Thursday, April 9, 2020

ഇരുട്ടത്തെ അത്താഴം, കാന്താലോഡ്ജിലെ രാത്രി, ബ്ലൂനൈലിലെ ഡാം...

എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (12)
----------------------------------
ഴമയില്‍ നിന്ന് ആധൂനികതയിലേക്കുള്ള യാത്രക്കിടയില്‍ വികൃതമാക്കപ്പെട്ട ഒരങ്ങാടിയാണ് കോന്‍സോ പട്ടണം. ഒട്ടും സൗന്ദര്യബോധം പുലര്‍ത്താതെ നിര്‍മ്മിച്ച കോലംകെട്ട കോണ്‍ക്രീറ്റ് നിര്‍മ്മിതികളാലും പരന്നുകിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാലും ദുര്‍ഗന്ധം വമിക്കുന്ന ചവറുകൂനകളാലും അഴുക്കുചാലുകളാലും തകര്‍ന്ന പാതകളാലും മനംമടിപ്പിക്കുന്ന ഒരു ശരാശരി ആഫ്രിക്കന്‍ നഗരം. കോന്‍സോയിലെ നാട്ടുചന്തയില്‍ നിന്നും പോക്കുവെയില്‍ പിന്‍വാങ്ങിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അവിടം വിട്ടു, പിന്നീട് നേരെ പോയത് അത്താഴം കഴിക്കാനായി കോന്‍സോ അങ്ങാടിയിലേക്കാണ്.

ഇരുട്ടു പരന്നുതുടങ്ങിയിരുന്നു. നഗരത്തില്‍ തന്നെയുള്ള ഒരു ഇടത്തരം ഭക്ഷണശാല. പാതവക്കിലെ കടമുറികളുടെ പുറകില്‍ ഇടുങ്ങിയതല്ലാത്ത ഒരു പറമ്പില്‍ ആകാശത്തിന് കീഴെയിട്ട തീന്‍മേശകള്‍ നടുവില്‍ മേല്‍ക്കൂരയുള്ള ചുമരുകളില്ലാത്ത ഒരു തറ അവിടെയും തീന്‍മേശകള്‍. നല്ല തിരക്കുണ്ട് ആ നേരത്ത് ആ ഭോജനശാലയില്‍. ഇരുണ്ട പ്രകാശത്തില്‍ ഏറെ സജീവമാണ് അപ്പോഴവിടം. അത്താഴമേശകളൊന്നും ഒഴിഞ്ഞു കിടക്കുന്നില്ല. ഉച്ചത്തിലുള്ള സംസാരങ്ങളും പൊട്ടിച്ചിരികളും. വെളിച്ചം വളരെ കമ്മിയാണ്. എണ്ണവിളക്കുകളും മെഴുകുതിരികളും മറ്റുമാണ് വെളിച്ചം പരത്തുന്നത്. ചിലയിടത്ത് വളരെ മങ്ങിയ പ്രകാശം പരത്തിക്കൊണ്ട് ഇലക്ട്രിക് ലൈറ്റുകള്‍.

വൈദ്യുതക്ഷാമം വളരെ രൂക്ഷമാണ് എത്യോപ്യയില്‍ പലയിടത്തും പ്രകാശം പരത്തുന്നത് ജനറേറ്ററുകളുപയോഗിച്ചാണ്. ഇവിടെയും അങ്ങിനെതന്നെയാകണം. പക്ഷെ അതിനിടയിലും ഉച്ചത്തിലുള്ള സംഗീതമുയരുന്നുണ്ട്. വൃത്തിയെ സംബന്ധിച്ച നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളുമായി ഒട്ടും യോജിച്ചുപോകുന്നതല്ല ആ പരിസരം. ഒരു പക്ഷെ ആ ഇരുണ്ട അന്തരീക്ഷത്തില്‍ വൃത്തിഹീനത അധികരിച്ച് തോന്നുന്നതുമാകാം. അടുത്തുപോകാന്‍പോലും കഴിയാത്തത്ര പരിതാപകരമാണ് ശുചിമുറിയുടെ അവസ്ഥ. പുറകിലാണ് അടുക്കള. അവിടെ നിന്ന് ഭക്ഷണം നിറച്ച തട്ടുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്.
സ്ഥൂല ശരീരത്തോടുകൂടിയ ഒരു വിളമ്പല്‍ക്കാരി സ്ത്രീ പുകയുന്ന ഒരു തട്ടുംകൊണ്ട് ഞങ്ങള്‍ക്കരികിലേക്കെത്തി അതവിടെ സ്ഥാപിച്ചു. അത് കൊതുകുകളെയും ഈച്ചയേയുമൊക്കെ അകറ്റും. ഇഞ്ചിറയും കോഴിക്കറിയും കാളയിറച്ചി വറുത്തതും ഒരിനം അപ്പവും പരിപ്പുമൊക്കെയാണ് ഞങ്ങളാവശ്യപ്പെട്ടത്. ഗോമാംസമാണ് എത്യോപ്യക്കാരുടെ പ്രധാനഭക്ഷണം. പഴയ സെമിറ്റിക്ക് വിശ്വാസങ്ങളുടെ ഭാഗമായാണെന്ന് പറയുന്നു എത്യോപ്യക്കാര്‍ പന്നിയിറച്ചി കഴിക്കാറില്ല. മാലാഖമാരോടൊപ്പം സഞ്ചരിക്കുന്നവരാണ് പക്ഷികള്‍ എന്ന് വിശ്വസിക്കുന്നതുകൊണ്ട് പറക്കുന്ന പക്ഷികളുടെ ഇറച്ചിയും അവര്‍ ഭക്ഷിക്കാറില്ല. കോഴിയെ പക്ഷിയായി കണക്കുകൂട്ടാത്തതുകൊണ്ടായിരിക്കണം കോഴിയിറച്ചി എല്ലായിടത്തും ലഭ്യമാകുന്നത്.

ഈ ഇരുട്ടത്ത് അടി കൊള്ളാന്‍ വയ്യ അതുകൊണ്ട് തന്നെ ക്യാമറ പുറത്തെടുക്കരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു. ഭക്ഷണം അത്ര സ്വാദിഷ്ടമായി തോന്നിയില്ല. പരിസരത്തിന്റെ സ്വാധീനവുമുണ്ടാകാം. എങ്കിലും തികച്ചും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു അത്. എത്യോപ്യയിലെ ഒരുള്‍നാട്ടിലെ സജീവമായ ഒരു ഗ്രാമീണ തീന്‍പുരയില്‍ അവിടത്തെ നാട്ടുകാര്‍ക്കൊപ്പം മെഴുകുതിരിവെട്ടത്തില്‍ ഒരത്താഴം. ഒരു ടൂര്‍ സംഘത്തിനൊപ്പമായിരുന്നെങ്കില്‍ ഞങ്ങള്‍ക്കിതൊക്കെ നഷ്ടമാകുമായിരുന്നു. എത്യോപ്യന്‍ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാതെ മുന്‍ നിശ്ചയിച്ച വഴികളിലൂടെയും കാഴ്ച്ചകളിലൂടെയുമുള്ള സമയത്തിനൊപ്പിച്ച പുറംയാത്ര മാത്രമായി അത് ചുരുങ്ങുമായിരുന്നു. ഭക്ഷണം കഴിഞ്ഞു. വിളമ്പലുകാരന്‍ പറഞ്ഞ ബില്‍ തുക സംബന്ധിച്ച് സംശയം തോന്നിയ അബ്ദു വിശദാശങ്ങളാവശ്യപ്പെട്ടതോടെ തുക കുറച്ച് കുറഞ്ഞു. അബ്ദു ചെറിയൊരു നീരസത്തോടെ നടത്തിപ്പുകാരി സ്ത്രീയോടെന്തോ പറഞ്ഞു. അവരൊരു പുഞ്ചിരിയോടെ എന്തോ പറഞ്ഞ് അതിനെ നേരിട്ടു. അരിശം തീരാതെ പിന്നെയും സംസാരം തുടര്‍ന്ന അബ്ദുവിനോട് വിട്ടു കൊടുക്കാന്‍ പറഞ്ഞ് ശാന്തനാക്കി ഡോ. അജിന്‍.
മടങ്ങിയെത്തുമ്പോള്‍ ഞങ്ങള്‍ കാണുന്നത് ഇരുട്ടില്‍ കുളിച്ചു നില്‍ക്കുന്ന കാന്താ ലോഡ്ജാണ്. ചെറിയ നാട്ടുവെളിച്ചമുണ്ട്. കോട്ടേജുകളുടെ പുല്ല് മേഞ്ഞ വൃത്തമേല്‍ക്കൂരകള്‍ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ആ ഇരുണ്ട നാട്ടുവെളിച്ചത്തിലും ദൃശ്യമാകുന്നുണ്ട്. മായികമായൊരു സൗന്ദര്യമുണ്ട് ആ കാഴ്ച്ചക്ക്. റിസപ്ഷന്‍ ഏരിയയില്‍ മാത്രം മങ്ങിയ വെളിച്ചമുണ്ട്. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം നടത്തിപ്പുകാരിലൊരാള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു. 9 മണിക്ക് അതിന്റെ പ്രവര്‍ത്തനമവസാനിപ്പിക്കും ശേഷിക്കുന്ന രാവ് മുതല്‍ അന്ധകാരത്തില്‍ കഴിച്ചുകൂട്ടണം. നിശ്ചിത സമയത്തിന് ശേഷം വൈദ്യുതി ഉണ്ടാകില്ലെന്ന് മുറിയെടുക്കുമ്പോഴെ അവര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ കോട്ടേജിലെത്തി കുളിക്കാന്‍ നോക്കുമ്പോള്‍ വെള്ളമില്ല. പിന്നെയും കുറേ നേരം കാത്തു വെള്ളമെത്താന്‍. വെള്ളമെത്തി പക്ഷെ ചുടുവെള്ളം ലഭ്യമാകുന്നില്ല. അജിന്‍ വല്ലാതെ ക്ഷുഭിതനായി. എന്നാല്‍ തങ്ങളല്ല ഉത്തരവാദപ്പെട്ടവര്‍ എന്ന രീതിയില്‍ ഒഴിഞ്ഞു നില്‍ക്കുകയാണ് അവിടത്തെ ജോലിക്കാര്‍. ഒടുവില്‍ നീണ്ട ചീത്ത വിളിക്കള്‍ക്കും ഒച്ചയെടുക്കലുകള്‍ക്കും ശേഷം അടുക്കളയില്‍ നിന്ന് പാത്രങ്ങളില്‍ ചുടുവെള്ളം കോട്ടേജുകളിലേക്കെത്തിച്ചു തന്നു ജോലിക്കാര്‍. സമയമേറെ അങ്ങിനെ കടന്നുപോയതുകൊണ്ട് ജനറേറ്റര്‍ 10 മണി വരെ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു അജിന്‍. അതിനായി വീണ്ടുമൊരു ശണ്ഠവേണ്ടി വന്നു അവരുമായി.

അതി രൂക്ഷമാണ് എത്യോപ്യയില്‍ വൈദ്യുതി ക്ഷാമം. റിഫ്റ്റ്‌വാലി തടങ്ങളിലൊഴിച്ച് ജലക്ഷാമവും അങ്ങിനെതന്നെ. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന രീതിയിലാണ് നൈലിന്റെ പ്രധാന കൈവഴിയായ ബ്ലൂനൈല്‍ നദിയില്‍ എത്യോപ്യ ഡാം (Grand Ethiopian Renaissance Dam) പണിയാനാരംഭിച്ചത്. എത്യോപ്യയിലെ ടാനാതടാകത്തില്‍ നിന്ന് ആരംഭിച്ച് സുഡാനിലൂടെയാണ് ബ്ലൂനൈല്‍ ഈജിപ്തിലെത്തിചേരുന്നത്. ഡാം നിര്‍മ്മാണം അവസാനഘട്ടത്തിലേക്കടുത്തുകൊണ്ടിരിക്കുമ്പോള്‍ ഈജിപത് പരിഭ്രാന്തിയിലാണ്. ഈജിപ്തില്‍ നിന്ന് 2500 കിലോമീറ്ററോളം അകലെയാണ് എത്യോപ്യയുടെ ഡാമെങ്കിലും നൈലിലെ ജലലഭ്യതയെ അത് സാരമായി ബാധിക്കുമെന്നും അങ്ങിനെ ഈജിപ്ഷ്യന്‍ സാമ്പത്തികരംഗം തകരുമെന്ന ഭയം അവര്‍ക്കുണ്ട്. ഒരു യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കരുതുന്നവരുണ്ട്. 2011ല്‍ മുല്ലപ്പുവിപ്ലവത്തില്‍ ഈജിപ്ത് കലുഷിതമായിരിക്കുന്ന സാഹചര്യം മുതലെടുത്താണ് എത്യോപ്യ ഡാം നിര്‍മ്മാണമാരംഭിക്കുന്നത് അതുകൊണ്ട് തന്നെ അന്നതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഈജിപ്തിനായില്ല. ഈ ഘട്ടത്തില്‍ ഡാം നിര്‍മ്മാണം തടയാനാകില്ലെന്നിരിക്കെ ഡാമില്‍ ജലം നിറക്കുന്നത് 10-12 വര്‍ഷമെടുത്ത് ക്രമാനുഗതമായാകണമെന്നും തങ്ങളുടെ ആവശ്യകതയനുസരിച്ച് പ്രതിവര്‍ഷം 40 ബില്യണ്‍ ക്യുബിക്ക്മീറ്റര്‍ ജലം വിട്ടുനല്‍കണമെന്നുമാണ് ഈജിപ്തിന്റെ പ്രധാന ആവശ്യം എന്നാല്‍ ഇതു രണ്ടും പരിഗണിക്കാന്‍ എത്യോപ്യ തയ്യാറായിട്ടില്ല. വിഷയം എൈക്യരാഷ്ട്രസഭ രക്ഷാസമിതിക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് ഈജിപ്ത്. യു.എസ്.എയും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുണ്ട്. എത്യോപ്യക്കെതിരെ ആയുധമെടുക്കണമെന്ന മുറവിളി ഈജിപ്തില്‍ ഉയരുന്നുണ്ട്. എന്നാല്‍ എത്യോപ്യ തങ്ങളുടെ മണ്ണില്‍ ഒരു ഡാം നിര്‍മ്മിക്കുന്നതിനെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അങ്ങിനെയൊരു നീക്കമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ ഏതറ്റം വരെയും പോകുമെന്നുമാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവ് കൂടിയായ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് പറയുന്നത്.

ഈജിപ്തിന്റെ 90% സ്ഥലവും മരുഭൂമിയാണ് ശേഷിക്കുന്ന 10% സ്ഥലത്തെ പച്ചപ്പിന് കാരണം നൈല്‍ നദിയാണ്. ഈ 10 %പ്രദേശത്താണ് ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ 95% ജീവിക്കുന്നത്. ഈജിപ്തിലൂടെ ഒഴുകുന്ന നൈലിന്റെ 65% ജലവും ബ്ലൂനൈലിന്റെ സംഭാവനയാണ്. അതുകൊണ്ട് തന്നെ ബ്ലൂനൈലിലെ ഡാം നിര്‍മ്മാണം ഈജിപ്തിനെ പരിഭ്രാന്തരാക്കുന്നതില്‍ അത്ഭുതമില്ല. പക്ഷെ കടുത്ത ജലക്ഷാമവും വൈദ്യുതി ക്ഷാമവുമുള്ള എത്യോപ്യക്ക് ഈ ഡാമല്ലാതെ മറ്റു പോംവഴികളില്ല. ഇന്നും രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത പട്ടിണിയും ഭക്ഷ്യക്ഷാമവും വ്യാവസായിക വികസനത്തിന് തടസ്സം നില്‍ക്കുന്ന കടുത്ത വൈദ്യുതി ക്ഷാമവുമൊക്കെ മറി കടക്കാന്‍ ഈ ഡാം എത്യോപ്യയെ സഹായിക്കും. സുഡാനാണ് ഈ ഡാം നിര്‍മ്മാണം ബാധിക്കുന്ന മറ്റൊരു രാജ്യം എന്നാല്‍ മഴക്കാലത്ത് നൈല്‍ സൃഷ്ട്ക്കുന്ന വെള്ളപ്പൊക്കത്തിന് ഡാം അറുതി വരുത്തുമെന്നതും ഡാം വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ഒരു പങ്ക് തങ്ങള്‍ക്ക് ലഭിക്കുമെന്നതും സുഡാനെ നിശബ്ദരാക്കുന്നു. 74 ബില്യണ്‍ ക്യുബിക്ക് മീറ്ററാണ് ഡാമിന്റെ മൊത്തം സംഭരണശേഷി. ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി (6,000 മെഗാവാട്ട് ഉല്‍പ്പാദനശേഷി) മാറും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ഈ ഡാം. 5 ബില്യണ്‍ ഡോളറാണ് കണക്കാക്കിയിരിക്കുന്ന മൊത്തം ഉല്‍പ്പാദനച്ചിലവ്. ജനങ്ങളില്‍ നിന്നുള്ള ദേശാഭിമാനബോണ്ടുകളിലൂടെയും (Patriotic Bonds) വിദേശവായ്പകളിലൂടയുമാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. എത്യോപ്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പുതിയതായി 4,000 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടത്. ശേഷിക്കുന്ന വൈദ്യുതി മറ്റാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിറ്റ് നല്ലൊരു സംഖ്യ നേടാനാകും എത്യോപ്യക്ക്. വായ്പാതിരിച്ചടവുകളും മറ്റ് സാമ്പത്തിക ബാധ്യതകളും മുന്നിലുള്ളതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് പദ്ധതി കമ്മീഷന്‍ ചെയ്ത് ഉല്‍പ്പാദനമാരംഭിക്കാനാണ് എത്യോപ്യന്‍ നീക്കം എന്നാല്‍ അതെത്രമാത്രം നീട്ടിക്കൊണ്ടു പോകാനാകുമെന്നാണ് ഈജിപ്തിന്റെ ചിന്ത. എന്തായാലും റിനൈസാന്‍സ് ഡാം ആ പേരു പോലെ തന്നെ എത്യോപ്യയുടെ സമൂലമായ മാറ്റത്തിന് സഹായകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആ സുദിനം കാത്തിരിക്കുകയാണ് എത്യോപ്യക്കാര്‍.

ഒരു വലിയ വളപ്പില്‍ അതി മനോഹരമായാണ് കോട്ടേജുകളുടെ നിര്‍മ്മിതി. പുല്ല് വളര്‍ത്തിയ തൊടി അതിനിടയിലൂടെ കല്ലുവിരിച്ച നടവഴികള്‍ അതിനരികിലെ മനോഹരമായ പൂച്ചെടികള്‍. മികച്ച ലാന്‍ഡ് സ്‌കേപ്പിങ്ങും ആര്‍ക്കിടെക്ച്ചറും ലൊക്കേഷനുമൊക്കെയായിട്ടും അതിനോടൊന്നും ഒട്ടും നീതി പുലര്‍ത്താത്ത ആതിഥേയത്വം. കുടിലുകള്‍ക്കകവും മനോഹരമായി രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. രണ്ടു കോട്ടേജുകളാണ് എടുത്തിരുന്നത്. ഒന്നില്‍ ദത്തേട്ടനും അന്‍വറും ഞാനും മറ്റേതില്‍ ഡോ. അജിനും അബ്ദുവും ജോയേട്ടനും. അജിനും ജോയേട്ടനും കുളി കഴിഞ്ഞ് ഞങ്ങളുടെ കോട്ടേജിലേക്കെത്തി. പുറത്ത് നല്ല തണുപ്പുണ്ട്. അതിനിടയില്‍ ചാറ്റല്‍ മഴയും തുടങ്ങി. മഴ കണ്ട് നില്‍ക്കുന്നതിനിടയില്‍ ജനറേറ്റര്‍ നിറുത്തിയിരുന്നു. അബ്ദുവിനെ കാണാനില്ല. റിസോട്ടിലെ ജോലിക്കാരിയായ എത്യോപ്യന്‍ യുവതിക്ക് അബ്ദുവിനോട് എന്തോ കാര്യമായ ആകര്‍ഷണം തോന്നിയിട്ടുണ്ടെന്ന് ജോയേട്ടന്‍ പറഞ്ഞിരുന്നു. എത്യോപ്യന്‍ സാമൂഹ്യജീവിതത്തില്‍ അത്തരം പ്രണയനാടകങ്ങള്‍ സാധാരണമാണത്രെ. സ്ത്രീ പുരുഷ ബന്ധങ്ങള്‍ കുറേകൂടി സ്വതന്ത്രവും തുറന്നതുമാണവിടെ. സാമൂഹ്യജീവിതത്തില്‍ നിന്നും ഗോത്ര സംസ്‌ക്കാരത്തിന്റെ അടയാളങ്ങള്‍ പാടെ മായ്ച്ചുകളയാന്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ക്രൈസ്തവ സദാചാരത്തിനായിട്ടില്ല. അന്നത്തെ പകല്‍ കാഴ്ച്ചകളേയും നാളത്തെ യാത്രാപരിപാടികളേയും കുറിച്ച് സംസാരിച്ചും നാട്ടുകഥകള്‍ പങ്കിട്ടും എത്രനേരമിരുന്നെന്ന് ഓര്‍മ്മയില്ല.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പതിയെ കിടക്കിയിലേക്ക് ചരിയുകയും ക്ഷണനേരം കൊണ്ട് ഉറക്കിലേത്ത് ആഴ്ന്നുപോകുകയുമായിരുന്നെന്ന് പിറ്റേന്ന് ജോയേട്ടന്‍ പറഞ്ഞറിഞ്ഞു. പുലര്‍ച്ചെ നാലിന് അലാറം കേട്ടാണുര്‍ന്നത്. പ്രാഥമിക കൃത്യങ്ങള്‍ മാത്രം കഴിച്ച് കുളിക്കാന്‍ പോലും നില്‍ക്കാതെ ഇറങ്ങി. മതിക്കെട്ടുറങ്ങി ആ രാത്രി. പുറത്ത് രാത്രി എപ്പോഴൊക്കയോ മഴ പെയ്തിരുന്നു എന്ന് പറഞ്ഞു ദത്തേട്ടനും അന്‍വറും. കറന്റും വെള്ളവുമില്ലാത്ത ഒരു രാത്രിയാണ് കടന്നുപോയത്. അതിന്റെ അരിശം അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല ഡോ. അജിന്. ടിപ്പ് ചോദിച്ചെത്തിയ ജോലിക്കാരെ ചീത്ത പറഞ്ഞോടിച്ചു ആദ്യം അദ്ദേഹം. പിന്നീട് അവര്‍ക്കെന്തോ കൊടുത്ത്  അവിടെ നിന്നിറങ്ങി. കാന്താലോഡ്ജില്‍ നിന്നും കോന്‍സോയുടെ പ്രധാന പാതയിലേക്ക് വണ്ടി കയറുമ്പോഴേക്കും പുലര്‍ വെളിച്ചം പരന്നു തുടങ്ങിയിരുന്നു അവിടെയാക്കെ.

(തുടരും)

2 comments:

  1. എത്ര മനോഹരമാണ് ഈ രാജ്യം അല്ലെ 

    ReplyDelete
    Replies
    1. അതെ മുരളിയേട്ടാ...

      Delete