Saturday, June 20, 2020

മുള്ളുകമ്പികളില്‍ കുരുങ്ങിപ്പോയ സംഗീതവും സ്വാതന്ത്ര്യസ്വപ്നങ്ങളും ....

[111min | Director: Tony Gatlif |  Drama, War, History | 2009 | France]
-------------------------------------------------
ഓഷ്‌വിറ്റ്‌സ് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിതമായതിന്റെ 80-ാം വര്‍ഷമാണ് കടന്നുപോയത്. 1940 ജൂണ്‍ പതിനാലിനായിരുന്നു അവിടേക്കുള്ള തടവുകാരേയും കൊണ്ട് ആദ്യ തീവണ്ടിയെത്തുന്നത്. ജൂതന്‍മാര്‍, കമ്മ്യൂണിസ്റ്റുകള്‍, റഷ്യന്‍ യുദ്ധത്തടവുകാര്‍, ജിപ്‌സികള്‍, യഹോവ സാക്ഷികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ലാവുകള്‍, പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ഹിറ്റ്‌ലറുടെ വംശശുദ്ധിക്കാലത്ത് യൂറോപ്പില്‍ പലയിടത്തായുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ടവര്‍ 11 ദശലക്ഷമാണ്. ഇതില്‍ രണ്ടരലക്ഷത്തോളം (അനൗദ്യോഗിക കണക്കുകള്‍ 5 ലക്ഷം വരെ) പേര്‍ റൊമാനികളെന്നറിയപ്പെടുന്ന ജിപ്‌സികളായിരുന്നു. യുദ്ധാരംഭത്തില്‍ യൂറോപ്പിലെ ജിപ്‌സികളുടെ ജനസംഖ്യ ഇരുപത് ലക്ഷമായിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊത്തം റൊമാനി ജനസംഖ്യയുടെ നാലിലൊന്നോളം പേര്‍ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ഒരു യുദ്ധത്തിലും അവകാശതര്‍ക്കങ്ങളിലും ഭാഗഭാക്കായിരുന്നില്ല അവര്‍. ഒരധികാര വടംവലികളിലും അവരിടപെട്ടിരുന്നില്ല. എന്നിട്ടും. വംശീയതയും യുദ്ധവും എന്നും എപ്പോഴും അങ്ങിനെ തന്നെയായിരുന്നു. ഹോളോകോസ്റ്റ് ചരിത്രത്തില്‍ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയ ജിപ്‌സി വംശഹത്യയെ ഓര്‍മ്മിപ്പിക്കുകയാണ് ടോണിഗാറ്റ്‌ലിഫിന്റെ കൊര്‍കൊറോ എന്ന ഫ്രഞ്ച് സിനിമ.  സ്വാതന്ത്രം എന്നാണ് റൊമാനി (ജിപ്‌സി) ഭാഷയില്‍ കൊര്‍കൊറോ എന്ന പദത്തിനര്‍ത്ഥം. വീടകങ്ങളോ അതിര്‍ത്തിരേഖകളോ നല്‍കുന്ന സുരക്ഷിതത്വമല്ല നീണ്ടു കിടക്കുന്ന വഴികളും അവിരാമമായ യാത്രകളും വിശാലമായ തുറസ്സിടങ്ങളുമാണ് അവര്‍ക്ക് സ്വാതന്ത്രം.

ഇളകുന്ന മുള്ളുകമ്പികള്‍ നിന്ന് ഗിറ്റാറില്‍ നിന്നെന്ന പോലെ സംഗീതം പൊഴിയുന്ന ദൃശ്യത്തോടെയാണ് സിനിമ തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയോട് അടിയറവ് പറഞ്ഞ ഫ്രാന്‍സില്‍ സ്ഥാപിതമായ ഒരു നാസി തടങ്കല്‍പാളയമാണ് ആ കനത്ത വേലിക്കപ്പുറം. അവിടെയാണ് ഫ്രാന്‍സില്‍ പലയിടത്തുനിന്നുമായി പിടികൂടിയ ജിപ്‌സികളുള്ളത്. പിന്നീട് മറ്റൊരു ദൃശ്യത്തിലേക്ക് ക്യാമറ വഴി മാറുന്നു. കാലം 1943, ജര്‍മ്മന്‍ അധിനിവേശ ഫ്രാന്‍സിലെ ഒരു ചെറു പ്രവിശ്യയിലേക്ക് മൂന്ന് കാരവാനുകളിലായി റെയില്‍വേ തുരങ്കം കടന്നുവരുന്ന 15 അംഗ ജിപ്‌സി കുടുംബം. ജര്‍മ്മന്‍ ഭടന്‍മാരെ ഭയന്ന് കാട്ടുപാതകളിലൂടെയാണ് ഇത്തവണത്തെ അവരുടെ യാത്ര. യുദ്ധം അനാഥനാക്കിയ ഷെലോ ക്ലോഡ് എന്ന ഒരു കുട്ടി അവരെ പിന്‍തുടരുന്നുണ്ട്. അവരവനെ ആട്ടി അകറ്റുന്നുണ്ടെങ്കിലും താലോഷ് എന്ന മതിഭ്രമമുള്ള ജിപ്‌സി അവനെ കൂടെക്കൂട്ടുന്നു. ചെറോറോ (ഭിക്ഷക്കാരന്‍) എന്നാണ് അവരവനെ വിളിക്കുന്നത്. എല്ലാവര്‍ഷവും മുന്തിരി വിളവെടുപ്പ് കാലത്ത് ബര്‍ഗുണ്ടി എന്ന ആ ചെറുപട്ടണത്തില്‍ വിളവെടുപ്പ് ജോലിക്കായി അവരെത്തും. നഗരത്തിന്റെ മേയര്‍ ഒരു മൃഗഡോക്ടര്‍ കൂടിയായ റോസിയര്‍ തിയോഡോറാണ്. സെക്രട്ടറി സ്‌ക്കൂള്‍ ടീച്ചര്‍ കൂടിയായ മിസ് ലുണ്ടി. ഇരുവരും ജിപ്‌സികളോട് അനുഭാവമുള്ളവരാണ്. കാര്യങ്ങള്‍ പഴയതുപോലെ അല്ല. ജിപ്‌സികളുടെ യാത്ര അധികാരികള്‍ വിലക്കിയിരിക്കുകയാണെന്നും ഇവിടെ തന്നെ തുടരണമെന്നും മേയര്‍ ജിപ്‌സികളെ അറിയിക്കുന്നു. അനാഥബാലനായ ക്ലോഡിന്റെ സംരക്ഷണവും തിയഡോര്‍ ഏറ്റെടുക്കുന്നു. യുദ്ധം നിങ്ങളുടേതല്ലേ, ജിപ്‌സികള്‍ ഒരു യുദ്ധത്തിനും പോയിട്ടില്ലല്ലോ എന്ന് അവര്‍ മേയറോട് ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം നിസ്സഹായനാണ്. വിസക്കൊപ്പം അവര്‍ക്ക് റേഷന്‍ കാര്‍ഡും നല്‍കുന്നു മേയര്‍. 

തുറസ്സില്‍ കൂടാരമൊരുക്കുന്ന അവര്‍ കാലികമായ കാര്‍ഷിക ജോലിക്കൊപ്പം ചെറിയ കച്ചവടങ്ങള്‍ ചെയ്തും വിശേഷവേളകളിലും ചില ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായും സംഗീതഉപകരണങ്ങള്‍ മീട്ടിയും പാട്ടും നൃത്തവുമവതരിപ്പിച്ചും പാത്രങ്ങള്‍ ഓട്ടയടച്ചുകൊടുത്തും ഉലകളില്‍ ഇരുമ്പുപകരണങ്ങള്‍ നിര്‍മ്മിച്ചുമൊക്കെ ജീവിക്കുന്നു. ജിപ്‌സികളെ തേടിയെത്തിയ പട്ടാളക്കാര്‍ ആദ്യം അവരുടെ കുതിരകളെ ബലമായി പിടിച്ചു കൊണ്ടുപോകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 50 മൈല്‍ അകലെയുള്ള നാസി തടങ്കല്‍പാളയത്തിലേക്ക് അവരെയും അറസ്റ്റ് ചെയ്ത് മാറ്റുകയാണ്. എന്തിനാണ് തങ്ങളെ കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സില്‍ നിന്നും വിഷം ഒഴിവാക്കാനാണെന്നാണ് നാസി അനുകൂല ഫ്രഞ്ച് ഉദ്യോഗസ്ഥനായ പിയര്‍ പെന്റ്‌കോട്ട് പറയുന്നത്. ഫ്രാന്‍സില്‍ സ്വന്തമായി വീടുള്ള ജിപ്‌സികളെ തല്‍ക്കാലം നടപടികളില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. തിയോഡോര്‍ ഒഴിഞ്ഞുകിടക്കുന്ന തന്റെ കുടുംബവീടും സ്ഥലവും വെറും പത്ത് ഫ്രാങ്കിന് ജിപ്‌സികളാവശ്യപ്പെടാതെ തന്നെ കൈമാറി അവരെ തടവറയില്‍ നിന്ന് മോചിപ്പിക്കുന്നു. എന്നാല്‍ അത്തരമൊരു ജീവിതം ഒട്ടും ഇഷ്‌പ്പെടുന്നവരായിരുന്നില്ല ജിപ്‌സികള്‍.

മിസ് ലുണ്ടി രഹസ്യമായി നാസികള്‍ക്കെതിരെ പടപൊരുതുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ്. അവരുടെ രണ്ട് സഹോദരങ്ങളും ജയിലിലാണ്. ഒളിവിലുള്ള പ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും അവരാണ്. സഹപ്രവര്‍ത്തക എന്നതില്‍ നിന്ന് പ്രണയത്തോളം ബന്ധം വളര്‍ന്നിട്ടും തിയോഡോര്‍ ഇത് മനസ്സിലാക്കിയിട്ടില്ല. പെന്റ്‌കോട്ട് ജര്‍മ്മന്‍ പട്ടാളക്കാരുമായെത്തി വീട് റെയ്ഡ് ചെയ്ത് ലുണ്ടിയെ അറസ്റ്റുചെയ്യുന്നു. തടയാനെത്തിയ തിയഡോറിനെയും അവര്‍ കസ്റ്റഡിയിലെടുക്കുന്നു. ഇതോടെ ജിപ്‌സികള്‍ നാടു വിടുകയാണ്. ജിപ്‌സികളറിയാതെ താലോഷിന്റെ സഹായത്തോടെ കാരവാനുകളിലൊന്നിന്റെ അടിയില്‍ ഒളിച്ചിരുന്ന് ക്ലോഡും അവര്‍ക്കൊപ്പം യാത്രയിലുണ്ട്. അവനെ കണ്ടു പിടിക്കുന്ന മറ്റുള്ളവരോട് ക്ലോഡിന് ഒരു ജിപ്‌സി ആകാനാണാഗ്രഹമെന്ന് താലോഷ് പറയുന്നു. ജിപ്‌സി എന്നത് ഒരു തൊഴിലോ മറ്റോ ആണോ ആയിതീരാനെന്ന് മറ്റ് ജിപ്‌സികള്‍ ചോദിക്കുന്നുണ്ട്. വഴിയിലൊരിടത്ത് വെച്ച് നാസികളവരെ വളയുന്നു. എല്ലാവരെയും അറസ്റ്റുചെയ്ത് തടങ്കല്‍ പാളയത്തിലേക്ക് കൊണ്ടുപോകുന്നു. മനോവിഭ്രാന്തികളുള്ള താലോഷ് ഓടുന്നതിനിടെ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു.

ജിപ്‌സിവേരുകളുള്ള അള്‍ജീരിയന്‍ വംശജനാണ് ഫ്രഞ്ച് സംവിധായകനായ ടോണിഗാറ്റ്‌ലിഫ്. ജിപ്‌സി ജീവിതങ്ങളും സ്വാതന്ത്രവും സംഗീതവും യാത്രയും പ്രണയവുമൊക്കെയാണ് ഗാറ്റ്‌ലിഫ് സിനിമകളുടെ മുഖമുദ്ര. ഒപ്പം അതിനടിലിയൂടെ അന്തര്‍ലീനമായി ഒഴുകുന്ന രാഷ്ട്രീയവും. സിനിമകളിലെ സ്ഥിരം വാര്‍പ്പ് മാതൃകകളില്‍ നിന്ന് ജിപ്‌സികളെ മോചിപ്പിക്കുന്നതും അവരുടെ യഥാര്‍ത്ഥജീവിതം സിനിമയിലേക്ക് കൊണ്ടു വന്നതും ഗാറ്റ്‌ലിഫിന്റെ സിനിമകളാണ്. ലാച്ചോ ഡ്രോം എന്ന ജിപസി സംഗീതത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററി/സിനിമ അതിമനോഹരമായ ഒരു കലാസൃഷ്ടിയാണ്. ഹോളോകോസ്റ്റിന്റെ ഭീകരതകളിലേക്ക് കടക്കാതെ തന്നെ അതിന്റെ ഒരിരകള്‍കൂടി നിശബ്ദമായി ഇവിടെ ജീവിക്കുന്നുണ്ടെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നു ഗാറ്റ്‌ലിഫ്. ജിപ്‌സികളുടെ ജീവിതവും അവരുടെ നിസ്സഹായാവസ്ഥയും കൈയ്യടക്കത്തോടെ വരച്ചു കാട്ടുന്നുണ്ട് അദ്ദേഹം.

ജിപ്‌സി വംശഹത്യ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയത് ജിപ്‌സിയായ ഒരു എഴുത്തുകാരനോ, ചരിത്രകാരനോ ഇല്ലാത്തതുകൊണ്ട് കൂടിയാണിത്. ടോണി ഗാറ്റ്‌ലിഫ് എന്ന ജിപ്‌സി വേരുകളുള്ള ഒരു സംവിധായകനുണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ആ കാലം ചലചിത്രരംഗത്തും അടയാളപ്പെടുത്തുമായിരുന്നില്ല. രേഖപ്പെടുത്തപ്പെട്ടത് മാത്രം ചരിത്രമാകുമ്പോള്‍ അതിനപ്പുറമുള്ള ദേശവും കാലവും ഓര്‍മ്മയും അനുഭവങ്ങളുമൊക്കെ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെടും. യുദ്ധാനന്തരം സഖ്യകക്ഷികള്‍ ജര്‍മ്മനിയിലെ ന്യൂറംബര്‍ഗില്‍ വിചാരണക്കോടതി സ്ഥാപിച്ച് നാസിയുദ്ധക്കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കുകയുണ്ടായി. അതിഭീകരമായ വംശഹത്യക്കും ക്രൂരതകള്‍ക്കും ഇരയായിട്ടും ഒരൊറ്റ ജിപ്‌സിയും അവിടേക്ക് വിളിക്കപ്പെട്ടില്ല. ഒരൊറ്റ ജിപ്‌സിപോലും സ്വമേധയാ സാക്ഷിപറയാനും കേസില്‍ പങ്കുചേരാനുമായി അവിടെ എത്തിചേര്‍ന്നതുമില്ല. ദുഃഖവും രോഷവും കടിച്ചമര്‍ത്തി അവരവരുടെ നിരന്തരമായ യാത്രകളിലേക്കും സംഗീതത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുപോയി. മടങ്ങിപോകാനായി ഒരു വാഗ്ദത്ത ഭൂമിയോ പടുത്തുയര്‍ത്താന്‍ ഒരു രാജ്യമോ ഇല്ലാത്തവരായിരുന്നു അവര്‍.

അതിമനോഹരമായ ചില ദൃശ്യങ്ങള്‍ ഈ സിനിമയിലുണ്ട് അതിലൊന്നാണ് തടവില്‍ നിന്ന് മോചിതരായ ജിപ്‌സികളുടെ തിയോഡോറിന്റെ കുടുംബ വീട്ടിലേക്കുള്ള യാത്ര. തിയോഡോറും താലോഷും മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ വേലിക്കപ്പുറത്ത് കൂടി സമാന്തരമായി കുതിരയെ ഓട്ടിയാണ് ജിപ്‌സികുടുംബത്തിലെ വിധവയായ പെണ്‍കുട്ടിയുടെ യാത്ര. മറ്റു ജിപസികള്‍ അഹ്‌ളാദാരവങ്ങളോടെ തിയഡോറിന്റെ ബൈക്കിന് പുറകിലായി ഓടി വരുന്നുണ്ട്. ജിപ്‌സി കുട്ടികള്‍ക്കൊപ്പം ലുണ്ടിയുടെ ക്ലാസിലേക്ക് പഠിക്കാനെത്തുന്ന താലോഷ് സംഗീതവും തമാശകളും കൊണ്ട് അവിടത്തെ അന്തരീക്ഷം തന്നെ മാറ്റിമറിക്കുന്നുണ്ട്. ക്ലോഡിനൊപ്പം തിയഡോറിന്റെ വീട്ടിലെത്തുന്ന താലോഷ് അവിടത്തെ കുളിമുറിയിലെ പൈപ്പ് തുറക്കുമ്പോള്‍ പുറത്തുവരുന്ന വെള്ളം കണ്ട് അതിനെ സ്വതന്ത്രമാക്കാന്‍ തീരുമാനിക്കുന്നു. വെള്ളത്തിന്റെ ധര്‍മ്മം ഒഴുകുക എന്നതാണെന്നും അതിന് വിരുദ്ധമായി തടഞ്ഞുവെക്കപ്പെടുന്നതോടെ അതിന്റെ സ്വാതന്ത്രം നഷ്ടമാകുകയാണ്. വെള്ളം സിങ്ക് നിറഞ്ഞ് ബാത്ത് റൂമിലേക്കും അവിടെ നിന്ന് മുറിയിലേക്കും കോണിപടവുകളിലൂടെ താഴത്തെ നിലയിലേക്കും ഒഴുകിപരന്ന് സ്വതന്ത്രമാകുമ്പോള്‍ സന്തോഷം കൊണ്ട് ആര്‍ത്ത് വിളിക്കുന്നുണ്ട് താലോഷ്.

സ്വാതന്ത്രത്തിന്റെ വിളനിലമായിരുന്ന ഫ്രാന്‍സ് നാസി അധീനതയില്‍ എങ്ങിനെയാണ് മാറുന്നതെന്ന് പല രംഗങ്ങളിലൂടെ വെളിവാകുന്നുണ്ട് ചിത്രത്തില്‍. ഭൂമി കൈമാറാനായി രേഖപ്പെടുത്തേണ്ട വിവരങ്ങളിലൊന്ന് ജൂതനാണോ അല്ലയോ എന്നതാണ്. മുന്‍ വരവുകളില്‍ ജിപ്‌സികളോട് സൗഹൃദത്തിലായിരുന്ന പിയര്‍ പെന്റ്‌കോട്ടാണ് ഇത്തവണ അവരെ ദ്രോഹിക്കുന്നതും ഫ്രാന്‍സിന്റെ വിഷമാണവരെന്ന് പറയുന്നതും. ജിപ്‌സികളോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന ഗ്രാമീണരും പുതിയ സാഹചര്യത്തില്‍ അവരോട് അകലം പാലിക്കുന്നുണ്ട്.

യെവെറ്റ് ലുണ്ടി (Yvette Lundy) എന്ന നാസി വിരുദ്ധ ഇടതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയ പ്രവര്‍ത്തകയാണ് മിസ് ലുണ്ടിയുടെ കഥാപാത്രത്തിന് പ്രചോദനമായത്. വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്‍കി ജൂതന്‍മാരെയും നാസികളുടെ രാഷ്ടീയ എതിരാളികളെയും രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തി 24-ാം വയസ്സില്‍ ലുണ്ടി തടവിലടക്കപ്പെട്ടു. നാസിതടങ്കല്‍ പാളയങ്ങളെ ലുണ്ടി അതിജീവിച്ചെങ്കിലുംഒരു സഹോദരന്‍ ഓഷ് വിറ്റ്‌സില്‍ വെച്ച് കൊല്ലപ്പെട്ടു. ഫാസിസത്തിനും യുദ്ധത്തിനുമെതിരായി കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ തന്റെ ശിഷ്ടജീവിതം നീക്കിവെച്ച ലുണ്ടി  2019 നവംബറില്‍ തന്റെ 103-ാം വയസ്സിലാണ് മരിക്കുന്നത്. നാസിസത്തോട് സന്ധിചെയ്യാതെ ചെറുത്തുനിന്ന ഒരു തലമുറയുടെ പ്രതിനിധിയായി യെവെറ്റ് ലുണ്ടി ഫ്രാന്‍സില്‍ ഓര്‍മ്മിക്കപ്പെടുന്നു.

ടോണിയുടെ മറ്റു സിനിമകളെപോലെ ജിപ്‌സി സംഗീതമാണ് ഈ ചിത്രത്തിന്റെയും ജീവന്‍. വയലിനും ഗിറ്റാറുമുപയോഗിച്ചുള്ള റൊമാനി പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ടോണി ഗാറ്റ്‌ലിഫും ഡെല്‍ഫിന്‍ മാന്റൗലറ്റും ചേര്‍ന്നാണ്. ചാര്‍ലി ചാപ്ലിന്റെ ചെറുമകനായ ജെയിംസ് തിയറിയാണ് (James Thiérrée) താലോഷ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്നത്. സിനിമയില്‍ ജിപ്‌സി കുടുംബാംഗങ്ങളായി അഭിനിയിക്കുന്നവരില്‍ പലരും യഥാര്‍ത്ഥ ജിപ്‌സികളാണ്. ഫ്രഞ്ച് റൊമാനി ഭാഷകളിലായുള്ള ഈ ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും ടോണി ഗാറ്റ്‌ലിഫ് തന്നെയാണ്. ജൂലിയന്‍ ഹിര്‍ഷിന്റെതാണ് ക്യാമറ. മാര്‍ക്ക് ലാവോയിന്‍ (Marc Lavoine) തിയാഡോറിന്റെ വേഷം അനശ്വരയാക്കിയപ്പോള്‍ മാരിജോസി ക്രോസ് മിസ് ലുണ്ടിയെ ഭംഗിയായി അവതരിപ്പിച്ചു.

ജലത്തെ ഒഴുകാന്‍ വിടുന്നത് പോലെ സംഗീതം ചുറ്റും പരക്കുന്നതുപോലെ ഭൂമിയില്‍ പാറി നടക്കാന്‍ കഴിയുക എന്ന റൊമാനി സ്വപ്നം ഇപ്പോഴും അകലെയാണ്. അതിര്‍ത്തികള്‍ കൂറേകൂടി കൊട്ടിയടക്കപ്പെടുകയും ലോകത്താകമാനമുള്ള വലതുപക്ഷം കൂടുതല്‍ ശക്തമാകുകയും നവനാസി പ്രസ്ഥാനങ്ങള്‍ വേരോട്ടമുണ്ടാക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലം അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നുമില്ല. ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, ഉക്രെയിന്‍, ഇറ്റലി, യു.എസ്.എ എന്നിവിടങ്ങളിലെല്ലാം ജിപ്‌സികള്‍ക്കെതിരായ നവനാസി-മുഖംമൂടി സംഘങ്ങളുടെ ആക്രമണങ്ങള്‍ സമീപകാലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണഭീഷണികളും പുറത്താക്കല്‍ ശ്രമങ്ങളുമൊക്കെ സമീപകാല യാഥാര്‍ത്ഥ്യങ്ങളായി അവര്‍ക്ക് മുന്നിലുള്ളപ്പോള്‍ ഹോളോകോസ്‌റ്റെന്നത് മുമ്പെങ്ങോ കണ്ട ഒരു ദു:സ്വപ്നം മാത്രമായി മറക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല...


8 comments:


  1. 'കൊര്‍കൊറോ' എന്ന സിനിമയുടെ അസ്സൽ വിശദമായ വിശകലനം ..

    'ജിപ്‌സി വംശഹത്യ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയത് ജിപ്‌സിയായ ഒരു എഴുത്തുകാരനോ, ചരിത്രകാരനോ ഇല്ലാത്തതുകൊണ്ട് കൂടിയാണിത്. ടോണി ഗാറ്റ്‌ലിഫ് എന്ന ജിപ്‌സി വേരുകളുള്ള ഒരു സംവിധായകനുണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ആ കാലം ചലചിത്രരംഗത്തും അടയാളപ്പെടുത്തുമായിരുന്നില്ല. രേഖപ്പെടുത്തപ്പെട്ടത് മാത്രം ചരിത്രമാകുമ്പോള്‍ അതിനപ്പുറമുള്ള ദേശവും കാലവും ഓര്‍മ്മയും അനുഭവങ്ങളുമൊക്കെ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെടും....

    ReplyDelete
  2. സന്തോഷം മുരളിയേട്ടാ...

    ReplyDelete
  3. Always look forward for such nice post & finally I got you. Really very impressive post & glad to read this.
    Architects in Indore
    Civil Contractors in Indore

    ReplyDelete
  4. Best content & valuable as well. Thanks for sharing this content.
    Approved Auditor in DAFZA
    Approved Auditor in RAKEZ
    Approved Auditor in JAFZA
    i heard about this blog & get actually whatever i was finding. Nice post love to read this blog
    Approved Auditor in DMCC

    ReplyDelete