Wednesday, April 27, 2016

മഴനൂലുകള്‍ മലമ്പാതകള്‍

"ലോഡ്ജിലെ കൗണ്ടറിലിരിക്കുന്ന പയ്യന്‍ രജിസ്ട്രര്‍ കോളങ്ങള്‍ പൂരിപ്പിക്കുന്ന കൂട്ടത്തില്‍ ചോദിച്ചു 'പര്‍പ്പസ് ഓഫ് വിസിറ്റ്' പര്‍പ്പസ് ഓഫ് വിസിറ്റ്?' അയാളുടെ മനസ്സും അതു തന്നെ ഉരുവിട്ടു മനസ്സില്‍ ഒരു മറുപടി ഉരുണ്ടുകൂടി ടു ഫോന്‍ഡല്‍ സെര്‍ട്ടണ്‍ മെമ്മറീസ്" (ഈശ്വരന്‍ കോവിലിലെ പശുപതി ഉത്സവം  സി.വി.ശ്രീരാമന്‍)


നേര്യമംഗലം പാലം കടക്കുമ്പോള്‍ മുതല്‍ തണുപ്പു പടര്‍ന്നുതുടങ്ങിയിയിരുന്നത് മനസ്സിലായിരുന്നില്ലേയെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു വഴിയിലൂടെ ഇടുക്കിയിലേക്ക് പ്രവേശിക്കുമ്പോള്‍ തോന്നിപ്പോകുന്നു. ആ യാത്രകളിലൊക്കെ ഹൈറേഞ്ചിലെ തണുപ്പ് ശരീരമറിയുന്നത് വഴിയെത്രയോ പിന്നിടുമ്പോഴായിരുന്നിരിക്കണം. അല്ലെങ്കിലും തണുപ്പും ചൂടും ചിലപ്പോഴൊക്കെ നമ്മുടെ മാനസികാവസ്ഥയുടെ, മുന്‍ധാരണയുടെ, ഇഷ്ടാനിഷ്ടങ്ങളുടെ ഉല്‍പ്പന്നങ്ങളല്ലേ. നമുക്കുള്ളിലെ സ്‌നേഹവും വെറുപ്പുമൊക്കെ ചേര്‍ന്ന് മാറ്റിയെടുക്കാവുന്ന അവസ്ഥകള്‍... ശിശിരത്തിലും ചിലപ്പോഴൊക്കെ ഇവിടം പൊള്ളിച്ചിരുന്നെന്നും കത്തുന്ന വേനലില്‍ കുളിര്‍പ്പിച്ചിരുന്നെന്നും ഇപ്പോഴറിയുന്നു. ചുട്ടുപഴുത്ത ഇരമ്പുദണ്ഡാണെന്ന് ഹിപ്പ്‌നോട്ടെസ് ചെയ്ത് വിശ്വസിപ്പിച്ച്  തണുത്ത ഇരുമ്പുകഷ്ണത്തില്‍ പിടിപ്പിക്കുമ്പോള്‍ കൈ പൊള്ളുന്നത് പോലെ നമ്മുടെ കാഴ്ച്ചകള്‍ നമ്മുടെ സ്വപ്‌നങ്ങള്‍ നമ്മുടെ മുന്‍വിധികള്‍ നമ്മുടെ അനുഭവങ്ങള്‍ നമ്മെ പരുവപ്പെടുത്തുന്നുണ്ട്....


അമ്പരപ്പും കൗതുകവും കലര്‍ന്ന കണ്ണുകളോടെ പുറം കാഴ്ച്ചകളില്‍ മുഴുകിയിരിക്കുകയാണ് കല്യാണി. വെയിലാറിത്തുടങ്ങിയിരിക്കുന്നു. വാഗമണ്ണിലെ പുല്‍ മേടുകളില്‍ പോക്കുവെയിലും നിഴലും ഒളിച്ചു കളിക്കുന്നു. സനോജ് വളരെ പതുക്കെയാണ് വണ്ടിയോടിക്കുന്നത്.  തണുപ്പ് ചെറുതായി അരിച്ചെത്തുന്നുണ്ട്. പെരുനാള്‍ ദിനമായിട്ടും വാഹനങ്ങള്‍ അധികം കണ്ടില്ല. തൊടുപുഴ-മൂലമറ്റം റോഡില്‍ മുട്ടത്ത് വെച്ച് തിരിഞ്ഞ് കുത്തനെയുള്ള കയറ്റം കയറിയാല്‍ വാഗമണ്ണിലെത്താം. ഇല വീഴാപൂഞ്ചിറയിലേക്ക് പോകുന്നതും ഈ വഴിയാണ്. കുത്തനെയുള്ള കയറ്റം, വീതികുറഞ്ഞ റോഡ്, വിജന്നമായ വഴിയോരം, ചിലയിടത്തെത്തുമ്പോള്‍ ഒരു വശത്ത് അഗാധമായ താഴ്ച്ച.  ഈ വഴി താണ്ടിയാണ് വണ്ടി വാഗമണ്ണിലെത്തിയിരിക്കുന്നത്. കയറി വരുംത്തോറും ഉയരമുള്ള മരങ്ങള്‍ അപ്രത്യക്ഷമാകുന്നു, പിന്നെ വാഗമണ്ണിലെ പുല്‍മേടുകള്‍ തുടങ്ങുകയാണ്.


തൊടുപുഴയില്‍ നിന്ന് മൂലമറ്റം വഴിയും ഈരാറ്റുപേട്ട വഴിയും വാഗമണ്ണിലേക്ക് പോകാം. ഈരാറ്റുപേട്ട വഴിയുള്ള റോഡ് വന്നിട്ട് അധികകാലമായിട്ടില്ല. മുന്‍പൊരിക്കല്‍ പോയിട്ടുണ്ട് ആ വഴി. കയറ്റം കുത്തനെത്തന്നെ, പക്ഷെ വഴിക്ക് കുറച്ചുകൂടി വീതിയുണ്ട്. ഇത്ര മോശം റോഡുമല്ല. പക്ഷെ അപകടങ്ങള്‍ തുടര്‍ക്കഥകളാണ് ഈ മലമ്പാതകളിലൊക്കെ. വഴിയിലൊരിടത്ത് വണ്ടി നിറുത്തി. കുട്ടികള്‍ മലചെരുവിലേക്ക് അള്ളി പിടിച്ച് കയറാന്‍ തുടങ്ങി. പുല്‍മേടുകള്‍ക്കപ്പുറം താഴ്‌വാരം തുടങ്ങുന്നു. പഞ്ഞിക്കെട്ടുപോലെ  മലകളെ തഴുകി മേഘങ്ങള്‍ കടന്നുപോകുന്നു. കുട്ടികളികളും പടമെടുപ്പും തുടരുമ്പോള്‍ സമയം വൈകുന്നെന്ന് സനോജ് ഓര്‍മ്മപ്പെടുത്തി. വാഗമണ്ണില്‍ താമസത്തിനായി ഒരിടം കണ്ടുപിടിക്കണം സമയമുണ്ടെങ്കില്‍ അസ്തമയത്തിന് മുന്‍പ് പുറത്തൊന്നിറങ്ങണം.


8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു ഇടുക്കി യാത്ര. ഈ യാത്രയില്‍ കുടംബവുമുണ്ട് കൂടെ, അച്ഛനും അമ്മയും നിത്യയും കല്യാണിയും അനിയത്തിയുടെ മകന്‍ അപ്പുവുമടക്കം. പിന്നെ സുഹൃത്തായ ഷിബുവും ഭാര്യ സ്മിതയും മക്കളായ അച്ചുവും കിച്ചുവും പിന്നെ സാരഥിയും സുഹൃത്തുമായ സനോജ്. ഓര്‍മ്മകളിലുടെയുള്ള ഒരു യാത്രകൂടിയാണ് എനിക്കിത്. മാസത്തിലൊന്നോ രണ്ടോ തവണ വെച്ച് ഇടുക്കിയില്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, ഒരിക്കല്‍. പച്ചപ്പിലേക്ക് കണ്ണുകളാഴ്ത്തി മനസ്സിനെ മേയാന്‍ വിട്ട് കെ.എസ്.ആര്‍.ടി.സി യുടെ ജാലകസീറ്റില്‍ അങ്ങിനെയിരിക്കും, അന്നൊക്കെ യാത്രകളില്‍. ഇന്നിപ്പോള്‍ യു.എ.ഇയിലെ കനത്ത ചൂടിനിടയില്‍ നിന്ന് ഊളയിട്ടതാണ് ഈ അവധിദിനങ്ങളിലേക്ക്. മഴയൊഴിഞ്ഞ ഓണക്കാലത്ത് പച്ചപ്പിന് ഒട്ടും കുറവില്ല നോങ്ങല്ലൂരിന് എങ്കിലും വീട്ടുകാര്‍ക്ക് ഇടുക്കിയെ കാണിച്ചുകൊടുക്കാന്‍ ഇതിലും നല്ലൊരു സമയമില്ലെന്ന് തോന്നി. അറേബ്യയിലെ ശേഷിക്കുന്ന വേനല്‍ ദിനങ്ങള്‍ പിന്നിടാനുള്ള ഊര്‍ജ്ജം പകര്‍ന്നുതരികയും ചെയ്യും പച്ചപ്പിലൂടെയും മഴയിലൂടെയും മഞ്ഞിലൂടെയും ഓര്‍മ്മകളിലൂടെയുമുള്ള ഈ യാത്ര.


അമ്മയുടെ മുഖത്ത് ക്ഷീണം പടര്‍ന്നു തുടങ്ങിയിരിക്കുന്നു. പുലര്‍ച്ചെ നേരത്തെ ഇറങ്ങിയാതാണ് നോങ്ങല്ലൂര് നിന്ന്. ഷിബുവിനെയും കുടുംബത്തെയും എടുത്ത് ചൂണ്ടലെത്തിയപ്പോള്‍ രാത്രിമഴയുടെ ആലസ്യം മാറി നാടുണര്‍ന്ന് തുടങ്ങിയിരുന്നതേയുള്ളൂ. ആദ്യ ലക്ഷ്യം കോടനാടാണ്. പെരിയാറിന്റെ തീരത്തെ കേരള വനം വകുപ്പിന്റെ ആന വളര്‍ത്തല്‍ കേന്ദ്രം. പിന്നെ ഇരിങ്ങോള്‍കാവ്, തട്ടേക്കാട്, ഭൂതത്താന്‍കെട്ട് വഴി ഇടുക്കിയിലേക്ക്.

(തുടരും)

Thursday, April 14, 2016

കാലമിനിയുമുരുളും വിഷു വരും...


വിഷുതലേന്ന് കമ്പിത്തിരി കത്തിക്കാനായി സൂര്യനുറങ്ങാന്‍ പോകുന്നതും നോക്കി ഉമ്മറത്തെ വെറും തറയില്‍ കാത്തുകിടക്കുകയായിരുന്നു കല്യാണി എന്ന് നിത്യ സ്‌കൈപ്പിലൂടെ പറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് കുട്ടിക്കാലത്തെ വിഷുദിനങ്ങളെക്കുറിച്ചായിരുന്നു. കല്യാണിയുടെ പ്രയത്തിലെന്നല്ല, നാലിലോ അഞ്ചിലോ പഠിക്കുന്ന കാലം വരെ ഒരു കമ്പിത്തിരി പോലും എന്റെ വിഷുദിനങ്ങളിലേക്ക് കടന്നുവന്നിട്ടില്ല. ഇന്ന് അതേ വീട്ടില്‍ 3 വയസ്സുകാരി 9 പാക്കറ്റ് കമ്പിത്തിരിക്ക് ഉടമയായിരിക്കുന്നു.
'ആ പൂശാരി കുമാരേട്ടന്‍ എന്താ പറയാന്നറിയോ... പടക്കം പോട്ടിക്കണ നേരം പോയി പപ്പടം കാച്ചി തിന്നൂടടാ മക്കളേന്ന്'.. പൈസ കത്തിച്ചുകളയാനുള്ളതല്ലാന്ന് വരവും ചെലവും കൂട്ടിമുട്ടിച്ച് കാര്യമായൊന്നും മിച്ചംപിടിക്കാന്‍ കഴിയാതിരുന്ന ഒരു കര്‍ഷകനായ അച്ഛന്‍ വിശ്വസിച്ചു. സ്‌ക്കൂള്‍ തുറക്കുമ്പോള്‍ രണ്ടോ മൂന്നോ ജോഡി ഡ്രസ്സ് എടുക്കും എന്നതല്ലാതെ ഓണത്തിനും വിഷുവിനുമൊന്നും കോടി എടുക്കുന്ന പതിവും ഉണ്ടായിരുന്നില്ല വീട്ടില്‍. കാലം മാറിയതുകൊണ്ടോ പഴയതുപോലെ ഞെരുക്കമില്ലാത്തതുകൊണ്ടോ മാമൂലുകള്‍ പിന്തുടരാനുള്ള അമ്മയുടെ നിര്‍ബന്ധം കൊണ്ടോ ചെറുമക്കളുടെ മുന്‍പില്‍ ആര്‍ദ്രനായതുകൊണ്ടോ എന്നറിയില്ല, ഇന്ന് പേരക്കുട്ടികള്‍ക്കൊക്കെ പുതുവസ്ത്രങ്ങളെടുക്കാനായി പണം കൊടുക്കും അച്ഛന്‍. പക്ഷെ 3 പാക്കറ്റ് കമ്പിപ്പൂത്തിരി തന്റെ 3 വയസ്സുകാരി പേരക്കുട്ടിക്കായയി വാങ്ങിയെന്നും 25 പടക്കം വാങ്ങണമെന്നുണ്ടായിരുന്നെന്നും മിനിമം 50 എണ്ണമെങ്കിലും എടുക്കണമെന്നുള്ളതുകൊണ്ട് വാങ്ങാതെ മടങ്ങി എന്നും കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. പ്രത്യേകിച്ചും കൊല്ലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അച്ഛനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്. അനാവശ്യങ്ങള്‍ ഒട്ടുമില്ലായിരുന്നെങ്കിലും വീട്ടിലെ ആവശ്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല അദ്ദേഹം. പക്ഷെ അനാവശ്യങ്ങള്‍ അനാവശ്യങ്ങളാണെന്ന് തന്നെ കരുതി.
ഒന്‍പതാം ക്ലാസ് വരെ മാത്രം പഠിച്ച അച്ഛന്റെ ജീവിതം തികച്ചും മാതൃകാപരമാണ്. വിളവ് കൂടുതല്‍ ലഭിക്കാനായി ഒരിക്കലും കീടനാശിനികളൊ രാസവളങ്ങളോ അദ്ദേഹം ഉപയോഗിച്ച് കണ്ടിട്ടില്ല. പുനരുപയോഗം ചെയ്യാനാകാതെ ഭൂമിക്ക് ഭാരമാകുന്ന സാധനങ്ങളൊന്നും തന്നെ പരമാവധി ഉപയോഗിക്കാറില്ല. പൊതു ഗതാഗതസംവിധാനങ്ങളിലല്ലാതെ യാത്രചെയ്യാറില്ല. ജനിച്ച ജാതിയോടൊ മതത്തോടൊ പ്രത്യേകിച്ച് യാതൊരു മമതയുമില്ല. തികഞ്ഞ പാരിസ്ഥിതിക ബോധവും മാനവികതയും ഗാന്ധിയന്‍ ലാളിത്യവും ജീവിത്തില്‍ പുലര്‍ത്തുന്ന ഒരു സാധാരണ കര്‍ഷകന്‍. കള്ളം പറയാറില്ല, ആരെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കാറും ആര്‍ക്കുമുന്‍പിലും തല താഴ്ത്താറുമില്ല. നാടോടുമ്പോള്‍ നടുവെ ഓടിയില്ല, ആരോടും മത്സരിച്ചില്ല, ആരേയും അനുകരിച്ചുമില്ല. രോഗങ്ങള്‍ക്കല്ല രോഗകാരണങ്ങള്‍ക്കാണ് ചികിത്സ വേണ്ടത് എന്ന് അദ്ദേഹം കരുതി. അതിനനുസരിച്ച് ജീവിച്ചു.
അമ്മവീട്ടിലെ ഒരു വിഷുകാലത്താണ് ഞാന്‍ വിഷു പൂര്‍ണ്ണമായി അറിയുന്നത്. അച്ഛന്‍ ജാതിയിലും മതത്തിലും വംശത്തിലും വര്‍ണ്ണത്തിലും ദേശത്തിലുമൊന്നും അധികം വിശ്വസിക്കാത്ത ഒരാളയാതുകൊണ്ട് തന്നെ ചടങ്ങുകളും ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ വളരെ കുറവായിരുന്നു വീട്ടില്‍. എന്നാല്‍ അമ്മയുടെ വീട്ടില്‍ നേരെ വിവരീതവും. കന്നുപൂട്ടലും കണികാണലും വാഴപ്പോള ചതുരത്തില്‍ വാഴയില കുമ്പിളുകുത്തിയുള്ള വിഷു കഞ്ഞികുടിയും വിഷുകൈനീട്ടവും വിഷുക്കട്ടയും അങ്ങിനെ ആചാരപരമായാണ് അവിടത്തെ വിഷു. ഒരു വര്‍ഷം വേനലവധിക്ക് അവിടെയെത്തിയ ഞാന്‍ വിഷുവിന് വീട്ടിലേക്ക് മടങ്ങിയില്ല. 60-80 രൂപയ്ക്ക് അന്ന് 1000 ഓലപടക്കം കിട്ടും. 6 ആണ്‍മക്കളും 3 പെണ്‍കുട്ടികളുമുള്ള വലിയ കുടുംബമാണ് അമ്മയുടേത്. അതില്‍ നാഗ്പൂരുള്ള മൂന്നാമത്തെ മാമനും ലണ്ടനിലുള്ള ഇളയമാമനും ഒഴിച്ചുള്ള ആണ്‍മക്കളും അവരുടെ കുടുംബങ്ങളുമൊക്കെ ഓണത്തിന് തറവാട്ടില്‍ ഒത്തുകൂടും. പിന്നെ പടക്കം പൊട്ടിതുടങ്ങുകയായി നിറുത്താതെ രണ്ടുദിവസത്തോളം. പിന്നെ രാത്രി തലചക്രം, പൂത്തിരി, ലാത്തിരി, മത്താപ്പ്, വാണം, കമ്പിത്തിരി, മേശപ്പൂവ് അങ്ങിനെ... വിഷുകഴിഞ്ഞ് രണ്ടാം നാളാകുമ്പോഴേക്കും പടക്കശേഖരം തീരും പിന്നെ കുട്ടികളൊക്കെ കൈനീട്ടം കിട്ടിയ പൈസയുമായി കടയിലേക്ക് ഓടുകയായി ഒടുവില്‍ അതും കത്തിച്ച് തീരുന്നതോടെ പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ക്കായുള്ള അന്വേഷണമായി. അതും കഴിഞ്ഞാല്‍ കാപ്പ് വാങ്ങി കൊണ്ട് വന്ന് കല്ലിന്‍മേല്‍ കുത്തിപ്പൊട്ടിക്കലായി. അങ്ങിനെ വിഷുകഴിഞ്ഞതിന്റെ ഹാങ്ങോവറിറങ്ങാന്‍ ആഴ്ച്ചയൊന്ന് കഴിയും...
അതില്‍ പിന്നെ വീട്ടിലെ വിഷുദിനങ്ങളിലേക്കും ചെറിയ തോതില്‍ വിഷു കടന്നുവന്നു തുടങ്ങി. ബന്ധുക്കള്‍ തരാറുള്ള പോക്കറ്റ് മണിയില്‍ നിന്ന് മിച്ചം വെക്കുന്ന പൈസ പതുക്കെ പടക്കവും കമ്പിത്തിരിയും ഒക്കെ ആയി മാറാന്‍ തുടങ്ങി, അച്ഛന്റെ അനിഷ്ടത്തിനിടയിലും. ആവശ്യങ്ങള്‍ അംഗീകരിച്ചു തരുമ്പോഴും ചില കാര്യങ്ങള്‍ അനാവശ്യമെന്ന് തന്നെ കരുതി അച്ഛന്‍ അതിലൊന്നായിരുന്നു പടക്കവും.  പടക്കം വാങ്ങാനുള്ള പൈസക്കായി കശുവണ്ടി മോഷ്ടിക്കാനെത്തുന്ന കുട്ടികളെ പിടിക്കാനുള്ള ചുമതലക്കിടയില്‍ വിഷു ശരിക്ക് ആസ്വദിക്കാന്‍ പറ്റാറില്ല അന്നൊന്നും. പിന്നെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ വിഷുദിനങ്ങളിലെ പടക്കം പൊട്ടിക്കലുകളുമവസാനിച്ചു. പിന്നെ സഹോദരിയുടെ മകന്‍ അപ്പു പടക്കം പൊട്ടിക്കാന്‍ തുടങ്ങിയ പ്രായമെത്തിയപ്പോഴാണ് അവന് വേണ്ടി വാങ്ങാന്‍ തുടങ്ങിയത്. പിന്നെ പ്രവാസമാരംഭിച്ചതോടെ അതും നിന്നു.
ഇപ്പോഴിതാ മൂന്നു വയസ്സുകാരിയില്‍ നിന്ന് വിഷു വീണ്ടും തുടങ്ങുന്നു. അമ്മയുടെ അച്ഛനോടും അച്ഛന്റെ അച്ഛനോടും കമ്പിത്തിരി ആവശ്യപ്പെട്ട് ചോദിച്ച് വാങ്ങുന്നു. മൂന്നും ആറും ചേര്‍ത്ത് ഒന്‍പതാക്കുന്നു. അത് നിധിപോലെ സൂക്ഷിച്ച് വെച്ച് സൂര്യനുറങ്ങാന്‍ പോകുന്നത് കാത്തിരിക്കുന്നു, കത്തിച്ച് തീര്‍ക്കാനായി. മക്കള്‍ക്ക് മുന്‍പില്‍ കര്‍ക്കശക്കാരായിരുന്ന അച്ഛന്‍മാര്‍ പേരമക്കള്‍ക്ക് മുന്‍പില്‍ ഉദാരരാകുന്നു.. കക്കാട് പറയും പോലെ കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും ഓരോ പൂവിലും ഇല വരും കായ് വരും...
(ചിത്രങ്ങള്‍ക്ക് വാട്‌സ്അപ്പിലെ അജ്ഞാത സുഹൃത്തിനോട് കടപ്പാട്)