിയയാണ്. നാഷണല്‍ പാര്‍ക്കിനകത്തെ വലിയൊരു ഭാഗം ലോഡ്ജുകള്‍ സ്ഥിതി ചെയ്യുന്നതും മാരാട്രയാംഗിളിനകത്താണ്. നാല് മണിക്കുമുന്‍പായി ഗെയിറ്റിനടുത്തെത്താന്‍ ഡങ്കന്റെ നിര്‍ദ്ദേശമുണ്ട്. ഇന്നത്തെ ഗെയിം ഡ്രൈവ് 4ന് തന്നെ തുടങ്ങും. ഒരു മണിക്കൂറോളം സമയമുണ്ട്. ബാല്‍ക്കണിയിലെ കസേരയില്‍ ചാരിയിരുന്നു. ഞങ്ങളുടെ ബാല്‍ക്കണയില്‍ നിന്ന് നദിയുടെ വിശദമായ കാഴ്ച്ച ലഭ്യമല്ല. നദിക്കപ്പുറം കുറ്റിക്കാടും അതിനുമപ്പുറം വലുതല്ലാത്ത ഒരു മേടും കാണാം. അവിടെ കന്നുകാലികളുമായി ചിലരെ കാണാനുണ്ട്. അവിടെയെവിടെയെങ്കിലും മസായി സെറ്റില്‍മെന്റുണ്ടാകണം. അതിനുമപ്പുറം ആഫ്രിക്കന്‍ ആകാശം. ബാല്‍ക്കണിയില്‍ നിന്ന് അധികം അകലെയല്ലാതെ ഒരു ഗസല്‍ പുല്ലുതിന്നുണ്ട്. ഇബ്രു ലാപ്പ്‌ടോപ്പുമായി റേഞ്ച് നോക്കി നടപ്പാണ്. കമ്പനിയുടെ മിഡില്‍-ഈസ്റ്റ് ആഫ്രിക്കന്‍ പ്രദേശങ്ങളുടെ മുഴുവന്‍ സാമ്പത്തിക വിനിമയങ്ങള്‍ ഇബ്രുവിന്റെ വിരല്‍ തുമ്പുകളിലാണ്. നോങ്ങല്ലൂര് നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് മസായിമാര വന്യജീവിസങ്കേതത്തിനകത്തെ ഒരു വാസഗേഹത്തില്‍ സ്വാസ്ഥമായിരിക്കുമ്പോള്‍ യാതൊരു അപരിചിതത്വവും തോന്നിയില്ല ആ പരിസരത്തോടും വനപ്രകൃതിയോടും, ഒരു പക്ഷെ മാരയുടെ മുഖമുദ്രയായ പുല്‍മേടുകളില്‍ നിന്നും മാറി കുറ്റിക്കാട് നിറഞ്ഞ വന പ്രകൃതിയായതുകൊണ്ടാകാം. മൗനിയായി പകല്‍സ്വപ്‌നങ്ങള്‍ കണ്ട് സ്വസ്ഥമായി അങ്ങിനെയിരിക്കുന്നതിനിടയില്‍ എപ്പോഴോ ഉറക്കത്തിലേക്കാണ്ടു പോയി. (തുടരും)

Monday, December 12, 2022

റിഫ്റ്റ് വാലിയുമായി വീണ്ടുമൊരു മുഖാമുഖം

കെനിയന്‍ കുറിപ്പുകള്‍ - 3
---------------------
ഇബ്രുവിന്റെ വിളികേട്ടാണ് ഉണര്‍ന്നത്. വണ്ടിയിലുള്ളവരെല്ലാം ഇടതുവശത്തേക്ക് നോക്കിയിരിക്കുകയാണ്. 'റിഫ്റ്റ്‌വാലി' ഡങ്കന്‍ പറഞ്ഞു. വിശാലമായൊരു താഴ്‌വാരം വണ്ടിയുടെ ജാലകത്തിലൂടെ ദൃശ്യമാകുന്നുണ്ട്. ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ ഭാഗമായ ഇൗസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലിയുടെ കെനിയന്‍ ഭാഗമാണ് കാണുന്നത്. നൈറോബിയില്‍ നിന്ന് യാത്ര പുറപ്പെട്ടിട്ട് ഒരു മണിക്കൂറോളമാകുന്നു. താമസിക്കാതെ ഒരു വ്യൂപോയിന്റില്‍ വണ്ടി നിറുത്തി. നിരവധി സഫാരി-ടൂറിസ്റ്റ് വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. നയ്‌റോബി മസായിമാര റൂട്ടിലെ പ്രധാന ഇടത്താവളം കൂടിയാണ് ഈ വ്യൂപോയന്റ്. ഞങ്ങളെല്ലാവരും പുറത്തിറങ്ങി. മുന്‍പില്‍ വിശാലമായൊരു താഴ്‌വാരം നീണ്ട് പരന്നങ്ങിനെ കിടക്കുന്നു. റിഫ്റ്റ് വാലിയുടെ അതി ബൃഹത്തായ ഒരു ഭൂഭാഗം ഇവിടെ നിന്ന് കാണാനാകുന്നുണ്ട്.

ഭൂമിയുടെ ബാഹ്യപാളിയായ മാന്റില്‍ പിളര്‍ന്നുണ്ടാകുന്ന വിള്ളലുകളാണ് അഥവാ വിള്ളല്‍ താഴ്‌വരകളാണ് റിഫ്റ്റ് വാലി എന്നറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം റിഫ്റ്റ് വാലികളുണ്ട്. ഇത്തരത്തിലുള്ള വിള്ളല്‍ താഴ്‌വരകളില്‍ ഏറ്റവും വലുതാണ് ഗ്രേറ്റ് റിഫ്റ്റ് വാലി. തെക്ക് പടിഞ്ഞാറന്‍ എഷ്യയിലെ വടക്കന്‍ സിറിയ മുതല്‍ കിഴക്കന്‍ ആഫ്രിക്കയിലെ മധ്യ മൊസാംബിക് വരെ ഏകദേശം 6000 കിലോമീറ്ററോളം (3700 മൈല്‍) നീണ്ടു കിടക്കുന്നു ഇത്. 30 കിലോമീറ്റര്‍മുതല്‍ 200 കിലോമീറ്റര്‍ വരെയാണ് ഈ പിളര്‍പ്പിന്റെ വീതി. 900 മീറ്റര്‍ മുതല്‍ 3 കിലോമീറ്റര്‍ വരെ ആഴം. സത്യത്തില്‍ തുടര്‍ച്ചയായ ഒരൊറ്റ വിള്ളലല്ല ഇത്. ചിലയിടത്തൊക്കെ തുടര്‍ച്ച നഷ്ടപ്പെടുന്ന ഈ വിള്ളല്‍ താഴ്‌വരക്ക് പലയിടത്തും ശാഖകളും ഉപശാഖകളുമുണ്ട്. ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ പല ഭാഗങ്ങളും പല കാലഘട്ടത്തിലാണ് രൂപം കൊണ്ടത്. കിഴക്കനാഫ്രിക്കന്‍ റിഫ്റ്റ് വാലിയുടെ പഴക്കം 30 ദശലക്ഷം വര്‍ഷങ്ങളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. വ്യൂപോയന്റിലെ പ്രദര്‍ശനപലകയില്‍ കാണിച്ചിരുന്ന റിഫ്റ്റ്‌വാലിയുടെ ചിത്രത്തില്‍ ഇത് തുടര്‍ച്ചയായ ഒരു വിള്ളലായാണ് വരച്ചുകാണിച്ചിരിക്കുന്നത്. red sea മുതല്‍ മൊസാംബിക് വരെ രേഖപ്പെടുത്തിയിരിക്കുന്ന അതിന്റെ ദൈര്‍ഘ്യമാകട്ടെ 9,600 കിലോമീറ്ററെന്നും അടയാളപ്പെടുത്തിയിരിക്കുന്നു.

ബ്രിട്ടീഷ് പര്യവേക്ഷകനായ ജോണ്‍ വാള്‍ട്ടര്‍ ഗ്രിഗറിയാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇത്തരം വിള്ളലുകളുടെ നൈരന്തര്യം മനസ്സിലാക്കുന്നതും അതിന് ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന പേര് നല്‍കുന്നതും. ജോണ്‍ വാള്‍ട്ടര്‍ ഗ്രിഗറിയോടുള്ള ബഹുമാനാര്‍ത്ഥം ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലിയുടെ വലിയൊരു പ്രദേശത്തിന് ഗ്രിഗറി റിഫ്റ്റ് വാലി എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 1893ലും 1919ലും ഗ്രിഗറി കെനിയ സന്ദര്‍ശിക്കുന്നുണ്ട്. 'സമാന്തരവും ഏതാണ്ട് ലംബവുമായ വശങ്ങളുള്ള ഒരു രേഖീയ താഴ്വര' എന്നാണ് അദ്ദേഹം റിഫ്റ്റ് വാലിയെ വിശേഷിപ്പിച്ചത്. നിബിഡവനങ്ങളും ശുദ്ധജലതടാകങ്ങളും പുല്‍പ്പരപ്പുകളും തുടങ്ങീ വ്യത്യസ്ഥമായ ആവാസ വ്യവസ്ഥകളോടു കൂടിയ ഈ മഹാതാഴ്‌വാരം വളരെ വിപുലമായൊരു ജൈവസമ്പത്തിനെ ഉള്‍ക്കൊള്ളുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും കുടിയേറ്റത്തിനുള്ള ഒരു ഇടനാഴിയായിയായും ഈ താഴ്‌വര പ്രവര്‍ത്തിക്കുന്നു.

മുന്‍പൊരു എത്യോപ്യന്‍ യാത്രയില്‍ അര്‍ബാമിഞ്ചില്‍ റിഫ്റ്റ് വാലിക്കഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹെയ്‌ലി റിസോട്ടിലായിരുന്നു ഒരു രാത്രി തങ്ങിയത്. എത്യോപ്യന്‍ ദീര്‍ഘദൂര ഓട്ടക്കാരനും ഒളിമ്പിക്ക് മെഡല്‍ ജേതാവുമായ ഹെയ്‌ലിയുടെ ഉടമസ്ഥതയിലുള്ള ആ ആഡംബര ഹോട്ടലില്‍ നിന്ന് റിഫ്റ്റ് വാലിയുടെ അതി മനോഹരമായ കാഴ്ച്ചയാണ് ലഭിക്കുക. എത്യോപ്യന്‍ മലയാളിയായ ഡോ. അജിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അത്താഴ ചര്‍ച്ചകളുമായി അവിടെ ചിലവഴിച്ച രാത്രിയേയും പിറ്റേന്നത്തെ അവിസ്മരണീയമായ പുലരിയേയും കുറിച്ച് ട്രൂകോപ്പിയില്‍ തന്നെ മുന്‍പൊരിക്കല്‍ എഴുതിയിരുന്നു. റിഫ്റ്റിലെ നെച്ചിസാര്‍ നാഷണല്‍ പാര്‍ക്കിന് മുകളില്‍ സൂര്യന്‍ ഉദിച്ചുയരുന്നതിനും ചാമോ അബായ തടാകങ്ങളില്‍ അത് നിറക്കൂട്ടുകള്‍ സൃഷ്ടിക്കുന്നതിനും സാക്ഷിയായി അന്ന്. അവാസ, അബായ തുടങ്ങിയ റിഫ്റ്റ് വാലി തടാകങ്ങള്‍ സന്ദര്‍ശിക്കുകയും റിഫ്റ്റ് വാലി തടങ്ങളിലൂടെ വിപുലമായി സഞ്ചരിക്കുകയും ചെയ്തിരുന്നു ആ യാത്രയില്‍. മൂന്ന് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി മറ്റൊരു രാജ്യത്ത് വെച്ച് ഗ്രേറ്റ് റിഫ്റ്റ് വാലിയെ മുഖാമുഖം കാണുകയാണ്.

വ്യൂപോയന്റില്‍ നിന്ന് വിവിധരാജ്യക്കാരായ സഞ്ചാരികള്‍ കൗതുകപൂര്‍വ്വം റിഫ്റ്റ് വാലിയെ നോക്കിക്കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. സമീപത്തു തന്നെ ചില കരകൗശല വില്‍പ്പന കേന്ദ്രങ്ങളും ലഘുഭക്ഷണശാലകളുമുണ്ട്. മൃഗങ്ങളുടെ നഖവും ദന്തവും തോലുമൊക്കെ നടന്നു വില്‍ക്കുന്നു ചിലര്‍. ചുട്ട ധാന്യങ്ങളും കിഴങ്ങുകളും, പഴങ്ങളുമൊക്കെ വില്‍ക്കുന്നുണ്ട് മറ്റു ചിലര്‍. ഞങ്ങളുടെ യാത്രാസംഘത്തിലുള്ളവരും ആവേശപൂര്‍വ്വം ഫോട്ടോ എടുപ്പും പര്‍ച്ചേസിങ്ങും തുടങ്ങിക്കഴിഞ്ഞു. ഇബ്രു പരമാവധി ദൃശ്യങ്ങള്‍ പകര്‍ത്തി എടുക്കാനുള്ള ശ്രമത്തിലാണ്. ഞാനും കുറച്ച് ചിത്രങ്ങളെടുത്തു. നല്ല തണുപ്പുണ്ട്, ചെറുതായി കാറ്റടിക്കുന്ന അവിടെ. പല്ലുകള്‍ കൂട്ടിയിടിച്ചു തുടങ്ങി. എന്റെ ആരോഗ്യത്തെ സംബന്ധിച്ച് സംശയമുന്നയിക്കുന്നുണ്ട് ഇബ്രു. കൊറോണ വന്നുപോയിട്ട് 6 മാസമാകാറയെങ്കിലും പൂര്‍ണ്ണസൗഖ്യത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്ന് എനിക്കും തോന്നാറുണ്ട്. തണുപ്പ് സഹിക്കാനുള്ള കഴിവ് മുന്‍പേ തന്നെ കുറവുമാണ്. താഴ്‌വാരം പച്ചപുതച്ചാണ് കിടക്കുന്നതെങ്കിലും അതൊരു സംരക്ഷിത വനപ്രദേശമായി തോന്നിയില്ല. അവിടങ്ങളില്‍ പലയിടത്തും ജനവാസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. നേര്‍രേഖകള്‍ പോലെ പലയിടത്തും കാണുന്നത് റോഡുകളാണ്.

തണുപ്പില്‍ നിന്ന് രക്ഷപ്പെടാനും കെനിയന്‍ കരകൗശല വസ്തുക്കള്‍ കണ്ടറിയാനും വേണ്ടി അടുത്തുള്ള കരകൗശലവില്‍പ്പനശാലക്കുള്ളിലേക്ക് കയറി. മൊമ്പാസ ക്യൂരിയോ ഷോപ്പ്. കരകൗശല വസ്തുക്കളില്‍ പലതും ദുബായ് ഗ്ലോബല്‍ വില്ലേജിലെ ആഫ്രിക്കന്‍ പവലിയനില്‍ മുന്‍പ് കണ്ടിട്ടുള്ള ഇനങ്ങള്‍ തന്നെയാണ്. പക്ഷെ അതിന്റെ വൈപുല്യവും വൈവിധ്യവും അത്ഭുതാവഹമാണ്. എല്ലാം കണ്ടു വരുമ്പോഴേക്കും ഞങ്ങളുടെ സംഘം വന്നിട്ടുള്ള വണ്ടികള്‍ പുറപ്പെടാന്‍ തയ്യാറായി. മസായി മാര എത്തും മുന്‍പേ ഒരു ഇടത്താവളത്തില്‍ കൂടി വണ്ടി നിറുത്തും ഷോപ്പിങ്ങ് അവിടെ നിന്നാകാം ഡങ്കന്‍ പറഞ്ഞു. ഞങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചു. നല്ല തെളിഞ്ഞ അന്തരീക്ഷം. രാവിലെ കണ്ട മൂടി കെട്ടലിന്റെ ഒരു ലക്ഷണവും ബാക്കിയില്ല.

നൈറോബിയില്‍ നിന്ന് 230 കിലോമീറ്ററോളം ദൂരമാണ് മസായിമാരനാഷണല്‍ പാര്‍ക്കിന്റെ സെകെനാനി ഗെയ്റ്റിലേക്കുള്ളത്. നൈറോബി - മായ് മഹിയു - നാരോക് - സെകെനാനി ഗേറ്റ് ഇതാണ് ഞങ്ങളുടെ യാത്രാപഥം. താമസിക്കാതെ മായ് മഹിയുവിലെത്തി. ഇവിടെ മുതല്‍ നകുരു കൗണ്ടിയിലേക്ക് പ്രവേശിക്കുകയാണ്. കികുയു ഭാഷയില്‍ 'ചൂടുവെള്ളം' എന്നാണ് മായ് മഹിയു എന്ന വാക്കിനര്‍ത്ഥം. നെയ്‌റോബി കൗണ്ടിയില്‍ നിന്ന് തുടങ്ങി കിയാമ്പു കൗണ്ടി പിന്നിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത് ഇത് കൂടി പിന്നിട്ടാല്‍ ഇനി മസായിമാര സ്ഥിതി ചെയ്യുന്ന നാരോക്ക് കൗണ്ടിയാണ്.

 ഭരണസൗകര്യത്തിനുവേണ്ടി ഭൂമിശാസ്ത്രപരമായി കെനിയയെ 47 കൗണ്ടികളായി തരംതിരിച്ചിരിക്കുന്നു. ഗവര്‍ണറാണ് കൗണ്ടി ഭരണത്തലവന്‍. 2010 ല്‍ പുതിയ ഭരണഘടന നിലവില്‍ വരുന്നതിന് മുന്‍പ് ഇത് ജില്ലകളെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1963 ല്‍ സ്വാതന്ത്രാനന്തരം നടപ്പില്‍ വന്ന ഭരണഘടന 1969ല്‍ വ്യാപകമായി ഭേദഗതി ചെയ്യപ്പെട്ടു. പാര്‍ലിമെന്റിന് ഉപരിയായി പ്രസിഡന്റിന് ഏറെ അധികാരങ്ങള്‍ നല്‍കുന്ന അര്‍ദ്ധ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ഉള്‍പ്പടെയുള്ള മാറ്റങ്ങളായിരുന്നു അത്. 1982ല്‍ കെനിയ ഏക പാര്‍ട്ടി സമ്പ്രദായത്തിന് വഴിമാറി. 90കളില്‍ ശീതയുദ്ധം സമാപിച്ചതും ആഫ്രിക്കന്‍ വന്‍കരയിലെ മറ്റു രാജ്യങ്ങള്‍ കൂടുതല്‍ ജനാധിപത്യത്തോടടുത്തതും കെനിയയേയും സ്വാധീനിച്ചു. കൂടുതല്‍ ജനാധിപത്യപരമായ പുതിയ ഭരണഘടനക്ക് വേണ്ടിയുള്ള ആവശ്യം കെനിയയില്‍ ഉയര്‍ന്നു തുടങ്ങി. 1991-ല്‍ ഒറ്റകക്ഷി സമ്പ്രദായത്തിന് അവസാനമായി. നിരവധിയായ പ്രക്രിയകളിലൂടെ കടന്ന് പോയി 2010 ഓഗസ്റ്റ് 27-ന് കെനിയയുടെ പുതിയ ഭരണഘടന നിലവില്‍ വന്നു. 2010 ഓഗസ്റ്റ് 4 ന് നടന്ന റഫറണ്ടത്തില്‍ 67% കെനിയന്‍ വോട്ടര്‍മാര്‍ പുതിയ ഭരണഘടന അംഗീകരിച്ചു വോട്ട് ചെയ്തിരുന്നു.

പുതിയ ഭരണഘടന പ്രകാരം ദേശീയ ഗവര്‍മെന്റും കൗണ്ടി ഗവര്‍മെന്റുകളും ചേര്‍ന്ന് കെനിയയുടെ ഭരണം നടത്തുന്നു. ദേശിയ ഗവര്‍മെന്റിനെ പ്രസിഡന്റും ഡെപ്യൂട്ടി പ്രസിഡന്റും ക്യാബിനറ്റും ചേര്‍ന്ന് നയിക്കും. കൗണ്ടികളില്‍ നിന്നുള്ള സെനറ്റര്‍മാര്‍ ഉള്‍പ്പെടുന്ന ഉപരിസഭ (ഒരു കൗണ്ടിക്ക് ഒരു സെനറ്റര്‍) 290 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു അസംബ്ലി എന്നിവ ചേര്‍ന്നതാണ് ദേശീയ പാര്‍ലിമെന്റ്. കൗണ്ടികളുടെ ഭരണാധാകാരി ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന ഗവര്‍ണറാണ്. അദ്ദേഹത്തിന് കീഴില്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ഭരണം നടത്തും. കൗണ്ടികളെ വാര്‍ഡുകളാക്കി വിഭജിച്ചിട്ടുണ്ട്. ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന അസംബ്ലിയാണ് കൗണ്ടികളിലെ നിയമനിര്‍മ്മാണ സഭ. നമ്മുടെ സംസ്ഥാന ഗവര്‍മെന്റുകള്‍ക്ക് സമാനമായ വിപുലമായ അധികാരങ്ങളാണ് കെനിയയില്‍ കൗണ്ടി ഗവര്‍മെന്റുകള്‍ക്കുള്ളത്.

കെനിയ ദേശീയ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. വഴിയിലുടനീളം മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. യൂണൈറ്റഡ് ഡെമോക്രാറ്റിക്ക് അലയന്‍സിന്റെ വില്യം റൂട്ടോയും അസിമിയോ ലാ ഉമോജ പാര്‍ട്ടിക്ക് വേണ്ടി റെയ്ല ഒഡിംഗയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. ഓഗസ്റ്റ് 15 നാണ് പൊതു തിരഞ്ഞെടുപ്പ് (തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ 13ന് കെനിയയുടെ പ്രസിഡന്റായി വില്യം റൂട്ടോ അധികാരത്തിലെത്തി). ഡങ്കന്‍ വരാനിരിക്കുന്ന കെനിയന്‍ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ചും സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സംസാരിച്ചു. രാഷ്ടീയക്കാര്‍ പണിയെടുക്കാതെ ജീവിക്കുന്നവരാണെന്ന ശരാശരി ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ അഭിപ്രായം തന്നെയാണ് ഡങ്കനുമുള്ളത്. എങ്കിലും വില്യം റൂട്ടോയോടുള്ള ആഭിമുഖ്യം അയാള്‍ വെളിവാക്കി. അതിവേഗത്തില്‍ മോട്ടോര്‍ സൈക്കിളുകളില്‍ കുതിച്ചുപോകുന്ന ചെറുപ്പക്കാര്‍ പലയിടത്തുവെച്ചും ഞങ്ങളുടെ വാഹനങ്ങളെ മറികടക്കുന്നുണ്ട്. പോടാ പോടാ എന്ന പേരിലറിയപ്പെടുന്ന ബൈക്ക് ടാക്‌സിക്കാരാണത്രെ അവര്‍.

മാറ്റാറ്റു അല്ലെങ്കില്‍ മാറ്റാറ്റാസ് എന്നറിയപ്പെടുന്ന വാഹനങ്ങള്‍ കഴിഞ്ഞാല്‍ പ്രാദേശികമായി യാത്രകള്‍ക്ക് ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഈ ബൈക്ക് ടാക്‌സികളെയാണ്. മിനി ബസുകളോ ചെറിയ വാനുകളോ ആണ് മാറ്റാറ്റസ്. മാറ്റാറ്റുകള്‍ കെനിയന്‍ നിരത്തുകളിലെ ഒരു പ്രധാന കാഴ്ച്ചയാണ്. മനോഹരവും വിചിത്രവുമൊക്കെയായ ഗ്രാഫിറ്റികളാല്‍ അലങ്കരിച്ച ഈ സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് കെനിയയിലെ പ്രധാന ഗതാഗത സംവിധാനം. ചെറുതും വലുതുമായ മാറ്റാറ്റുകള്‍ കെനിയന്‍ നിരത്തുകളിലൂടെ ഉച്ചത്തിലുള്ള സംഗീതം പുറത്ത് കേള്‍പ്പിച്ചുകൊണ്ട് വേഗത്തില്‍ കടന്നുപോകുന്നത് കാണാം. ഈ വാഹനങ്ങള്‍ കെനിയന്‍ റോഡുകളുടെ ഒരു മുഖമുദ്രതന്നെയാണ്. ഒരു കാലത്ത് കെനിയയിലെ പൊതു ഗതാഗത സംവിധാനമെന്നാല്‍ മാറ്റാറ്റുകളായിരുന്നു. ഇന്നവിടേക്ക് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളും 'S' എന്ന പരിലുള്ള ഷെയറിങ്ങ് ടാക്‌സി ആപ്പുമൊക്കെ കടന്നുവന്നിരിക്കുന്നു. എങ്കിലും ഇന്നും സാധാരണക്കാരുടെ ആശ്രയം മാറ്റാറ്റുകള്‍ തന്നെ. നമ്പറുകള്‍ വഴി ഓരോ മാറ്റാറ്റസും സഞ്ചരിക്കുന്ന റൂട്ട് മനസ്സിലാക്കാം.

നമ്മുടെ നാട്ടിലേത് പോലെ റോഡില്‍ പലയിടത്തും പോലീസ് പരിശോധന നടക്കുന്നുണ്ട്. പക്ഷെ ടൂറിസ്റ്റുകളുമായി പോകുന്ന വാഹനങ്ങള്‍ പോലീസ് തടയാറില്ലെന്ന് ഡങ്കന്‍ പറഞ്ഞു. പരിശോധനയെ ഭയന്ന് അകലെ വണ്ടി നിറുത്തി കാത്തു നില്‍ക്കുന്ന ഇരു ചക്രവാഹനക്കാരേയും വഴി മാറി കടന്നുപോകുന്നവരെയും നമ്മുടെ നാട്ടിലേത് പോലെ തന്നെ അവിടെയും കണ്ടു. ചോളം കനലില്‍ ചുട്ട് വില്‍പ്പന നടത്തുന്ന കുട്ടികളെ വഴിയോരത്ത് ധാരാളമായി കാണാം. പൊടി പരത്തികൊണ്ട് കടന്നു പോകുന്ന കന്നുകാലി കൂട്ടങ്ങളും. ഭാരം വഹിച്ച് കടന്നുപോകുന്ന കഴുതകളും. കഴുതവണ്ടികളും നിരന്തരം അവര്‍ത്തിക്കുന്ന കാഴ്ച്ചകളാണ്. വഴിയോരത്ത് പലയിടത്തും പെന്തക്കോസ്ത് ക്രിസ്ത്യന്‍ പള്ളികള്‍ കണ്ടു. ഞായറാഴ്ച്ച ആയതിനാലാകണം ഉച്ചയോടടുത്തിട്ടും ബൈബിളുമായി പള്ളിയിലേക്ക് പോകുന്നവരും വരുന്നവരുമായ കാല്‍നട യാത്രികരുണ്ട് വഴിയോരങ്ങളില്‍.

ആഫ്രിക്കന്‍ സമതലങ്ങളുടെ കാഴ്ച്ച ഒരിക്കലും മടുപ്പിക്കാത്ത ഒന്നാണ്. കിലോമീറ്ററുകളോളം തടസ്സങ്ങളില്ലാതെ കാണാം. പുല്‍പരപ്പുകള്‍ക്ക് കൂട്ടായി നില്‍ക്കുന്ന ഒറ്റമരങ്ങള്‍ അതിനിടയില്‍ മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടം അകലെയെങ്ങോ ആ കാഴ്ച്ചക്ക് വിരാമമിട്ടുകൊണ്ട് നിലകൊള്ളുന്ന ഒരു മേരു. ചിലയിടങ്ങളില്‍ വാഹനം മേടിറങ്ങുന്നത് ഇത്തരം വലിയ സമതലങ്ങളിലേക്കായിരിക്കും സമുദ്രം പോലെ കിടക്കുന്ന പുല്‍പ്പരപ്പിനെ നെടുകെ പിളര്‍ന്നുകൊണ്ട് നേര്‍രേഖ പോലെ നമുക്ക് കടന്നു പോകാനുള്ള റോഡ് അറ്റം കാണാനാകാതെ അങ്ങിനെ നീണ്ടു കിടക്കുന്നുണ്ടാകും. വഴിയരികില്‍ മസായികളെ കണ്ടു തുടങ്ങി. ചുവപ്പില്‍ കറുത്ത കള്ളികളോട് കൂടിയ പുതപ്പ് കൊണ്ട് ശരീരം മൂടിയ നിലയിലാണ് മസായികളെ കാണുക. സാധാരണയില്‍ കവിഞ്ഞ ഉയരമുള്ള അവരുടെ കൈയ്യില്‍ നീണ്ട വടികളൊ കുന്തങ്ങളൊ കാണാം.

ഡങ്കന്‍ പറഞ്ഞ അടുത്ത ഇടത്താവളത്തില്‍ ഞങ്ങളെത്തി. പ്രധാന നിരത്തിനഭിമുഖമായി വലിയൊരു കരകൗശലവില്‍പ്പനശാലയും ഹോട്ടലും ആര്‍ട്ട് ഗ്യാലറിയുമൊക്കെ ചേര്‍ന്ന ഒരു കെട്ടിട സമുച്ചയമാണത്. മുന്‍പില്‍ പാര്‍ക്കിങ്ങിന് വേണ്ട വിശാലമായ സ്ഥലമുണ്ട്. ഞങ്ങളുടെ ഗ്രൂപ്പ് പോലെ മസായിമാരയിലേക്ക് വരുന്നവരോയും തിരിച്ചു പോകുന്നവരെയും കൊണ്ട് നിരവധി വാഹനങ്ങള്‍ അവിടെ എത്തിയിട്ടുണ്ട്. അതിവിശാലമാണ് ഇവിടത്തെ കരകൗശല വില്‍പ്പന ശാല. ശുചിമുറി സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. അര മണിക്കൂര്‍ ഇവിടെ നിറുത്തിയിടും അതിനുള്ളില്‍ വാഷ്‌റും സൗകര്യങ്ങള്‍ ഉപയോഗിച്ച് ലഘുഭക്ഷണവും പര്‍ച്ചേസിങ്ങുമൊക്കെ നടത്തി മടങ്ങിയെത്തണം. യാത്രാസംഘത്തിന്റെ ഉച്ചഭക്ഷണം അന്നും പിറ്റേന്നും ഞങ്ങള്‍ തങ്ങുന്ന മസായിമാര നാഷണല്‍ പാര്‍ക്കിനുള്ളിലെ മാരാസാംബാ ലോഡ്ജില്‍ എത്തിയതിനു ശേഷമാണെന്ന് ഡങ്കന്‍ പറഞ്ഞു. 2.30 ന് മുന്‍പായി അവിടെ എത്താനാകും എന്നാണ് പ്രതീക്ഷ എന്നും ഡങ്കന്‍ കൂട്ടി ചേര്‍ത്തു.

(തുടരും)

Monday, October 10, 2022

നൈറോബി അഥവാ ശുദ്ധമായ ജലത്തിന്റെ പ്രദേശം.

 കെനിയന്‍ കുറിപ്പുകള്‍ - 2

--------------------

ആവര്‍ത്തിച്ചുള്ള അലാറം കേട്ടാണ് ആഴത്തിലുള്ള ഉറക്കത്തില്‍ നിന്ന് ഉണരുന്നത്. പരിചിതമല്ലാത്ത ചുറ്റുപാടില്‍ മതികെട്ടുറക്കം സാധാരണ ഗതിയില്‍ സാധ്യമാകാറില്ല. ഉയര്‍ന്ന ശയനസുഖം പ്രധാനം ചെയ്യുന്ന അവിടെ നിന്ന് പാതിയായ ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ മടി തോന്നി. ഇബ്രു മുന്‍പേ തന്നെ എഴുന്നേറ്റ് ലാപ്‌ടോപ്പിന് മുന്‍പിലാണ്. ചൂടുവെള്ളത്തില്‍ കുളിച്ച് 7ന് മുന്‍പായി തന്നെ പ്രഭാതഭക്ഷണത്തിനായി താഴത്തെ നിലയിലെ റെസ്റ്റോറന്റിലെത്തി. സമൃദ്ധമായ പ്രാതല്‍ അവിടെ തയ്യാറാണ്. തല്‍ക്ഷണം തയ്യാറാക്കി നല്‍കുന്ന ചില ഭക്ഷ്യവിഭവങ്ങള്‍ക്ക് മുന്‍പില്‍ ചിലര്‍ കാത്തുനില്‍പ്പുണ്ട്. പ്രാതലിനു മുന്‍പേ തന്നെ അവിടത്തെ ചെറിയ ബാര്‍ കൗണ്ടറിനു മുന്‍പിലെ ഉയര്‍ന്ന ഇരിപ്പിടങ്ങളിലിരുന്ന് മദ്യം ആസ്വദിക്കുന്നു ചിലര്‍. ഞങ്ങള്‍ക്കൊപ്പം യാത്രാസംഘത്തിലുള്ള പലരും വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചില്ലു ഭിത്തിക്കപ്പുറം ഹോട്ടലിന്റെ നനഞ്ഞ മുറ്റം കാണം. ഇരുണ്ട പ്രഭാതമാണ്. റെസ്‌റ്റോറന്റിനുള്ളിലും വലിയ വെളിച്ചമില്ല. മഴമേഘങ്ങള്‍ നൈറോബിക്ക് മുകളില്‍ ഉരുണ്ടു കൂടി കാത്തു നില്‍പ്പുണ്ട്. ഞങ്ങളുടെ സംഘത്തിന് പോകാനുള്ള ലാന്‍ഡ്ക്രൂയിസറുകള്‍ പുറത്ത് തയ്യാറായി കാത്തുകിടക്കുന്നു. ഭക്ഷണശേഷം മുറി ചെക്കൗട്ട് ചെയ്ത് താഴെയെത്തി. ഇബ്രു കാലേകൂട്ടി ഞങ്ങള്‍ക്ക് കയറേണ്ട വണ്ടി തിരഞ്ഞെടുത്തിട്ടുണ്ട്. ഡങ്കന്‍ എന്നാണ് ഡ്രൈവറുടെ പേര്. ഗ്രൂപ്പിലെ മുഴുവന്‍ ഡ്രൈവര്‍മാരേയും നിയന്ത്രിക്കുന്ന സംഘതലവന്‍ കൂടിയാണ് ഡങ്കന്‍.

നല്ല തണുപ്പുള്ള പുലര്‍ക്കാലമാണ്. നൈറോബിയില്‍ ഏറ്റവും കൂടുതല്‍ തണുപ്പുള്ള മാസങ്ങളിലൊന്നാണ് ജൂലായ്. വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന ഒരു ആഫ്രിക്കന്‍ നഗരമാണ് നൈറോബി. 'ഇവാസോ നൈബെറി' ['Ewaso Nai´beri'] എന്നാണ് നൈറോബിയുടെ പഴയ പേര്. മസായി ഭാഷയില്‍  തണുത്ത ശുദ്ധമായ ജലത്തിന്റെ പ്രദേശം എന്നാണ് ഇതിന്റെ അര്‍ത്ഥം. ബ്രിട്ടീഷുകാരാണ് ഉച്ചാരണ സൗകര്യത്തിനായി ഇതിനെ നൈറോബിയാക്കി മാറ്റിയത്. മസായികള്‍ തങ്ങളുടെ കന്നുകാലികള്‍ക്ക് ശുദ്ധജലം കണ്ടെത്തിയിരുന്ന പുരാതനമായ ഒരിടമായിരുന്നേ്രത ഇവിടം. ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ റെയില്‍വേ ലൈന്‍ നൈറോബിയിലെത്തിയതോടുകൂടിയാണ് തദ്ദേശീയരല്ലാത്തവര്‍ ഇവിടെ വന്നെത്തുന്നതും നൈറോബി ഒരു നഗരമായി വികസിക്കുന്നതും. മൈല്‍ 327 എന്ന പേരില്‍ റെയില്‍വേ നിര്‍മ്മാണത്തിന്റെ ഒരു ബേസ് ക്യാമ്പായി അവര്‍ ഈ നഗരത്തെ മാറ്റി. പ്രധാന ഡിപ്പോയും ഇവിടെ തന്നെയായിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 1,795 മീറ്റര്‍ ഉയരത്തിലാണ് നൈറോബി നിലകൊള്ളുന്നത്. തണുപ്പുകാലത്ത് ശരാശരി താപനില 9 ഡിഗ്രി സെല്‍ഷ്യസാണ്. നെയ്റോബിയിലെ ഏറ്റവും ചൂടേറിയ മാസങ്ങള്‍ നവംബര്‍ മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ്. ഇക്കാലത്ത് ഉയര്‍ന്ന താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. സുഖകരമായ കാലാവസ്ഥയും ശുദ്ധജലത്തിന്റെ ലഭ്യതയുമാണ് ബ്രിട്ടീഷുകാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി നൈറോബിയെ മാറ്റിയത്. 1899ലാണ് നൈറോബി നഗര പദവി കൈവരിക്കുന്നത്. റെയില്‍വേ പണിക്കാരായി കെനിയയിലെത്തിയ ഇന്ത്യക്കാരും അവരെ പിന്‍തുടര്‍ന്നെത്തിയ നിര്‍മ്മാണ തൊഴിലാളികളുമാണ് ഈ നഗരം പടുത്തുയര്‍ത്തിയത്. അതു കൊണ്ട് തന്നെ പഴയ നൈറോബിക്ക് ഇന്ത്യന്‍ മുഖച്ഛായയാണുള്ളത്. യൂറോപ്യന്‍ ആവാസസ്ഥലങ്ങളിലെത്തുന്നതോടെ ഇത് ഇന്തോ-യൂറോപ്യന്‍ സമ്മിശ്ര ശൈലിക്ക് വഴിമാറും. തലേന്ന് ജിറാഫ് സെന്റര്‍ സന്ദര്‍ശിക്കാനായി ഞങ്ങള്‍ പോയത് കൊളോണിയല്‍ കാലത്തെ ഇത്തരം വാസഗൃഹങ്ങള്‍ക്കിടയിലൂടെയായിരുന്നു. മനോഹരമായി പരിപാലിക്കപ്പെട്ട ഉദ്യാനസമാനമായ നടപ്പാതകള്‍ക്കപ്പുറത്ത് ഉയര്‍ത്തിനിര്‍മ്മിച്ച കനത്ത മതില്‍ക്കെട്ടിനകത്ത് വിശാലമായ തൊടിയില്‍ ഗാംഭീര്യത്തോടെ നിലകൊള്ളുന്ന ആ വാസ്തുനിര്‍മ്മിതികളും കിബേര പോലുള്ള ചേരിപ്രദേശങ്ങളും നൈറോബി നഗരത്തിന്റെ അത്രമേല്‍ വ്യത്യസ്ഥമായ രണ്ടു മുഖങ്ങളാകുന്നു. ബഹുനിലമന്ദിരങ്ങളും  ആഗോള ബ്രാന്‍ഡുകളും ബഹുരാഷ്ട്രകമ്പനികളും അന്താരാഷ്ട്ര സംഘടനകളുമൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന മറ്റൊരു ആധൂനിക മുഖം കൂടിയുണ്ട് നൈറോബിക്ക്.

1905ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയുടെ തലസ്ഥാനം മെബാസയില്‍ നിന്ന് നൈറോബിയിലേക്ക് മാറ്റിയതോടെതാണ് ഈ നഗരത്തിന്റെ സുവര്‍ണ്ണകാലം തുടങ്ങുന്നത്. കെനിയയിലെ ഏറ്റവും വലിയ നഗരവും ആഫ്രിക്കയിലെ നാലാമത്തെ വലിയ നഗരവുമാണ് ഇന്ന് നൈറോബി. സ്വാതന്ത്രത്തിന് ശേഷം 1963ല്‍ നൈറോബി റിപ്പബ്ലിക്ക് ഓഫ് കെനിയയുടെ തലസ്ഥാനമായി. ഇന്ന് 4 ദശലക്ഷത്തിലധികമാണ് ഇവിടത്തെ ജനസംഖ്യ. കിഴക്കനാഫ്രിക്കയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് ഈ നഗരം. ജനസംഖ്യയിലെ വലിയൊരു ശതമാനത്തെ ഉള്‍ക്കൊള്ളുന്നത് കിബേര, മത്താരെ എന്നീ പേരുകളിലറിയപ്പെടുന്ന ചേരികളാണ്. സിറ്റി കൗണ്‍സിലിനാണ് നൈറോബി മുനിസിപ്പാലിറ്റിയുടെ ഭരണചുമതല. രാജ്യത്തെ ജി.ഡി.പി യുടെ 62% കെനിയയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ ഈ നഗരത്തിന്റെ സംഭാവനയാണ്.

ലോകത്തിലെ ഏക വന്യജീവി തലസ്ഥാനം എന്ന വിശേഷണം കൂടിയുണ്ട് നൈറോബിക്ക്. നഗര പരിധിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 'നൈറോബി വന്യജീവി സങ്കേതമാണ് (118.സ്‌ക്വ. കിമി.) ഈ വിശേഷണം നഗരത്തിന് നേടി കൊടുത്തത്. വംശനാശഭീഷണി നേരിടുന്ന കറുത്ത കണ്ടാമൃഗങ്ങള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, ചീറ്റകള്‍, ഹൈനകള്‍, കാട്ടുപോത്തുകള്‍, ജിറാഫുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന 520-ലധികം ഇനം പക്ഷിമൃഗാദികള്‍ ഈ ദേശീയോദ്യാനത്തില്‍ ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മസായിമാര നാഷണല്‍ പാര്‍ക്കില്‍ ഉള്ളതിനേക്കാള്‍ (10 താഴെ) കൂടുതല്‍ കണ്ടാമൃഗങ്ങള്‍ ഇവിടെ ഉണ്ട്. 1946ലാണ് ഈ വന്യജീവിസങ്കേതം സ്ഥാപിക്കപ്പെടുന്നത്.  നഗരഹൃദയത്തില്‍ നിന്ന് വെറും 7 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനത്തിന്റെ 3 വശവും വൈദ്യുത വേലികെട്ടി സംരക്ഷിച്ച് ജനവാസകേന്ദ്രങ്ങളില്‍ നിന്നും വേര്‍ത്തിരിച്ചിരിക്കുകയാണ്. തുറന്നുകിടക്കുന്ന തെക്കന്‍ അതിരിലൂടെ വന്യമൃഗങ്ങള്‍ക്ക് കിറ്റംഗേല സമതലങ്ങള്‍ വരെ ദേശാന്തരഗമനം നടത്താം.

ക്രിസ്തുവിന് 2000 വര്‍ഷം മുന്‍പ് തന്നെ വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇന്നത്തെ കെനിയ ഉള്‍പ്പെടുന്ന പ്രദേശത്തെത്തിയിരുന്നു. എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ തന്നെ അറബി വ്യാപാരികള്‍ ഈ തീരത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ക്രമേണ അവരിവിടെ അറേബ്യന്‍-പേര്‍ഷ്യന്‍ കോളനികള്‍ സ്ഥാപിച്ചു. അറേബ്യന്‍ ഉപദ്വീപിനോട് ചേര്‍ന്നുള്ള കെനിയയുടെ സ്ഥാനം അവരുടെ വ്യാപനത്തിന് കാരണമായി. നൈല്‍ തടങ്ങളില്‍ നിന്നുളള നിലോട്ടിക് വംശജരും മധ്യ ആഫ്രിക്കയില്‍ നിന്നുള്ള ബാന്തു വംശജരും എ.ഡി.ഒന്നും സഹസ്രാബ്ദത്തില്‍ ഇവിടെ എത്തിചേര്‍ന്നു. അറബി-ബാന്തു സങ്കലനത്തില്‍ നിന്നാണ് സ്വാഹിലി ഭാഷ രൂപം കൊള്ളുന്നത്. ഈ സാംസ്‌ക്കാരിക പരിസരത്തിലേക്കാണ് 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ വന്നെത്തുന്നത്. ക്രമേണ അറബ് സ്വാധീനത്തിന് മങ്ങലേറ്റു. വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രമായി അവര്‍ ഒതുങ്ങി. പിന്നീട് ഒമാന്‍ സുല്‍ത്താന്‍മാരുടെ കാലത്താണ് പറങ്കികളെ പിന്തള്ളി അറബ് സ്വാധീനം ഈ മേഖലയില്‍ ശക്തമാകുന്നുത്. അത് ബ്രിട്ടീഷുകാരുടെ കടന്നുവരവ് വരെ തുടര്‍ന്നു.

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ആഫ്രിക്കന്‍ വന്‍കരയിലെ ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കമാകുന്നത്. 1880 മുതല്‍ 1900 വരെയുള്ള കാലത്തിനിടക്ക് ഈജിപ്ത്, സുഡാന്‍, കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ഗാംബിയ, സിയറ ലിയോണ്‍, വടക്കുപടിഞ്ഞാറന്‍ സൊമാലിയ, സിംബാബ്വെ, സാംബിയ, ബോട്സ്വാന, നൈജീരിയ, ഘാന, മലാവി എന്നിങ്ങനെ ഇന്നറിയപ്പെടുന്ന രാജ്യങ്ങളൊക്കെ നേരിട്ടോ അല്ലാതെയോ ബ്രിട്ടീഷ് നിയന്ത്രണത്തിന്‍ കീഴിലായി. ഇതില്‍ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്നത് കെനിയ, ഉഗാണ്ട, സാന്‍സിബാര്‍, ടാന്‍സാനിയ (ടാന്‍ഗനിക്ക) എന്നീ രാജ്യങ്ങളായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കന്‍ കമ്പനിയായിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. 1895 ഈസ്റ്റ് ആഫ്രിക്കയുടെ ഭരണം കമ്പനിയില്‍ നിന്ന് നേരിട്ട് ബ്രിട്ടന്‍ ഏറ്റെടുത്തു. 1920ല്‍ മറ്റു പ്രദേശങ്ങളില്‍ നിന്നും വേര്‍പ്പെടുത്തി ബ്രിട്ടനുകീഴിലുള്ള ഒരു കോളനിയായി കെനിയയെ മാറ്റി. കെനിയക്ക് മാത്രമായി ഒരു ഭരണകൂടം നിലവില്‍ വന്നു.

ബ്രിട്ടീഷുകാര്‍ എത്തുന്ന കാലത്ത് മസായികളുടെ വലിയൊരു കേന്ദ്രമായിരുന്നു നൈറോബി. മസായികളും അവരുടെ കന്നുകാലികളും വന്യമൃഗങ്ങളും ഇവിടെ ഇടകലര്‍ന്ന് ജീവിച്ചുപോന്നു. കികിയു ഗോത്രവര്‍ഗ്ഗക്കാര്‍ നൈറോബിക്കു മുകളിലായുള്ള വനപ്രദേശങ്ങളില്‍ കൃഷിചെയ്തു ഉപജീവനം നടത്തി. നഗരം വളര്‍ന്നു വന്നതോടെ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ത്തിന് തുടക്കമായി. കെനിയന്‍ ഉഗാണ്ടന്‍ റെയില്‍വേ നിര്‍മ്മാണത്തിനിടെ പ്രതികൂലകാലാവസ്ഥയും അപകടങ്ങളും മൂലം മരണപ്പെടുന്ന കൂലിത്തൊഴിലാളികളുടെ മൃതശരീരങ്ങള്‍ വേണ്ടും വിധം സംസ്‌ക്കരിക്കാതെ കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു പതിവ്. ആ ശരീരങ്ങള്‍ രുചിച്ചുനോക്കിയാണത്രെ കുപ്രസിദ്ധമായ നരഭോജി സിംഹങ്ങള്‍ കെനിയയില്‍ ഉദയം കൊള്ളുന്നത്. അവരുടെ ആക്രമണങ്ങള്‍ രാത്രികാലങ്ങളില്‍ നൈറോബി നഗരാതിര്‍ത്തിക്കുള്ളിലും അക്കാലത്ത് പതിവായിരുന്നു. അവയെ നേരിടാന്‍ യൂറോപ്യന്‍മാര്‍ തോക്കുകളുമായി ഇറങ്ങിയതോടെ ഏറെ പ്രസിദ്ധമായ കെനിയന്‍ വേട്ടകഥകള്‍ക്ക് തുടക്കമായി.

റെയില്‍വേ പണിക്കാരായി ആഫ്രിക്കയിലെത്തിയ ഇന്ത്യക്കാരെ പിന്‍തുടര്‍ന്ന് കെട്ടിടനിര്‍മ്മാണ തൊഴിലാളികളായും പലിശക്ക് പണം കടംകൊടുക്കുന്നവരായും കച്ചവടക്കാരായും കൈവേലക്കാരായും ഗുമസ്തന്‍മാരായും ഇന്ത്യക്കാര്‍ ഈ പ്രദേശങ്ങളിലേക്ക് വലിയതോതില്‍ കുടിയേറാന്‍ തുടങ്ങി. വന്‍കിട തോട്ടമുടമകളും കര്‍ഷകരുമായിരുന്നു ബ്രിട്ടനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍. ഇന്ത്യയും ബ്രിട്ടന്റെ ഒരു കോളനി ആയിരുന്നതിനാലും ബ്രിട്ടീഷുകാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യക്കാരെ ആവശ്യമുണ്ടായിരുന്നതിനാലും ഈ കുടിയേറ്റം താരതമ്യേനെ എളുപ്പമായിരുന്നു. എന്നിരുന്നാലും വംശീയമായ വിവേചനങ്ങള്‍ക്ക് ഇരകളായിരുന്നു ഇന്ത്യന്‍ കുടിയേറ്റക്കാര്‍. 1920ന്റെ തുടക്കമായപ്പോഴേക്കും കെനിയയിലെ ആകെ ബ്രിട്ടീഷുകാരുടെ ഇരട്ടിയായി അവിടത്തെ ഇന്ത്യന്‍ ജനസംഖ്യ. ഗവര്‍മെന്റ് കൃഷിക്കും തോട്ടങ്ങള്‍ക്കും വേണ്ടി ബ്രിട്ടനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വ്യാപകമായി ഭൂമി അനുവദിച്ച് നല്‍കാന്‍ തുടങ്ങി. ഇത് മസായികളുടെ മേച്ചില്‍ സ്ഥലങ്ങള്‍ ചുരുങ്ങുന്നതിനും അവരും ബ്രിട്ടീഷുകാരും തമ്മില്‍ രൂക്ഷമായ ചില സംഘര്‍ഷങ്ങള്‍ നടക്കുന്നതിനും കാരണമായി. ഇതോടെ ഭൂമി അളവില്ലാതെ അനുവദിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ ഗവര്‍മെന്റ് നിര്‍ബന്ധിതമായി.

--------------------------

ഡ്രൈവറടക്കം ഏഴുപേരുമായി ഞങ്ങളുടെ വാഹനം മസായിമാര ലക്ഷ്യമായി അതിവേഗത്തില്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഒരു പാക്കേജ് ടൂര്‍ സംഘത്തിനൊപ്പമുള്ള സഞ്ചാരം എത്രമേല്‍ വിരസവും മടുപ്പിക്കുന്നതുമാണെന്ന് ആദ്യദിനം തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. സംഘത്തില്‍ ഒട്ടും സമയക്രമം പാലിക്കാത്ത ചില കുടുംബങ്ങളുമുണ്ടായിരുന്നു. 8 ന് 15 മിനിറ്റ് മുന്‍പേയെത്തിയ ഞങ്ങള്‍ക്ക് ഒന്നര മണിക്കൂറോളമാണ് യാത്രക്ക് മുന്‍പായി അവിടെ കാത്തുനില്‍ക്കേണ്ടി വന്നത്. ടൂര്‍ കമ്പനി അവരുടെ ബാനറിന് പുറകില്‍ ഞങ്ങളെ അണി നിരത്തി ഗ്രൂപ്പ ഫോട്ടോ എടുത്തു. പൊതുവായ നിര്‍ദ്ദേശങ്ങള്‍ തന്നു. പിന്നെ പതുക്കെ ഓരോ വാഹനങ്ങളായി ഹോട്ടല്‍ സമുച്ചയത്തില്‍ നിന്ന് പുറത്തു കടന്നു. മഴമേഘങ്ങളെ വകഞ്ഞുമാറ്റി് അപ്പോഴേക്കും സുഖകരമായ ഒരിളം വെയില്‍ പരന്നുതുടങ്ങിയിരുന്നു. വഴിയരികിലെ വെള്ളക്കെട്ടുകള്‍ക്ക് മുകളിലൂടെ ചാടി കടന്ന് പോകുന്ന കാല്‍നട യാത്രീകര്‍ കേരളത്തിന്റെ മഴക്കാലത്തെ ഓര്‍മ്മിപ്പിച്ചു. പൊതു നിരത്തിലെ വാഹനങ്ങളുടെ അച്ചടക്കരാഹിത്യം ഇന്ത്യക്കാരില്‍ നിന്നാണ് ആഫ്രിക്കന്‍ നഗരങ്ങളിലേക്ക് പടര്‍ന്നതെന്ന സക്കറിയുടെ വരികളെ ഓര്‍മ്മിപ്പിച്ചു ഗതാഗത സ്തംഭനത്തിന്റെ ചില കെനിയന്‍ നഗര ദൃശ്യങ്ങള്‍. നഗര പരിധിക്കുള്ളില്‍ തന്നെ പലയിടത്തും എക്‌സ്പ്രസ്സ് വേകളുണ്ട്. തിരക്കും സൗകര്യങ്ങളും ഉള്ളവര്‍ അത് തിരഞ്ഞെടുക്കുന്നു.    

ഞങ്ങളുടെ സാരഥി ഡങ്കന്‍ രസികനാണ്. ടീം ക്യാപ്റ്റനായ അദ്ദേഹം നിരന്തരം വന്നുകൊണ്ടിരിക്കുന്ന വയര്‍ലെസ് സന്ദേശങ്ങളോട് പ്രതികരിച്ചും സംഘത്തിലെ മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഏതിരെയും മറികടന്നും പോയിക്കൊണ്ടിരുന്ന മറ്റു സഫാരി വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് കൈവീശിക്കാണിച്ചും തിരക്കുകളിലാണ്. അതിനിടയില്‍ തന്നെ നഗരത്തെകുറിച്ച് വിവരിച്ച് തരുന്നുമുണ്ട്. ഓരോ സഫാരി വാഹനങ്ങളിലും കുറഞ്ഞതും കൂടിയതുമായ തരംഗദൈര്‍ഘ്യത്തോട് കൂടിയ കൂടിയ ശക്തമായ വയര്‍ലസ്സുകളുണ്ട്. ഇൗ പ്രവര്‍ത്തികള്‍ക്കിടയില്‍ തന്നെ മറ്റുവാഹനങ്ങളെ സമര്‍ത്ഥമായി മറികടക്കുന്നുമുണ്ട് ഡങ്കന്‍. വഴിയുടെ ഇടതുവശത്ത്  ഒരു വൈദ്യുതവേലിക്കപ്പുറം നൈറോബി നാഷണല്‍ പാര്‍ക്ക് കണ്ടു തുടങ്ങി. നരച്ച പുല്‍മേടുകളില്‍ ഏതൊക്കയോ മൃഗങ്ങളെ ഒരു പൊട്ടുപോലെ കാണം. മാനുകളും, സീബ്രകളും, വില്‍ഡെബീസ്റ്റുകളുമാകണം. അധികം ഉയരമില്ലാത്ത ഒറ്റമരങ്ങള്‍ക്ക് കൂട്ടായി നില കൊള്ളുന്ന ജിറാഫുകളെ മാത്രമാണ് സ്പഷ്ടമായി കാണുന്നത്. നൈറോബി നഗരത്തിലെ ബഹുനിലമന്ദിരങ്ങളുടെ വിദൂരപശ്ചാത്തലത്തില്‍ വന്യമൃഗങ്ങള്‍ മേയുന്ന ഫോട്ടോകള്‍ ലഭ്യമാകുമെന്നത് ഈ അഭയാരണ്യത്തെ വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നുണ്ടത്രെ.

മുന്‍സീറ്റില്‍ ഇബ്രു ഗോപ്രോയിലും ക്യാമറയിലുമായി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലാണ്. പുറകിലെ സീറ്റില്‍ രണ്ട് ജോഡി ദമ്പതികളാണ്. നാലു പേരും മുംബൈയില്‍ നിന്നെത്തി ദുബായില്‍ ജോലി ചെയ്യുന്നവര്‍. അതില്‍ വിവേക് പൊതുവാള്‍. എന്ന ചെറുപ്പക്കാരന് മലയാളി വേരുകളുണ്ട്.  തൃശ്ശൂര്‍ കൊടകരക്കടുത്ത്  കോടാലിയിലാണ് വിവേകിന്റെ മുംബൈ മലയാളിയായ അച്ഛന്റെ തറവാട്. വിവേക് ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അവിടെ നിന്നു തന്നെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. രണ്ടു പേരും ഇപ്പോള്‍ യു.എ.ഇ യില്‍ ജോലി ചെയ്യുന്നു.

വഴിയിലൊരിടത്ത് ചെറിയൊരു എയര്‍ സ്ട്രിപ്പ് കണ്ടു. ഇവിടെ നിന്ന് കെനിയയിലെ പലയിടത്തേക്കും പോകാനായി എയര്‍ ടാക്‌സികള്‍ ലഭിക്കും. ഒരുപാടു വിനോദസഞ്ചാരികള്‍ മസായിമാരയിലേക്ക് ഇവിടെ നിന്ന് അത്തരം ചെറുവിമാനങ്ങളിലാണ് പോയി വരാറുള്ളത് ഡങ്കന്‍ പറഞ്ഞു. വീണ്ടും നൈറോബി വന്യജീവി സങ്കേതത്തിന്റെ വിശാലത. ഉറക്കം കണ്‍പോളകളെ ആക്രമിച്ചു തുടങ്ങി. നൈറോബിയിലെ രാത്രി ജീവിതം കണ്ടുകൊണ്ട് അലഞ്ഞ ഒരു നീണ്ട രാത്രിയുടെ കനം കണ്ണുകള്‍ക്കും തലക്കുമുണ്ട്. ഓരോ വരിയിലും  ഈരണ്ടു സീറ്റുകളുണ്ട്. ഓരോ സീറ്റും ജാലകങ്ങളോട് ചേര്‍ന്ന്. അങ്ങിനെ 6 സീറ്റുകള്‍. മുന്‍പില്‍ ഡൈവര്‍ക്കൊപ്പം ഒരാള്‍ക്കൊപ്പം ഇരിക്കാം. എന്റെ വരിയിലുള്ള മറ്റേ സീറ്റില്‍ ആരുമില്ല. പുറകിലെ ദമ്പതിമാര്‍ മുന്‍പേ പരസ്പരം അറിയുന്നവരാണ് അവര്‍ ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തി തുടര്‍ച്ചയായി വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. വഴിയോരക്കാഴ്ച്ചകള്‍ നോക്കിയിരിക്കുന്നതിനിടയില്‍ എപ്പോഴോ അറിയാതെ ഉറക്കത്തിലേക്കാഴ്ന്നു.  

(തുടരും)

Wednesday, August 24, 2022

കെനിയന്‍ കുറിപ്പുകള്‍ - 1

 കെനിയന്‍ കുറിപ്പുകള്‍ - 1

---------------------

ചുടും തണുപ്പും ഇടകലര്‍ന്ന ഒരു രാവ്

പാതിരാവ് പിന്നിട്ടിരിക്കണം. ചില നൈറ്റ് ക്ലബുകളും പബ്ബുകളും ഷോപ്പിങ്ങ് മാളുകളും കയറിയിറങ്ങിയാണ് വില്ലേജ് മാര്‍ക്കറ്റ് മാള്‍ എന്ന നഗര ഹൃദയത്തിലെ പേരുമായി ഒരു ബന്ധവുമില്ലാത്ത ആ കൂറ്റന്‍ മാളിലെ അപ്പോഴും തുറന്നിരിക്കുന്ന ഒരു കോഫിഷോപ്പില്‍ ഞങ്ങളെത്തിയത്. നെയ്‌റോബിയിലെ ഇറ്റാലിയന്‍ സുഹൃത്തായ ക്രിസ്സിനൊപ്പം ഇറ്റാലിയിന്‍ കോഫി കുടിച്ച് നെയ്‌റോബി വിശേഷങ്ങളും ബിസിനസ്സ് കയറ്റിറക്കളും സംസാരിച്ച് കുറച്ചുനേരംകൂടി അവിടെ തുടരാം എന്നാണ് ആലോചന. പക്ഷെ ഈ രാവ് മുഴുവന്‍ നൈറോബിയിലെ രാത്രി ജീവിതം അറിയാനായി ചിലവിടാം എന്നാണ് ക്രിസ് പറയുന്നത്. പക്ഷെ ഇബ്രാഹിമിനും എനിക്കും ആ ക്ഷണം സ്വീകരിക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. രാവിലെ നേരത്തെ തന്നെ ഞങ്ങളുടെ കെനിയന്‍ യാത്ര ഏര്‍പ്പാട് ചെയ്ത ടൂര്‍ കമ്പനിയുടെ സംഘത്തിനൊപ്പം ഞങ്ങള്‍ക്ക് മസായി മാരയിലേക്ക് പുറപ്പെടേണ്ടതുണ്ട്. അതിന് മുന്‍പായി കുറച്ച് നേരമെങ്കിലും ഉറങ്ങണം. 


നൈറോബി രാത്രിജീവിതത്തില്‍ സജീവമായി പങ്കുകൊണ്ടിരുന്ന ഒരാളാണ് ക്രിസ് എന്ന് മനസ്സിലായി. ചെല്ലുന്നിടത്തെല്ലാം അയാള്‍ക്ക് സുഹൃത്തുക്കളുണ്ട്. അവരെല്ലാം അദ്ദേഹത്തെ അഭിവാദം ചെയ്യുകയും കുശലാന്വോഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ക്രിസ് ജനിച്ചുവളര്‍ന്നത് നെയ്‌റോബിയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ലിയോ ഒരു യാത്രികനായി കെനിയയിലെത്തുകയും പിന്നീട് ഒരു ബിസിനസ്സുകാരനായി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത ഒരാളാണ്. ഏക സന്താനമായതുകൊണ്ടു തന്നെ സ്വഭാവികമായും അച്ഛന്റെ ബിസിനിസ്സില്‍ സജീവമായിരിക്കുന്നു ഇപ്പോള്‍ ക്രിസ്. തന്റെ കെനിയന്‍ ഗേള്‍ഫ്രണ്ടിനൊപ്പം മാതാപിതാക്കള്‍ക്കൊപ്പം തന്നെയാണ് ക്രിസ്സിന്റെ താമസം. ഞാനും ഇബ്രാഹിമും ജോലി ചെയ്യുന്ന Epta International എന്ന Commercial refrigarion കമ്പനിയുടെ കെനിയയിലെ വിതരണക്കാരിലൊന്നാണ് ക്രിസിന്റെ ലിയോ കൊമേഴ്‌സല്‍ റഫ്രിജറേഷന്‍ എന്ന കമ്പനി. ഞങ്ങളുടെ കെനിയന്‍ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആഫ്രിക്കന്‍ റീജിയണിന്റെ സെയില്‍സ് ചുമതലകള്‍ വഹിക്കുന്ന ഉക്രൈന്‍കാരനായ പൗലോ എന്ന എന്ന സെയില്‍സ് മാനേജരാണ് ക്രിസ്സിന്റെ നമ്പര്‍ തരുന്നതും. അദ്ദേഹത്തെ ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിയിക്കുന്നതും. 


നൈറോബി അപകരമായ ഒരു നഗരമാണോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ലോകത്തെ മറേറതൊരു നഗരത്തേയും പോലെ മാത്രം എന്നാണ് കിസ്സ് മറുപടി പറഞ്ഞത്. കെനിയയില്‍ ജനിച്ചുവളര്‍ന്ന ക്രിസ്സിന് തന്റെ ഇക്കഴിഞ്ഞകാല ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും അക്രമത്തിനോ പിടിച്ചു പറിക്കോ ഇരയാകേണ്ടി വന്നിട്ടില്ല. ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു മോഷണത്തിന് ഇരയാകേണ്ടി വന്നത് ബിസിനനസ്സ് സ്‌ക്കൂള്‍ പഠനകാലത്ത് ലണ്ടന്‍ നഗരത്തില്‍ വെച്ചാണ്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രയിലൂടെയും നാട്ടുകാരനും മുന്‍പ് കെനിയയില്‍ പ്രാവാസിയുമായിരുന്നു കൊട്ടാരപ്പാട്ട് വിഷ്ണു അടക്കം പലരുടെയും അനുഭവകഥകളിലൂടെയും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരത്തിലൂടെയും നൈറോബിയെക്കുറിച്ചും കെനിയയെക്കുറിച്ചും ഒരു മുന്‍ചിത്രം മനസ്സില്‍ വരച്ചിട്ട എനിക്ക് ക്രിസ്സിന്റെ ആ വാദം ഒട്ടും സ്വീകാര്യമായി തോന്നിയില്ല. തൊട്ട് മുന്‍പ് ഞങ്ങള്‍ സന്ദര്‍ശിച്ച ചില നൈറ്റ് ക്ലബുകളുടെ മുന്‍പിലൊരിക്കിയ വലിയ സുരക്ഷയും ഷോപ്പിങ്ങ് മാളുകളിലെ ആയൂധധാരികളായ കാവല്‍ക്കാരുടെ സാന്നിധ്യവുമൊന്നും ക്രിസ്സിന്റെ ആ വാദം സാധൂകരിക്കുന്നതുമായിരുന്നില്ല. 


ഒരു പക്ഷെ വെളുത്ത തൊലിയുള്ളവര്‍ അവിടെ കൂടുതല്‍ സുരക്ഷിതരായിരിക്കാം. അക്രമത്തിന്റെയും നിയമരാഹിത്യത്തിന്റെയും ഇടയില്‍ ജനിച്ചുവളര്‍ന്ന ക്രിസ്സിന് ഒരു പക്ഷെ അത് വലിയൊരു വിഷയമായി തോന്നാത്തതായിരിക്കാം. അല്ലെങ്കില്‍ തന്റെ നഗരത്തെപറ്റി, രാജ്യത്തെപറ്റി അങ്ങിനെയൊരു ചിത്രം സന്ദര്‍ശകരുടെ മനസ്സില്‍ വരച്ചിടാനോ അവരെ പരിഭ്രാന്തരാക്കാനോ അദ്ദേഹം താല്‍പര്യപ്പെടുന്നുണ്ടാകില്ല. ആ രാത്രി ഞങ്ങള്‍ കടന്നുപോന്ന മറ്റിടങ്ങളില്‍ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ ഒരിടമായിരുന്നു ആ കോഫിഷോപ്പ്. കാതടിപ്പിക്കുന്ന സംഗീതവും ദ്രൂതഗതിയിലുള്ള ഉടലാട്ടങ്ങളും അപരിചതവും വിചിത്രവുമായ ധൂമഗന്ധങ്ങളും ഇരുണ്ട പല നിറത്തിലുള്ള വെളിച്ചങ്ങളും നിറഞ്ഞ ഭ്രമാത്മക ലോകത്തില്‍ ഏറെ അകലെയായിരുന്നു ശാന്തമായ ആ സ്ഥലം. ഏറെക്കുറെ വിജന്നമായ ആ കോഫി ഷോപ്പില്‍ നിന്നും തട്ടുതട്ടായി നീണ്ടു പരന്നു കിടക്കുന്ന മാളിന്റെ ചില പുറത്തളകാഴ്ച്ചകള്‍ ദൃശ്യമായിരുന്നു. തണുപ്പ് അരിച്ചു കയറുന്നുണ്ട്. 


മോച്ച എന്ന ഇറ്റാലിയന്‍ കോഫി ആസ്വദിച്ച് കുടിക്കുകയാണ് ഇബ്രാഹിം. ഞാനും ലിയോയും തിരഞ്ഞെടുത്തത് എക്‌സ്പ്രസ്സോയാണ്. ഒരു ദശകത്തിലധികമായി ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ ഇറ്റാലിയന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്തു വരുന്ന ഞങ്ങള്‍ ഇബ്രു എന്നു വിളിക്കുന്ന ഇബ്രാഹിം ഇക്കഴിഞ്ഞ കാലം കൊണ്ട് പല ഇറ്റാലിയന്‍ ശീലങ്ങളും ഉപചാരവാക്കുകളും സ്വായത്തമാക്കുകയും സ്വാംശീകരിക്കുകയും ചെയ്തിരുന്നു. കെനിയന്‍ രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹ്യജീവിത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ക്രിസ്സില്‍ നിന്ന് കാര്യമായ മറുപടികളുണ്ടായില്ല. ഒരു പക്ഷെ അതിലയാള്‍ അജ്ഞനോ അതിലേറെ വിമുഖനോ ആയിരുന്നു. ഞങ്ങള്‍ റഫിജറേഷന്‍ ബിസിനസ്സിനെക്കുറിച്ചും കെനിയന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും കെനിയന്‍ വന്യജീവി സമ്പത്തിനെക്കുറിച്ചും രാത്രി ജീവിതത്തെക്കുറിച്ചും ഇറ്റാലിയന്‍ ഭക്ഷണ ശീലത്തെക്കുറിച്ചും സംസാരിച്ചു.


വില്ലേജ് മാളിന്റെ അകത്തളത്തിലെ ഏതോ ഇടനാഴിയില്‍ വെച്ച് ക്രിസ്സിന്റെ പഴയ ഗേള്‍ഫ്രണ്ടായ മാര്‍ത്തയെ ഞങ്ങള്‍ കണ്ടിരുന്നു. പ്രസന്നവദനയും കുലീനയുമായ മെലിഞ്ഞ ഒരു കെനിയന്‍ പെണ്‍കുട്ടി. മറ്റൊരു ഇറ്റാലിയന്‍ യുവാവിനൊപ്പം നടന്നു വരികയായിരുന്നു അവള്‍. ലൂയിയിക്ക് വിദൂരമായ ഒരു പരിചയമുണ്ടായിരുന്നു ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഇടക്കൊക്കെ കെനിയയിലെത്തുന്ന അയാളെ. അവര്‍ സംസാരിച്ചു നില്‍ക്കുന്നതിനിടക്ക് മാര്‍ത്ത ഞങ്ങളുമായി സംസാരിച്ചു. നെയ്‌റോബിയില്‍ ഒരാഴ്ച്ചയെങ്കിലും തങ്ങണമെന്നാണ് മാര്‍ത്തയുടെ പക്ഷം. ഇറ്റാലിയന്‍ സുഹൃത്ത് നാളെ മടങ്ങും പിന്നെ കെനിയയുടെ കാഴ്ച്ചകളിലേക്ക് അവര്‍ ഞങ്ങള്‍ക്കൊപ്പം വരാം. ഒരു ടൂര്‍ കമ്പനിയുടെ പൂര്‍വ്വനിശ്ചിതമായ വഴികളിലൂടെയും കാഴ്ച്ചകളിലൂടെയുമുള്ള ഒരു യാത്രയാണിതെന്നും പിറ്റേന്ന് രാവിലെ തന്നെ ഈ നഗരം വിടുമെന്നും ഞങ്ങള്‍ അവരെ അറിയിച്ചു. യാത്ര പറയുമ്പോഴും നൈറോബിയില്‍ കൂടുതല്‍ ദിവസം തങ്ങാന്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. അവരിപ്പോള്‍ പലരുടെയും ഒരു താല്‍ക്കാലിക ഗേള്‍ഫ്രണ്ടാണ് മാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രിസ്സ് പറഞ്ഞു.


സഞജയ് ഷാ എന്ന ഒരു ഇന്ത്യന്‍ വംശജന്റേതാണ് വില്ലേജ് മാള്‍ എന്ന ആ അതി ഗംഭീരനിര്‍മ്മിതിയെന്ന് ക്രിസ്സ് ഞങ്ങളോട് പറഞ്ഞു. കെനിയന്‍ സാമ്പത്തികരംഗം കയ്യടക്കി വെച്ചിരിക്കുന്നത് ഇന്ത്യന്‍ വംശജരാണ്. 1896ല്‍ മൊമ്പാസ തുറമുഖം തൊട്ട് ഉഗാണ്ടയിലെ വിക്ടോറിയ തടാകം വരെ നിര്‍മ്മിക്കാന്ന റെയില്‍വേപാളത്തിന്റെ പണിക്കായാണ് ബ്രിട്ടീഷുകാര്‍ ആദ്യമായി ഇന്ത്യക്കാരെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെത്തിക്കുന്നത്. അവരുടെ പിന്‍മുറക്കാര്‍ ഇന്ന് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും വലിയ സാമ്പത്തിക ശേഷിയും സ്വാധീനശേഷിയുമുള്ള ആഭിജാത വര്‍ഗ്ഗമായി വളര്‍ന്നിരിക്കുന്നു. ബില്ലും ടിപ്പും നല്‍കി ഞങ്ങള്‍ മടങ്ങി. പൈസ കൈയ്യില്‍ കൊണ്ടു നടക്കുന്ന ഒരാളല്ല ക്രിസ്സ്. എം പൈസോ എന്ന ഒരു ആപ്പാണ് സാമ്പത്തിക വിനിമയങ്ങള്‍ക്കായി അദ്ദേഹം ഉപയോഗിക്കിക്കുന്നത്. നഗരത്തില്‍ ഓരോയിടത്തും കാര്‍ പാര്‍ക്കുചെയ്യുമ്പോള്‍ സമീപത്തുള്ള കടകളുടെ സെക്യൂരിറ്റി ജീവനക്കാരെ അയാള്‍ തന്റെ വാഹനത്തിന്റെ സംരക്ഷണ ചുമതല ഏല്‍പ്പിക്കുന്നതും തിരിച്ചെടുക്കാനായി എത്തുമ്പോള്‍ അവര്‍ക്കെല്ലാം പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുന്നതും കണ്ടു. മടങ്ങുമ്പോള്‍ വഴി തെറ്റി മാളിന്റെ വിജന്നമായ ചില ഔട്ട്‌ഡോര്‍ പ്രദേശങ്ങളിലേക്ക് ഞങ്ങളെത്തി. പരിസരം മറന്ന് പരസ്പരം അറിഞ്ഞുകൊണ്ടിരുന്ന ഒരു ആഫ്രിക്കന്‍ പ്രണയജോഡിയോട് ക്ഷമചോദിച്ചുകൊണ്ട് പാര്‍ക്കിങ്ങ് പ്രദേശത്തേക്ക് ഞങ്ങള്‍ നടന്നു. 


പാതകളെല്ലാം തികച്ചും വിജന്നമായിരുന്നു. നൈറോബിയില്‍ തന്നെ വനസമാനമായ ചില മേഖലകളുണ്ട്. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ശീതികരണ സൂക്ഷിപ്പ് സംവിധാനങ്ങള്‍ തകരാറിലാകുമ്പോള്‍ ചിലപ്പോഴൊക്കെ ടെക്‌നീഷ്യന്‍മാരെ അവിടെ കൊണ്ടെത്തിച്ച് അസമയത്ത് നഗരപ്രാന്തത്തിലെ വിജന്നവും അപകടകരവുമായ വഴികളിലൂടെ തനിച്ച് സഞ്ചരിക്കേണ്ടി വരാറുള്ളതിനെക്കുറിച്ച് ക്രിസ്സ് പറഞ്ഞു. അസ്വാഭാവികമായി ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ ഇടിച്ചുതെറിപ്പിച്ച് പോയിക്കൊള്ളാനാണ് നെയ്‌റോബി പോലിസിന്റെ നിര്‍ദ്ദേശമത്രേ. പതുക്കെ നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് വെളിപ്പെടുത്താന്‍ തുടങ്ങി ക്രിസ്സ്. നഗരത്തിലെ പ്രധാനവീഥി കടന്നുപോകുന്നത് കിബേര (kibera) എന്ന ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശത്തിന് മുകളിലൂടെയാണ്. പ്രഥാന വീഥിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത തരത്തില്‍ ഇരുവശങ്ങളിലും ഉയര്‍ത്തി നിര്‍മ്മിച്ച കനത്ത കോണ്‍ക്രീറ്റ് ഭിത്തികളുള്ളതുകൊണ്ടു തന്നെ അവിടേക്കുള്ള കാഴ്ച്ച അസാധ്യമായിരുന്നു. 


ഒടുവില്‍ ഞങ്ങള്‍ നൈറോബിയില്‍ തങ്ങുന്ന കോണ്‍കോഡ് ഹോട്ടലിന്റെ (The Concord Hotel & Suites) അടഞ്ഞ ഗെയ്റ്റിന് മുമ്പില്‍ കാറെത്തി. സെക്യൂരിറ്റിക്കാര്‍ ഗെയിറ്റ് തുറന്നു. ഇറ്റാലിയന്‍ ഉപചാരവാക്കുകള്‍ പറഞ്ഞ് ആശംസകള്‍ നേര്‍ന്ന് ഞങ്ങള്‍ പിരിഞ്ഞു. നഗരഹൃദയത്തില്‍ തന്നെയുള്ള 4.5 സ്റ്റാര്‍ റേറ്റിങ്ങുള്ള ഒരു ആഡംബര ഹോട്ടലാണത്. ഉയര്‍ന്ന അഭിരുചിയോടും കലാപരതയോടും എല്ലാവിധ അനുബന്ധസൗകര്യങ്ങളോടും കൂടി ഒരുക്കപ്പെട്ടിട്ടുള്ള ഒരു വിശ്രമഗേഹം. സുഭിക്ഷമായ ഒരു അത്താഴം കഴിഞ്ഞാണ് ഞങ്ങള്‍ അവിടെ നിന്നിറങ്ങിയത്. 


ഉച്ചഭക്ഷണം സബ്‌വേയില്‍ നിന്നായിരുന്നു. നെയ്‌റോബിയിലെ ജോമോകെനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ മനംമടുപ്പിക്കുന്ന എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കുമുന്നിലെ നീണ്ട വരിക്കും വിമാനത്താവളത്തിനു പുറത്ത് ടൂര്‍ കമ്പനി പ്രതിനിധികളോടൊത്ത് സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള മുഷിഞ്ഞ കാത്തുനില്‍പ്പിനും ശേഷം ഞങ്ങളെ ഗലേറിയ മാള്‍ എന്ന നഗരത്തിലെ ഒരു ഷോപ്പിങ്ങ് മാളില്‍ കൊണ്ടിറക്കുകയായിരുന്നു. ആദ്യ ദിനത്തിലെ ഉച്ചഭക്ഷണം ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നതല്ലെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിച്ച് ആവശ്യസാധനങ്ങള്‍ വാങ്ങി. ഒരു മണിക്കുറിനുള്ളില്‍ പാര്‍ക്കിങ്ങ് സ്ഥലത്തേക്ക് എത്തണമെന്നും പറഞ്ഞാണ് ടൂര്‍ ഗൈഡ് ട്രീസ ഞങ്ങളെ അവിടെ ഇറക്കിയത്. സാന്‍ഡ്‌വിച്ചും സലാഡും കോഫിയും പെട്ടെന്ന് കഴിച്ച് മാളിലെ carrefour market ല്‍ നിന്നും കുറച്ച് ബിസ്‌ക്കറ്റുകളും ബ്രഡും നട്‌സുമൊക്കെ വാങ്ങി മാള്‍ പെട്ടെന്നൊന്ന് ചുറ്റി നടന്ന് കണ്ട് ഞങ്ങള്‍ മടങ്ങി. തുടര്‍ന്ന് നഗരത്തില്‍ തന്നെയുള്ള ജിറാഫ് സെന്ററും സന്ദര്‍ശിച്ചാണ് വൈകീട്ട് 6 മണിയോടെ ഞങ്ങളീ ഹോട്ടലിലെത്തുന്നതും അത്താഴം കഴിഞ്ഞ് യാത്രാസംഘത്തിലെ മറ്റുള്ളവരുമായി പിരിഞ്ഞ് ക്രിസ്സിനൊപ്പം നൈറോബിയിലെ രാത്രി പര്യവേക്ഷണത്തിനിറങ്ങുന്നതും.


ഹോട്ടല്‍ ലോബിയുടെ വലതുവശത്തായുള്ള റെസ്‌റ്റോറന്റിന്റെ ഒരു വശത്ത് തന്നെയാണ് ബാര്‍. അവിടെ നിന്ന് മലയാളത്തിലുള്ള സംസാരം കേള്‍ക്കുന്നുണ്ട്. ദൂബായില്‍ നിന്നുള്ള ആ ടൂര്‍ സംഘത്തില്‍ പകുതിയോടടുത്ത് മലയാളി കുടുംബങ്ങള്‍ തന്നെയാണെന്ന് ടൂര്‍ ഓപ്പറേറ്ററുടെ പ്രതിനിധി ഇബ്രുവിനോട് പറഞ്ഞിരുന്നു. പെരുന്നാള്‍ അവധിക്കാലം കെനിയയില്‍ ചിലവഴിക്കാനായി കുടുംബവുമായി എത്തിയവര്‍. ലിഫ്റ്റില്‍ കയറി. രണ്ടാം നിലയിലാണ് മുറി. മനോഹരമായി സജ്ജീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും അവിടെ നിന്നും പുറത്തേക്കുള്ള കാഴ്ച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ തടയപ്പെട്ടിരുന്നു. നല്ല തണുപ്പുണ്ട്. നഗരത്തിലെ ഒരു നൈറ്റ് ക്ലബില്‍ നിന്നും പ്രവേശനസമയത്ത് കൈത്തണ്ടയില്‍ ബന്ധിച്ചിരുന്ന വളയം അപ്പോഴും ഞങ്ങളുടെ കൈകളിലുണ്ടായിരുന്നു. അത് പറിച്ചുമാറ്റേണ്ടെന്നും പിറ്റേന്ന് പുലര്‍ച്ച നാലുവരെ എപ്പോഴും വീണ്ടും അവിടേക്ക് കയറിവരാം എന്നും അവിടെ നിന്നിറങ്ങുമ്പോള്‍. പ്രവേശനകവാടത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. ക്യാമറ ബാറ്ററികളും ഫോണുകളും ചാര്‍ജ്ജിങ്ങില്‍ വെച്ച് ചൂടുവെള്ളത്തില്‍ മേല്‍കഴുകി കിടക്കയിലേക്ക് ചായ്ഞ്ഞു. നാളത്തെ രാത്രി മസായിമാര നാഷണല്‍ പാര്‍ക്കിനകത്താണ്.

(തുടരും)

Saturday, June 20, 2020

മുള്ളുകമ്പികളില്‍ കുരുങ്ങിപ്പോയ സംഗീതവും സ്വാതന്ത്ര്യസ്വപ്നങ്ങളും ....

[111min | Director: Tony Gatlif |  Drama, War, History | 2009 | France]
-------------------------------------------------
ഓഷ്‌വിറ്റ്‌സ് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിതമായതിന്റെ 80-ാം വര്‍ഷമാണ് കടന്നുപോയത്. 1940 ജൂണ്‍ പതിനാലിനായിരുന്നു അവിടേക്കുള്ള തടവുകാരേയും കൊണ്ട് ആദ്യ തീവണ്ടിയെത്തുന്നത്. ജൂതന്‍മാര്‍, കമ്മ്യൂണിസ്റ്റുകള്‍, റഷ്യന്‍ യുദ്ധത്തടവുകാര്‍, ജിപ്‌സികള്‍, യഹോവ സാക്ഷികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ലാവുകള്‍, പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ഹിറ്റ്‌ലറുടെ വംശശുദ്ധിക്കാലത്ത് യൂറോപ്പില്‍ പലയിടത്തായുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ടവര്‍ 11 ദശലക്ഷമാണ്. ഇതില്‍ രണ്ടരലക്ഷത്തോളം (അനൗദ്യോഗിക കണക്കുകള്‍ 5 ലക്ഷം വരെ) പേര്‍ റൊമാനികളെന്നറിയപ്പെടുന്ന ജിപ്‌സികളായിരുന്നു. യുദ്ധാരംഭത്തില്‍ യൂറോപ്പിലെ ജിപ്‌സികളുടെ ജനസംഖ്യ ഇരുപത് ലക്ഷമായിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊത്തം റൊമാനി ജനസംഖ്യയുടെ നാലിലൊന്നോളം പേര്‍ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ഒരു യുദ്ധത്തിലും അവകാശതര്‍ക്കങ്ങളിലും ഭാഗഭാക്കായിരുന്നില്ല അവര്‍. ഒരധികാര വടംവലികളിലും അവരിടപെട്ടിരുന്നില്ല. എന്നിട്ടും. വംശീയതയും യുദ്ധവും എന്നും എപ്പോഴും അങ്ങിനെ തന്നെയായിരുന്നു. ഹോളോകോസ്റ്റ് ചരിത്രത്തില്‍ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയ ജിപ്‌സി വംശഹത്യയെ ഓര്‍മ്മിപ്പിക്കുകയാണ് ടോണിഗാറ്റ്‌ലിഫിന്റെ കൊര്‍കൊറോ എന്ന ഫ്രഞ്ച് സിനിമ.  സ്വാതന്ത്രം എന്നാണ് റൊമാനി (ജിപ്‌സി) ഭാഷയില്‍ കൊര്‍കൊറോ എന്ന പദത്തിനര്‍ത്ഥം. വീടകങ്ങളോ അതിര്‍ത്തിരേഖകളോ നല്‍കുന്ന സുരക്ഷിതത്വമല്ല നീണ്ടു കിടക്കുന്ന വഴികളും അവിരാമമായ യാത്രകളും വിശാലമായ തുറസ്സിടങ്ങളുമാണ് അവര്‍ക്ക് സ്വാതന്ത്രം.

ഇളകുന്ന മുള്ളുകമ്പികള്‍ നിന്ന് ഗിറ്റാറില്‍ നിന്നെന്ന പോലെ സംഗീതം പൊഴിയുന്ന ദൃശ്യത്തോടെയാണ് സിനിമ തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയോട് അടിയറവ് പറഞ്ഞ ഫ്രാന്‍സില്‍ സ്ഥാപിതമായ ഒരു നാസി തടങ്കല്‍പാളയമാണ് ആ കനത്ത വേലിക്കപ്പുറം. അവിടെയാണ് ഫ്രാന്‍സില്‍ പലയിടത്തുനിന്നുമായി പിടികൂടിയ ജിപ്‌സികളുള്ളത്. പിന്നീട് മറ്റൊരു ദൃശ്യത്തിലേക്ക് ക്യാമറ വഴി മാറുന്നു. കാലം 1943, ജര്‍മ്മന്‍ അധിനിവേശ ഫ്രാന്‍സിലെ ഒരു ചെറു പ്രവിശ്യയിലേക്ക് മൂന്ന് കാരവാനുകളിലായി റെയില്‍വേ തുരങ്കം കടന്നുവരുന്ന 15 അംഗ ജിപ്‌സി കുടുംബം. ജര്‍മ്മന്‍ ഭടന്‍മാരെ ഭയന്ന് കാട്ടുപാതകളിലൂടെയാണ് ഇത്തവണത്തെ അവരുടെ യാത്ര. യുദ്ധം അനാഥനാക്കിയ ഷെലോ ക്ലോഡ് എന്ന ഒരു കുട്ടി അവരെ പിന്‍തുടരുന്നുണ്ട്. അവരവനെ ആട്ടി അകറ്റുന്നുണ്ടെങ്കിലും താലോഷ് എന്ന മതിഭ്രമമുള്ള ജിപ്‌സി അവനെ കൂടെക്കൂട്ടുന്നു. ചെറോറോ (ഭിക്ഷക്കാരന്‍) എന്നാണ് അവരവനെ വിളിക്കുന്നത്. എല്ലാവര്‍ഷവും മുന്തിരി വിളവെടുപ്പ് കാലത്ത് ബര്‍ഗുണ്ടി എന്ന ആ ചെറുപട്ടണത്തില്‍ വിളവെടുപ്പ് ജോലിക്കായി അവരെത്തും. നഗരത്തിന്റെ മേയര്‍ ഒരു മൃഗഡോക്ടര്‍ കൂടിയായ റോസിയര്‍ തിയോഡോറാണ്. സെക്രട്ടറി സ്‌ക്കൂള്‍ ടീച്ചര്‍ കൂടിയായ മിസ് ലുണ്ടി. ഇരുവരും ജിപ്‌സികളോട് അനുഭാവമുള്ളവരാണ്. കാര്യങ്ങള്‍ പഴയതുപോലെ അല്ല. ജിപ്‌സികളുടെ യാത്ര അധികാരികള്‍ വിലക്കിയിരിക്കുകയാണെന്നും ഇവിടെ തന്നെ തുടരണമെന്നും മേയര്‍ ജിപ്‌സികളെ അറിയിക്കുന്നു. അനാഥബാലനായ ക്ലോഡിന്റെ സംരക്ഷണവും തിയഡോര്‍ ഏറ്റെടുക്കുന്നു. യുദ്ധം നിങ്ങളുടേതല്ലേ, ജിപ്‌സികള്‍ ഒരു യുദ്ധത്തിനും പോയിട്ടില്ലല്ലോ എന്ന് അവര്‍ മേയറോട് ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം നിസ്സഹായനാണ്. വിസക്കൊപ്പം അവര്‍ക്ക് റേഷന്‍ കാര്‍ഡും നല്‍കുന്നു മേയര്‍. 

തുറസ്സില്‍ കൂടാരമൊരുക്കുന്ന അവര്‍ കാലികമായ കാര്‍ഷിക ജോലിക്കൊപ്പം ചെറിയ കച്ചവടങ്ങള്‍ ചെയ്തും വിശേഷവേളകളിലും ചില ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായും സംഗീതഉപകരണങ്ങള്‍ മീട്ടിയും പാട്ടും നൃത്തവുമവതരിപ്പിച്ചും പാത്രങ്ങള്‍ ഓട്ടയടച്ചുകൊടുത്തും ഉലകളില്‍ ഇരുമ്പുപകരണങ്ങള്‍ നിര്‍മ്മിച്ചുമൊക്കെ ജീവിക്കുന്നു. ജിപ്‌സികളെ തേടിയെത്തിയ പട്ടാളക്കാര്‍ ആദ്യം അവരുടെ കുതിരകളെ ബലമായി പിടിച്ചു കൊണ്ടുപോകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 50 മൈല്‍ അകലെയുള്ള നാസി തടങ്കല്‍പാളയത്തിലേക്ക് അവരെയും അറസ്റ്റ് ചെയ്ത് മാറ്റുകയാണ്. എന്തിനാണ് തങ്ങളെ കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സില്‍ നിന്നും വിഷം ഒഴിവാക്കാനാണെന്നാണ് നാസി അനുകൂല ഫ്രഞ്ച് ഉദ്യോഗസ്ഥനായ പിയര്‍ പെന്റ്‌കോട്ട് പറയുന്നത്. ഫ്രാന്‍സില്‍ സ്വന്തമായി വീടുള്ള ജിപ്‌സികളെ തല്‍ക്കാലം നടപടികളില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. തിയോഡോര്‍ ഒഴിഞ്ഞുകിടക്കുന്ന തന്റെ കുടുംബവീടും സ്ഥലവും വെറും പത്ത് ഫ്രാങ്കിന് ജിപ്‌സികളാവശ്യപ്പെടാതെ തന്നെ കൈമാറി അവരെ തടവറയില്‍ നിന്ന് മോചിപ്പിക്കുന്നു. എന്നാല്‍ അത്തരമൊരു ജീവിതം ഒട്ടും ഇഷ്‌പ്പെടുന്നവരായിരുന്നില്ല ജിപ്‌സികള്‍.

മിസ് ലുണ്ടി രഹസ്യമായി നാസികള്‍ക്കെതിരെ പടപൊരുതുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ്. അവരുടെ രണ്ട് സഹോദരങ്ങളും ജയിലിലാണ്. ഒളിവിലുള്ള പ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും അവരാണ്. സഹപ്രവര്‍ത്തക എന്നതില്‍ നിന്ന് പ്രണയത്തോളം ബന്ധം വളര്‍ന്നിട്ടും തിയോഡോര്‍ ഇത് മനസ്സിലാക്കിയിട്ടില്ല. പെന്റ്‌കോട്ട് ജര്‍മ്മന്‍ പട്ടാളക്കാരുമായെത്തി വീട് റെയ്ഡ് ചെയ്ത് ലുണ്ടിയെ അറസ്റ്റുചെയ്യുന്നു. തടയാനെത്തിയ തിയഡോറിനെയും അവര്‍ കസ്റ്റഡിയിലെടുക്കുന്നു. ഇതോടെ ജിപ്‌സികള്‍ നാടു വിടുകയാണ്. ജിപ്‌സികളറിയാതെ താലോഷിന്റെ സഹായത്തോടെ കാരവാനുകളിലൊന്നിന്റെ അടിയില്‍ ഒളിച്ചിരുന്ന് ക്ലോഡും അവര്‍ക്കൊപ്പം യാത്രയിലുണ്ട്. അവനെ കണ്ടു പിടിക്കുന്ന മറ്റുള്ളവരോട് ക്ലോഡിന് ഒരു ജിപ്‌സി ആകാനാണാഗ്രഹമെന്ന് താലോഷ് പറയുന്നു. ജിപ്‌സി എന്നത് ഒരു തൊഴിലോ മറ്റോ ആണോ ആയിതീരാനെന്ന് മറ്റ് ജിപ്‌സികള്‍ ചോദിക്കുന്നുണ്ട്. വഴിയിലൊരിടത്ത് വെച്ച് നാസികളവരെ വളയുന്നു. എല്ലാവരെയും അറസ്റ്റുചെയ്ത് തടങ്കല്‍ പാളയത്തിലേക്ക് കൊണ്ടുപോകുന്നു. മനോവിഭ്രാന്തികളുള്ള താലോഷ് ഓടുന്നതിനിടെ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു.

ജിപ്‌സിവേരുകളുള്ള അള്‍ജീരിയന്‍ വംശജനാണ് ഫ്രഞ്ച് സംവിധായകനായ ടോണിഗാറ്റ്‌ലിഫ്. ജിപ്‌സി ജീവിതങ്ങളും സ്വാതന്ത്രവും സംഗീതവും യാത്രയും പ്രണയവുമൊക്കെയാണ് ഗാറ്റ്‌ലിഫ് സിനിമകളുടെ മുഖമുദ്ര. ഒപ്പം അതിനടിലിയൂടെ അന്തര്‍ലീനമായി ഒഴുകുന്ന രാഷ്ട്രീയവും. സിനിമകളിലെ സ്ഥിരം വാര്‍പ്പ് മാതൃകകളില്‍ നിന്ന് ജിപ്‌സികളെ മോചിപ്പിക്കുന്നതും അവരുടെ യഥാര്‍ത്ഥജീവിതം സിനിമയിലേക്ക് കൊണ്ടു വന്നതും ഗാറ്റ്‌ലിഫിന്റെ സിനിമകളാണ്. ലാച്ചോ ഡ്രോം എന്ന ജിപസി സംഗീതത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററി/സിനിമ അതിമനോഹരമായ ഒരു കലാസൃഷ്ടിയാണ്. ഹോളോകോസ്റ്റിന്റെ ഭീകരതകളിലേക്ക് കടക്കാതെ തന്നെ അതിന്റെ ഒരിരകള്‍കൂടി നിശബ്ദമായി ഇവിടെ ജീവിക്കുന്നുണ്ടെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നു ഗാറ്റ്‌ലിഫ്. ജിപ്‌സികളുടെ ജീവിതവും അവരുടെ നിസ്സഹായാവസ്ഥയും കൈയ്യടക്കത്തോടെ വരച്ചു കാട്ടുന്നുണ്ട് അദ്ദേഹം.

ജിപ്‌സി വംശഹത്യ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയത് ജിപ്‌സിയായ ഒരു എഴുത്തുകാരനോ, ചരിത്രകാരനോ ഇല്ലാത്തതുകൊണ്ട് കൂടിയാണിത്. ടോണി ഗാറ്റ്‌ലിഫ് എന്ന ജിപ്‌സി വേരുകളുള്ള ഒരു സംവിധായകനുണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ആ കാലം ചലചിത്രരംഗത്തും അടയാളപ്പെടുത്തുമായിരുന്നില്ല. രേഖപ്പെടുത്തപ്പെട്ടത് മാത്രം ചരിത്രമാകുമ്പോള്‍ അതിനപ്പുറമുള്ള ദേശവും കാലവും ഓര്‍മ്മയും അനുഭവങ്ങളുമൊക്കെ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെടും. യുദ്ധാനന്തരം സഖ്യകക്ഷികള്‍ ജര്‍മ്മനിയിലെ ന്യൂറംബര്‍ഗില്‍ വിചാരണക്കോടതി സ്ഥാപിച്ച് നാസിയുദ്ധക്കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കുകയുണ്ടായി. അതിഭീകരമായ വംശഹത്യക്കും ക്രൂരതകള്‍ക്കും ഇരയായിട്ടും ഒരൊറ്റ ജിപ്‌സിയും അവിടേക്ക് വിളിക്കപ്പെട്ടില്ല. ഒരൊറ്റ ജിപ്‌സിപോലും സ്വമേധയാ സാക്ഷിപറയാനും കേസില്‍ പങ്കുചേരാനുമായി അവിടെ എത്തിചേര്‍ന്നതുമില്ല. ദുഃഖവും രോഷവും കടിച്ചമര്‍ത്തി അവരവരുടെ നിരന്തരമായ യാത്രകളിലേക്കും സംഗീതത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുപോയി. മടങ്ങിപോകാനായി ഒരു വാഗ്ദത്ത ഭൂമിയോ പടുത്തുയര്‍ത്താന്‍ ഒരു രാജ്യമോ ഇല്ലാത്തവരായിരുന്നു അവര്‍.

അതിമനോഹരമായ ചില ദൃശ്യങ്ങള്‍ ഈ സിനിമയിലുണ്ട് അതിലൊന്നാണ് തടവില്‍ നിന്ന് മോചിതരായ ജിപ്‌സികളുടെ തിയോഡോറിന്റെ കുടുംബ വീട്ടിലേക്കുള്ള യാത്ര. തിയോഡോറും താലോഷും മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ വേലിക്കപ്പുറത്ത് കൂടി സമാന്തരമായി കുതിരയെ ഓട്ടിയാണ് ജിപ്‌സികുടുംബത്തിലെ വിധവയായ പെണ്‍കുട്ടിയുടെ യാത്ര. മറ്റു ജിപസികള്‍ അഹ്‌ളാദാരവങ്ങളോടെ തിയഡോറിന്റെ ബൈക്കിന് പുറകിലായി ഓടി വരുന്നുണ്ട്. ജിപ്‌സി കുട്ടികള്‍ക്കൊപ്പം ലുണ്ടിയുടെ ക്ലാസിലേക്ക് പഠിക്കാനെത്തുന്ന താലോഷ് സംഗീതവും തമാശകളും കൊണ്ട് അവിടത്തെ അന്തരീക്ഷം തന്നെ മാറ്റിമറിക്കുന്നുണ്ട്. ക്ലോഡിനൊപ്പം തിയഡോറിന്റെ വീട്ടിലെത്തുന്ന താലോഷ് അവിടത്തെ കുളിമുറിയിലെ പൈപ്പ് തുറക്കുമ്പോള്‍ പുറത്തുവരുന്ന വെള്ളം കണ്ട് അതിനെ സ്വതന്ത്രമാക്കാന്‍ തീരുമാനിക്കുന്നു. വെള്ളത്തിന്റെ ധര്‍മ്മം ഒഴുകുക എന്നതാണെന്നും അതിന് വിരുദ്ധമായി തടഞ്ഞുവെക്കപ്പെടുന്നതോടെ അതിന്റെ സ്വാതന്ത്രം നഷ്ടമാകുകയാണ്. വെള്ളം സിങ്ക് നിറഞ്ഞ് ബാത്ത് റൂമിലേക്കും അവിടെ നിന്ന് മുറിയിലേക്കും കോണിപടവുകളിലൂടെ താഴത്തെ നിലയിലേക്കും ഒഴുകിപരന്ന് സ്വതന്ത്രമാകുമ്പോള്‍ സന്തോഷം കൊണ്ട് ആര്‍ത്ത് വിളിക്കുന്നുണ്ട് താലോഷ്.

സ്വാതന്ത്രത്തിന്റെ വിളനിലമായിരുന്ന ഫ്രാന്‍സ് നാസി അധീനതയില്‍ എങ്ങിനെയാണ് മാറുന്നതെന്ന് പല രംഗങ്ങളിലൂടെ വെളിവാകുന്നുണ്ട് ചിത്രത്തില്‍. ഭൂമി കൈമാറാനായി രേഖപ്പെടുത്തേണ്ട വിവരങ്ങളിലൊന്ന് ജൂതനാണോ അല്ലയോ എന്നതാണ്. മുന്‍ വരവുകളില്‍ ജിപ്‌സികളോട് സൗഹൃദത്തിലായിരുന്ന പിയര്‍ പെന്റ്‌കോട്ടാണ് ഇത്തവണ അവരെ ദ്രോഹിക്കുന്നതും ഫ്രാന്‍സിന്റെ വിഷമാണവരെന്ന് പറയുന്നതും. ജിപ്‌സികളോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന ഗ്രാമീണരും പുതിയ സാഹചര്യത്തില്‍ അവരോട് അകലം പാലിക്കുന്നുണ്ട്.

യെവെറ്റ് ലുണ്ടി (Yvette Lundy) എന്ന നാസി വിരുദ്ധ ഇടതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയ പ്രവര്‍ത്തകയാണ് മിസ് ലുണ്ടിയുടെ കഥാപാത്രത്തിന് പ്രചോദനമായത്. വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്‍കി ജൂതന്‍മാരെയും നാസികളുടെ രാഷ്ടീയ എതിരാളികളെയും രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തി 24-ാം വയസ്സില്‍ ലുണ്ടി തടവിലടക്കപ്പെട്ടു. നാസിതടങ്കല്‍ പാളയങ്ങളെ ലുണ്ടി അതിജീവിച്ചെങ്കിലുംഒരു സഹോദരന്‍ ഓഷ് വിറ്റ്‌സില്‍ വെച്ച് കൊല്ലപ്പെട്ടു. ഫാസിസത്തിനും യുദ്ധത്തിനുമെതിരായി കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ തന്റെ ശിഷ്ടജീവിതം നീക്കിവെച്ച ലുണ്ടി  2019 നവംബറില്‍ തന്റെ 103-ാം വയസ്സിലാണ് മരിക്കുന്നത്. നാസിസത്തോട് സന്ധിചെയ്യാതെ ചെറുത്തുനിന്ന ഒരു തലമുറയുടെ പ്രതിനിധിയായി യെവെറ്റ് ലുണ്ടി ഫ്രാന്‍സില്‍ ഓര്‍മ്മിക്കപ്പെടുന്നു.

ടോണിയുടെ മറ്റു സിനിമകളെപോലെ ജിപ്‌സി സംഗീതമാണ് ഈ ചിത്രത്തിന്റെയും ജീവന്‍. വയലിനും ഗിറ്റാറുമുപയോഗിച്ചുള്ള റൊമാനി പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ടോണി ഗാറ്റ്‌ലിഫും ഡെല്‍ഫിന്‍ മാന്റൗലറ്റും ചേര്‍ന്നാണ്. ചാര്‍ലി ചാപ്ലിന്റെ ചെറുമകനായ ജെയിംസ് തിയറിയാണ് (James Thiérrée) താലോഷ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്നത്. സിനിമയില്‍ ജിപ്‌സി കുടുംബാംഗങ്ങളായി അഭിനിയിക്കുന്നവരില്‍ പലരും യഥാര്‍ത്ഥ ജിപ്‌സികളാണ്. ഫ്രഞ്ച് റൊമാനി ഭാഷകളിലായുള്ള ഈ ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും ടോണി ഗാറ്റ്‌ലിഫ് തന്നെയാണ്. ജൂലിയന്‍ ഹിര്‍ഷിന്റെതാണ് ക്യാമറ. മാര്‍ക്ക് ലാവോയിന്‍ (Marc Lavoine) തിയാഡോറിന്റെ വേഷം അനശ്വരയാക്കിയപ്പോള്‍ മാരിജോസി ക്രോസ് മിസ് ലുണ്ടിയെ ഭംഗിയായി അവതരിപ്പിച്ചു.

ജലത്തെ ഒഴുകാന്‍ വിടുന്നത് പോലെ സംഗീതം ചുറ്റും പരക്കുന്നതുപോലെ ഭൂമിയില്‍ പാറി നടക്കാന്‍ കഴിയുക എന്ന റൊമാനി സ്വപ്നം ഇപ്പോഴും അകലെയാണ്. അതിര്‍ത്തികള്‍ കൂറേകൂടി കൊട്ടിയടക്കപ്പെടുകയും ലോകത്താകമാനമുള്ള വലതുപക്ഷം കൂടുതല്‍ ശക്തമാകുകയും നവനാസി പ്രസ്ഥാനങ്ങള്‍ വേരോട്ടമുണ്ടാക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലം അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നുമില്ല. ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, ഉക്രെയിന്‍, ഇറ്റലി, യു.എസ്.എ എന്നിവിടങ്ങളിലെല്ലാം ജിപ്‌സികള്‍ക്കെതിരായ നവനാസി-മുഖംമൂടി സംഘങ്ങളുടെ ആക്രമണങ്ങള്‍ സമീപകാലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണഭീഷണികളും പുറത്താക്കല്‍ ശ്രമങ്ങളുമൊക്കെ സമീപകാല യാഥാര്‍ത്ഥ്യങ്ങളായി അവര്‍ക്ക് മുന്നിലുള്ളപ്പോള്‍ ഹോളോകോസ്‌റ്റെന്നത് മുമ്പെങ്ങോ കണ്ട ഒരു ദു:സ്വപ്നം മാത്രമായി മറക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല...


ആരാണ് ജിമ്മി ലീ ജാക്‌സനെ കൊലപ്പെടുത്തിയത്

സെല്‍മ

[128min | Director: Ava DuVernay | Biography, Drama, History | 2015 | USA]
-------------------------------------------------

1963 ഓഗസ്റ്റ് 28ന് വാഷിങ്ങ്ടണ്‍ ഡി.സി.യിലെ ലിങ്കണ്‍മെമ്മോറിയല്‍ പടവുകളില്‍ നിന്ന് രണ്ടരലക്ഷത്തിലധികം പേരെ സാക്ഷിയാക്കി നടത്തിയ 'എനിക്കൊരുസ്വപനമുണ്ട്'  എന്ന പ്രസംഗത്തില്‍ 100 വര്‍ഷം പഴക്കമുള്ള ഒരു ചെക്ക് മാറ്റികിട്ടുന്നതിനായാണ് തങ്ങളിന്നുമിങ്ങനെ കാത്തുകെട്ടി നില്‍ക്കുന്നതെന്ന് ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ പറയുന്നുണ്ട്. എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ച് 100 വര്‍ഷം പിന്നിടുന്ന ആ വേളയില്‍ ലിങ്കന്റെ ഓര്‍മ്മകളുറങ്ങുന്നിടത്തുവെച്ച് പഴയ വാഗ്ദാനങ്ങളെക്കുറിച്ച് അമേരിക്കയെ ഓര്‍മ്മിപ്പിക്കുകയാണ് മാര്‍ട്ടിന്‍. തുടര്‍ന്ന് 1964ല്‍ സിവില്‍ റൈറ്റ്‌സ് ആക്ടില്‍ അമേരിക്കയുടെ 36-ാം പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സന്‍ ഒപ്പുവെച്ചു. പിന്നെയും ചര്‍ച്ചകളും റാലികളും പ്രക്ഷോഭങ്ങളും നിവേദനങ്ങളും നിയമങ്ങളും ഉണ്ടായി. തെരുവുകളില്‍ ഏറെ ചോര ഒഴുകി. പക്ഷെ ഇന്നും ആഫ്രോ-അമേരിക്കന്‍സിന് ആ ചെക്ക് പൂര്‍ണ്ണമായി മാറ്റികിട്ടിയിട്ടുണ്ടോ ?. ഇല്ലെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്ക വീണ്ടും പുകയുകയാണ്. ഇന്നും തുടരുന്ന വംശീയ പീഡനങ്ങള്‍ ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ അനാവൃതമാകുകയാണ്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഒടുവിലത്തെ, എന്നാല്‍ അവസാനത്തേതല്ലാത്ത സംഭവമായി വെള്ളക്കാരനായ ഡെറിക് ഷോവിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ജീവന്‍നഷ്ടപ്പെട്ട ജോര്‍ജ് ഫളോയിഡിന്റെ കൊലപാതകം വാര്‍ത്തകളില്‍ നിറയുമ്പോള്‍, കറുത്തവര്‍ഗ്ഗക്കാര്‍ ഒരിക്കല്‍ കൂടി നീതിക്കായി തെരുവിലിറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ അതിന് പിന്‍തുണയുമായി രംഗത്ത് വരുമ്പോള്‍ അറുപതുകളിലെ ആഫ്രോ-അമേരിക്കന്‍ രാഷ്ട്രീയത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു അത്. മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ ലൂതര്‍കിങ്ങും കൊല്ലപ്പെട്ടത് 1960കളുടെ രണ്ടാം പകുതിയിലാണ്. ഹിപ്പികളും സമാധാനപ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ത്ഥികളും വംശീയതക്കും വിയറ്റ്‌നാമിലെ അമേരിക്കന്‍ ക്രൂരതകള്‍ക്കെതിരെ ചിക്കാഗോയിലെ തെരുവുകള്‍ കീഴടക്കിയതും അതേ കാലത്തു തന്നെ. ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പതിനായിരങ്ങള്‍ തെരുവില്‍ ചോരകൊടുത്ത ആ കാലം ഇന്നും അവസാനിക്കാതെ തുടരുന്നു.

ആഫ്രോ-അമേരിക്കന്‍ വനിതാസംവിധായകയായ 'എവ ഡുവേണേ' സംവിധാനം ചെയ്ത സെല്‍മ എന്ന ചലചിത്രം കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളുടെ സുപ്രധാനമായ ഒരു കാലഘട്ടത്തെയും മാര്‍ട്ടിന്‍ലൂതര്‍ കിങ്ങിന്റെ ജീവിതത്തെയും കുറിച്ചുള്ളതാണ്. ഒരു ജീവചരിത്രസിനിമ(Biopic)യെന്നതിലുപരി അമേരിക്കന്‍ വംശവെറിയെയും കറുപ്പിന്റെ രാഷ്ട്രീയത്തെയും വരച്ചുകാട്ടുന്ന ചിത്രമാണിത്. 1964ല്‍ മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് സമാധാനത്തിനുള്ള നോബല്‍സമ്മാനം ഏറ്റുവാങ്ങി നടത്തുന്ന പ്രഭാഷണത്തോടുകൂടിയാണ് സിനിമ തുടങ്ങുന്നത്. പ്രഭാഷണം തുടരുമ്പോള്‍ തന്നെ അമേരിക്കയില്‍ വംശീയവാദികളായ വെള്ളക്കാരുടെ തീവ്രവാദിസംഘടനയായ കു ക്ലക്‌സ് ക്ലാന്റെ പ്രവര്‍ത്തകര്‍ നടത്തിയ ഒരു ബോബാംക്രമണത്തില്‍ 4 പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യത്തിലേക്ക് ക്യാമറ വഴിമാറുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയ മാര്‍ട്ടിന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സനെ കാണാനെത്തുന്നു. അലബാമ ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നതും അവരെ അതി ക്രൂരമായി അടിച്ചമര്‍ത്തുന്നതും ഇനിയും അംഗീകരിക്കാനാകില്ലെന്നും ഉടനടി വേണ്ടത് ചെയ്യണമെന്നുമാണ് മാര്‍ട്ടിന്റെ ആവശ്യം. എന്നാല്‍ ലിങ്കണ്‍ ചെയ്തതുപോലെ തെക്കന്‍സംസ്ഥാനങ്ങളുമായി ഒരു ആഭ്യന്തരയുദ്ധത്തിന് തുടക്കം കുറിക്കാനോ തിരക്കുപിടിച്ചൊരു നിയമം കൊണ്ടുവരാനോ തനിക്ക് കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് മാര്‍ട്ടിനോട് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഗാന്ധിയന്‍ സമരമെന്ന തന്റേതായ വഴി തേടുകയാണ് മാര്‍ട്ടിന്‍.

വംശീയഭ്രാന്തിന് കുപ്രസിദ്ധമായിരുന്ന അലബാമയിലെ സെല്‍മയിലെത്തിച്ചേര്‍ന്ന മാര്‍ട്ടിന്‍ലൂതര്‍കിങ്ങ് അവിടെ വെച്ച് വര്‍ണ്ണവെറിയന്‍മാരുടെ പരസ്യമായ ആക്രമണത്തിനിരയാകുന്നുണ്ട്. സെല്‍മയില്‍ നിന്ന് മോണ്ട്‌ഗോമറിയിലേക്ക് മാര്‍ട്ടിന്‍ ഒരു മാര്‍ച്ച് പ്രഖ്യാപിക്കുന്നു. 1955 ല്‍ മോണ്ട്‌ഗോമറിയില്‍ മാര്‍ട്ടിന്റെ തന്നെ നേതൃത്വത്തില്‍ 385 ദിവസം നീണ്ടു നിന്ന ബസ് ബഹിഷ്‌കരണസമരത്തെ തുടര്‍ന്നായിരുന്നു ബസ്സുകളില്‍ വെള്ളക്കാര്‍ക്കുണ്ടായിരുന്ന പ്രത്യേക സീറ്റുകള്‍ നിര്‍ത്തലാക്കിയത്. 1965 മാര്‍ച്ച് 7ന് നടന്ന ആദ്യ മാര്‍ച്ചിനെ അല്‍ബാമ ഭരണകൂടം അതിക്രൂരമായി നേരിടുന്നു. വര്‍ണ്ണവിവേചനത്തിനെതിരായി നടന്ന സമരങ്ങളുടെ ചരിത്രത്തിലെ 'ബ്ലഡി സന്‍ഡേ' എന്നറിയപ്പെടുന്നത് ഈ ദിനമാണ്. തുടര്‍ന്നുള്ള ഒരു രാത്രിയില്‍ പ്രക്ഷോഭത്തിനായി എത്തിച്ചേര്‍ന്ന ജിമ്മി ലീ ജാക്‌സണ്‍ എന്ന യുവാവിനെ പോലീസുകാര്‍ ഒരു റെസ്‌റ്റോറന്റിലിട്ട് മാതാപിതാക്കളുടെ മുന്നില്‍വെച്ച് വെടിവെച്ച് കൊല്ലുന്നു. സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ പലവിധ സമ്മര്‍ദ്ദങ്ങളും മാര്‍ട്ടിന് നേരിടേണ്ടി വരുന്നുണ്ട്. പിന്‍മാറാന്‍ തയ്യാറല്ലാതിരുന്ന മാര്‍ട്ടിന്‍ തുടര്‍ന്നുള്ള മാര്‍ച്ചിന് ജനാധിപത്യവിശാസികളുടെ പിന്തുണ തേടുന്നു. തുടര്‍ന്ന് അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന വെളുത്തവര്‍ഗ്ഗക്കാരനായ ജെയിംസ് റീബ് എന്ന പുരോഹിതനെ ഇരുട്ടിന്റെ മറവില്‍ വര്‍ണ്ണവെറിയന്‍മാര്‍ വെളുത്ത നീഗ്രോ എന്നാക്ഷേപിച്ച് അടിച്ചുകൊല്ലുന്നു. അഹിംസാത്മകമായ സമരത്തെക്കുറിച്ച് അനുയായികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കാത്തിരിക്കാനുള്ള മാര്‍ട്ടിന്റെ തീരുമാനത്തിനെതിരെയും ഏതിര്‍ ശബ്ദങ്ങളുയരുന്നുണ്ട്. തുടര്‍ന്ന് മാര്‍ച്ചിന് കോടതിയില്‍ നിന്ന് അനുമതി ലഭിക്കുന്നു. സമ്മര്‍ദ്ദം സഹിക്കാനാകാതെ അമേരിക്കന്‍ പ്രസിഡന്റ് എല്ലാ സംസ്ഥാനങ്ങളിലും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്ലിന് രൂപം നല്‍കുന്നു. ഒടുവില്‍ മാര്‍ട്ടിനും അനുയായികളും സെല്‍മയില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെയുള്ള അലബാമയുടെ തലസ്ഥാന നഗരമായ മോണ്ട്‌ഗോമറിയിലേക്ക് എൈതിഹാസികമായ ആ മാര്‍ച്ച് നടത്തുകയാണ്.

ആഫ്രോ-അമേരിക്കന്‍ വനിതാസംവിധായകയായ 'എവ ഡുവേണേ' യാണ് സല്‍മയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ആഫ്രിക്കന്‍അമേരിക്കന്‍ വനിത സംവിധാനം ചെയ്ത സിനിമ ആദ്യമായി ഓസ്‌ക്കാര്‍ നോമിനേഷന്‍ നേടുന്നത് സെല്‍മയിലൂടെയാണ്. 'ഡേവിഡ് ഒയെലോവോ'യാണ് മാര്‍ട്ടിന്‍ലൂതര്‍കിങ്ങ് ജൂനിയറായി വേഷമിട്ടിരിക്കുന്നത്. 'ടോം വില്‍കിന്‍സണ്‍' ലിന്‍ഡന്‍ ജോണ്‍സനെ അനശ്വരമാക്കിയിരിക്കുന്നു. നടിയും ടെലിവിഷന്‍ അവതാരകയുമൊക്കെയായിരുന്ന 'ഓപ്ര വിന്‍ഫ്രി' യാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഉജ്വലമായ പ്രകടനാണ് ഡേവിസ് ഒയെലോവോ ഈ സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. സമരത്തിനൊരുങ്ങുന്ന മാര്‍ട്ടിന് കുടുംബത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍, ജിമ്മി ലീ ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ നടത്തുന്ന പ്രസംഗം, ലിന്‍ഡന്‍ ജോണ്‍സനുമായുള്ള കൂടിക്കാഴ്ച്ചകള്‍, സംഘടനക്കുളളിലെ സംഘര്‍ഷങ്ങള്‍ ഇതൊക്കെ മികച്ചരീതിയില്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ഡേവിസ് ഒയെലോവോക്കായി. ചരിത്രത്തോട് വേണ്ടത്ര നീതി പുലര്‍ത്തിയില്ല എന്ന ബയോപിക്ക്-ചരിത്ര സിനിമകള്‍ എല്ലാ കാലത്തും നേരിടേണ്ടി വരുന്ന ആരോപണം ഈ ചിത്രത്തിന് നേരേയും ഉയര്‍ന്നിരുന്നു. ലിന്‍ഡന്‍ ജോണ്‍സനെ തെറ്റായി അവതരിപ്പിച്ചു, സെല്‍മ സമരത്തില്‍ മാര്‍ട്ടിനൊപ്പം മുന്‍നിരയിലുണ്ടായിരുന്ന ചിലരെ വിട്ടുകളഞ്ഞു, കാലഗണന കൃത്യമായി പാലിച്ചില്ല ഇതൊക്കെയായിരുന്നു പ്രധാന ആക്ഷേപങ്ങള്‍. എന്നാല്‍ ഇതൊരു ഡോക്യുമെന്ററിയല്ല, താനൊരു ചരിത്രകാരിയുമല്ല, എന്ന് പറഞ്ഞാണ് എവ ഈ വിമര്‍ശനങ്ങളെ നേരിട്ടത്.

വിയറ്റ്‌നം യുദ്ധം, മാല്‍ക്കം എക്‌സ്, എന്നിങ്ങനെ സമകാലിക സംഭവങ്ങളും വ്യക്തിത്വങ്ങളും ഈ സിനിമയുടെ പശ്ചാത്തലത്തില്‍ വന്നു പോകുന്നുണ്ട്. 1920കളില്‍ ജനിച്ച് ഒരേ കാലഘട്ടത്തില്‍ ജീവിച്ച് ഒരു വര്‍ഗ്ഗത്തിന്റെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടും ഒരിക്കല്‍ പോലും സഹകരിച്ച് മുന്നോട്ട് പോകാന്‍ മാല്‍ക്കത്തിനും മാര്‍ട്ടിനും കഴിയാതിരുന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ ഈ ചിത്രത്തില്‍ കണ്ടെടുക്കാം. സെല്‍മയില്‍ വെച്ച് മാര്‍ട്ടിന്‍  അറസ്റ്റിലായ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ 'കോരറ്റാ സ്‌കോട്ട്' മാല്‍ക്കം എക്‌സിനെ കാണുന്നുണ്ട്. പിന്നീട് കൊരറ്റയുമായുള്ള സംഭാഷണത്തില്‍ മാല്‍ക്കത്തിന്റെ സഹായം തേടിയതിനെ കുറ്റപ്പെടുത്തുന്നുണ്ട് മാര്‍ട്ടിന്‍. വിവരമില്ലാത്ത ഉപദേശിയായും വെള്ളക്കാരനില്‍ നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്നവനായും പുതിയ കാലത്തെ അങ്കിള്‍ ടോമായുമൊക്കെയാണ് മാല്‍ക്കം തന്നെ ചിത്രീകരിച്ചിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ കൊരറ്റയോട് പറയുന്നു. ലിന്‍ഡന്‍ ജോണ്‍സന്റെ സംഭാഷണങ്ങളില്‍ മാല്‍ക്കത്തെ രണോത്സുകമായ ചെറുത്തുനില്‍പ്പിന്റെ പ്രതിനിധിയായാണ് കാണുന്നത്. ജീവിത്തിലൊരിക്കല്‍മാത്രമാണ് മാര്‍ട്ടിനും മാല്‍ക്കവും കണ്ടു മുട്ടുന്നത്. 1964 മാര്‍ച്ച് 26ന് വാഷിങ്ങ്ടണ്‍ ഡി.സി.യില്‍ വെച്ചായിരുന്നു ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ട് ആ കൂടിക്കാഴ്ച്ച. സിവില്‍ റൈറ്റ്‌സ് ബില്ലിന്‍മേലുള്ള അമേരിക്കന്‍ സെനറ്റിലെ ചര്‍ച്ച കേള്‍ക്കാനെത്തിയതായിരുന്നു ഇരുവരും.

ഹിംസാത്മകമായ ചെറുത്തുനില്‍പ്പിനെ പറ്റി മാല്‍ക്കം സംസാരിച്ചപ്പോള്‍, സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ട് വെളുപ്പിനോട് കഠിനമായ എതിര്‍പ്പ് മാല്‍ക്കം വെച്ച് പുലര്‍ത്തിയപ്പോള്‍ ഗാന്ധിയായിരുന്നു ലൂതറുടെ വഴികാട്ടി. മാര്‍ട്ടിന്‍ ലൂതറിന്റെ അഹിംസാത്മകസമരമാര്‍ഗ്ഗം മെല്ലെപ്പോക്കാണെന്ന വിമര്‍ശനം മാല്‍ക്കത്തിനുണ്ടായിരുന്നു. വെള്ളക്കാരെ മൊത്തത്തില്‍ വംശീയമായി എതിര്‍ക്കുന്ന മാല്‍ക്കത്തിന്റെ നയങ്ങളോടും അതിരൂക്ഷമായ എഴുത്തിനോടും പ്രസംഗത്തോടും ലുഥറിനും തികഞ്ഞ വിയോജിപ്പായിരുന്നു. അത് കറുത്തവര്‍ഗ്ഗക്കാരുടെ മുന്നേറ്റങ്ങളെ അക്രമത്തിലേക്കെത്തിക്കുമെന്നും അതു വഴി അവരുടെ നില കൂടുതല്‍ പരിതാപകരമാക്കുമെന്നും ലൂഥര്‍ കരുതി. ലൂഥറിന്റെ ഭാര്യയോട് നേരിട്ട് കാണുക പോലും ചെയ്യാത്ത തങ്ങള്‍ക്ക് എങ്ങിനെ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്നാണ് മാല്‍ക്കം ചോദിക്കുന്നത്. വ്യത്യസ്ഥ അഭിപ്രായമുണ്ട് എന്നതിനര്‍ത്ഥം അദ്ദേഹം തന്റെ ശത്രുവാണ് എന്നതല്ല എന്നും മാല്‍ക്കം പറയുന്നുണ്ട്. പിന്നീട് സെല്‍മ സമരം നടക്കുന്നതിന്റെ ഇടയിലൊരുനാളാണ് മാല്‍ക്കം കൊല്ലപ്പെടുന്നത്. എന്നാല്‍ അതിനെക്കുറിച്ച് ഒരു പരാമര്‍ശം മാത്രമേ സിനിമയിലുണ്ടാകുന്നുള്ളൂ. അത് തന്റെ പ്രഭാഷണത്തിനിടക്ക് അമേരിക്കയില്‍ ഒഴുകുന്ന ചോരയെക്കുറിച്ചും ചില ഉന്‍മൂലനങ്ങളെക്കുറിച്ചും പറയുന്നതിനിടയില്‍ ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മാല്‍ക്കത്തിന്റെ കൊലപാതകവും പരാമര്‍ശിച്ച് കടന്നുപോകുന്നു എന്ന് മാത്രം.
 
വിയറ്റ്‌നാം യുദ്ധത്തിന്റെ വിമര്‍ശകനായിരുന്നു മാര്‍ട്ടിന്‍. സ്വന്തം നാട്ടിലെ ഒരു വിഭാഗം പൗരന്‍മാരുടെ പൗരവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത അമേരിക്ക വിയറ്റ്‌നാമിലെ ജനാധിപത്യം സംരക്ഷിക്കാനാണെന്ന പേരില്‍ നടത്തുന്ന യുദ്ധത്തിന്റെ കാപട്യം സെല്‍മ പ്രക്ഷോഭകാലഘട്ടത്തും ഉന്നയിക്കുന്നുണ്ട് മാര്‍ട്ടിന്‍. സെല്‍മ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വാഷിങ്ങ്ടണ്‍ പോസ്റ്റ് പ്രതിനിധിയും അതിക്രൂരമായി സര്‍ക്കാര്‍ സത്യഗ്രഹികളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വിയറ്റ്‌നാം യുദ്ധത്തെ പരാമര്‍ശിച്ച് കടന്നുപോകുന്നു. മോണ്ട്‌ഗോമറിയില്‍ മാര്‍ട്ടിന്‍ലൂഥര്‍കിങ്ങ് ജൂനിയര്‍ പ്രസംഗിക്കുന്നതോടെ സിനിമ അവസാനിക്കുകയാണ്. പക്ഷെ ഈ സമരം ആഫ്രോ-അമേരിക്കന്‍ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം അതോടുകൂടി തീരുന്നില്ല. ഇത് സൃഷ്ടിച്ച പൊതുജനാഭിപ്രായം തന്നെയാണ് മാസങ്ങള്‍ക്ക് ശേഷം വോട്ടിങ്ങ് റൈറ്റ് ആക്ടില്‍ ലിന്‍ഡന്‍ ബി ജോണ്‍സനെക്കൊണ്ട് ഒപ്പ് വെപ്പിക്കുന്നത്. 1968 ഏപ്രില്‍ 4ന് തന്റെ 39-ാം വയസ്സില്‍ മാര്‍ട്ടിന്‍ കൊല്ലപ്പെടുന്നതിന് കാരണമായതും സല്‍മയടക്കമുള്ള വിമോചനപോരാട്ടങ്ങളുടെ വിജയം എതിര്‍പക്ഷത്ത് സൃഷ്ടിച്ച വെറുപ്പായിരുന്നു. 

ആ മാറ്റങ്ങള്‍ക്കും വിജയങ്ങള്‍ക്കുമൊക്കെ ഇപ്പുറം ഇപ്പോഴും കാതലായ പ്രശ്‌നം പരിഹരിക്കപ്പെടാതെ തന്നെ കിടക്കുന്നു. 1525ലാണ് ആഫ്രിക്കയില്‍ നിന്നുള്ള അടിമകളുമായി ആദ്യകപ്പല്‍ അമേരിക്കയിലെത്തുന്നത്. സല്‍മ അടക്കമുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷവും എബ്രഹാം ലിങ്കന്റെയും മാല്‍ക്കം എക്‌സിന്റെയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും പേരറിയുന്നവരും അറിയാത്തവരുമായ നിരവധി പേരുടെ രക്തസാക്ഷിത്വത്തിന് ശേഷവും 500 വര്‍ഷത്തിനിപ്പുറം അവരിപ്പോഴും അമേരിക്കയിലെ രണ്ടാം തരം പൗരന്‍മാര്‍ തന്നെയായി തുടരുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ ?. ജിമ്മി ലി ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ നടത്തുന്ന പ്രസംഗം തുടങ്ങുന്നത് ഇങ്ങിനെയാണ്.

'' Who murdered Jimmie Lee Jackson? We know a state trooper acting under the orders of George Wallace pointed the gun and pulled the trigger, but how many other fingers were on that trigger? Every white lawman who abuses the law to terrorize! Every white politician who feeds on prejudice and hatred! Every white preacher who preaches the Bible and stays silent before his white congregation! Who murdered Jimmie Lee Jackson? Every Negro man and woman who stands by without joining this fight as their brothers and sisters are humiliated, brutalized, and ripped from this earth! ''

Monday, May 25, 2020

എത്യോപ്യയോട് യാത്ര പറയുന്നു.

എത്യോപ്യന്‍ ഓര്‍മ്മകള്‍ അവസാനഭാഗം (18)
--------------------
ആഡിസിലെ ഗതാഗതക്കുരുക്കുകളില്‍ നിന്ന് കുതറി മാറി 12.30ഓടെ ഞങ്ങള്‍ ഡോ. അജിന്റെ ഫ്‌ളാറ്റിലെത്തി. പെട്ടെന്ന് തന്നെ ലഗേജുകളെടുത്ത് യാത്ര പറഞ്ഞിറങ്ങി. അജിന്‍ ഞങ്ങള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലേക്ക് വന്നില്ല. നിരവധി ജോലികള്‍ അദ്ദേഹത്തെ കാത്തുകിടപ്പുണ്ടായിരുന്നു.
നഗരത്തിരക്കുകളില്‍ നിന്നുംമാറി ബോലെയില്‍ സമ്പന്നരായവര്‍ താമസിക്കുന്ന ഒരിടത്താണ് അജിന്റെ ഫ്‌ളാറ്റ്. രണ്ട് കിലോമീറ്ററോളം ദൂരമേയുള്ളൂ ഇവിടെ നിന്ന് എയര്‍പോര്‍ട്ടിലേക്ക്. പക്ഷെ ഏകദേശം മുക്കാല്‍ മണിക്കൂറോളം സമയമെടുത്തു ആ യാത്രക്ക്. തെരുവോരങ്ങളിലെ കച്ചവടം, യാതൊരു ട്രാഫിക്ക് മര്യാദകള്‍ക്കും വഴിപ്പെടാത്ത ഡ്രൈവര്‍മാര്‍, വാഹനങ്ങളെ ഒട്ടും കൂസാതെ നടന്നുനീങ്ങുന്ന കാല്‍നടയാത്രികര്‍, നഗരത്തിരക്കുകളില്‍ സ്വതന്ത്രമായി അലയുന്ന കന്നുകാലികളും നായ്ക്കളും. ആഡിസിന്റെ ചില വഴികളിങ്ങനെയാണ്.

എത്യോപ്യന്‍ ചക്രവര്‍ത്തിയായ മെനെലിക് രണ്ടാമനാണ് 1886 ല്‍ 'നിത്യ വസന്തത്തിന്റെ നഗരം ' എന്ന അഡിസ് അബാബ സ്ഥാപിച്ചത്. വര്‍ഷം മുഴുവനും മിതശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ. ആഫ്രിക്കയുടെ രാഷ്ട്രീയ തലസ്ഥാനമെന്നറിയപ്പെടുന്ന ഈ നഗരത്തിലാണ് ആഫ്രിക്കന്‍ യൂണിയന്റെയും യു.എന്‍. ന്റെ ആഫ്രിക്കന്‍ സാമ്പത്തിക സമിതിയുടെയും ആസ്ഥാനം. 1896 ല്‍ ഇറ്റലിക്കെതിരായ യുദ്ധവിജയത്തിന്റെ ഓര്‍മ്മക്കായി മെനലിക് ചക്രവര്‍ത്തി സ്ഥാപിച്ച മെര്‍ക്കാറ്റോ മാര്‍ക്കറ്റ് എന്ന ആഫ്രിക്കയിലെ തന്നെ  ഏറ്റവും വലിയ ബസാറാണ് നഗരത്തിലെ ഏറ്റവും പ്രധാനകാഴ്ച്ചകളിലൊന്ന്. നഗര ചിഹ്നം സിംഹമാണ്.

മ്യൂസിയങ്ങളുടെ നഗരം കൂടിയാണ് എത്യോപ്യ. ലൂസി മുത്തശ്ശിയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന എത്യോപ്യന്‍ നാഷണല്‍ മ്യൂസിയം, എത്യോപ്യന്‍ എത്‌നോളജിക്കല്‍ മ്യൂസിയം, അഡിസ് അബാബ മ്യൂസിയം, എത്യോപ്യന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, എത്യോപ്യന്‍ റെയില്‍വേ മ്യൂസിയം, നാഷണല്‍ പോസ്റ്റല്‍ മ്യൂസിയം എന്നിവയൊക്കെ ഇവിടെയാണ്.
മെസ്‌കല്‍ സ്‌ക്വയര്‍, മെനെലിക് രാജാവിന്റെ ഇംപീരിയല്‍ കൊട്ടാരം (പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിതിന്ന്) ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ജൂബിലി കൊട്ടാരം. പാര്‍ലമെന്റ് മന്ദിരമായ ഷെന്‍ഗോ ഹാള്‍ എന്നിവയാണ് നഗരത്തിലെ മറ്റ് കാഴ്ച്ചകള്‍.

 പ്രധാനനഗര വീഥികള്‍ക്ക് ഇരുപുറവുമായി കൂറ്റന്‍ കെട്ടിടങ്ങളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പിങ്ങ് മാളുകളും നക്ഷത്രഹോട്ടലുകളും ഗവര്‍മെന്റ് കെട്ടിടങ്ങളും ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും അതിന് പുറകില്‍ ചേരികളും അഴുക്കുചാലുകളും ചവറുകൂനകളും നിറഞ്ഞ മനുഷ്യര്‍ ഇടതിങ്ങി കഴിയുന്ന മറ്റൊരു ആഡിസ് ഒളിഞ്ഞിരിക്കുന്നുണ്ട്. 3 ദശലക്ഷത്തിലധികമാണ് ഈ മഹാനഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ.

ലൈംഗികതൊഴിലിന്‌ കുപ്രസിദ്ധമായ നഗരം കൂടിയാണ് ആഡിസ്. ക്ഷാമങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും വംശീയകലാപങ്ങളും സൃഷ്ടിച്ച അരക്ഷിതാവസ്ഥയും പട്ടിണിയും ഈ നഗരത്തില്‍ കൊണ്ടു ചെന്നെത്തിച്ച സ്ത്രീകളുടെ എണ്ണം വളരെ വലുതാണ്. അനാഥകുട്ടികളും യാചകരും തെരുവു വേശ്യകളും അടക്കം ആഡിസില്‍ തെരുവില്‍ കഴിയുന്നവരുടെ എണ്ണം അമ്പതിനായിരത്തോളമാണ്. ഇതിന് 90% ത്തോളം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേര്‍ന്നവരാണ്.

പുതുക്കിയ നിയമപ്രകാരം ഭിക്ഷാടനവും വേശ്യാവൃത്തിയും ആഡിസില്‍ നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും അതിന് തടയിടാനോ തിലേര്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാനോ സര്‍ക്കാരിനായിട്ടില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടേയും പ്രതിദിനവരുമാനം 1 ഡോളറില്‍ താഴെയാണ്. അതു തന്നെയാണ് അവരെ ഭിക്ഷാടനത്തിലേക്കും വേശ്യാവൃത്തിയിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നതും.  പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെ കുറ്റകരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ലൈംഗികത ഉപയോഗിക്കുന്നതിനെയാണ് 2005ലെ നിയമം തടയുന്നത്. ബാലലൈംഗിക ചൂഷണത്തിന്റെ ലോകത്തിലെ തന്നെ കുപ്രസിദ്ധ കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ആഡിസ് ഇന്ന്.

തെരുവുജീവിതങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും വിദേശ ഏജന്‍സികളും ചേര്‍ന്ന് നടത്തുന്നുണ്ടെങ്കിലും പട്ടിണിയും തൊഴിലില്ലായ്മയും മൂലം രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ഈ തെരുവില്‍ എത്തിപ്പെടുന്നവരുടെ ഏണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുപ്രസിദ്ധമായ ഒരു മനുഷ്യക്കടത്ത് കേന്ദ്രം കൂടിയാണ് ആഡിസ്. മിഡില്‍ ഈസ്റ്റിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും നിര്‍ബന്ധിതജോലിക്കും ലൈംഗികതൊഴിലിനും മറ്റുമായി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിഗ്രാമങ്ങളില്‍ നിന്നെത്തുന്നവരെ കടത്തിക്കൊണ്ടുപോകുന്നുണ്ട് ഇവിടെ നിന്നും.

എത്യോപ്യയിലെ ചുരുങ്ങിയ ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് മടക്കയാത്ര. അതിന് നന്ദി പറയേണ്ടത് ഡോ.അജിനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായ അബ്ദുവിനോടുമാണ്. നഗരക്കുരുക്കുകളില്‍ നിന്നും വിടുതല്‍ നേടി ഒടുവില്‍ ബോലെ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന്റെ കൗണ്ടറില്‍ അവസാന ആളുകളായി ഞങ്ങളെത്തി. ബോര്‍ഡിങ്ങ് പാസ് വാങ്ങി. മുകളിലെത്തിയപ്പോഴേക്കും വിമാനത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. എത്യോപ്യയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സിന്റെ 360 സീറ്റുള്ള വിമാനത്തില്‍ ഫസ്റ്റ് ക്ലാസിലും ബിസിനസ്സ് ക്ലാസിലുമൊഴിച്ച് മുഴുവന്‍ സീറ്റിലും ആളുണ്ട്. വൈകീട്ട് കൃത്യം 4 ന് വിമാനം ഉയര്‍ന്നു പൊങ്ങി. താഴെ ആഡിസ് നഗരം പരന്നു കിടക്കുന്നു. വിമാനമിറങ്ങുമ്പോള്‍ കണ്ട വെട്ടിത്തിളങ്ങുന്ന ടിന്‍ഷീറ്റ് മേല്‍പ്പുരകള്‍ക്ക്‌ മുന്‍പ് കണ്ട പ്രഭയില്ല
സമയം വൈകിത്തുടങ്ങിയതുകൊണ്ടാകാം. ഈയൊരു ദൃശ്യം ഒരു പക്ഷെ അടുത്ത വരവിലുണ്ടായിക്കൊള്ളണമെന്നില്ല. ഈ നഗരം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കരുത്തുറ്റ ഒരു രാഷ്ട്രീയ നേതൃത്വമുണ്ട് എത്യോപ്യക്കിന്ന്. സ്വപ്നങ്ങളെ നെഞ്ചേറ്റിയ ഒരു തലമുറയും.

മനുഷ്യന്‍ പിറന്ന മാനവകുലത്തിന്റെ വികാസപരിണാമത്തിലെ പല ഏടുകള്‍ക്കും സാക്ഷിയായ ഈ മണ്ണിനെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍. എത്യോപ്യന്‍ മണ്ണില്‍ നിരവധിയായ കാഴ്ച്ചകള്‍ ഇപ്പോഴും ബാക്കികിടക്കുകയാണ്. ലാലിബെല്ല തന്നെയാണ് അതില്‍ പ്രധാനം. ഗോണ്ടേര്‍ കോട്ട, ബ്ലൂനൈലിന്റെ ഉത്ഭവ കേന്ദ്രം, ഉപ്പു തടാകം, അഗ്നിപര്‍വ്വത മുഖം. പുരാതനമായ മൊണാസ്ട്രികള്‍ അങ്ങിനെ ഒട്ടനവധി കാഴ്ച്ചകള്‍. ആഡിസ് അബാബ നഗരത്തിലെ നിരവധിയായ കാഴ്ച്ചകളും ബാക്കിയുണ്ട്. പക്ഷെ കണ്ടു തീര്‍ത്തതെല്ലാം തികച്ചും ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ച്ചകളും അനുഭവങ്ങളായിരുന്നു. അടുത്തറിയുമ്പോഴാണ് നമ്മുടെ മുന്‍ധാരണകള്‍ പലതും തെറ്റായിരുന്നെന്ന് തിരിച്ചറിയികുക. മനസ്സുപൊള്ളിക്കുന്ന മുഖങ്ങളും കാഴ്ച്ചകളും ബാക്കിയുണ്ടെങ്കിലും ശേഷിക്കുന്നത് പ്രത്യാശ തന്നെയാണ്. ഗോത്രസംഘര്‍ഷങ്ങളെയും അഴിമതിയെയും രാഷ്ട്രീയ അസ്ഥിരതയെയും പുത്തന്‍ കോളനിവല്‍ക്കരണത്തേയും മറികടക്കാന്‍ തീര്‍ച്ചയായും എത്യോപ്യക്കാകും. പുതിയ യുഗത്തില്‍ ആഫ്രിക്കന്‍ വന്‍കരക്ക് വെളിച്ചം വീശുന്നത് എത്യോപ്യയായിരിക്കും.

വിമാനത്തിലെ യാത്രക്കാരില്‍ അധികവും എത്യോപ്യന്‍ സ്വദേശികള്‍ തന്നെയാണ്. മലയാളികളെപ്പോലെ എത്യോപ്യക്കാരില്‍ വലിയൊരു വിഭാഗവും പ്രവാസികളാണ്. രണ്ടാം ലോകമഹായുദ്ധകാലത്തും പിന്നീട് പലപ്പോഴായുണ്ടായ ക്ഷാമങ്ങളുടെ കാലത്തും റെഡ് ടെറര്‍ കാലത്തും ഏറിത്രിയയുമായുണ്ടായ യുദ്ധകാലത്തും വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുമൊക്കെ നാടുവിട്ടവര്‍. അവരില്‍ പലരും ഇന്ന് എത്യോപ്യയിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുന്നു. അവരുടെ മുന്‍കൈയ്യില്‍ പല വാണിജ്യ-വ്യവസായ പദ്ധതികളും നടപ്പിലായിക്കൊണ്ടിരിക്കുന്നു. ആഡിസിന്റെ മുഖച്ഛായ മാറ്റുന്നതും അവരാണ്.

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്റെ നേതൃത്വത്തില്‍ എറിത്രിയയുമായി ദീര്‍ഘകാലം തുടര്‍ന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയത് രാജ്യത്തിന്റെ കുതിപ്പിന് വലിയ രീതിയില്‍ സഹായകരമാകും. വലിയ ടൂറിസം സാധ്യതകളുള്ള നാടാണ് എത്യോപ്യ സമാധാനം പുലരുന്നത് ആ രംഗത്തേയും വലിയ രീതിയില്‍ സഹായിക്കും. ബ്ലൂനൈലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഡാം എത്യോപ്യയുടെ മുഖച്ഛായ മാറ്റും

വിമാനം വളരെ ഉയരത്തിലെത്തി കഴിഞ്ഞിരുന്നു. താഴത്തെ കാഴ്ച്ചകള്‍ മറച്ചുകൊണ്ട് മേഘപടലങ്ങള്‍ക്കിടയിലൂടെയാണ് ഇപ്പോഴത്തെ യാത്ര. യു.എ.ഇ സമയം 8.30 നാണ് വിമാനം ദുബായിലെത്തുക. നല്ലൊരുറക്കത്തിനുള്ള സമയമുണ്ട്. ആകാശ കാഴ്ച്ചകളില്‍ നിന്ന് മുഖം തിരിച്ച് പതിയെ കണ്ണുകളടച്ചു.

(അവസാനിച്ചു)