Saturday, June 20, 2020

ആരാണ് ജിമ്മി ലീ ജാക്‌സനെ കൊലപ്പെടുത്തിയത്

സെല്‍മ

[128min | Director: Ava DuVernay | Biography, Drama, History | 2015 | USA]
-------------------------------------------------

1963 ഓഗസ്റ്റ് 28ന് വാഷിങ്ങ്ടണ്‍ ഡി.സി.യിലെ ലിങ്കണ്‍മെമ്മോറിയല്‍ പടവുകളില്‍ നിന്ന് രണ്ടരലക്ഷത്തിലധികം പേരെ സാക്ഷിയാക്കി നടത്തിയ 'എനിക്കൊരുസ്വപനമുണ്ട്'  എന്ന പ്രസംഗത്തില്‍ 100 വര്‍ഷം പഴക്കമുള്ള ഒരു ചെക്ക് മാറ്റികിട്ടുന്നതിനായാണ് തങ്ങളിന്നുമിങ്ങനെ കാത്തുകെട്ടി നില്‍ക്കുന്നതെന്ന് ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ പറയുന്നുണ്ട്. എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ച് 100 വര്‍ഷം പിന്നിടുന്ന ആ വേളയില്‍ ലിങ്കന്റെ ഓര്‍മ്മകളുറങ്ങുന്നിടത്തുവെച്ച് പഴയ വാഗ്ദാനങ്ങളെക്കുറിച്ച് അമേരിക്കയെ ഓര്‍മ്മിപ്പിക്കുകയാണ് മാര്‍ട്ടിന്‍. തുടര്‍ന്ന് 1964ല്‍ സിവില്‍ റൈറ്റ്‌സ് ആക്ടില്‍ അമേരിക്കയുടെ 36-ാം പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സന്‍ ഒപ്പുവെച്ചു. പിന്നെയും ചര്‍ച്ചകളും റാലികളും പ്രക്ഷോഭങ്ങളും നിവേദനങ്ങളും നിയമങ്ങളും ഉണ്ടായി. തെരുവുകളില്‍ ഏറെ ചോര ഒഴുകി. പക്ഷെ ഇന്നും ആഫ്രോ-അമേരിക്കന്‍സിന് ആ ചെക്ക് പൂര്‍ണ്ണമായി മാറ്റികിട്ടിയിട്ടുണ്ടോ ?. ഇല്ലെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്ക വീണ്ടും പുകയുകയാണ്. ഇന്നും തുടരുന്ന വംശീയ പീഡനങ്ങള്‍ ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ അനാവൃതമാകുകയാണ്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഒടുവിലത്തെ, എന്നാല്‍ അവസാനത്തേതല്ലാത്ത സംഭവമായി വെള്ളക്കാരനായ ഡെറിക് ഷോവിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ജീവന്‍നഷ്ടപ്പെട്ട ജോര്‍ജ് ഫളോയിഡിന്റെ കൊലപാതകം വാര്‍ത്തകളില്‍ നിറയുമ്പോള്‍, കറുത്തവര്‍ഗ്ഗക്കാര്‍ ഒരിക്കല്‍ കൂടി നീതിക്കായി തെരുവിലിറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ അതിന് പിന്‍തുണയുമായി രംഗത്ത് വരുമ്പോള്‍ അറുപതുകളിലെ ആഫ്രോ-അമേരിക്കന്‍ രാഷ്ട്രീയത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു അത്. മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ ലൂതര്‍കിങ്ങും കൊല്ലപ്പെട്ടത് 1960കളുടെ രണ്ടാം പകുതിയിലാണ്. ഹിപ്പികളും സമാധാനപ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ത്ഥികളും വംശീയതക്കും വിയറ്റ്‌നാമിലെ അമേരിക്കന്‍ ക്രൂരതകള്‍ക്കെതിരെ ചിക്കാഗോയിലെ തെരുവുകള്‍ കീഴടക്കിയതും അതേ കാലത്തു തന്നെ. ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പതിനായിരങ്ങള്‍ തെരുവില്‍ ചോരകൊടുത്ത ആ കാലം ഇന്നും അവസാനിക്കാതെ തുടരുന്നു.

ആഫ്രോ-അമേരിക്കന്‍ വനിതാസംവിധായകയായ 'എവ ഡുവേണേ' സംവിധാനം ചെയ്ത സെല്‍മ എന്ന ചലചിത്രം കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളുടെ സുപ്രധാനമായ ഒരു കാലഘട്ടത്തെയും മാര്‍ട്ടിന്‍ലൂതര്‍ കിങ്ങിന്റെ ജീവിതത്തെയും കുറിച്ചുള്ളതാണ്. ഒരു ജീവചരിത്രസിനിമ(Biopic)യെന്നതിലുപരി അമേരിക്കന്‍ വംശവെറിയെയും കറുപ്പിന്റെ രാഷ്ട്രീയത്തെയും വരച്ചുകാട്ടുന്ന ചിത്രമാണിത്. 1964ല്‍ മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് സമാധാനത്തിനുള്ള നോബല്‍സമ്മാനം ഏറ്റുവാങ്ങി നടത്തുന്ന പ്രഭാഷണത്തോടുകൂടിയാണ് സിനിമ തുടങ്ങുന്നത്. പ്രഭാഷണം തുടരുമ്പോള്‍ തന്നെ അമേരിക്കയില്‍ വംശീയവാദികളായ വെള്ളക്കാരുടെ തീവ്രവാദിസംഘടനയായ കു ക്ലക്‌സ് ക്ലാന്റെ പ്രവര്‍ത്തകര്‍ നടത്തിയ ഒരു ബോബാംക്രമണത്തില്‍ 4 പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യത്തിലേക്ക് ക്യാമറ വഴിമാറുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയ മാര്‍ട്ടിന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സനെ കാണാനെത്തുന്നു. അലബാമ ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നതും അവരെ അതി ക്രൂരമായി അടിച്ചമര്‍ത്തുന്നതും ഇനിയും അംഗീകരിക്കാനാകില്ലെന്നും ഉടനടി വേണ്ടത് ചെയ്യണമെന്നുമാണ് മാര്‍ട്ടിന്റെ ആവശ്യം. എന്നാല്‍ ലിങ്കണ്‍ ചെയ്തതുപോലെ തെക്കന്‍സംസ്ഥാനങ്ങളുമായി ഒരു ആഭ്യന്തരയുദ്ധത്തിന് തുടക്കം കുറിക്കാനോ തിരക്കുപിടിച്ചൊരു നിയമം കൊണ്ടുവരാനോ തനിക്ക് കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് മാര്‍ട്ടിനോട് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഗാന്ധിയന്‍ സമരമെന്ന തന്റേതായ വഴി തേടുകയാണ് മാര്‍ട്ടിന്‍.

വംശീയഭ്രാന്തിന് കുപ്രസിദ്ധമായിരുന്ന അലബാമയിലെ സെല്‍മയിലെത്തിച്ചേര്‍ന്ന മാര്‍ട്ടിന്‍ലൂതര്‍കിങ്ങ് അവിടെ വെച്ച് വര്‍ണ്ണവെറിയന്‍മാരുടെ പരസ്യമായ ആക്രമണത്തിനിരയാകുന്നുണ്ട്. സെല്‍മയില്‍ നിന്ന് മോണ്ട്‌ഗോമറിയിലേക്ക് മാര്‍ട്ടിന്‍ ഒരു മാര്‍ച്ച് പ്രഖ്യാപിക്കുന്നു. 1955 ല്‍ മോണ്ട്‌ഗോമറിയില്‍ മാര്‍ട്ടിന്റെ തന്നെ നേതൃത്വത്തില്‍ 385 ദിവസം നീണ്ടു നിന്ന ബസ് ബഹിഷ്‌കരണസമരത്തെ തുടര്‍ന്നായിരുന്നു ബസ്സുകളില്‍ വെള്ളക്കാര്‍ക്കുണ്ടായിരുന്ന പ്രത്യേക സീറ്റുകള്‍ നിര്‍ത്തലാക്കിയത്. 1965 മാര്‍ച്ച് 7ന് നടന്ന ആദ്യ മാര്‍ച്ചിനെ അല്‍ബാമ ഭരണകൂടം അതിക്രൂരമായി നേരിടുന്നു. വര്‍ണ്ണവിവേചനത്തിനെതിരായി നടന്ന സമരങ്ങളുടെ ചരിത്രത്തിലെ 'ബ്ലഡി സന്‍ഡേ' എന്നറിയപ്പെടുന്നത് ഈ ദിനമാണ്. തുടര്‍ന്നുള്ള ഒരു രാത്രിയില്‍ പ്രക്ഷോഭത്തിനായി എത്തിച്ചേര്‍ന്ന ജിമ്മി ലീ ജാക്‌സണ്‍ എന്ന യുവാവിനെ പോലീസുകാര്‍ ഒരു റെസ്‌റ്റോറന്റിലിട്ട് മാതാപിതാക്കളുടെ മുന്നില്‍വെച്ച് വെടിവെച്ച് കൊല്ലുന്നു. സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ പലവിധ സമ്മര്‍ദ്ദങ്ങളും മാര്‍ട്ടിന് നേരിടേണ്ടി വരുന്നുണ്ട്. പിന്‍മാറാന്‍ തയ്യാറല്ലാതിരുന്ന മാര്‍ട്ടിന്‍ തുടര്‍ന്നുള്ള മാര്‍ച്ചിന് ജനാധിപത്യവിശാസികളുടെ പിന്തുണ തേടുന്നു. തുടര്‍ന്ന് അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന വെളുത്തവര്‍ഗ്ഗക്കാരനായ ജെയിംസ് റീബ് എന്ന പുരോഹിതനെ ഇരുട്ടിന്റെ മറവില്‍ വര്‍ണ്ണവെറിയന്‍മാര്‍ വെളുത്ത നീഗ്രോ എന്നാക്ഷേപിച്ച് അടിച്ചുകൊല്ലുന്നു. അഹിംസാത്മകമായ സമരത്തെക്കുറിച്ച് അനുയായികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കാത്തിരിക്കാനുള്ള മാര്‍ട്ടിന്റെ തീരുമാനത്തിനെതിരെയും ഏതിര്‍ ശബ്ദങ്ങളുയരുന്നുണ്ട്. തുടര്‍ന്ന് മാര്‍ച്ചിന് കോടതിയില്‍ നിന്ന് അനുമതി ലഭിക്കുന്നു. സമ്മര്‍ദ്ദം സഹിക്കാനാകാതെ അമേരിക്കന്‍ പ്രസിഡന്റ് എല്ലാ സംസ്ഥാനങ്ങളിലും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്ലിന് രൂപം നല്‍കുന്നു. ഒടുവില്‍ മാര്‍ട്ടിനും അനുയായികളും സെല്‍മയില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെയുള്ള അലബാമയുടെ തലസ്ഥാന നഗരമായ മോണ്ട്‌ഗോമറിയിലേക്ക് എൈതിഹാസികമായ ആ മാര്‍ച്ച് നടത്തുകയാണ്.

ആഫ്രോ-അമേരിക്കന്‍ വനിതാസംവിധായകയായ 'എവ ഡുവേണേ' യാണ് സല്‍മയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ആഫ്രിക്കന്‍അമേരിക്കന്‍ വനിത സംവിധാനം ചെയ്ത സിനിമ ആദ്യമായി ഓസ്‌ക്കാര്‍ നോമിനേഷന്‍ നേടുന്നത് സെല്‍മയിലൂടെയാണ്. 'ഡേവിഡ് ഒയെലോവോ'യാണ് മാര്‍ട്ടിന്‍ലൂതര്‍കിങ്ങ് ജൂനിയറായി വേഷമിട്ടിരിക്കുന്നത്. 'ടോം വില്‍കിന്‍സണ്‍' ലിന്‍ഡന്‍ ജോണ്‍സനെ അനശ്വരമാക്കിയിരിക്കുന്നു. നടിയും ടെലിവിഷന്‍ അവതാരകയുമൊക്കെയായിരുന്ന 'ഓപ്ര വിന്‍ഫ്രി' യാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഉജ്വലമായ പ്രകടനാണ് ഡേവിസ് ഒയെലോവോ ഈ സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. സമരത്തിനൊരുങ്ങുന്ന മാര്‍ട്ടിന് കുടുംബത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍, ജിമ്മി ലീ ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ നടത്തുന്ന പ്രസംഗം, ലിന്‍ഡന്‍ ജോണ്‍സനുമായുള്ള കൂടിക്കാഴ്ച്ചകള്‍, സംഘടനക്കുളളിലെ സംഘര്‍ഷങ്ങള്‍ ഇതൊക്കെ മികച്ചരീതിയില്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ഡേവിസ് ഒയെലോവോക്കായി. ചരിത്രത്തോട് വേണ്ടത്ര നീതി പുലര്‍ത്തിയില്ല എന്ന ബയോപിക്ക്-ചരിത്ര സിനിമകള്‍ എല്ലാ കാലത്തും നേരിടേണ്ടി വരുന്ന ആരോപണം ഈ ചിത്രത്തിന് നേരേയും ഉയര്‍ന്നിരുന്നു. ലിന്‍ഡന്‍ ജോണ്‍സനെ തെറ്റായി അവതരിപ്പിച്ചു, സെല്‍മ സമരത്തില്‍ മാര്‍ട്ടിനൊപ്പം മുന്‍നിരയിലുണ്ടായിരുന്ന ചിലരെ വിട്ടുകളഞ്ഞു, കാലഗണന കൃത്യമായി പാലിച്ചില്ല ഇതൊക്കെയായിരുന്നു പ്രധാന ആക്ഷേപങ്ങള്‍. എന്നാല്‍ ഇതൊരു ഡോക്യുമെന്ററിയല്ല, താനൊരു ചരിത്രകാരിയുമല്ല, എന്ന് പറഞ്ഞാണ് എവ ഈ വിമര്‍ശനങ്ങളെ നേരിട്ടത്.

വിയറ്റ്‌നം യുദ്ധം, മാല്‍ക്കം എക്‌സ്, എന്നിങ്ങനെ സമകാലിക സംഭവങ്ങളും വ്യക്തിത്വങ്ങളും ഈ സിനിമയുടെ പശ്ചാത്തലത്തില്‍ വന്നു പോകുന്നുണ്ട്. 1920കളില്‍ ജനിച്ച് ഒരേ കാലഘട്ടത്തില്‍ ജീവിച്ച് ഒരു വര്‍ഗ്ഗത്തിന്റെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടും ഒരിക്കല്‍ പോലും സഹകരിച്ച് മുന്നോട്ട് പോകാന്‍ മാല്‍ക്കത്തിനും മാര്‍ട്ടിനും കഴിയാതിരുന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ ഈ ചിത്രത്തില്‍ കണ്ടെടുക്കാം. സെല്‍മയില്‍ വെച്ച് മാര്‍ട്ടിന്‍  അറസ്റ്റിലായ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ 'കോരറ്റാ സ്‌കോട്ട്' മാല്‍ക്കം എക്‌സിനെ കാണുന്നുണ്ട്. പിന്നീട് കൊരറ്റയുമായുള്ള സംഭാഷണത്തില്‍ മാല്‍ക്കത്തിന്റെ സഹായം തേടിയതിനെ കുറ്റപ്പെടുത്തുന്നുണ്ട് മാര്‍ട്ടിന്‍. വിവരമില്ലാത്ത ഉപദേശിയായും വെള്ളക്കാരനില്‍ നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്നവനായും പുതിയ കാലത്തെ അങ്കിള്‍ ടോമായുമൊക്കെയാണ് മാല്‍ക്കം തന്നെ ചിത്രീകരിച്ചിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ കൊരറ്റയോട് പറയുന്നു. ലിന്‍ഡന്‍ ജോണ്‍സന്റെ സംഭാഷണങ്ങളില്‍ മാല്‍ക്കത്തെ രണോത്സുകമായ ചെറുത്തുനില്‍പ്പിന്റെ പ്രതിനിധിയായാണ് കാണുന്നത്. ജീവിത്തിലൊരിക്കല്‍മാത്രമാണ് മാര്‍ട്ടിനും മാല്‍ക്കവും കണ്ടു മുട്ടുന്നത്. 1964 മാര്‍ച്ച് 26ന് വാഷിങ്ങ്ടണ്‍ ഡി.സി.യില്‍ വെച്ചായിരുന്നു ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ട് ആ കൂടിക്കാഴ്ച്ച. സിവില്‍ റൈറ്റ്‌സ് ബില്ലിന്‍മേലുള്ള അമേരിക്കന്‍ സെനറ്റിലെ ചര്‍ച്ച കേള്‍ക്കാനെത്തിയതായിരുന്നു ഇരുവരും.

ഹിംസാത്മകമായ ചെറുത്തുനില്‍പ്പിനെ പറ്റി മാല്‍ക്കം സംസാരിച്ചപ്പോള്‍, സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ട് വെളുപ്പിനോട് കഠിനമായ എതിര്‍പ്പ് മാല്‍ക്കം വെച്ച് പുലര്‍ത്തിയപ്പോള്‍ ഗാന്ധിയായിരുന്നു ലൂതറുടെ വഴികാട്ടി. മാര്‍ട്ടിന്‍ ലൂതറിന്റെ അഹിംസാത്മകസമരമാര്‍ഗ്ഗം മെല്ലെപ്പോക്കാണെന്ന വിമര്‍ശനം മാല്‍ക്കത്തിനുണ്ടായിരുന്നു. വെള്ളക്കാരെ മൊത്തത്തില്‍ വംശീയമായി എതിര്‍ക്കുന്ന മാല്‍ക്കത്തിന്റെ നയങ്ങളോടും അതിരൂക്ഷമായ എഴുത്തിനോടും പ്രസംഗത്തോടും ലുഥറിനും തികഞ്ഞ വിയോജിപ്പായിരുന്നു. അത് കറുത്തവര്‍ഗ്ഗക്കാരുടെ മുന്നേറ്റങ്ങളെ അക്രമത്തിലേക്കെത്തിക്കുമെന്നും അതു വഴി അവരുടെ നില കൂടുതല്‍ പരിതാപകരമാക്കുമെന്നും ലൂഥര്‍ കരുതി. ലൂഥറിന്റെ ഭാര്യയോട് നേരിട്ട് കാണുക പോലും ചെയ്യാത്ത തങ്ങള്‍ക്ക് എങ്ങിനെ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്നാണ് മാല്‍ക്കം ചോദിക്കുന്നത്. വ്യത്യസ്ഥ അഭിപ്രായമുണ്ട് എന്നതിനര്‍ത്ഥം അദ്ദേഹം തന്റെ ശത്രുവാണ് എന്നതല്ല എന്നും മാല്‍ക്കം പറയുന്നുണ്ട്. പിന്നീട് സെല്‍മ സമരം നടക്കുന്നതിന്റെ ഇടയിലൊരുനാളാണ് മാല്‍ക്കം കൊല്ലപ്പെടുന്നത്. എന്നാല്‍ അതിനെക്കുറിച്ച് ഒരു പരാമര്‍ശം മാത്രമേ സിനിമയിലുണ്ടാകുന്നുള്ളൂ. അത് തന്റെ പ്രഭാഷണത്തിനിടക്ക് അമേരിക്കയില്‍ ഒഴുകുന്ന ചോരയെക്കുറിച്ചും ചില ഉന്‍മൂലനങ്ങളെക്കുറിച്ചും പറയുന്നതിനിടയില്‍ ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മാല്‍ക്കത്തിന്റെ കൊലപാതകവും പരാമര്‍ശിച്ച് കടന്നുപോകുന്നു എന്ന് മാത്രം.
 
വിയറ്റ്‌നാം യുദ്ധത്തിന്റെ വിമര്‍ശകനായിരുന്നു മാര്‍ട്ടിന്‍. സ്വന്തം നാട്ടിലെ ഒരു വിഭാഗം പൗരന്‍മാരുടെ പൗരവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത അമേരിക്ക വിയറ്റ്‌നാമിലെ ജനാധിപത്യം സംരക്ഷിക്കാനാണെന്ന പേരില്‍ നടത്തുന്ന യുദ്ധത്തിന്റെ കാപട്യം സെല്‍മ പ്രക്ഷോഭകാലഘട്ടത്തും ഉന്നയിക്കുന്നുണ്ട് മാര്‍ട്ടിന്‍. സെല്‍മ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വാഷിങ്ങ്ടണ്‍ പോസ്റ്റ് പ്രതിനിധിയും അതിക്രൂരമായി സര്‍ക്കാര്‍ സത്യഗ്രഹികളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വിയറ്റ്‌നാം യുദ്ധത്തെ പരാമര്‍ശിച്ച് കടന്നുപോകുന്നു. മോണ്ട്‌ഗോമറിയില്‍ മാര്‍ട്ടിന്‍ലൂഥര്‍കിങ്ങ് ജൂനിയര്‍ പ്രസംഗിക്കുന്നതോടെ സിനിമ അവസാനിക്കുകയാണ്. പക്ഷെ ഈ സമരം ആഫ്രോ-അമേരിക്കന്‍ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം അതോടുകൂടി തീരുന്നില്ല. ഇത് സൃഷ്ടിച്ച പൊതുജനാഭിപ്രായം തന്നെയാണ് മാസങ്ങള്‍ക്ക് ശേഷം വോട്ടിങ്ങ് റൈറ്റ് ആക്ടില്‍ ലിന്‍ഡന്‍ ബി ജോണ്‍സനെക്കൊണ്ട് ഒപ്പ് വെപ്പിക്കുന്നത്. 1968 ഏപ്രില്‍ 4ന് തന്റെ 39-ാം വയസ്സില്‍ മാര്‍ട്ടിന്‍ കൊല്ലപ്പെടുന്നതിന് കാരണമായതും സല്‍മയടക്കമുള്ള വിമോചനപോരാട്ടങ്ങളുടെ വിജയം എതിര്‍പക്ഷത്ത് സൃഷ്ടിച്ച വെറുപ്പായിരുന്നു. 

ആ മാറ്റങ്ങള്‍ക്കും വിജയങ്ങള്‍ക്കുമൊക്കെ ഇപ്പുറം ഇപ്പോഴും കാതലായ പ്രശ്‌നം പരിഹരിക്കപ്പെടാതെ തന്നെ കിടക്കുന്നു. 1525ലാണ് ആഫ്രിക്കയില്‍ നിന്നുള്ള അടിമകളുമായി ആദ്യകപ്പല്‍ അമേരിക്കയിലെത്തുന്നത്. സല്‍മ അടക്കമുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷവും എബ്രഹാം ലിങ്കന്റെയും മാല്‍ക്കം എക്‌സിന്റെയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും പേരറിയുന്നവരും അറിയാത്തവരുമായ നിരവധി പേരുടെ രക്തസാക്ഷിത്വത്തിന് ശേഷവും 500 വര്‍ഷത്തിനിപ്പുറം അവരിപ്പോഴും അമേരിക്കയിലെ രണ്ടാം തരം പൗരന്‍മാര്‍ തന്നെയായി തുടരുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ ?. ജിമ്മി ലി ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ നടത്തുന്ന പ്രസംഗം തുടങ്ങുന്നത് ഇങ്ങിനെയാണ്.

'' Who murdered Jimmie Lee Jackson? We know a state trooper acting under the orders of George Wallace pointed the gun and pulled the trigger, but how many other fingers were on that trigger? Every white lawman who abuses the law to terrorize! Every white politician who feeds on prejudice and hatred! Every white preacher who preaches the Bible and stays silent before his white congregation! Who murdered Jimmie Lee Jackson? Every Negro man and woman who stands by without joining this fight as their brothers and sisters are humiliated, brutalized, and ripped from this earth! ''

2 comments:

  1. ഈ വിശകലനം നന്നായിട്ടുണ്ട് കേട്ടോ ഭായ് 

    ReplyDelete
  2. നന്ദി മുരളിയേട്ടാ...

    ReplyDelete