Tuesday, January 18, 2011

മകരവിളക്ക്‌ എന്ന കാപട്യവും 104 മനുഷ്യജീവനും

ഒടുവില്‍ ഭയപ്പെട്ടിരുന്നതുതന്നെ സംഭവിച്ചു. ശബരിമലയിലെ ഈ തീര്‍ത്ഥാടനകാലം വലിയൊരു ദുരന്തത്തില്‍ ചെന്നവസനാച്ചിരിക്കുന്നു. 104 മനുഷ്യജീവന്റെ വില ലക്ഷങ്ങളില്‍ കണക്കാക്കുന്ന സര്‍ക്കാരുകളും സെന്‍സേഷണലായി കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളും രാഷ്ടീയലാഭത്തിന്‌ വേണ്ടി എങ്ങിനെ ഉപയോഗപ്പെടുത്താം എന്നാലോചിക്കുന്ന രാഷ്ടീയകക്ഷികളും മകരവിളക്ക്‌ എന്ന പെരും കള്ളത്തെപ്പറ്റി ഇതെഴുതുന്നതുവരെ ഇനിയും ഒരക്ഷരം ഉരിയാടിയിട്ടില്ല. വിശപ്പടക്കാനോ മാന്യമായി നാണം മറയ്‌ക്കാനോ പോലും കഴിയാതെവരുമ്പോഴും ദൈവീകശക്തിയാല്‍ പ്രത്യക്ഷമാകുന്ന മകരവിളക്ക്‌ എന്ന മഹാത്ഭുദം നേരിട്ട്‌ കാണാനായി കാലുറിപ്പികയും അരയുറിപ്പികയും ചേര്‍ത്ത്‌ വെച്ച്‌ വര്‍ഷത്തിനൊടുവില്‍ വലിയ സ്വപ്‌നങ്ങളോടെ കേരളത്തിലേക്ക്‌ വണ്ടികയറുന്ന ആന്ധ്രയിലെയും കര്‍ണ്ണാകയിലെയും തമിഴ്‌നാട്ടിലെയും ഉള്‍നാടന്‍ ഗ്രാമീണരെ ഇനിയും നമ്മള്‍ പറ്റിച്ചുകൊണ്ടേ ഇരിക്കും. ദുരന്തങ്ങള്‍ക്ക്‌്‌ കാരണം വികനത്തിന്റെ പോരായ്‌മയാണെന്ന്‌ പരിതപിക്കും. ശബരിമലയെ ഒരു ഹൈടെക്‌ സിറ്റിയാക്കാമെന്ന്‌ സ്വപ്‌നം കാണും.



12 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ശബരിമലയില്‍ ഇതുപോലൊരു ദുരന്തം നടന്നത്‌. അതും മകരവിളക്കുമായി ബന്ധപ്പെട്ടുതന്നെ. അന്ന്‌ വിളക്കുകാണാനായി കാത്തുനിന്നിരുന്ന ജനക്കൂട്ടത്തിന്റെ തിരക്കില്‍ മണ്ണിടിഞ്ഞ്‌ 52 പേരാണ്‌ മരിച്ചത്‌. ഇനിയും അവര്‍ത്തിക്കാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പുകള്‍ അന്നേ ചിലര്‍ നല്‍കിയിരുന്നു. മകരവിളക്ക്‌ എന്ന തട്ടിപ്പിന്‌ ഇനിയെങ്കിലും അറുതിവരുത്തണമെന്ന്‌ സുഗതകുമാരി ടീച്ചര്‍ പരസ്യപ്രസ്‌താവനനടത്തുകയും ചെയ്‌തിരുന്നു. എന്നിട്ടും ഒന്നുമുണ്ടായില്ല. കാര്യങ്ങള്‍ പഴയപടി തന്നെ. കെ. എസ്‌. ഇ.ബി യും ദേവസ്വം ബോര്‍ഡും പോലീസും വനംവകുപ്പും ചേര്‍ന്ന്‌ പൊന്നമ്പലമേട്ടില്‍ തീകത്തിക്കുന്നു. സത്യത്തിന്റെ കാവലാളുകളായി സ്വയം പ്രഖ്യാപിച്ച ചാനലുകള്‍ അത്‌ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. പത്രങ്ങള്‍ അതിന്‌ വ്യാപകമായ പ്രചാരം നല്‍കുന്നു. എല്ലാവരും ലക്ഷ്യം വെയ്‌ക്കുന്നത്‌ ദ്രവ്യം തന്നെ. അതിനായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ ശബരിമലയിലെത്തണം അതിന്‌ വേണ്ടി മകരവിളക്ക്‌ അന്തരീക്ഷത്തില്‍ സൃഷ്ടിക്കേണ്ടി വന്നാല്‍ അതും ചെയ്യും പുതിയ അയപ്പസേവകര്‍. അയ്യപ്പന്റെ പൂങ്കാവനമൊട്ടാകെ വെട്ടിത്തെളിയിച്ചാല്‍ അത്രയും നല്ലത്‌. യഥാര്‍ത്ഥഭക്തരും കാര്യമറിയാതെ ഈ തട്ടിപ്പുകള്‍ക്കും ശബരിമല വികസനം എന്ന പുതിയ ശരണമന്ത്രത്തിലും പെട്ടുപോകുന്നു. ശബരിമല ഒരു കാനനക്ഷേത്രമാണെന്നും അവിടത്തെ സന്ദര്‍ശനത്തിനും ആരാധനയ്‌ക്കും അതിന്റെതായ ചില മര്യാദകളുണ്ടെന്നതും വികസനമന്ത്രം നിരന്തരം കേട്ട്‌ നമ്മള്‍ മറന്നു പോയിരിക്കുന്നു.

പഴയ ചില ശബരിമലചിത്രങ്ങള്‍
പുതിയ ശബരിമല ഭക്തരൊന്നും പറഞ്ഞുകേള്‍ക്കാത്ത ഒന്നായിമാറിയിരിക്കുന്നു പുലിപ്പേടി. പുലിവാഹനനായ അയ്യപ്പന്റെ പൂങ്കാവനം ഇന്നൊരു ലോകപ്രശസ്‌തമായ കടുവാസങ്കേതമാണ്‌, എന്നിട്ടും. ശബരിമലയെക്കുറിച്ചുള്ള ആദ്യകാല കഥകള്‍ പങ്കുവെക്കുമായിരുന്നു പഴയ ഗുരുസ്വാമിമാര്‍. കാടുകള്‍ താണ്ടി പമ്പാ നദിക്കരയിലെത്തുന്നതും അവിടെ നിന്നും വീണ്ടും മലകള്‍ കയറിയിറങ്ങി ശബരി സന്നിധിയിലെത്തുന്നതും. കാടിലെ മൃഗങ്ങളുടെ കാല്‍പാടുകളില്‍, അവിപറക്കുന്ന അനപിണ്ടങ്ങളില്‍, രാത്രിയുടെ വന്യശബ്ദങ്ങളില്‍ പതറാതെ ശരണം വിളികൊണ്ടും വിശ്വാസം കൊണ്ടും തടസ്സങ്ങളെ മറികടന്ന്‌ സന്നിധാനത്തിലെത്തിച്ചേരുന്ന തീര്‍ത്ഥാടക സംഘങ്ങള്‍. അയ്യപ്പന്റെ പൂങ്കാവനത്തില്‍ നിന്നും ഒരു ചെറുമരം പോലും വെട്ടിമാറ്റാതെ ഉണക്കവിറകുകള്‍ മാത്രം ശേഖരിച്ച്‌ ഭക്ഷണം പാകം ചെയത്‌. സ്വശരീരം പോലെതന്നെ പൂങ്കാവനത്തെയും കണ്ട്‌ പരിപാലിച്ചു പോന്നിരുന്ന സ്വാമിമാര്‍. 41 ദിവസത്തെ വ്രതാനുഷ്ടാനങ്ങള്‍ തന്നെ വേണമായിരുന്ന ആ കൊടുകാട്‌ മറികടന്ന്‌ അയപ്പസന്നിധിയിലെത്താനുള്ള മാനസിക ബലം നേടിയെടുക്കാന്‍. ഓരോയാത്രയും കഴിഞ്ഞെത്തുന്നതോടെ മാനസികമായ പക്വതയും ദേഷ്യവൈരാഗ്യങ്ങളെ മറികടക്കാനുള്ള കഴിവും സ്വാത്ത്വികഗുണവും കൈവരുമായിരുന്നു അയ്യപ്പന്‍മാര്‍ക്ക്‌. ജാതിക്കും മതത്തിനും സാമൂഹ്യപദവിക്കും അപ്പുറം എല്ലാവരും സ്വാമിമാരായി മാറുന്ന ദൈവമായി മാറുന്ന ഈ ദൈവങ്കല്‍പ്പം തന്നെയായിരുന്നിരിക്കണം. ആദ്യകാലത്ത്‌ എല്ലാതടസ്സങ്ങളെയും മറികടന്ന്‌ ഇവിടെ എത്താന്‍ അവരെ പ്രേരിപ്പിച്ചിരുന്നതും. പൂര്‍ണ്ണ ആരോഗ്യവാന്‍മാര്‍ക്ക്‌ മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു ശബരിമലയാത്ര. പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന കേരളത്തിന്റെ ദൈവസങ്കല്‍പ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാതൃകയായിരുന്നു ശബരിമല. വിശ്വാ പരിസ്ഥിതി ബോധവും ഇത്രമേല്‍ പിണഞ്ഞു കിടക്കുന്ന മറ്റൊരു ക്ഷേത്രം നമുക്ക്‌ വേറെയില്ല. ശബരിമലയും ചുറ്റുപാടുമുള്ള മലനിരകളും കാടുകളുമൊക്കെ ചേര്‍ന്ന വലിയ ഒരു പ്രദേശം മുഴുവന്‍ അയ്യപ്പന്റെ വിഹാരഭൂമിയാണെന്നാണ്‌ വിശ്വാസം. പൂങ്കാവനം എന്നറിയപ്പെടുന്ന ഇതിന്റെ അവകാശികള്‍ അയ്യപ്പന്റെ തോഴരായ പുലികളും മറ്റ്‌ വന്യമൃഗങ്ങളും ഉള്‍പ്പെട്ട വലിയൊരു ജന്തുജാലവും കൂടിയാണ്‌. ശബരിമല ദര്‍ശത്തിന്റെ ആദ്യകാലം തൊട്ടുള്ള പ്രഥാനമര്യാദകളിലൊന്ന്‌ പൂങ്കാവനത്തിലെ സസ്യജന്തുജാലങ്ങള്‍ക്ക്‌ യാതൊരുവിധ ശല്യവും വരാതെ സൂക്ഷിക്കുക എന്നതാണ്‌. അവിടെയാണ്‌ വിശ്വാസത്തിന്റെ പുതിയ കാവലാളുകള്‍ കോണ്‍ക്രീറ്റ്‌ വികസനത്തിനുവേണ്ടി വനഭൂമിക്കായി മുറവിളികൂട്ടുന്നത്‌.



കച്ചവടവും മൂലധനവും
പഴയകാലത്ത്‌ കാട്ടുജാതിക്കാര്‍ നടത്തിവന്ന പെന്നമ്പലമേട്ടിലെ ദീപാരാധാന ഇന്നത്തെ രൂപത്തിലായി മാറിയത്‌ അതിന്റെ കച്ചവട സാധ്യതകള്‍ വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നതോടെയാണ്‌. ഇടക്കാലത്ത്‌ നിന്നുപോയ ഈ ആരാധന ദേവസ്വം ബോര്‍ഡും കെ.എസ്‌. ഇ.ബിയും ചേര്‍ന്ന്‌ പുന:രാരംഭിച്ചും. അത്‌ സ്വയംഭൂആണെന്ന്‌ പ്രചരിപ്പിച്ചു. തെറ്റിദ്ധാരണ പടരുന്നത്‌ കണ്ട്‌ 70 കളില്‍ യുക്തിവാദികളും പൊതുപ്രവര്‍ത്തകരും അതിനെതിരെ രംഗത്ത്‌ വന്നിരുന്നു. 1974 ല്‍ യുക്തിവാദികള്‍ മകരവിളക്ക്‌ തെളിയിക്കുന്ന പൊന്നമ്പലമേട്ടിലെ തറയ്‌ക്ക്‌ കുറച്ചപ്പുറത്തായി നിന്ന്‌ രണ്ടാമതൊരു അഗ്നികുണ്‌ഢം കൂടി തെളിയിച്ചു. അക്കൊല്ലം രണ്ടു മകരവിളക്കുകണ്ടുമടങ്ങി ഭക്തര്‍. പിറ്റേ വര്‍ഷം മുതല്‍ കുടുതല്‍ കരുതലോടെയും രഹസ്യസ്വാഭാവത്തോടെയും കൂടിയായി വിളക്ക്‌. ആ വര്‍ഷവും വിളക്കിന്റെ കള്ളത്തരം തുറന്നുകാട്ടാനെത്തിയ യുക്തിവാദികളെ പോലീസും ശബരിമലയെ സ്വന്തം കൈപ്പിടിയിലൊതുക്കാന്‍ കാത്തിരുന്ന പുതിയ ഹൈന്ദവസംരക്ഷകരും ചേര്‍ന്ന്‌ അടിച്ചോടിച്ചു. പിന്നെ പിന്നെ ആ മഹാതുത്ഭുതത്തിന്റെ കഥകള്‍ കേരളത്തിന്‌ പുറത്തേക്കും പരന്നുതുടങ്ങി. ഭക്തജനപ്രവാഹം ഒരു കാനനക്ഷേത്രത്തിനും താങ്ങാന്‍ കഴിയാത്ത രീതിയിലായി. ആളുകള്‍ ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോരെന്നായി. ഒരു ശബരിമല ഭക്തനും നാഗരികസൗകര്യങ്ങള്‍ തേടിയല്ല അവിടെ വന്നിരുന്നത്‌. അവരാരും പൂങ്കാവനും വെട്ടിത്തെളിയിച്ചുകൊണ്ട്‌ ഒരു വികസനം ആവശ്യപ്പെട്ടിരുന്നുമില്ല. കാലാകാലങ്ങളിലെ ദേവസ്വം ബോര്‍ഡ്‌ അധികാരികളും ശബരിമലയിലെ കരാറുലോബിയും ഹൈന്ദവവര്‍ഗ്ഗീയവാദികളും ചേര്‍ന്നുള്ള ഒരു കൂട്ടുകെട്ടാണ്‌ ശബരിമലയെ ഒരു കോണ്‍ക്രീറ്റ്‌ കാടായും പമ്പയെ മാലിന്യചാലാക്കിയും പൂങ്കാവനത്തെ പ്ലാസ്റ്റിക്ക്‌ കൂമ്പാരമാക്കിയും മാറ്റിയ ശബരിമല വികസനത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. അതിനായി ശബരിമലയിലെ പ്രകൃതിയിലൂന്നിയുള്ള പരമ്പരാഗത ദൈവസങ്കല്‍പ്പത്തേയും ആരാധനാസമ്പ്രദായങ്ങളേയും ആചാരക്രമങ്ങളേയും മാറ്റിമറിച്ചത്‌. അതിനായി ധനമോഹികളായ ദൈവജ്ഞരെ കൂട്ടുപിടിച്ചത്‌.

ഓരോ ഇടത്തിനും താങ്ങാവുന്ന ചില പരിധികളുണ്ട്‌ ശബരിമലയ്‌ക്ക്‌ ഉള്‍ക്കൊള്ളാവുന്ന ജനസാഗരത്തിനും ഒരു പരിധിയുണ്ട്‌. മകരവിളക്ക്‌ മനുഷ്യനിര്‍മ്മിതമാണെന്ന്‌ മനസ്സിലാക്കാത്ത സാധുക്കളാണ്‌ അന്നേ ദിവസം അവിടേക്ക്‌ മലകയറി എത്തുന്നവരില്‍ ഭൂരിപക്ഷവും വിളക്കിന്റെ സത്യവസ്ഥ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. ശബരിമലയുടെ ചരിത്രവും പാരമ്പര്യവും മനസ്സിലാക്കാതെ ഒരു മെട്രോ നഗരത്തിന്റെ സൗകര്യങ്ങള്‍ തേടിയെത്തുന്നവരാണ്‌ ശബരിമലയുടെ മറ്റൊരു പ്രശ്‌നം. അവര്‍ക്കൊപ്പം പരസ്യവരുമാനവും പ്രേക്ഷകവര്‍ദ്ധനവും ലക്ഷ്യം വെക്കുന്ന ചാനലുകളും പില്‍ഗ്രിമേജ്‌ ടൂറിസത്തിന്റെ സാധ്യതകളിയുന്ന മനോരമാധി മാധ്യമങ്ങളും ചേരുന്നതോടെ ശബരിമല ദുരന്തം വിരല്‍ ചൂണ്ടേണ്ട യഥാര്‍ത്ഥ ദിശയില്‍ നിന്ന്‌ അകന്നു പോകുന്നു കാര്യങ്ങള്‍. ഇന്നത്തെ ചര്‍ച്ചകളുടെ ഗതിവെച്ച്‌ മിക്കവാറും കാര്യങ്ങള്‍ ഇനിയും ഇങ്ങനെയൊക്കെ തന്നെ പോകും മനുഷ്യര്‍ ഇനിയും മരിച്ചുവീഴും ഇവിടെ..
...............................................
ഒടുവില്‍ കിട്ടിത്‌..
മകരവിളക്കിന്റെ കള്ളക്കളികളെ പറ്റി ശാസ്‌തസാഹിത്യപരിഷത്ത്‌. ഇന്ത്യവിഷന്‍ സംഭവം ചര്‍ച്ചയാക്കുന്നു....