Thursday, October 30, 2014

(പുറം)മോഡിക്കാഴ്‌ച്ചകളില്‍ മതിമറന്നവരോടും മൗനികളായിപ്പോയവരോടും

 
ബി.ജെ.പി അധികാരത്തില്‍ വന്നാലോ അതിന്റെ മുന്‍നിരക്കാരനായി മാറിയ മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായാലോ എന്താണ്‌ സംഭവിക്കാന്‍ പോകുന്നത്‌ എന്ന്‌ ചോദിച്ച സുഹൃത്തുക്കളുണ്ട്‌, ഇനി കുറച്ചുകാലം അവരും ഭരിക്കട്ടെ എന്ന്‌ പ്രാസത്തില്‍ പറഞ്ഞുപോയവരുണ്ട്‌, ബി.ജെ.പിക്കും മോഡിക്കും പഴയതുപോലെ വര്‍ഗീയതയൊന്നുമില്ല എന്ന്‌ കണ്ടെത്തിയവരുണ്ട്‌, ഗുജറാത്ത്‌ വര്‍ണ്ണനകളിലും പ്രചാരണങ്ങളിലും വീണുപോയവരുമുണ്ട്‌ അഴിമതി കുറയുമെന്ന്‌ പ്രത്യാശിച്ചവരുണ്ട്‌. എന്തായാലും ഇന്ത്യയിലെ 31% ത്തിന്റെ മാത്രം വോട്ട്‌ നേടിയിട്ടാണെങ്കിലും മോഡി പ്രധാനമന്ത്രിയായി. പരിവാരങ്ങള്‍ കാത്തിരുന്നതുപോലെ ദല്‍ഹിയില്‍ കാവിക്കൊടി ഉയര്‍ന്നു. ഇന്നിപ്പോള്‍ മോഡി ഭരണത്തിലേറിയിട്ട്‌ അഞ്ചുമാസം കടന്നുപോയിരിക്കുന്നു. അഞ്ചുമാസമെന്നത്‌ ഒരു ഭരണം വിലയിരുത്താനുള്ള സമയമല്ലെന്ന്‌ ചിലരെങ്കിലും പറഞ്ഞു എന്നു വരാം. പക്ഷെ ഇനിയെങ്ങിനെയാകും ഈ ഭരണം മുന്നോട്ടുപോകുക എന്നതിന്റെ അടയാളങ്ങള്‍ തീര്‍ച്ചയായും ഈ കാലയളവ്‌ നമുക്ക്‌ കാണിച്ചുതരുന്നുണ്ട്‌.

ഇതെഴുതുമ്പോള്‍ ഡല്‍ഹിയിലെ കനലുകള്‍ അണഞ്ഞിട്ടില്ല. വരാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണ്‌. ഭൂരിപക്ഷമുണ്ടാക്കാന്‍ ദ്രുവീകരണം ഉണ്ടായേതീരു. അതിന്‌ വേണ്ടത്‌ വര്‍ഗീയ കലാപങ്ങളും കൊള്ളയും കൊള്ളിവെപ്പും തന്നെ. ഉത്തര്‍പ്രദേശില്‍ അമിത്‌ഷായുടെ നേതൃത്ത്വത്തില്‍ വിജയം കണ്ട ആ തന്ത്രം ദല്‍ഹിയിലും പരീക്ഷിച്ചുകൊണ്ടിരിക്കുന്നു പരിവാരങ്ങള്‍. ഇവിടെ കേരളത്തിലാകട്ടെ മോഡി വിമര്‍ശനമെന്നത്‌ വലിയൊരു കുറ്റകൃത്യമായിരിക്കുന്നു. സദാചാരപ്പോലീസിന്റെ റോളണിഞ്ഞ്‌ യുവപരിവാരങ്ങള്‍ നിയമനിര്‍വഹണത്തിനിറങ്ങുന്നു. സോഷ്യല്‍മീഡിയയിലായാലും പൊതുവേദിയിലായാലും മോഡിക്കെതിരായ ഒരു വാക്കുപോലും ഭക്തരില്‍ ഹിസ്‌റ്റീരിയ സൃഷ്ടിക്കുന്നു. . ഇതൊരു രോഗമാണ്‌ ഇതേരോഗമായിരുന്നു ഒരുകാലത്ത്‌ ജര്‍മ്മനിയിലും ഇറ്റലിയിലുമൊക്കെ ഒരു വിഭാഗത്തിനെ ബാധിച്ചത്‌. ഇതേ രോഗം തന്നെയാണ്‌ ഇന്ന്‌ ലോകത്തിന്റെ പലഭാഗത്തുമുളള മതതീവ്രവാദികളേയും മതമൗലികവാദികളേയുമൊക്കെ ബാധിച്ചിരിക്കുന്നത്‌. അതേരോഗത്തിന്റെ കലശലായ ലക്ഷണങ്ങള്‍ ഇവിടെയും കണ്ടു തുടങ്ങിയിരിക്കുന്നു.

അനന്തമൂര്‍ത്തി എന്ന എഴുത്തുകാരന്റെ മരണം മധുരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചുമാണ്‌ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കൊണ്ടാടപ്പെട്ടത്‌. മോഡിക്കെതിരായ നിലപാടെടുത്തു എന്നതായിരിരുന്നു മഹാനായ ആ എഴുത്തുകാരന്റെ  മരണം ആഘോഷമാക്കിമാറ്റാന്‍ മോഡിയുടെ ആരാധകര്‍ക്ക്‌ പ്രേരണയായത്‌. മാഡിസണ്‍ സ്‌കയറിലെ ജനക്കൂട്ടത്തോട്‌ ചോദ്യങ്ങള്‍ ചോദിച്ചു എന്നതാണ്‌ രാജ്‌ദീപ്‌ സര്‍ദേശായി എന്ന പത്രപ്രവര്‍ത്തകനെ പരിപാരങ്ങളുടെ ശത്രുവാക്കിയതും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുന്നതിലേക്ക്‌ വരെ സംഭവങ്ങളെത്തിച്ചതും. എല്ലാറ്റിനും അതീതനായ ഭരണാധികാരി അദ്ദേഹത്തിന്‌ മുന്‍പില്‍ പരമപുച്ഛമടക്കി നില്‍ക്കണം മുഴുവന്‍ ജനങ്ങളും. അവിടെ ചോദ്യങ്ങള്‍ക്ക്‌ സ്ഥാനമില്ല. കാരണം ഇത്‌ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ഭരണമല്ല. രാജാവിന്റെയും അദ്ദേഹത്തിന്റെ ഭക്തരുടെയും ഭരണമാണ്‌. അവിടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്ഥാനമില്ല തന്നെ. ഓരോ വിമര്‍ശകരോടും പറയുന്നത്‌ അവരിങ്ങനെയാണ്‌ ഇത്‌ നരേന്ദ്രമോഡിയുടെ ഇന്ത്യയാണ്‌ ഹിന്ദു ഇന്ത്യയാണ്‌ നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ പാക്കിസ്ഥാനിലേക്ക്‌ പോകാം. മോഡിക്കെതിരായ വിമര്‍ശനത്തെ രാജ്യത്തിനെതിരായ വിമര്‍ശനമാക്കുക. ഭരണപരാജയങ്ങളും ജനദ്രോഹനയങ്ങളും മറയ്‌ക്കാന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളാക്കുക. ദേശീയത ആളിക്കത്തിക്കുക. എല്ലാ ഏകാധിപതികളും ഫാസിസ്റ്റുകളും എല്ലാകാലത്തും ചെയ്‌തുപോരുന്ന കാര്യങ്ങള്‍ തന്നെ. അസഹിഷ്‌ണുതക്കും ആവര്‍ത്തിച്ചുറപ്പിക്കുന്ന കള്ളങ്ങള്‍ക്കും മുകളില്‍ ദല്‍ഹിയിലെ സിംഹാസനമുറപ്പിക്കാനുള്ള തത്രപ്പാടിലാണ്‌ ദേശീയ പരിവാപങ്ങള്‍. കേരളത്തിലും വിഭിന്നമല്ല കാര്യങ്ങള്‍....

വര്‍ത്തമാന കേരളത്തിലെ പുതുതലമുറ രാഷ്ടീയക്കാര്‍ക്കിടയില്‍ നിലപാടുകളുള്ള നട്ടെല്ലുള്ള ചെറുപ്പക്കാരിലൊരാളാണ്‌ വി.ടി. ബല്‍റാം എന്ന തൃത്താലയിലെ ജനപ്രധിനിധി. തികഞ്ഞ മതേതരവാദിയും ചുറുചുറുക്കുള്ള രാഷ്ടീയ പ്രവര്‍ത്തകനുമായ വി.ടി.ബല്‍റാം ഇന്ന്‌ കേരളത്തിലെ ഹൈന്ദവ വര്‍ഗ്ഗീയവാദികളുടെ മുഖ്യശത്രുവാണ്‌. ഹൈന്ദവക്ഷേത്രങ്ങളിലെയെല്ലാം വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്കാണ്‌ പോകുന്നത്‌ എന്നതടക്കമുള്ള ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ പ്രചാരകര്‍ കാലാകാലങ്ങളായി പറഞ്ഞുപോരുന്ന പല കള്ളങ്ങളും സോഷ്യല്‍ മീഡിയ വഴി പൊളിച്ചടുക്കി എന്നതാണ്‌ അദ്ദേഹം ചെയ്‌ത തെറ്റ്‌. ഒപ്പം മോഡിയുടെ കപട അവകാശവാദങ്ങളും സംഘപരിവാര്‍ അജണ്ടകളും നിരന്തരം തുറന്നുകാട്ടി. തനിക്ക്‌ ശരിയെന്ന്‌ തോന്നുന്ന അഭിപ്രായങ്ങള്‍ എന്നും തുറന്നുപറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള ഒരു ജനപ്രധിനിധിയാണ്‌ ബല്‍റാം മുസ്ലീംപെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ മുസ്ലീം വര്‍ഗ്ഗീയവാദികളുടെ രൂക്ഷമായ എതിര്‍പ്പിന്‌ കാരണമായിരുന്നു. ഗാഡ്‌ഗില്‍ കമ്മിറ്റിക്കെതിരായ സമരവുമായി ബന്ധപ്പെട്ട്‌ ക്രൈസ്‌തവപുരോഹിതര്‍ക്കെതിരെയും ബല്‍റാം ശക്തമായി മുന്നോട്ട്‌ വന്നിരുന്നു എന്നാല്‍ ഇതെല്ലാം മറച്ച്‌ വെച്ചുകൊണ്ട്‌ ഹിന്ദുമതത്തിന്റെ ശത്രുവായി ബല്‍റാമിനെ അവതരിപ്പിക്കുകയാണ്‌ സംഘ അനുയായികള്‍ നിരന്തരം ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്‌. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ അമ്മ മരണപ്പെട്ടത്‌. ഇന്റര്‍നെറ്റിലെ ബല്‍റാമിന്റെ അമ്മയുടെ മരണ വാര്‍ത്തക്കടിയിലും അനുശോചനം അറിയിച്ചുള്ള സന്ദേശങ്ങള്‍ക്കടിയിലും പരിവാരങ്ങളുടെ സന്തോഷപ്രകടനങ്ങളും ആര്‍പ്പുവിളികളുമായിരുന്നു. ആ അവസരം പോലും ബല്‍റാമിനെതിരായ കൊലവിളിക്കായി മാറ്റുകയായിരുന്നു കടുത്ത വിഷവും പേറി നടക്കുന്ന പരിവാരങ്ങള്‍. തങ്ങളുടെ പ്രത്യയശാസ്‌ത്രത്തെ എതിര്‍ക്കുന്നവര്‍ മാത്രമല്ല അവരുടെ വീട്ടുകാരെ വരെ ശത്രുക്കളായി കാണുന്ന ഫാസിസ്റ്റുകളുടെ ഹൈന്ദവ താലിബാനിസ്റ്റുകളുടെ വളര്‍ച്ചയെത്തിയ ഒരു തലമുറ കേരളത്തിലും വേരുറപ്പിച്ചുകഴിഞ്ഞു.

2014 മെയ്‌ മാസത്തിലാണ്‌  പ്രദേശികപത്രസംഘത്തിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപ്പിള്ള കുന്നംകുളത്തെത്തിയത്‌. മാധ്യമരംഗത്ത്‌ അവാര്‍ഡ്‌ വിതരണത്തിന്‌ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കിടന്ന ഒരാളെ പങ്കെടുപ്പിച്ചതിന്റെ ഔചിത്യക്കേട്‌ കാണാതിരിക്കാനാകില്ലെങ്കിലും അതിനെതിരെയല്ല പ്രതിഷേധമുയര്‍ന്നത്‌. നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രായായാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയാകും അത്‌ എന്ന നിലയിലുള്ള പിള്ളയുടെ പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സംഘപരിവാറുകാര്‍ പിള്ളയെ പരസ്യമായി ആക്രമിക്കാന്‍ മുതിരുകയായിരുന്നു ഒടുവില്‍ പോലീസും നാട്ടുകാരും ഇടപെട്ടാണ്‌ പിള്ളയെ കുന്നംകുളത്ത്‌ നിന്ന്‌ കടത്തിയത്‌. ഇത്‌ മോഡി അധികാരത്തിലെത്തുന്നതിന്‌ മുന്‍പായിരുന്നെങ്കില്‍ മോഡി ദല്‍ഹിയില്‍ ഇരിപ്പുറപ്പിച്ചതോടെ മോഡിവമര്‍ശനം ഇവിടെയും ക്രിമിനല്‍കുറ്റം തന്നെയാക്കിമാറ്റി പരിവാരങ്ങള്‍. ജൂണില്‍ മോഡി അധികാരത്തില്‍ കയറിയതോടെ ആവേശമിരട്ടിച്ച പരിവാരങ്ങള്‍ അടുത്ത ഇരയായി തിരഞ്ഞെടുത്തത്‌ കുന്നംകുളം ഗവ.പോളിടെക്‌നിക്ക്‌ മാഗസിന്‍ കമ്മറ്റിയെയാണ്‌. മോഡിക്കെതിരായ പരാമര്‍ശമുണ്ടെന്ന്‌ കാട്ടി ബി.ജെ.പിയുടെ പരാതിയിന്‍മേല്‍ ചെന്നിത്തലയുടെ പോലീസ്‌ സ്‌റ്റാഫ്‌ എഡിറ്ററെ അടക്കം മാഗസിന്‍കമ്മറ്റിയിലെ 6 പേരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഫെബ്രുവരിയില്‍ പുറത്തിറിങ്ങിയ മാഗസിന്റെ പേരിലാണ്‌ മോഡി അധികാരത്തിലെത്തിയ ശേഷം പ്രധാനമന്തിയെ അപകീര്‍ത്തിപ്പെടുത്തിയെന്നോരോപിച്ച്‌ ഇത്തരമൊരുഗൂഡാലോചനയും അറസ്‌റ്റും നടന്നത്‌. മോഡിക്കെതിരായ എതു വിമര്‍ശനങ്ങളേയും അധികാരവും ഭീഷണിയും കൈയ്യൂക്കും ഉപയോഗിച്ച്‌ ഇല്ലാതാക്കുക എന്നതാണ്‌ ആര്‍. എസ്‌. എസ്‌ നയം. ആ നയത്തിനനുസരിച്ച്‌ തന്നെയാണ്‌ സംഘപരിവാര്‍ സംഘടനയിലെ അംഗങ്ങളും അനുഭാവികളും മാഡിസണ്‍ ചത്വരത്തിലായാലും തൃത്താലയിലായാലും പ്രവര്‍ത്തിക്കുന്നതും.

നിരാശയുടെ അഞ്ചുമാസങ്ങള്‍
മരണത്തിന്റെ വ്യാപാരിയെന്ന്‌ മോഡിയെ വിളിക്കാറുണ്ട്‌. ഇന്ന്‌ മോഡി സ്വ്‌പ്‌നങ്ങളുടെ വ്യാപാരികൂടിയാണ്‌. ഇന്ത്യയില്‍ പാലും തേനുമൊഴുക്കുന്നതിന്റെ ഭാഗമായി മോഡി ആദ്യം ചെയ്‌തത്‌ റെയില്‍വേ ചരക്ക്‌ കൂലി വര്‍ദ്ധിപ്പിക്കുകയായിരുന്നു പിന്നീട്‌ പ്രതിരോധമേഖല പുര്‍ണ്ണമായി വിദേശനിക്ഷേപത്തിന്‌ തുറന്നുകൊടുത്തു ഒടുവില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ പോലും ചെയ്യാന്‍ മടിച്ച  ഡീസല്‍ വില നിയന്ത്രണം മോഡി എടുത്തുകളഞ്ഞു. ആവശ്യമരുന്നുകള്‍ക്കുള്ള വില നിയന്ത്രണം എടുത്തുകളഞ്ഞു. കള്ളപ്പണം തിരിച്ച്‌ ഇന്ത്യയിലേക്കെത്തിക്കുമെന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ചമോഡി കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്താനാകില്ലെന്ന്‌ കോടതിയെ അറിയിച്ചു. അദാനിയെപ്പോലുള്ള വ്യവയായികള്‍ക്ക്‌ വഴിവിട്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തു. തന്റെ നയങ്ങള്‍ എവിടെയൊക്കെ ജനവിരുദ്ധമാകാറുണ്ടോ അവിടെയൊക്കെ ദേശീയതയും മതവികാരവും ഉണര്‍ത്തിയാണ്‌ എല്ലാകാലത്തും ഫാസിസ്റ്റുകളും ഏകാധിപതികളും പിടിച്ച്‌ നില്‍ക്കാറുള്ളത്‌. പാക്കിസ്ഥാനെതിരായി പരാമര്‍ശങ്ങള്‍ നടത്തിയും അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ആളിക്കത്തിച്ചുമൊക്കെ മോഡി ശ്രമിച്ചതും അതുതന്നെ. അന്താരാഷ്ട്രവിപണിയിലെ വലിയ എണ്ണവിലയിടിവാണ്‌ മോഡിയെ രക്ഷിച്ചു നിര്‍ത്തുന്ന ഒരു ഘടകം അതിന്റെ ചുവടുപിടിച്ച്‌ ചെറിയ ചില വിലകുറയ്‌ക്കലുകള്‍ നടത്തി ആള്‍ക്കൂട്ടത്തെ തെറ്റദ്ധരിപ്പിച്ച്‌ കൈയ്യടി നേടി അഭിരമിക്കുകയാണ്‌ മോഡിയിന്ന്‌. എന്നാല്‍ പബ്ലിക്ക്‌ റിലേഷന്‍സ്‌ ഏജന്‍സികളെ വെച്ചുകൊണ്ടുള്ള കോടികള്‍ ചിലവഴിച്ചുള്ള പ്രതിഛായ നിര്‍മ്മിതികള്‍ കൊണ്ട്‌ ഇനിയുമെത്രകാലം പിടിച്ചു നില്‍ക്കാനാകുമെന്ന്‌ അണികള്‍ക്കും ഭക്തര്‍ക്കും തന്നെ സംശയമുണ്ട്‌ അതു തന്നെയാണ്‌ ഓരോ ചെറിയ വിമര്‍ശനങ്ങള്‍ക്കെതിരെപ്പോലും അവരിത്ര അസഹിഷ്‌ണുക്കളാകുന്നത്‌.

(തുടരും)